Saturday, May 14, 2011

ഒരു കഥ - "ഈ യാത്ര തുടരും..."

(കഴിഞ്ഞ ഓഗസ്റ്റില്‍ 20 രൂപ കൊടുത്തു ഒരു മഷിപ്പേന വാങ്ങിയപ്പോള്‍ വെറുതെ ഒരു ആവേശത്തിന് ഡയറിയില്‍ കുറിച്ച ഒരു കഥയാണ് ഇത്. മഷിപ്പേന ഉപയോഗിച്ച് എഴുതിയാല്‍ ഞാന്‍ ഒരു വലിയ എഴുത്തുകാരന്‍ ആയാലോ? അതിന്റെ ഒരു പരീക്ഷണം ആയിരുന്നു ഇത്...!!!!)ഈ യാത്ര തുടരും...
(കഥ)

അയാളൊരു വലിയ കടക്കാരന്‍ ആയിരുന്നു. സ്വന്തമായി പലചരക്ക് കട നടത്തി കടക്കാരന്‍ ആയതല്ല, പണം കടം വാങ്ങി കടക്കാരന്‍ ആയതാണ്. മകളുടെ വിവാഹം നടത്തി അയച്ചു. ഇപ്പൊ വീട്ടില്‍ ഏകാന്തവാസം. എന്നും വീട്ടുമുറ്റത്ത് കടം വീട്ടാനുള്ളവരുടെ ബഹളം ആണ്. എന്നും ഓരോരോ ഒഴികഴിവുകള്‍ പറഞ്ഞു തടിതപ്പും.

അന്നൊരു ദിവസം കഷ്ടകാലത്തിനു അയാള്‍ ലോട്ടറി എടുത്തു, അതിനു തന്നെ ഒന്നാം സമ്മാനം അടിക്കുകയും ചെയ്തു. പറഞ്ഞിട്ടെന്താ, പകുതി പണം പല പല നികുതികള്‍ ആയി തീര്‍ന്നു. ബാക്കി പകുതി കടം തന്ന ആളുകള്‍ പിടിച്ചുപറിച്ചുകൊണ്ട് പോയി. എല്ലാം കഴിഞ്ഞപ്പോള്‍ വീണ്ടും പഴയപോലെ കയ്യില്‍ പൂജ്യം മാത്രം ബാക്കി.

ഒരു കടക്കാരന്‍ ആയിരുന്നപ്പോള്‍ ഉണ്ടായിരുന്നു ആ ഒരു "ത്രില്‍ " നഷ്ടപെട്ട സത്യം അയാള്‍ മനസിലാക്കി. ഇപ്പോള്‍ തന്നെ ആരും തന്നെ "മൈന്‍ഡ്" ചെയ്യുന്നില്ല. അല്ലെങ്കില്‍ രാവിലെ എല്ലാരും വീട്ടുപടിക്കല്‍ വന്നു വരവ് വച്ചിട്ട് മാത്രമേ പോകുള്ളൂ.

ഒരു കടക്കാരന്റെ "ത്രില്‍ " പോയതോടെ അയാള്‍ ഇഹലോകവാസം വെടിയാന്‍ തീരുമാനിച്ചു. കടല്‍പ്പാലത്തില്‍ പോയി കടലില്‍ ചാടാന്‍ ആയിരുന്നു പ്ളാന്‍ . അങ്ങനെ അന്ന് തന്നെ അയാള്‍ കടല്‍പ്പാലത്തില്‍ കയറി ചാടാനോരുങ്ങുമ്പോള്‍..... അതാ തറയില്‍ എന്തോ ഒന്ന് തിളങ്ങുന്നു. കയ്യിലെടുത്തു നോക്കിയപ്പോള്‍ ഒരു സ്വര്‍ണ ലോക്കറ്റ്. അയാള്‍ക്ക സന്തോഷം സഹിക്കാന്‍ കഴിഞ്ഞില്ല. അതുമെടുത്തു ഒരു തട്ടാന്റെയടുത്തെക്ക് അയാള്‍ ഓടി.

പക്ഷെ, വിധി അയാള്‍ക്കിട്ടു വീണ്ടും നന്നായി "പണിഞ്ഞു". അത് സ്വര്‍ണം ആയിരുന്നില്ല. വെറും മുക്കുപണ്ടം. കാല്‍ കാശിനു കൊള്ളാത്ത മുക്കുപണ്ടം. നിരാശനായ അയാള്‍ വീണ്ടും ആത്മഹത്യ തന്നെ ശരണം എന്ന് തീരുമാനിച്ചു.

അടുത്ത ദിവസം റെയില്‍വേ പാളം ആണ് അയാള്‍ തിരഞ്ഞെടുത്തത്.

രാത്രി ആയപ്പോള്‍ നിലാവിന്റെ വെളിച്ചത്തില്‍ അയാള്‍ പാളത്തിലെത്തി. പാലത്തില്‍ കിടക്കാന്‍ കുനിഞ്ഞപ്പോള്‍ ആണ് പാറക്കഷ്ണങ്ങളുടെ ഇടയില്‍ എന്തോ ഒന്ന് തിളങ്ങുന്നത് അയാള്‍ കണ്ടത്. അതാ വീണ്ടുമൊരു സ്വര്‍ണ ലോക്കറ്റ്...!!!! പക്ഷെ ഇത്തവണ പറ്റിപ്പ് പരിപാടി നടപ്പില്ല എന്ന് അയാള്‍ ഉറപ്പിച്ചു. അയാള്‍ ആ സ്വര്‍ണ ലോക്കറ്റ് നോക്കുകപോലും ചെയ്തില്ല. പാളത്തില്‍ പറ്റിച്ചേര്‍ന്നു കിടക്കുമ്പോള്‍ ദൂരെ നിന്നും ട്രെയിന്‍ വരുന്ന ശബ്ദം.

ട്രെയിന്‍ ഒരു വമ്പന്‍ ഇരമ്പലോടെ കടന്നുപോയി. അയാളുടെ തലയില്‍ ആകെ ഒരു മരവിപ്പ്. കണ്ണില്‍ ഇരുട്ട് കയറുന്നു... പിന്നെയാണ് അയാള്‍ അറിയുന്നത്, ട്രെയിന്‍ കടന്നുപോയത് അപ്പുറത്തെ പാളത്തില്‍ കൂടി ആയിരുന്നു എന്ന്.

ഇത്തവണയും വിധി അയാള്‍ക്കിട്ടു പണിഞ്ഞു. ചതി... പറ്റിപ്പ്....

അകലെ നിന്നും ആരൊക്കെയോ വരുന്നത് അയാള്‍ കണ്ടു. പതുക്കെ എഴുനേറ്റു നേരത്തെ കണ്ട "തിളങ്ങുന്ന വസ്തു" കൈക്കലാക്കി അയാള്‍ അവിടെ നിന്നും സ്ഥലം വിട്ടു. വീട്ടിലെത്തി ഉറക്കവും തുടങ്ങി.

പിറ്റേന്ന് അയാള്‍ ആ ലോക്കറ്റ് എടുത്തുകൊണ്ട് തട്ടാന്റെ അടുത്തേക്ക് പോയി. ഇത്തവണ അത് സ്വര്‍ണം തന്നെ ആയിരുന്നു. സ്വര്‍ണം ആണെന്ന് കേട്ടതും അയാള്‍ ഞെട്ടി. ആ സ്വര്‍ണം കണ്ടിട്ടും എടുക്കാതിരുന്നത്..... ട്രെയിന്‍ പാളം മാറി പോയത്.... തിരിച്ചു പോരുമ്പോള്‍ ആ സ്വര്‍ണം എടുക്കാന്‍ തോന്നിയത്.... എല്ലാം ഒരു മായാജാലം പോലെ!

അയാള്‍ അന്ന് തന്നെ ആ ലോക്കറ്റ് എടുത്തു പട്ടണത്തിലെ സ്വര്‍ണ കടയില്‍ പോയി കൊടുത്തു. തിരികെ ധാരാളം പണം നിറച്ച സഞ്ചിയുമായി അയാള്‍ നാട്ടില്‍ തിരിച്ചെത്തി.

ഇപ്പോള്‍ ഈ പണം പിടിച്ചു വാങ്ങാന്‍ ആരുമില്ല. നികുതികള്‍ ഇല്ല, കടക്കാര്‍ ഇല്ല. എല്ലാം തന്റെ മാത്രം സ്വന്തം.

ഇത്രയുമായപ്പോള്‍ അയാള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടി എഴുനേറ്റു. തന്റെ മകള്‍ക്ക് അഞ്ചു വയസല്ലേ ആയുള്ളൂ എന്ന് അയാള്‍ ഓര്‍ത്തു. മകള്‍ക്ക് വേണ്ടി ഇപ്പോഴേ വല്ലതും സമ്പാദിച്ചില്ലെങ്കില്‍ തന്റെ ഭാവി സ്വപ്നത്തില്‍ കണ്ടതുപോലെ ഭീകരം ആകും എന്ന ചിന്ത അയാളില്‍ നിറഞ്ഞു. ഭാവിയെക്കുറിച്ചുള്ള ഭാരിച്ച ചിന്തകളും പേറി അയാള്‍ അന്നത്തെ ദിനചര്യകള്‍ ആരംഭിച്ചു. മകള്‍ക്ക് വേണ്ടി സമ്പാദിക്കാന്‍ വീണ്ടും ഒരു ദിവസം... ഈ യാത്ര തുടരും...!


വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...