Sunday, January 03, 2016

ഭ്രാന്തന്മാര്‍!

ന്യൂ ഇയര്‍ രാത്രിയിലാണ് അത് സംഭവിച്ചത്. തീരദേശ പാതയിലൂടെ കൂട്ടുകാര്‍ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ കുറച്ചു മുന്നിലായി ഒരു ആള്‍ക്കൂട്ടം. ബൈക്ക് നിര്‍ത്തി ഞാനും കൂട്ടുകാരും ഇറങ്ങി അവിടേക്ക് ചെന്നു. എന്താണ് അവിടെ നടക്കുന്നതെന്ന് അറിയണമല്ലോ.

ഏതാണ്ട് അഞ്ചു മിനിട്ടിനു മുന്‍പാണ് രണ്ടു കാറുകള്‍ കൂട്ടിയിടിച്ചത്. ആളപായമില്ല. അവര്‍ പുറത്തിറങ്ങി പരസ്പരം കുറ്റം ചാര്‍ത്തുകയാണ്. മറ്റവന്റെ തെറ്റുകൊണ്ടാണ് കാര്‍ ഇടിച്ചതെന്ന് ഇരുവരും പറഞ്ഞുകൊണ്ടിരുന്നു. രണ്ടു ഡ്രൈവര്‍മാറും നല്ലതുപോലെ "ഫിറ്റ്" ആയിരുന്നു എന്ന് കണ്ടാല്‍ തന്നെ അറിയാം. ഇതിനിടെയാണ് കുറച്ച് സമീപവാസികള്‍ ഓടിക്കൂടിയത്.

ഓടിക്കൂടിയ ആളുകള്‍ പിന്നീട് രണ്ടായി തിരിഞ്ഞ് പക്ഷം ചേര്‍ന്നു. ഒരു കൂട്ടര്‍ ഒരു കാറിന്റെ പക്ഷം ചേര്‍ന്നപ്പോള്‍ മറ്റൊരു കൂട്ടര്‍ മറ്റേ കാറിന്റെ പക്ഷം ചേര്‍ന്നു. തര്‍ക്കം മൂത്തു. അവിടേയ്ക്ക് എത്തുന്ന ഓരോരുത്തരും കാറുകളെ രണ്ടും അടിമുടി നോക്കിയിട്ട് പക്ഷം ചേരുന്ന കാഴ്ചയാണ് കണ്ടത്. എല്ലാ ആക്സിഡന്റ് സീനിലും കാണുന്ന ഒരു സ്ഥിരം കാഴ്ച്ചയാണ് ആളുകളുടെ ഈ പക്ഷം ചേരല്‍. മിക്കവാറും വില കൂടിയ കാറിന്റെ ഉടമ നിരപരാധി ആയിരുന്നാല്‍പ്പോലും അപരാധിയായി അവരോധിക്കപ്പെടുകയാണ് പതിവ്.

അങ്ങനെ ആണെങ്കില്‍ ഞങ്ങള്‍ ഏതെങ്കിലുമൊരു കാറിന്റെ പക്ഷം ചേരണമല്ലോ. രണ്ടും ഒരേ കമ്പനിയുടെ കാറുകള്‍ തന്നെ; ഒരേ മോഡലും. രണ്ടു കാറിനും ഒരേ നിറം. രണ്ടും പെട്രോളിൽ ഓടുന്നത് തന്നെ. ഒരേ വർഷം തന്നെ പുറത്തിറങ്ങിയ കാറുകൾ ആണ്, എന്നാലും നമ്പർപ്ലേറ്റ് കണ്ടിട്ട് അവ തമ്മിൽ ഏതാനും മാസങ്ങളുടെ വ്യത്യാസം ഉണ്ടാകുമായിരിക്കും എന്ന് ഞങ്ങൾ ഊഹിച്ചു. എന്നാല്‍ പിന്നെ പുതിയ കാറിന് പക്ഷം ചേരാമെന്ന് ഞങ്ങള്‍ കരുതി.

പക്ഷെ ഞങ്ങളില്‍ ഒരുവന് എതിര്‍പ്പുണ്ടായി. ഞങ്ങൾ പുതിയ കാറിനോട് പക്ഷം ചേരുന്നത് അന്യായമാണെന്നും, പഴയ കാറിനു പോറലുകൾ കൂടുതൽ ആയതിനാൽ അതിനൊപ്പം പക്ഷം ചേരാമെന്നും അവൻ അഭിപ്രായപ്പെട്ടു.

പക്ഷം ചേരുന്ന കാര്യത്തില്‍ ഞങ്ങള്‍ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നില്ല. തിരിഞ്ഞു നോക്കുമ്പോള്‍ ആക്സിഡന്റിനെ ചൊല്ലിയുള്ള തര്‍ക്കം മൂത്ത് മൂത്ത് അടിപിടിയായി. അതിനിടെ ദൂരെനിന്നും കുറുവടികളും പിച്ചാത്തികളും ഒക്കെയായി കുറെ ആളുകള്‍ ഓടിയടുക്കുന്നു! ചോര വീഴുമെന്ന അവസ്ഥയിലായി. ഈ സ്ഥലവും സീനും അത്ര പന്തിയല്ലാ എന്നുള്ളതുകൊണ്ടും, അടുത്ത തവണയും രണ്ടുകാലില്‍ നിന്ന് ന്യൂ ഇയര്‍ ആഘോഷിക്കണമെന്നും ആഗ്രഹം ഉള്ളതുകൊണ്ട് പക്ഷം ചേരാനൊന്നും നില്‍ക്കാതെ ഞങ്ങള്‍ ബൈക്കുമെടുത്ത് സ്ഥലം കാലിയാക്കി.

പക്ഷെ പിറ്റേന്നത്തെ പത്രത്തില്‍ പ്രസ്തുത സ്ഥലത്ത് ഒരു ചെറിയ കലാപം തന്നെ ഉണ്ടായതായി വായിച്ചു. മൂന്നു ബറ്റാലിയന്‍ പോലീസ് സ്ഥലത്ത് തമ്പടിച്ചു ക്രമസമാധാനം നിലനിര്‍ത്തുന്നുവത്രേ! രണ്ടു കാറുകള്‍, അത് ഓടിച്ചിരുന്നവന്മാരുടെ കയ്യിലിരുപ്പു കാരണം കൂട്ടിയിടിച്ചതിന്, ഇത്ര വികാരം കൊണ്ട് പക്ഷം ചേര്‍ന്ന് തല്ലുകൂടാനുള്ള ചേതോവികാരം എന്തായിരുന്നുവെന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല.

ഭ്രാന്തന്മാര്‍!


  ***    ***    ***    ***    ***


ബൈപ്പാസ് വികസനത്തിന്റെ ഭാഗമായി ഇപ്പോഴുള്ള റോഡിന്‍റെ ഇരുവശത്തുമുള്ള മരങ്ങള്‍ മുറിച്ചുനീക്കാന്‍ തുടങ്ങിയിരിക്കുന്നു. ആ മരങ്ങള്‍ക്ക് കീഴിലായി നടന്നുവന്ന കച്ചവടങ്ങള്‍ ഒഴിപ്പിച്ചിരിക്കുന്നു. അക്കൂട്ടത്തിൽ അവിടെ കുറച്ചു നാളുകളായി കൂടാരം കെട്ടി പാര്‍ത്തുവന്ന നാടോടികളും ഉണ്ടായിരുന്നു. ഈ നാടോടികളെ കുറച്ചു നാളുകളായി ട്രാഫിക് സിഗ്നലുകളില്‍ വില്‍പ്പന നടത്തുന്നത് കാണാം. അവര്‍ ഇനി നാട് മുഴുവന്‍ ഓടിയോടി മറ്റെവിടെയെങ്കിലും പോയി തമ്പടിക്കുമായിരിക്കും.

ആ കൂടാരത്തില്‍ അവര്‍പണിയെടുത്തിരുന്നു. പ്ലാസ്ടര്‍ ഓഫ് പാരീസ് കുഴച്ച് അച്ചിലൊഴിച്ച് ചെറിയ പ്രതിമകള്‍ നിര്‍മിക്കുന്നു. അതിനെ വെയിലത്ത് നിരത്തി ഉണക്കിയെടുക്കുന്നു. പിന്നീട് അതില്‍ നിറങ്ങള്‍ പൂശി വീണ്ടും ഉണക്കുന്നു. പിന്നെ തിളങ്ങുന്ന മുത്തുകളും മിനുക്കും പശചേര്‍ത്ത് ഒട്ടിചെടുക്കുന്നു. അതില്‍ വാര്‍ണീഷ് പൂശി തിളക്കമുള്ളതാക്കുന്നു. ഇങ്ങനെ മനോഹരമായ പ്രതിമകള്‍ നിര്‍മിക്കാന്‍ അവരെ ആരാണാവോ പഠിപ്പിക്കുന്നത്‌?

ഒരു കയ്യില്‍ ഒരു താലത്തില്‍ ഈ പ്രതിമകളും മറ്റേ കയ്യിലൊരു കൈക്കുഞ്ഞുമായാണ് ഇവര്‍ ട്രാഫിക് സിഗ്നലുകളില്‍ പ്രത്യക്ഷപ്പെടുക. ചുവപ്പ് സിഗ്നലില്‍ കിടക്കുന്ന കാറുകളും ബൈക്കുകളുമാണ് ഇവരുടെ ലക്‌ഷ്യം. മിക്കവാറും കാറുകളുടെ ഗ്ലാസില്‍ മുട്ടി ഇവര്‍ യാചിക്കുന്നുണ്ടാകും. ചിലരൊക്കെ അവരെ കാണാത്തതുപോലെ അഭിനയിക്കും. ചിലരൊക്കെ മാന്യമായി തലയാട്ടി നിരസിക്കും.

വല്ലപ്പോഴും ഒരിക്കല്‍ ഈ പ്രതിമകള്‍ വില്‍ക്കപ്പെടും. വിറ്റുകിട്ടുന്ന പണം അവരുടെ കയ്യിലെ കൈക്കുഞ്ഞിന്റെ വിശപ്പടക്കും. അവരുടെ കയ്യിലെ താലത്തില്‍നിന്നും ആ പ്രതിമകള്‍ കാറിന്റെ ഡാഷ്ബോര്‍ഡില്‍ എത്തുമ്പോള്‍ ആ പ്രതിമകളുടെ നിറവും രൂപവും ആ കാറിന്റെയും, അതിനകത്തുള്ളവരുടെയും മതം വിളിച്ചുപറയും.

മതം!

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...