Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Monday, June 28, 2010

എന്‍റെ സുഹൃത്തിന്‍റെ കവിത....!

വീണ്ടും ഒരു കവിത വരുന്നു, ഇത് എന്‍റെ കവിത അല്ല, എന്‍റെ ഒരു പ്രിയ സുഹൃത്തിന്‍റെ കവിത.

പതിവുപോലെ, വാക്കുകള്‍ തപ്പിയെടുത്തു കൂട്ടിച്ചേര്‍ത്തു നാല് വരികളില്‍ നിരത്തുന്ന എന്‍റെ ട്രിക്ക് അല്ല ഇത്. ഇത് എന്‍റെ ഒരു പ്രിയ സുഹൃത്തിന്‍റെ സ്വന്തം കവിത ആണ്. ഞാന്‍ ബ്ലോഗില്‍ "കവിതകള്‍" എഴുതിയത് കണ്ടപ്പോള്‍ പാവം തോന്നിയ ഒരു സുഹൃത്ത് ആണ് എനിക്ക് ഈ കവിത മെയില്‍ ആയി അയച്ചു തന്നത്. ആ കവിത എല്ലാരും കാണണമെന്ന് എനിക്ക് തോന്നി. ബ്ലോഗില്‍ ഇടട്ടെ എന്ന് ചോദിച്ചപ്പോള്‍ പേര് വെളിപ്പെടുത്താതെ മാത്രമേ ഇടാവൂ എന്ന് പറഞ്ഞു. (അതുകൊണ്ട് അദ്ദേഹത്തെ തല്‍ക്കാലം "തങ്കു" എന്ന് വിളിക്കാം.)

കവിത അല്പം വിഷാദം ചാലിച്ചെഴുതിയതാണ്. ഒറ്റപ്പെട്ട മനസ് തങ്കുവിനു സമ്മാനിച്ചതാകണം ഈ വരികള്‍. അത് ഞാന്‍ ഇവിടെ എഴുതട്ടെ.

-------------------------------------------------------------------------------------------

"എന്തിന്നെനറിയാതെ വഴുതി വീഴുമൊരാ-
വിഷാദത്തിന്‍ ചുഴിയില്‍ എന്‍ 
മനസ് തേങ്ങി, ഒരു കൂട്ടിനായ്,
വ്യര്‍ത്ഥമെന്നറിഞ്ഞിട്ടും..."

-------------------------------------------------------------------------------------------
എഴുതിയത്: ഞാനല്ല, എന്‍റെ സുഹൃത്ത് "തങ്കു"

-------------------------------------------------------------------------------------------

എന്തായാലും തങ്കു റോക്ക്സ്...!

ഈ കവിതയെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എഴുതണം കേട്ടോ. തങ്കു അത് അനോണിമസ് ആയി വായിക്കും. തങ്കുവിനു കൂടുതല്‍ കൂടുതല്‍ എഴുതുവാന്‍ അതൊരു പ്രചോദനം ആകും.

Thursday, June 03, 2010

വീണ്ടുമൊരു കവിത.

ഞാന്‍ ഒരു കവി അല്ല.

കവിത എഴുതുന്നത്‌ എനിക്കൊരു ശീലവും അല്ല. ഇത് വല്ലപ്പോഴും ഉണ്ടാകുന്ന ഒരു "രോഗം" മാത്രമാണ്. അപ്പോഴൊക്കെ എന്തെങ്കിലും 4 വരികള്‍ എഴുതും. അതില്‍ കൂടുതല്‍ ഉണ്ടാകാറില്ല. പിന്നെ പാരസെറ്റമോള്‍ കഴിക്കുമ്പോള്‍ തലവേദന അപ്രത്യക്ഷമാകുന്ന പോലെ കവിതയുടെ "സെന്‍സ്" നഷ്ടപ്പെടും.

പക്ഷെ, ഇങ്ങനെ നാല് വരികള്‍ വീതം വല്ലപ്പോഴും എഴുതുന്നത്‌ മിക്കവാറും ജനാല വഴി താഴത്തെ പറമ്പിലേക്കാണ് പോകാറുള്ളത്.

ഇന്ന് എഴുതിയ കവിത ജനാല വഴി പോകുന്നില്ല. കമ്പ്യൂട്ടര്‍ "വിന്‍ഡോസ്‌" ലൂടെ ബ്ലോഗിലേക്ക് പോകുകയാണ്. ബ്ലോഗില്‍ വീഴുന്നതും പറമ്പില്‍ വീഴുന്നതും രണ്ടാണ്. പറമ്പിലെ കവിത ആരും കാണാതെ മഴയത്ത് ഒലിച്ചുപോകും. ബ്ലോഗിലെ കവിത ലോകാവസാനം വരെ വായനക്കാരുടെ വിരലെത്തും ദൂരെ തന്നെ ഉണ്ടാകും.

ഇന്ന് ഉച്ചക്ക് അല്‍പനേരം വെറുതെ ഇരുന്നപ്പോള്‍ ആണ് ഇങ്ങനെ ഒരു കവിത തോന്നിയത്. പ്രത്യേകിച്ച് കാരണം ഒന്നും ഇല്ല.. (പിന്നെ എനിക്ക് തോന്നുന്നു, കുറെ നല്ല മലയാളം വാക്കുകള്‍ അറിയാവുന്ന ആര്‍ക്കും കവിതയെഴുതാം.)

----------------------------------

പൂവിലും തേനിലും കാതര നിലാവിലും,
സന്ധ്യക്കും പുലരിക്കും രാവിന്‍റെ നിനവിനും,
മഞ്ഞിന്‍റെ കുളിരിലും മാരിവില്‍ ചിറകിലും,
ജന്മങ്ങളിനിയും പൂവിട്ടു കൊഴിഞ്ഞാലും,
എന്നുള്ളില്‍ സ്വപ്‌നങ്ങള്‍ തന്നീടും നിന്‍മുഖം.

----------------------------------

ഇതാണ് കവിത. വളരെ മനോഹരമായിരിക്കുന്നു അല്ലേ....? നന്ദി... ആയിരം നന്ദി....!!!

വീണ്ടും ഉടനെ തിരിച്ചു വരും... അടുത്ത തവണ ഇതുപോലെ കവിതയുമായി വരാതിരിക്കാന്‍ ശ്രദ്ധിക്കാം, പ്രോമിസ്....!

വീണ്ടും കാണാം. ബൈ.

Sunday, March 28, 2010

എന്‍റെ കവിത

ഇന്ന് മറ്റൊരു മനോഹരമായ ഞായറാഴ്ച. വീട്ടില്‍ ഇരുന്നു ഗൂഗിളില്‍ കയറി സെര്‍ച്ച്‌ ചെയ്തും മറ്റുള്ളോരുടെ ഓര്‍ക്കുട്ട് പ്രൊഫൈല്‍ നോക്കിയും സമയം നീങ്ങുമ്പോള്‍ ഒരു പഴയ ചിന്ത മനസ്സില്‍ വന്നു - എന്‍റെ "കവിത" - അത് ബ്ലോഗില്‍ എഴുതിയാലോ എന്ന്. എന്നാല്‍ എഴുതാം എന്ന് തീരുമാനിച്ചു.

എന്‍റെ കവിത എന്ന് കേള്‍ക്കുമ്പോള്‍ ഞാന്‍ ഒരു കവി ആണെന്ന് തെറ്റിദ്ധരിക്കരുത്. ഞാന്‍ ഇതുവരെ പ്രസിദ്ധപ്പെടുത്താത്ത ഈ "അമൂല്യരത്നം" ഇന്ന് പുറംലോകം കാണുകയാണ്. എന്‍റെ സാഹിത്യ സൃഷ്ട്ടി (ഹാ ഹാ..... അയ്യോ... തമാശ....) ഇന്ന് ഇവിടെ റിലീസ് ചെയ്യുകയാണ്.

ഇനി ഈ കവിത എഴുതാനുണ്ടായ സാഹചര്യം പറയാം.

കോളേജില്‍ ഞാന്‍ ബി.ടെക് ആദ്യവര്‍ഷം പഠിക്കുമ്പോഴാണ് ഈ കവിത എഴുതുന്നത്‌. കൃത്യമായി പറഞ്ഞാല്‍ 2005 നവംബര്‍ മാസത്തില്‍. അന്ന് ഞാന്‍ ഈ പേപ്പര്‍ മടക്കി ചുരുട്ടി ബുക്കിനകത്ത്‌ ഒളിപ്പിച്ചതാണ്. പിന്നെ ഇടയ്ക്കിടെ എടുത്തു നോക്കി വായിച്ചു ചിരിക്കാറുണ്ട്. ഇനി അത് എല്ലാരും വായിച്ചു ചിരിക്കട്ടെ.

അന്ന് എന്നെ കെമിസ്ട്രി പഠിപ്പിക്കുന്ന ടീച്ചര്‍ ആണ് കവിത. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ല അധ്യാപകരില്‍ ഒരാള്‍. ഞാന്‍ പലപ്പോഴും മാതൃക ആക്കാന്‍ ആഗ്രഹിച്ചിട്ടുള്ള ഒരു നല്ല അധ്യാപിക.

ഒരുദിവസം കവിത ടീച്ചര്‍ എല്ലാരോടും ഫീഡ്ബാക്ക് എഴുതാന്‍ പറഞ്ഞു. ക്ലാസ്സിനെ കുറിച്ചും, പഠിപ്പിക്കുന്ന രീതിയെ കുറിച്ചും ഒക്കെ അഭിപ്രായം എഴുതി കൊടുക്കണം. ഒരു പേപ്പറില്‍ എഴുതി മടക്കി കൊടുക്കണം, നമ്മുടെ പേരൊന്നും വയ്ക്കണ്ട എന്നും പറഞ്ഞു.

"പേര് വയ്ക്കണ്ട" എന്ന് കേട്ടപ്പോള്‍ എന്‍റെ ഉള്ളിലെ ചെകുത്താന്‍ എഴുനേറ്റു... ആളറിയാതെ നിന്ന് ഓരോ ചട്ടമ്പിത്തരങ്ങള്‍  ഒപ്പിക്കാന്‍ എനിക്ക് വല്ലാത്ത താല്പര്യമാണ്... ഇത്തവണ എന്ത് കാണിച്ചുകൂട്ടണം എന്ന് ഞാന്‍ ആലോചിച്ചു. അപ്പോള്‍ കിട്ടിയതാണ് "കവിതക്ക് ഒരു കവിത" എന്ന ആശയം.

പിന്നെ വൈകിയില്ല, രണ്ടു പേപ്പര്‍ എടുത്തു. ഒന്നില്‍ ഇംഗ്ലീഷില്‍ ടീച്ചറിനെ കുറിച്ച് ഫീഡ്ബാക്ക് എഴുതി. മറ്റേതില്‍ നല്ലൊരു പടവും വരച്ചു, കൂടെ മലയാളത്തില്‍ ഒരു കവിതയും എഴുതി. "എന്‍റെ കവിത" എന്നായിരുന്നു ടൈറ്റില്‍. വരികള്‍ കൃത്യമായി ഓര്‍ക്കുന്നില്ല. ഏകദേശം - "പ്രിയ കവിതേ, നീയെന്‍റെ ജീവന്‍റെ കവിത" - എന്നൊക്കെ ആയിരുന്നു വരികള്‍. എന്നിട്ട് രണ്ടു പേപ്പറും ഒരുമിച്ചു വരാതെ രണ്ടു തവണ ആയി കൊടുത്തു. അതെല്ലാം വാങ്ങി കവിത ടീച്ചര്‍ പോയി.

പിറ്റേന്ന് കവിത ടീച്ചര്‍ വന്നിട്ട് ഫീട്ബാക്കിന്‍റെ കാര്യം പറഞ്ഞു. എന്നിട്ട് എന്നെ നോക്കി പറഞ്ഞു - "വിഷ്ണു, കവിത കൊള്ളാം കേട്ടോ" എന്ന്. ഞാന്‍ ഒന്ന് കിടുങ്ങി. "എന്‍റെ ദൈവമേ....!!!!" എന്നൊരു നിലവിളി... ഞാന്‍ ആണ് കവിത എഴുതിയതെന്നു എങ്ങനെ മനസിലായി? ആരോ എന്നെ ഒറ്റിക്കൊടുത്തു.... ഹോ... കഴുതകള്‍... ക്ലാസ്സ്‌ നിറയെ കഴുതകള്‍...

പിന്നെ എല്ലാരും എന്നോട് ചോദിച്ചു ഞാന്‍ കവിതയൊക്കെ എഴുതാറുണ്ടോ എന്ന്. കോളേജില്‍ വന്നതല്ലേ ഉള്ളു, എല്ലാര്‍ക്കും എല്ലാരെയും അറിയില്ലല്ലോ... ഞാന്‍ ഒന്ന് "മിനുങ്ങി". എന്നാല്‍ പിന്നെ കവിത എഴുതിയാലോ എന്നൊരു അതിമോഹം മനസ്സില്‍ കടന്നുകൂടി. അങ്ങനെ, എം.ടി.വാസുദേവന്‍ നായര്‍ സാര്‍ പറഞ്ഞതുപോലെ, എന്‍റെ മനസ്സില്‍ ഒരു കവിത അലയടിക്കാന്‍ തുടങ്ങി. ഒരു കവിതയുടെ തന്തു മനസ്സില്‍ കിടന്നു പിടഞ്ഞില്ല എങ്കിലും, കവിത എഴുതണമെന്നുള്ള അതിമോഹം എന്നെ ഒരു കവിതയില്‍ കൊണ്ടെത്തിച്ചു. അങ്ങനെയാണ് ഈ കവിത എഴുതുന്നത്‌.

ആദ്യത്തെ നാലുവരികള്‍ ആണ് ആദ്യം എഴുതിയത്. പിന്നെ കുറെനാള്‍ കഴിഞ്ഞാണ് ബാക്കി എഴുതുന്നത്‌. എഴുതുമ്പോള്‍ രണ്ടുപേര്‍ക്ക് അര്‍ത്ഥം അറിയാമായിരുന്നു - എനിക്കും ദൈവത്തിനും. ഇപ്പൊ ഒരാള്‍ക്ക്‌ മാത്രമേ അര്‍ത്ഥം അറിയൂ - ദൈവത്തിനു മാത്രം.

ഇതിനും ഞാന്‍ മറ്റൊരു ടൈറ്റില്‍ ആലോചിച്ചു മെനക്കെട്ടില്ല. ഞാന്‍ പേര് കൊടുത്തു - "എന്‍റെ കവിത" - അതിന്‍റെ കൂടെ ഒരു അടിക്കുറിപ്പും - "അര്‍ത്ഥം മറന്നുപോയി" . ആ കവിത ഇന്ന് ഇവിടെ റിലീസ് ചെയ്യട്ടെ.

"എന്‍റെ കവിത"


ചിന്താരത്നമായി വിരിയുന്ന കവിതേ,
നീയെന്നില്‍ നിറയ്ക്കുന്നിതായിരം പൂക്കള്‍.
ആയിരം പൂക്കളായി വിരിയുന്ന സ്വപ്നമോ,
ആരിലും കുടികൊള്ളും ആത്മ സാമ്രാജ്യമോ...

മനസിന്‍റെ പാതയിലൊരുമിച്ചു വന്നു നാം,
മനസിന്‍റെ മനസിലെ മനസുകള്‍ കൈമാറി,
നീണ്ടുപോകുന്നൊരീ യാത്രയില്‍ വീണ്ടും
കണ്ടുമുട്ടുമെന്നോര്‍ത്തു പിരിഞ്ഞു നാം.

ഇന്നലെയെന്‍റെയീ ജന്മമുറങ്ങുമ്പോഴും,
ഇന്നെന്‍റെ സ്വന്തമീ വര്‍ണ്ണമുറങ്ങുമ്പോഴും,
നാളെയീ ജീവന്‍റെ താളമുറങ്ങുമ്പോഴും,
എന്നെന്നുമെന്‍സ്വന്തം നീ മാത്രം നീ മാത്രം.



പ്രിയ വായനക്കാരെ, ഇതൊക്കെ വായിച്ചിട്ട് എനിക്കിട്ടു രണ്ടു തരണമെന്ന് തോന്നുന്നെങ്കില്‍, അതൊക്കെ ഫീഡ്ബാക്ക് ആയി എഴുതണം. പക്ഷെ ഞാന്‍ ചെയ്തമാതിരി അനോണിമസ് ആയി കവിത എഴിതിയേച്ചു പോകരുത് കേട്ടോ...


വീണ്ടും കാണുന്നതുവരെ ബൈ...!

Saturday, January 24, 2009

എന്‍റെ പ്രിയപ്പെട്ട പാട്ടുകള്‍...

എല്ലാര്‍ക്കും കാണും കുറെ ഇഷ്ടപ്പെട്ട പാട്ടുകള്‍, അല്ലേ? പാട്ടുകള്‍ ഇഷ്ടപ്പെടാന്‍ കാരണങ്ങള്‍ പലതാണ്. അതിന്‍റെ സംഗീതം, വരികള്‍, അങ്ങനെ ഒരുപാട്...

എനിക്കും ഉണ്ട് കുറെ ഇഷ്ടപ്പെട്ട പാട്ടുകള്‍. അതെല്ലാം ഇവിടെ എഴുതുകയാണ്...

1. കാണുമ്പോള്‍ പറയാമോ...
(ഇഷ്ടം |2001| - കെ.എസ്.ചിത്ര, യേശുദാസ്, കൈതപ്രം, മോഹന്‍ സിതാര | സിബി മലയില്‍)
- പ്രിയപ്പെട്ടവര്‍ പാടുമ്പോള്‍ ആ പാട്ട് നമുക്കും പ്രിയപ്പെട്ടതാകുന്നു.

2. സുഖമാണീ നിലാവ്...
(നമ്മള്‍ |2002| - ജ്യോത്സ്ന, വിധു പ്രതാപ്,(വരികള്‍ ആരെന്നു അറിയില്ല), മോഹന്‍ സിതാര | കമല്‍)
- എന്തൊരു അടിപൊളി പാട്ടാണ്...!! മനസ്സില്‍ അല്പമെങ്കിലും പ്രണയം സൂക്ഷിക്കുന്ന എല്ലാരും ഈ പാട്ട് ഇഷ്ടപ്പെടും. ഉറപ്പ്...! പിന്നെ, സംഗീതം ഇഷ്ടപ്പെടുന്ന ആരും ഈ പാട്ട് കേട്ടിരുന്നുപോകും... എന്‍റെ അറിവില്‍ തന്നെ ഈ പാട്ട് ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. വര്‍ണിക്കാന്‍ കഴിയാത്ത അത്ഭുതം ആണ് ഈ പാട്ട്.

3. ഏതോ ജലശംഖില്‍...
(മൈ മദേഴ്സ് ലാപ്ടോപ് |2008| - സോണിയ, റഫീഖ് അഹമ്മദ്, ശ്രീവല്‍സന്‍. ജെ. മേനോന്‍ | രൂപേഷ് പോള്‍)
- ഞാന്‍ എന്നെന്നും ഇഷ്ടപ്പെടുന്ന ഒരു പാട്ട്. വരികളില്‍ നിറയെ ജീവന്‍റെ തുടിപ്പുകള്‍ എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞ ഒരു പാട്ട്. സോണിയ അത് വളരെ മനോഹരമായി പാടിയിരിക്കുന്നു. റഫീഖ് ആദ്യമായി സിനിമയില്‍ വന്നതാണ് എന്ന് കേട്ടു. നന്നായി എഴുതിയിരിക്കുന്നു. സംഗീതം വളരെ മനോഹരം. ഒരുപാട് ഇഷ്ടമാണ് ഈ പാട്ട്.

4. പൂങ്കുയിലേ, പൂങ്കുയിലേ...
(ആല്‍ബം: കോഫി @ എം.ജി.റോഡ് |2008| - ദിവ്യ.എസ്.മേനോന്‍ [ബ്ലോഗ്], വിനീത് ശ്രീനിവാസന്‍, ഷാന്‍ റഹ്‌മാന്‍ | വിനീത് ശ്രീനിവാസന്‍)
- എന്‍റെ ഏറ്റവും വലിയ സുഹൃത്തിന് ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുന്ന പാട്ട്. ഈ പാട്ടിന്‍റെ വരികള്‍ക്ക് എന്‍റെ ജീവിതവുമായി വളരെ സാമ്യമുണ്ട്‌. അല്ല, എന്‍റെ ജീവിതം തന്നെയാണ് ആ വരികളില്‍ പ്രതിഫലിക്കുന്നത്. നമ്മുടെ ജീവിതത്തിലേക്ക് ചിലര്‍ കടന്നുവരുമ്പോള്‍ നമ്മുടെ ജീവിതം വല്ലാതെ മാറും. അത് തന്നെയാണ് ഈ പാട്ടില്‍ വിനീത് കാണിച്ചു തരുന്നത്. മനോഹരമായ വരികള്‍. ഗായിക ദിവ്യ വളരെ മനോഹരമായി പാടിയിരിക്കുന്നു. തികച്ചും പ്രണയം തുളുമ്പുന്ന ശബ്ദം (സുജാതയെ പോലെ). കേട്ടപ്പോള്‍ ഒരുപാട് ഇഷ്ടം തോന്നി ഈ പാട്ടിനോട്. സ്വന്തം ജീവിതം പ്രതിഫലിക്കുന്ന എന്തും ആരും ഇഷ്ടപ്പെടും അല്ലേ?

5. വാനമ്പാടി ആരെ തേടുന്നു നീ...
(ആല്‍ബം: നിലാവിന്‍റെ കയ്യൊപ്പ് |2003| - സുജാത, എം.ജി.ശ്രീകുമാര്‍, എസ്.രമേശന്‍ നായര്‍, മനു രമേശന്‍)
- ഈ പാട്ട്‌ എനിക്ക് ഒരുപാട് ഇഷ്ടമാണ്. തികച്ചും മനോഹരമായ വരികള്‍. സ്നേഹത്തിന്‍റെ പ്രതിഫലനം. പ്രണയത്തിന്‍റെ ആവിഷ്കാരം. അച്ഛന്‍റെ വരികള്‍ക്ക് മകന്‍ മനു അതിമനോഹരമായി സംഗീതം നല്‍കിയിരിക്കുന്നു. ഞാന്‍ എന്‍റെ ഏകാന്ത നിമിഷങ്ങളില്‍ കണ്ണുമടച്ചിരുന്നു ഈ പാട്ട്‌ കേള്‍ക്കും. എന്‍റെ മനസ് അപ്പോള്‍ അതിമനോഹര പ്രണയത്തിന്‍റെ ഏതോ ഒരു ലോകത്തില്‍ എത്തും. എന്തു രസമാണ് അത്..! സുജാതയുടെ സ്വതസിദ്ധമായ ആ പ്രണയം തുളുമ്പുന്ന, നാണം നിറഞ്ഞ പെണ്‍കുട്ടിയുടെ ശബ്ദം ഈ ഗാനത്തിന് മാറ്റുരയ്ക്കുന്നു. എം.ജിയും നന്നായി പാടി. മൊത്തത്തില്‍ ഈ ഗാനം ഒരു ഉല്‍സവം പോലെ തന്നെയാണ് എന്ന് പറയാതെ വയ്യ. ഈ ആല്‍ബത്തിലെ എല്ലാ പാട്ടുകളും മനോഹരമാണ്... നിങ്ങള്‍ ഈ ആല്‍ബം മുഴുവന്‍ കേള്‍ക്കണം എന്നാണു എന്‍റെ അഭിപ്രായം...

6. ചിത്രമണിക്കാട്ടില്‍ ...
(സിംഫണി |2004| - കൈതപ്രം, ദീപക് ദേവ് | ഐ.വി.ശശി)
- ദീപക് ചേട്ടന്‍റെ സംഗീതം ഒരു പ്രത്യേകതയുള്ളതാണ്. വളരെ ടെക്നിക്കല്‍ ആയിട്ടാണ് അദ്ദേഹം സംഗീതം ചെയ്യുന്നത്. എനിക്ക് ദീപക് ദേവിന്‍റെ എല്ലാ പാട്ടുകളും ഇഷ്ടമാണ്. "ചിത്രമണിക്കാട്ടില്‍..." വളരെ ഇഷ്ടപ്പെട്ട ഒന്നാണ്. അതിന്‍റെ മനോഹരവും അര്‍ത്ഥമുള്ളതുമായ വരികള്‍, സംഗീതം, അങ്ങനെ എല്ലാം. (കാണാന്‍ കൊള്ളില്ല). ഞാന്‍ എന്‍റെ ആദ്യ മൊബൈല്‍ വാങ്ങിയത് 2008 ഫെബ്രുവരി ആണ്. അന്ന് ഞാന്‍ ആദ്യമായി കമ്പ്യൂട്ടറില്‍ കണക്ട് ചെയ്ത ഫോണില്‍ ഈ പാട്ടും സ്റ്റോര്‍ ചെയ്തു. അത് പിന്നെ റിങ്ങ് ടോണ്‍ ആയിട്ട് കേട്ടപ്പോള്‍ പാട്ടിന്‍റെ തുടക്കത്തിലെ മ്യൂസിക് നന്നായി ഇഷ്ടപ്പെട്ടു. (അടുത്ത ആഴ്ച കഴിയുമ്പോള്‍ ഫോണിന്‍റെ ഒന്നാമത്തെ ജന്മദിനം ആണ്). ഇന്നും, ഇപ്പോഴും എന്‍റെ റിങ്ങ് ടോണ്‍ ഈ പാട്ട് തന്നെയാണ്.

ഇനിയും കുറച്ചു പാട്ടുകള്‍ കൂടിയുണ്ട്. ഈ പറഞ്ഞ പാട്ടുകള്‍ കഴിഞ്ഞു വരുന്നവ. ആ പാട്ടുകളുടെ എല്ലാ വിവരങ്ങളും അറിയില്ല. എന്നാലും ഇവിടെ എഴുതാം...

ചെന്താര്‍ മിഴി... (പെരുമഴക്കാലം |2007| - കമല്‍),
നീയെന്‍ സുന്ദരി... (സത്യം |2004| - വിനയന്‍),
തൊട്ടുരുമ്മിയിരിക്കാന്‍ കൊതിയായി... (രസികന്‍ |2004| - ലാല്‍ ജോസ്)
തങ്കത്തിങ്കള്‍ താരൊളിയെ... (ലങ്ക | 2006 | - സാജന്‍)

ഇനിയും വരും... ഇനിയും ഗാനങ്ങള്‍ വരും, കാതിലും മനസിലും തേന്‍മഴ പെയ്യിക്കാന്‍...

Monday, September 01, 2008

ലാപ്ടോപ് സിനിമയിലെ പാട്ടു കേട്ടോ...?

എന്‍റെ ജന്‍മം എവിടേയ്ക്കോ... അറിയില്ല.... എന്നാലും എനിക്ക് ചിന്തിച്ചുകൂടാ എന്നൊന്നുമില്ലല്ലോ... ഞാന്‍ ആലോചിക്കുകയാണ്... എന്തുമാത്രം ദൂരം നാമെല്ലാം സഞ്ചരിച്ചു... എന്തെല്ലാം നേടി... ഒരായിരം ബന്ധങ്ങള്‍... അതിലേറെ എന്നെ മാറ്റിയത് ഞാന്‍ നേടിയ അനുഭവങ്ങള്‍ ആണ്...

ഇപ്പോള്‍ ഞാന്‍ പാട്ടു കേട്ടുകൊണ്ടിരിക്കുകയാണ്... "ലാപ്ടോപ്" എന്ന പുതിയ ചിത്രത്തിലെ പാട്ടുകള്‍... ഒരുപാടു നാളുകള്‍ക്കു ശേഷം ആണ് ഇത്രയധികം എന്‍റെ ഹൃദയത്തെ സ്പര്‍ശിച്ച പാട്ടുകള്‍ ഞാന്‍ കേള്‍ക്കുന്നത്... "ഏതോ ജലശംഖില്‍" എന്ന ഗാനം ഞാന്‍ ഒരുപാടു തവണ കേട്ടു. ഇപ്പോഴും കേള്‍ക്കുന്നു. ഒരുപാട് ഇഷ്ടമായി എനിക്ക് ആ ഗാനം... തികച്ചും ആര്‍ദ്രമായ പ്രണയത്തിന്‍റെ ആവിഷ്കാരം ആണ് ആ കവിത. സത്യത്തില്‍ ലാപ്ടോപ്പിലെ എല്ലാ ഗാനങ്ങളും ഒരു പ്രത്യേക മനസ്ഥിതിയില്‍ ഉള്ള കവിതകള്‍ ആണ്. "ഏതോ ജലശംഖില്‍" വളരെ വളരെ മനോഹരമായ ഒരു കവിത ആണ്. നിങ്ങള്‍ തീര്‍ച്ചയായും കേള്‍ക്കണം എന്ന് തന്നെയാണ് എന്‍റെ അഭിപ്രായം...

എന്നാലും ആ കവിതയുടെ ഭംഗി കാരണം അതിന്‍റെ വരികള്‍ ഇവിടെ എഴുതാന്‍ ഞാന്‍ നിര്‍ബന്ധിതനാവുകയാണ്... എന്‍റെ പ്രണയാവിഷ്കാര വികാരഗതികള്‍ എന്നും എനിക്ക് അതീതമായിരുന്നു... ഇന്നും... എന്നെ അത് മറ്റൊരു ലോകത്തെത്തിക്കുകയാണ്...

ഏതോ ജലശംഖില്‍, കടലായ് നീ നിറയുന്നു...
മരുഭൂവില്‍ മഴനീര്‍ത്തും നനവായ് നീ പടരുന്നു...
പറയാനായ് കഴിയാതെ, പകരാനായ് മുതിരാതെ,
തിരതൂവും നെടുവീര്‍പ്പില്‍, കടലാഴും ശ്രുതിയായി...
വെറുതേ.... വെറുതേ...

പാതിരാക്കാറ്റില്‍ ഏകയായ്, പോയ്മറഞ്ഞുവോ സൗരഭം...
ഏറെ നേര്‍ത്തോരീ തെന്നലില്‍, ഉള്‍ക്കനല്‍പൂക്കള്‍ നീറിയോ...
എകാന്തമാം അടരുകളില്‍, നീര്‍ച്ചാലുപോല്‍ ഒഴുകിവരൂ...
ആത്മാവിലെ ഗിരിനിരയില്‍, നിന്നുള്ളിലെ വെയില്‍ വിതറൂ...
ആഴങ്ങളിലൂടെ, നീളും വേരായ് പടരുമോ...

ഏതോ ജലശംഖില്‍, കടലായ് നീ നിറയുന്നു...
മരുഭൂവില്‍ മഴനീര്‍ത്തും നനവായ്...

ശ്യാമരാവിന്‍റെ കൈകളായ്, പേലവങ്ങളീ ചില്ലകള്‍...
ദൂരതാരക ജ്യോതിയാല്‍, കണ്ണുനീര്‍ക്കണം മായ്ക്കുവാന്‍...
കാതോര്‍ക്കുവാന്‍ പ്രിയമൊഴി, ശ്വാസങ്ങളാല്‍ പൊതിയു നീ,
ആരക്തമായി സന്ധ്യകള്‍, സ്നേഹാതുരം മറയുകയായ്,
കാണാമുറിവില്‍ ഹിമമായി നീ വീഴുമോ...

ഏതോ ജലശംഖില്‍, കടലായ് നീ നിറയുന്നു...
മരുഭൂവില്‍ മഴനീര്‍ത്തും നനവായ് നീ പടരുന്നു...
പറയാനായ് കഴിയാതെ, പകരാനായ് മുതിരാതെ,
തിരതൂവും നെടുവീര്‍പ്പില്‍, കടലാഴും ശ്രുതിയായി...
വെറുതെ.... വെറുതെ... വെറുതെ... വെറുതെ

ഈ കവിത കേള്‍ക്കുമ്പോള്‍ ഞാന്‍ പരിസരം മറക്കുകയാണ്... ഏതോ അനന്തമായ ഒരു വികാരത്തില്‍ ഞാന്‍ ലയിക്കുന്നു... എന്താണത്..? പ്രണയമാണോ..? നഷ്ടങ്ങളുടെ ഓര്‍മകളാണോ...? എന്‍റെ മനസ്സില്‍ പ്രണയത്തിന്‍റെ ഒരു തുള്ളി നീരെങ്കിലും അവശേഷിക്കുന്നുണ്ടാകും... അതുകൊണ്ടാണല്ലോ ഈ കവിത എന്നെ വികാരങ്ങളുടെ ഉയരങ്ങളില്‍ എത്തിക്കുന്നത്...

ഈ കവിതകളുടെ സംഗീതം തികച്ചും എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത തന്നെയാണ്. വരികള്‍ക്ക് ഇണങ്ങുന്ന, വളരെ സുന്ദരമായ സംഗീതം. എങ്ങനെ നോക്കിയാലും, ഈ കവിത ഈ ദിവസങ്ങളില്‍ എന്‍റെ വികാരങ്ങളെ നിയന്ത്രിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്. ഞാന്‍ അതില്‍ ലയിക്കുകയാണ്... ആസ്വദിക്കുകയാണ്... ഞാന്‍ എവിടെയാണ്...?

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...