Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Thursday, September 10, 2020

"കുടിവെള്ളം പലവിധം": ഒരു നവവധു.

വെള്ളം ഒരു വലിയ വിഷയം തന്നെ.

ജീവന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്ന്. ഈ ഭൂമിയുടെ നാലിൽ മൂന്നു ഭാഗവും വെള്ളം ആണെങ്കിലും ഉപയോഗയോഗ്യമായ ശുദ്ധജലം കുറവത്രേ. ഇനിയൊരു ലോകമഹായുദ്ധം ഉണ്ടെങ്കിൽ അത് വെള്ളത്തിനു വേണ്ടി ആയിരിക്കുമെന്ന് പലപ്പോഴും പറയാറുണ്ട്.

വെള്ളം പല സ്ഥലങ്ങളിലും പലവിധം ആണ് കാണപ്പെടുന്നത്. ഭൂമിശാസ്ത്രം അനുസരിച്ച് ആയിരിക്കാം ഇങ്ങനെ.

എന്റെ വീട് കുന്നുകളും പാറകളും നിറഞ്ഞ ഒരു സ്ഥലം ആണ്. ഇവിടെയുള്ള കിണറുകളിലെ വെള്ളം നല്ല തെളിഞ്ഞതും തണുപ്പുള്ളതും കുടിക്കാൻ സുഖമുള്ളതും ആണ്. സോപ്പ് നല്ലതുപോലെ പതയും. എന്നാൽ ഇവിടെ തന്നെയുള്ള കുഴൽ കിണറിലെ വെള്ളം അല്പം മങ്ങിയതും ചവർപ്പ് കലർന്നതും ആണ്. പാറയുടെ മണവും.

എന്നാൽ എന്റെ ഭാര്യയുടെ നാട്ടിൽ വെള്ളത്തിന് ചേറിന്റെ ഒരു നിറമാണ്. തീരദേശത്തോട് അടുത്തുകിടക്കുന്ന അവിടെ എല്ലാരും വാട്ടർ ടാങ്കിന്റെ ഔട്ട് ലെറ്റ് പൈപ്പിൽ വലിയ ഫിൽറ്ററുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ ഫിൽറ്റർ ചെയ്ത വെള്ളമാണ് വീടുകളിൽ ഉപയോഗിക്കുക. സോപ്പ് പതയുമെങ്കിലും അത്ര എളുപ്പമല്ല.

ഇനി കഥയിലേക്ക് വരാം.

ഈ കഥയും കഥാപാത്രങ്ങളും തികച്ചും യാദൃശ്ചികമെന്ന് തോന്നുമെങ്കിലും ഒട്ടും സാങ്കല്പികമല്ല.

ആലപ്പുഴ ഹരിപ്പാട് വീടുള്ള ഒരു സുഹൃത്ത് എനിക്കുണ്ട്. പുള്ളിയുടെ വീട്ടിലെ കിണറിൽ നിന്നും എടുക്കുന്ന വെള്ളം ചേറ്‍ കലർന്നതാണ്. ഒരു ഇളം ചുവപ്പു നിറം. പുള്ളിയുടെ അടുക്കളയിൽ ഒരു ചെറിയ ഫിൽറ്റർ ഉള്ളതിനാൽ വീടിന് മൊത്തത്തിലായി വേറെ ഫിൽറ്റർ ഉണ്ടായിരുന്നില്ല. കുടിക്കാനും പാചകത്തിനും അടുക്കളയിലെ ചെറിയ ഫിൽറ്റർ ഉപയോഗിക്കും.

പുള്ളിയുടെ വിവാഹദിനം വൈകുന്നേരം ആണ് സംഭവങ്ങളുടെ തുടക്കം.

അദ്ദേഹത്തിന്റെ ഭാര്യയുടെ വീട് പത്തനംതിട്ടയിൽ ആണ്. നേരത്തെ ഞാൻ പറഞ്ഞതുപോലെ കുന്നുകളും പാറകളും ഒക്കെ ഉള്ള ഒരു ഭൂപ്രകൃതി. അവിടെ നല്ല ശുദ്ധമായ, തെളിമയുള്ള, രുചിയുള്ള വെള്ളം കുടിച്ചു വളർന്ന ഒരു പാവം യുവതി.

പ്രസ്തുത യുവതി, അഥവാ നവവധു, കല്യാണമൊക്കെ കഴിഞ്ഞു വൈകിട്ട് ഹരിപ്പാട് ഭർത്താവിന്റെ വീട്ടിൽ എത്തിച്ചേർന്നു. സ്വന്തം വീടും വീട്ടുകാരെയും പിരിഞ്ഞു വളരെ ദൂരെ, യാതൊരു പരിചയവുമില്ലാത്ത ഒരു വീട്ടിൽ എത്തി, അവിടെ മുഴുവനും അപരിചിതരുടെ ഇടയിൽ... ആ നവവധുവിന്‌ ആകെ ടെൻഷൻ ആയി. പുള്ളിക്കാരൻ ഇക്കാര്യം മനസിലാക്കി നവവധുവിന്റെ കൂടെ നിന്ന് ആശ്വസിപ്പിക്കുന്നുണ്ട്.

ഏതാണ്ട് ഇരുട്ട് വീണു. പുള്ളിയുടെ വീട്ടിൽ എത്തിയിരുന്ന ബന്ധുക്കൾ ഒക്കെ പതിയെ തിരിച്ചുപോകാൻ തുടങ്ങി.

കിട്ടിയ സമയത്ത് ഒന്ന് ഫ്രഷ് ആകാൻ വേണ്ടി ആ നവവധു വീടിന്റെ മുകളിലത്തെ നിലയിലേക്ക് പോയി. മണിയറയിലെ അറ്റാച്ഡ് ബാത്റൂമിന്റെ ഉള്ളിൽ കയറി പൈപ്പ് തുറന്നു.

പൈപ്പിൽ നിന്നും ചോര കലർന്ന വെള്ളം ധാര ധാരയായി വെളുത്ത് പളുങ്കുപോലത്തെ വാഷ് ബേസിനിലേക്ക് ഒഴുകുന്നു!

സിനിമയിൽ ഒക്കെ മാത്രം കണ്ടിട്ടുള്ള ഒരു കാഴ്ച! വധു ഒന്ന് ഞെട്ടി പിന്നോട്ട് ചാടി.

പലതരം ചിന്തകൾ തലയിൽ മിന്നി മാഞ്ഞു. 

മുകളിലത്തെ ടാങ്കിൽ ആരെയോ കൊന്ന് ഇട്ടിട്ടുണ്ട്! ഇതുപോലെ എന്നെയും കൊന്ന് ടാങ്കിൽ ഇടും! ഞാൻ എത്തിപ്പെട്ടത് ഒരു സീരിയൽ കില്ലറുടെ വീട്ടിലാണോ? അതുകൊണ്ടാണോ ഇവിടെ വന്ന ബന്ധുക്കൾ എന്നെ തികച്ചും അനുകമ്പയോടെ നോക്കിയത്? അല്ലെങ്കിൽ എങ്ങനെയാണ് പൈപ്പിൽ നിന്നും ചോര വരുക?

നവവധുവിനു ചെറിയ തലചുറ്റൽ പോലെ.

ഇപ്പൊ തന്നെ വീട്ടിൽ വിളിച്ചു പറഞ്ഞാലോ? അല്ലെങ്കിൽ വേണ്ട,വീട്ടിൽ പറഞ്ഞ കാര്യം ഭർത്താവ് അറിഞ്ഞാൽ ചിലപ്പോൾ വീട്ടുകാർ ഇവിടെ എത്തുന്നതിനു മുന്നേ തന്നെ എന്നെ കൊന്നു ടാങ്കിൽ ഇടും.

തൽക്കാലം ബുദ്ധിപരമായി നീങ്ങാം.

ഇന്ന് ഒന്നും അറിയാത്തതായി അഭിനയിക്കാം. നാളെ രാവിലെ പകൽ വെളിച്ചത്തിൽ എങ്ങനെയെങ്കിലും രക്ഷപ്പെടാം.

അങ്ങനെ ആ നവവധു അന്ന് രാത്രി ഒന്നും അറിയാത്തപോലെ ഭർത്താവിനൊപ്പം അന്തിയുറങ്ങാതെ തള്ളിനീക്കി.

അടുത്ത ദിവസം രാവിലെ ഉറക്കമെഴുനേറ്റ നവവധു ആ ടാങ്കിലെ ബോഡി കാണാൻ തന്നെ ഉറപ്പിച്ചു. പറ്റുമെങ്കിൽ രണ്ടു ഫോട്ടോസ് കൂടി എടുക്കണം, തെളിവ് വേണമല്ലോ. പതിയെ ടെറസിലേക്ക് നടന്നുപോകുന്ന ഭാര്യയെ ഭർത്താവ് തടഞ്ഞു നിർത്തി. വീടിനു മുകളിലേക്ക് പോകരുതെന്നും, പോയാൽ അപകടമാണെന്നും മുന്നറിയിപ്പ് കൊടുത്തു. ഇത് കൂടി ആയപ്പോൾ ആ നവവധുവിന്റെ തലയ്ക്കുള്ളിൽ ഒരു കൗണ്ട് ഡൌൺ സ്റ്റാർട്ട് ചെയ്തു.

രക്ഷപ്പെടാനുള്ള വഴികൾ പരതി അടുക്കളയിൽ എത്തിയ നവവധു കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ ആയിരുന്നു.

പൈപ്പിൽ നിന്നും വരുന്ന ചോര വെള്ളത്തിൽ പാത്രങ്ങൾ കഴുകുന്ന വീട്ടുകാർ! 

അതോടെ ഒന്ന് ഉറപ്പായി. താൻ എത്തിപ്പെട്ടത് ഒരു കംപ്ലീറ്റ് സൈക്കോ ഫാമിലിയിൽ ആണ്.

പിന്നെ "അച്ഛനെ കാണണം, അമ്മയെ കാണണം" എന്നൊക്കെ കരഞ്ഞുവിളിച്ച ആ നവവധു അന്ന് തന്നെ പത്തനംതിട്ടയിലെ തന്റെ സ്വന്തം വീട്ടിലെത്തി. 

നവവധു തന്റെ വീട്ടുകാരോട് വളരെ രഹസ്യമായി ഞെട്ടിക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്തി. എന്നാൽ ആർക്കും ഒരു ഞെട്ടലും ഉണ്ടാകാത്തത് ആ യുവതിയെ നിരാശയാക്കി. 

പ്രത്യേകിച്ച് ഭാവവ്യത്യാസം ഒന്നും ഇല്ലാതെ  അവർ പതിയെ മകളെ അടുക്കളയുടെ പുറത്തുള്ള വാഴയുടെ അടുത്തേക്ക് മാറ്റി നിർത്തിയിട്ട് കാര്യങ്ങൾ പറഞ്ഞുകൊടുത്തു. 

ആ യുവതിക്ക് അതൊരു പുതിയ അറിവായിരുന്നു.

ഇപ്പോഴും ആ യുവതി ഇടയ്ക്കിടെ പറയും, "കുടിവെള്ളം പലവിധം".


Monday, February 10, 2020

എൻ്റെ "മൂന്ന് മിനിറ്റ് നിയമം"

എന്തും ചെയ്യാതെ നീട്ടിവയ്ക്കുന്ന മടിയന്മാർക്ക് ആ മടി മാറ്റാനായി വളരെ പ്രശസ്തമായ ഒരു "2-മിനിറ്റ് നിയമം" ഉണ്ട്.  ഏതാനും വർഷങ്ങൾക്കു മുൻപാണ് ഈ നിയമം എൻ്റെ കണ്ണിൽപെടുന്നത്.

ഇതാണ് ആ നിയമം:

"ഒരു കാര്യം ചെയ്തു തീർക്കാൻ 2 മിനിറ്റിൽ താഴെ മതിയെങ്കിൽ അത് നീട്ടിവയ്ക്കാതെ അപ്പോൾ തന്നെ ചെയ്തു തീർക്കുക".

ഒരു ഉദാഹരണം പറഞ്ഞാൽ, നിങ്ങൾക്ക് ഒരു കറണ്ട് ബില്ല് അടയ്ക്കാൻ ഉണ്ടെന്നു കരുതുക. അതിനായി നിങ്ങൾ കമ്പ്യൂട്ടർ തുറക്കണം, ബ്രൗസർ തുറന്ന് ബാങ്ക് സൈറ്റിൽ പോയി ലോഗിൻ ചെയ്തു ബില്ലിൻറെ വിവരങ്ങൾ നൽകി പൈസ അടച്ചു ഓ.റ്റി.പി വന്നിട്ട് അതും കൊടുത്ത് പേയ്മെന്റ് പൂർത്തിയായോ എന്ന് നോക്കണം --- ഇത്രയും ചെയ്യാനുള്ള മടി കാരണം അത് പിന്നീടേക്ക്‌ മാറ്റിവയ്ക്കുന്നു എന്ന് കരുതുക. ചിലപ്പോൾ നിങ്ങൾ അത് നീട്ടിവെച്ചു നീട്ടിവെച്ചു പിന്നീട് മറന്നുപോയേക്കാം. പിന്നീട് ഫ്യൂസ് ഊരാൻ വീട്ടിൽ ആള് വരുമ്പോഴാകും നിങ്ങൾ ബിൽ അടച്ചില്ല എന്ന കാര്യം ഓർക്കുക. അപ്പോഴേക്കും സമയം വൈകിയിട്ടുണ്ടാകും.

Wednesday, April 22, 2015

തവളയ്ക്കൊരു ഫ്രണ്ട് റിക്വസ്റ്റ്


അടുത്തിടെയാണ് ഒരു തവളയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ശ്രദ്ധയില്‍പ്പെട്ടത്. ഓപ്പണ്‍ ചെയ്തു നോക്കിയപ്പോള്‍ കൌതുകമുളവാക്കുന്ന കുറെയേറെ പോസ്റ്റുകള്‍ കണ്ടു.

Wednesday, April 02, 2014

ചില ബന്ധങ്ങള്‍ ഡെറ്റോള്‍ കുപ്പി പോലെയാണ്...

ചില ബന്ധങ്ങള്‍ ഡെറ്റോള്‍ കുപ്പി പോലെയാണ്.

എങ്ങനെയെന്നല്ലേ? പറയാം.

മുറ്റത്തുകൂടി ചെരുപ്പില്ലാതെ നടക്കവേ കാലില്‍ എന്തോ ഒന്ന് തുളഞ്ഞുകയറി. നല്ലതുപോലെ ചോരയൊഴുകാന്‍ തുടങ്ങി. നോക്കിയപ്പോള്‍ തുരുമ്പിച്ച ഒരു ആണിയുടെ കഷ്ണം. എന്തായാലും കുത്തിവെപ്പ് എടുക്കണം.

Monday, December 02, 2013

കാറും കൂട്ടുകാരനും കല്യാണവും

ഞങ്ങള്‍ സുഹൃത്തുക്കളാണ്; സഹപ്രവര്‍ത്തകരും അതിലുപരി ഒരേ സ്ഥലങ്ങളില്‍ താമസിക്കുന്നവരുമാണ്. അവന്‍ ഓഫീസില്‍ ജോയിന്‍ ചെയ്തതിനുശേഷമാണ് ഞങ്ങള്‍ സുഹൃത്തുക്കളായത്. അതിനുശേഷം ഞങ്ങള്‍ ഒരുമിച്ചു എന്റെ കാറില്‍ ആണ് ഓഫീസിലേക്ക് യാത്ര. തിരിച്ചും അങ്ങനെതന്നെ.



അന്ന് ഞാനും അവനും മുന്‍പിലത്തെ സീറ്റുകളില്‍ ഇരിക്കുമായിരുന്നു. കൂടെ വേറെ ആരെങ്കിലും ഉണ്ടെങ്കില്‍ പുറകിലത്തെ സീറ്റില്‍ ഇരിക്കും.

അങ്ങനെയിരിക്കെ അവനൊരു കാമുകിയെ കിട്ടി.

അതിനുശേഷം അവര്‍ രണ്ടുപേരും കൂടി പുറകിലിരിക്കും. ഞാന്‍ ഒറ്റയ്ക്ക് മുന്നിലും. അവരുടെ സംഭാഷണം ശ്രദ്ധിക്കാന്‍ താല്പര്യമില്ലെങ്കിലും ഇടയ്ക്കിടെ അവര്‍ സ്വപ്‌നങ്ങള്‍ നെയ്യുന്നത് കേള്‍ക്കാന്‍ ഒരു സുഖമുണ്ടായിരുന്നു.

Monday, January 21, 2013

അനുഭവങ്ങള്‍ : ഡിസംബറിലെ പെണ്‍കുട്ടി


കുറച്ചു കാലങ്ങള്‍ക്കു മുന്‍പ്, ഡിസംബറിലെ ഒരു രാത്രി. സമയം പത്തുമണിയോട് അടുക്കുന്നു. പുറത്തു നല്ല തണുപ്പുണ്ട്. റോഡില്‍ എങ്ങും ആളനക്കം ഇല്ല.

അന്ന് ഞാന്‍ തിരുവനന്തപുരത്ത് നഗരത്തിലൂടെ കാറില്‍ യാത്ര ചെയ്യുകയാണ്. തണുപ്പ് കാരണം ഗ്ലാസ്‌ അടച്ചിരുന്നു.

പെട്ടെന്നൊരു ഫോണ്‍ കോള്‍ വന്നപ്പോള്‍ കാര്‍ റോഡിന്‍റെ അരികിലേക്ക് നിര്‍ത്തി ആ കോള്‍ അറ്റന്‍ഡ് ചെയ്തു. ഒരു സുഹൃത്തിന്‍റെ കോള്‍ ആണ്. അങ്ങനെ സംസാരിച്ചിരിക്കുമ്പോള്‍ ആണ് അത് സംഭവിച്ചത്:

ഒരു പെണ്‍കുട്ടി എവിടുന്നോ ഓടിവന്നു എന്‍റെ കാറിന്‍റെ ഡോര്‍ തുറന്നു അകത്ത് കയറി ഇരുന്നു! അവള്‍ നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു. മുഖത്തും നെറ്റിയിലും വിയര്‍പ്പ് തുള്ളികള്‍ തിളങ്ങുന്നു. ചുരിദാര്‍ ആണ് വേഷം. കാണാന്‍ തെറ്റില്ല. ദയനീയ ഭാവത്തോടെ എന്‍റെ മുഖത്ത് നോക്കി അവള്‍ അവളുടെ ഷാള്‍ പിടിച്ചു നേരെയിട്ടു.

Saturday, June 09, 2012

ഒരു "മുടി"ഞ്ഞ പ്രണയം

സ്കൂള്‍ പഠന കാലത്തിനിടെ ഒരിക്കലെങ്കിലും "പ്രണയിക്കാത്ത" ആരുമുണ്ടാകില്ല. കൂടെ പഠിച്ച പെണ്‍കുട്ടിയോടോ, പയ്യനോടോ, അപ്പുറത്തെ ക്ലാസിലെ ജൂനിയറിനെയോ, എന്തിനേറെ പറയുന്നു, പഠിപ്പിക്കുന്ന ടീച്ചറിനോട് പോലും പ്രണയം തോന്നുന്ന കാലമാണ് ഹൈസ്കൂള്‍ കാലം. ആ പ്രായത്തില്‍ ഇത്തരം പ്രണയങ്ങള്‍ "വലിയ സംഭവം" ആണെന്ന് തോന്നിയേക്കാം. മിക്കവാറും സ്കൂള്‍ ജീവിതം അവസാനിക്കുമ്പോള്‍ ഇമ്മാതിരി പ്രണയങ്ങളും അവിടെവെച്ചു തന്നെ അവസാനിക്കാറാണ് പതിവ്. പിന്നീട് ജീവിതത്തില്‍ ഇതൊക്കെ ഓര്‍ക്കുമ്പോള്‍ തലയറഞ്ഞു ചിരിക്കാം എന്നതാണ് ഏറ്റവും വലിയ തമാശ.

ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ നടന്ന ഒരു "മുടി"ഞ്ഞ പ്രേമത്തിന്‍റെ കഥ പറയാം.

ഞങ്ങളുടെ ജൂനിയര്‍ ആയി പുതിയൊരു പെണ്‍കുട്ടി സ്കൂളില്‍ ചേര്‍ന്നു. വെളുത്തു സുന്ദരിയായ ഒരു പെണ്‍കുട്ടി. ആദ്യത്തെ നോട്ടത്തില്‍ തന്നെ ആ കുട്ടിയെ എല്ലാര്‍ക്കും വളരെയധികം "ഇഷ്ട്ടായി". അതെ, എനിക്കും "ഇഷ്ട്ടായി". അങ്ങനെ ആ കുട്ടിയോടുള്ള ഒരു "എന്തരോ ഒരു ഇത്" മനസ്സില്‍ അങ്ങനെ സൂക്ഷിച്ചിരിക്കുന്ന കാലം. ഒരിക്കല്‍ സുഗുണന്‍ മാഷിന്‍റെ മലയാളം ക്ലാസ്സ്‌.

സുഗുണന്‍ മാഷിന്‍റെ മലയാളം ക്ലാസ്സ്‌ ഒരു വല്ലാത്ത അനുഭൂതിയാണ്. പഠിക്കാനുള്ള പദ്യങ്ങളുടെയും കഥകളുടെയും ഓരോരോ വരികളുടേയും ആഴങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ പുതിയ പുതിയ അര്‍ത്ഥതലങ്ങള്‍ ഞങ്ങള്‍ക്ക് പറഞ്ഞുതരും. ഓ.എന്‍.വി കുറുപ്പിന്‍റെ ശിഷ്യനായിരുന്നു സുഗുണന്‍ മാഷ്‌. അതുകൊണ്ട്തന്നെ "ഭൂമിക്കൊരു ചരമഗീതം" പോലുള്ള പദ്യങ്ങള്‍ കവിയില്‍ നിന്നും നേരിട്ട് പഠിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതെല്ലാം ക്ലാസ്സില്‍ അതിമനോഹരമായി സുഗുണന്‍ മാഷ്‌ അവതരിപ്പിക്കും. നല്ല സൂപ്പര്‍ "ചൂരല്‍ക്കഷായം" ധാരാളം കിട്ടുമായിരുന്നെങ്കില്‍പ്പോലും മാഷിന്‍റെ ക്ലാസ്സിലിരിക്കാന്‍ ഓരോ വിദ്യാര്‍ത്ഥിക്കും ഇഷ്ടമായിരുന്നു.

അന്ന് സുഗുണന്‍ മാഷ്‌ ഏതോ പാഠഭാഗം പഠിപ്പിക്കുമ്പോള്‍ ഇങ്ങനെ ഒരു ഡയലോഗ് - "സീതാദേവിയുടെ മുടിയിഴകളോട്പോലും രാമന് പ്രണയം ആയിരുന്നു".

എന്ത്....???!!!

"മുടിയിഴകളെ പോലും പ്രണയിക്കുകയോ?" - ആ ഐഡിയ കൊള്ളാല്ലോ!

അങ്ങനെ എനിക്ക് ആ സുന്ദരിയുടെ "മുടിയിഴകളോട്" പ്രണയമായി. പതിയെ മനസിനുള്ളില്‍ ഒരു കല്യാണക്കുറി അച്ചുനിരത്താന്‍ തുടങ്ങി... മനസിനെ കല്യാണക്കുറി പ്രിന്‍റ് ചെയ്യാന്‍ വിട്ടിട്ട് അവളുടെ "മുടിയിഴകള്‍" എങ്ങനെ ഒപ്പിക്കാം എന്ന ചിന്തയിലായി ഞാന്‍. ആനവാല്‍ പറിക്കുന്നത്പോലെ പതുക്കെ പുറകെ ചെന്ന് രണ്ടു മുടി പിഴുതാലോ? വേണ്ട, അടികിട്ടും. രഹസ്യമായി പുറകെ ചെന്ന് കത്രിക കൊണ്ട് മുറിച്ചെടുത്ത് ഓടിയാലോ? വേണ്ട, അഥവാ മുടി മൊത്തത്തില്‍ മുറിഞ്ഞുപോയാല്‍ പിന്നെ എന്‍റെ പെട്ടിയില്‍ ആണിയടിച്ചാല്‍ മതി.

അപ്പോഴാണ്‌ ഒരു ദൈവദൂതനെ പോലെ, ഒരു ഹംസത്തെ പോലെ അവള്‍ വന്നത് - എന്‍റെ കൂടെ നഴ്സറി മുതല്‍ ഈ ക്ലാസ്സ്‌ വരെ കൂടെ പഠിക്കുന്ന, എന്‍റെ അയല്‍ക്കാരിയും കളിക്കൂട്ടുകാരിയും ആയ ആ "ദേവദൂതിക". പതിയെ അവളുടെയടുത്തു ചെന്ന് എന്‍റെ ആവശ്യം അറിയിച്ചു:

"ഡീ, എനിക്ക് ലവളുടെ രണ്ടു മുടി വേണം. ഒപ്പിച്ചു തരോ?"

"യെന്തര്..? മുടിയാ? നിനക്ക് എന്തെടെയ്‌ വട്ടാണാ...?" (തനി 'തിരോന്തരം' ശൈലിയില്‍)

"പോടീ... വട്ടൊന്നുമല്ല. പ്രണയം... അഗാധമായ പ്രണയം"

"പ്രണയമോ? പറ്റി! അതിന് നിനക്ക് അവളുടെ മുടി എന്തരിന്? വല്ല കൂടോത്രോം ചെയ്യാന്‍ തന്നേഡേയ്?"

"ഏയ്‌ അല്ലാന്നെ... സുഗുണന്‍ സാറ് പറഞ്ഞപോലെ എനിക്ക് അവളുടെ മുടിയിഴകളോട് അഗാധമായ പ്രണയം ആണെന്ന് തോന്നുന്നു... എനിക്ക് രണ്ടു മുടി വേണം സൂക്ഷിച്ചുവെക്കാന്‍"

"ഓ പിന്നേ! എനിക്ക് വേറെ പണിയില്ലാത്തപോലെ!"

"വെറുതെ വേണ്ട, സിപ്പപ്പ്‌ വാങ്ങിത്തരാം"

"ങാ എന്നാല്‍ നോക്കാം!"

അങ്ങനെ രണ്ടു സിപ്‌-അപ് വാങ്ങിക്കൊടുക്കാം എന്ന ധാരണയില്‍ ആ "ദേവദൂതിക" തന്‍റെ പ്ലാന്‍ തുടങ്ങി. ഇന്റര്‍വെല്‍ സമയം ആയപ്പോഴേക്കും അവള്‍ നേരെ "സുന്ദരിയുടെ" ക്ലാസിനു മുന്നിലെത്തി. "സുന്ദരിയെ" കൈകാണിച്ചു പുറത്തേക്ക് വിളിച്ചു. പിന്നേ പതിയെ കുശലാന്വേഷണങ്ങള്‍ തുടങ്ങി. ഇതെല്ലാം അല്പം ദൂരെനിന്നും ഞാന്‍ നിരീക്ഷിക്കുന്നുണ്ട്‌. "കിട്ടുമോ? കിട്ടൂല്ലേ? അതോ അവള്‍ ഇനി സംഗതി മൊത്തം കുളമാക്കുമോ?" തുടങ്ങിയ ചിന്തകള്‍ എന്‍റെ മനസ്സില്‍ അലയടിക്കാന്‍ തുടങ്ങി.

പതിയെ "ദേവദൂതിക" ആ "സുന്ദരിയുടെ" മുടിയിലൊക്കെ പിടിച്ചു തലോടാന്‍ തുടങ്ങി. ഇന്നത്തെ കാലം ആയിരുന്നെങ്കില്‍ ഏതാണ്ട് ഇതുപോലെ ആയിരിക്കും ഡയലോഗ് എന്ന് ഞാന്‍ ഊഹിക്കുന്നു - "ആഹാ, മുടി കൊള്ളാമല്ലോ.. നീ ധാത്രി ആണോ ഉപയോഗിക്കുന്നത്? ഞാന്‍ രണ്ടു സാമ്പിള്‍ എടുത്തോട്ടെ???". അങ്ങനെ മുടിയിഴകളെ തലോടലും സംഭാഷണവും നീണ്ടു. പെട്ടെന്ന് ക്ലാസ്സ്‌ തുടങ്ങുന്ന ബെല്‍ മുഴങ്ങി. "സുന്ദരി" ക്ലാസ്സിലേക്ക് കയറിയതും "ദേവദൂതിക" അവളുടെ മുടിയില്‍ കടന്നുപിടിച്ച് "ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ" എന്നമട്ടില്‍ രണ്ടുമൂന്നു മുടിയിഴകള്‍ ഇങ്ങു പറിച്ചെടുത്തു! എനിക്ക് "സുന്ദരിയുടെ" മുടിയിഴകള്‍ തന്നിട്ട് ഏതോ ഒരു ഭീകരദൌത്യം പൂര്‍ത്തിയാക്കിയ ഒരു ഭീകരന്റെ സന്തോഷത്തില്‍ സിപ്‌-അപ്പും പ്രതീക്ഷിച്ചു "ദേവദൂതിക" പോയി.

ഞാന്‍ ആ മുടിയിഴകള്‍ മലയാളം പുസ്തകത്തില്‍ മയില്‍പ്പീലി സൂക്ഷിക്കുന്നതുപോലെ സൂക്ഷിച്ചുവെച്ചു.

ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഈ "മുടി"ഞ്ഞ പ്രണയം മണ്ടത്തരം ആണെന്ന് മനസിലായി. അപ്പോഴേക്കും ചെറിയൊരു ചമ്മലോടെ ആ മുടിയിഴകള്‍ എങ്ങോട്ടോ ഞാന്‍ കളഞ്ഞു. പിന്നീടൊക്കെ ആ "സുന്ദരിയെ" കാണുമ്പോള്‍ ഒരുതരം ചമ്മല്‍ ആയിരുന്നു. "ദേവദൂതിക"യ്ക്ക് എന്നെ കളിയാക്കി ചിരിക്കാനുള്ള ഒരു വകയുമായി!

ഇന്ന്, പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം നില്‍ക്കുമ്പോള്‍, ആ പഴയ സ്കൂള്‍ പഠനകാലം ഒരുപാട് ചിരികള്‍ സമ്മാനിക്കുന്നു. അര്‍ത്ഥമറിയാതെ പ്രണയിക്കുന്നതും, അതിന്‍റെ പേരില്‍ തല്ലുകൂടുന്നതും, ഒരു നെല്ലിക്കയ്ക്ക് വേണ്ടി നെട്ടോട്ടം ഓടുന്നതുമൊക്കെ ഓര്‍ക്കാന്‍ രസമുള്ള ഓര്‍മ്മകള്‍ !

Thursday, May 24, 2012

വീടിനുള്ളിലെ ക്ഷുദ്രജീവികള്‍ ( ചില നടുക്കുന്ന ഓര്‍മ്മകള്‍ )

കുട്ടിക്കാലം മുതല്‍ മൂന്നു വര്‍ഷം മുന്‍പ് വരെ വേറൊരു ചെറിയ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. റോഡില്‍ നിന്നും ഒരു ചെറിയ ഇടവഴിയിലൂടെ ഒരുപാട് ഉള്ളിലായിട്ടാണ് ആ വീട്. ഗ്രാമപ്രദേശം ആയതിനാല്‍ അടുത്തകാലം വരെ അധികം അയല്‍വാസികളും ഉണ്ടായിരുന്നില്ല. മിക്കവാറും കാട് പിടിച്ച സ്ഥലം. കീരിയും പാമ്പും കുളക്കോഴിയും അടക്കം പല ജീവികളുടെയും ആവാസവ്യവസ്ഥ ആയിരുന്നു വീടിന്‍റെ പരിസരം.

പലപ്പോഴും ക്ഷുദ്രജീവികളെ പേടിച്ചാണ് സമയം കഴിച്ചുകൂട്ടിയത്. അത്തരം ചില ജീവികളുമായി നേരിട്ട് ഏറ്റുമുട്ടിയ അവസരങ്ങളും ധാരാളം. അതില്‍ മറക്കാനാവാത്ത ചിലത് പങ്കുവെക്കാം.

 

1. തറച്ചക്രം കളഞ്ഞുകിട്ടിയ കഥ.


അന്നെനിക്ക് പത്തു വയസു പ്രായം കാണും. വീട്ടില്‍ കറന്റ്‌ പോയ നേരം. മണ്ണെണ്ണവിളക്ക് പ്രകാശിക്കുന്നു. തീ കണ്ടാല്‍ അതില് പോയിരുന്നു കളിക്കുന്ന ഒരു പരിപാടി മിക്കവാറും എല്ലാര്‍ക്കും ഉണ്ടാകുമല്ലോ... അങ്ങനെ പത്രത്തിന്‍റെ ചുരുട്ടുകളും തീപ്പെട്ടിക്കോലുകളും കത്തിച്ച് സംതൃപ്തി അടഞ്ഞിരിക്കുകയാണ് ഞാന്‍ . അപ്പോഴാണ്‌ എന്തോ ഒരു സാധനം കണ്ടില്ലല്ലോ എന്ന് ഓര്‍ത്തത്.

ആ മുറിയുടെ ഒരു മൂലയില്‍ കുറെ സാധനങ്ങള്‍ കൂട്ടിയിട്ടിട്ടുണ്ട്. അതില്‍ എന്‍റെ കുറ്റിപ്പെന്‍സിലുകള്‍, വളപ്പൊട്ടുകള്‍, കളിപ്പാട്ടങ്ങളുടെ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങള്‍, സ്കൂള്‍ വിട്ടു പോരുന്ന വഴിയില്‍ അവിടുന്നും ഇവിടുന്നും പെറുക്കിയെടുത്ത അമൂല്യ വസ്തുക്കള്‍ അങ്ങനെ പലതും ഉണ്ട്. ഞാന്‍ ഇരുട്ടത്ത് അതിനിടയില്‍ പോയി കയ്യിട്ടു ഇളക്കിനോക്കി. ഞാന്‍ ഉദ്ദേശിച്ച സാധനം ഉണ്ടോ എന്ന് തപ്പുന്ന നേരത് വട്ടത്തിലുള്ള എന്തോ ഒന്ന് കയ്യില്‍ തടഞ്ഞു. ഇരുട്ടത്ത് അത് കയ്യിലെടുത്തു വിരലുകള്‍ കൊണ്ട് ഒരു പരിശോധന നടത്തി. സാധനം ഒരു തറച്ചക്രമാണ്. ദീപാവലി കഴിഞ്ഞപ്പോള്‍ അറിയാതെ അതിനിടയില്‍ പെട്ടുപോയതാകും.

എന്തായാലും നിനച്ചിരിക്കാതെ ഒരു തറച്ചക്രം കിട്ടിയതില്‍ ഞാന്‍ അതീവ സന്തുഷ്ടനായി. ആ "തറച്ചക്രവും" എടുത്തു ഞാന്‍ പതിയെ വെളിച്ചത്തിലേക്ക് വന്നു. പതിയെ ആ തറച്ചക്രം മണ്ണെണ്ണവിളക്കിന്‍റെ മങ്ങിയ വെളിച്ചത്തിലേക്ക് പിടിച്ചുനോക്കി. വെളിച്ചത്തില്‍ പിടിച്ചതും, എന്‍റെ തലയില്‍ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞതും, ഞാന്‍ "അയ്യോ" ന്ന് വിളിച്ചതും, ആ "തറച്ചക്രം" താഴേക്കിട്ടതും, എല്ലാം ഒരുമിച്ചു നടന്നു. എനിക്ക് കിട്ടിയ ആ "തറച്ചക്രം" വേറൊന്നുമല്ല - ഒരു മാടന്‍ തേരട്ട ചുരുണ്ട് കിടന്നതായിരുന്നു അത്! ചവറിനിടയില്‍ സ്വര്യവിഹാരം നടത്തിയ അട്ട ഞാന്‍ അതിനിടയ്ക്ക് കയ്യിട്ടുവാരുമ്പോള്‍ ചുരുണ്ടതാണ്. അതിനെയാണല്ലോ ഈശ്വരാ ഞാന്‍ തറച്ചക്രമാക്കിയത്!

പിന്നെ ജീവിതത്തില്‍ ഇന്നുവരെ, ദീപാവലിക്ക് വാങ്ങുന്ന ഒറിജിനല്‍ തറച്ചക്രം പോലും വിശദമായി നോക്കി അത് തേരട്ട അല്ല എന്ന് ഉറപ്പുവരുത്തിയ ശേഷമേ ഞാന്‍ കൈവെക്കാറുള്ളൂ.

 

2. വിളിക്കാതെ കയറി വന്ന പാമ്പ്


വീട്ടില്‍ കറന്‍റ് കിട്ടുന്നതിനു വളരെ മുന്‍പ് സംഭവിച്ചതാണ്. രാത്രിയില്‍ ഉറങ്ങുന്നതിനു മുന്‍പായി വീടിനു മുന്നിലെ വാതില്‍ അടച്ചു കുറ്റിയിടാന്‍ പോയതാണ് അമ്മ. കുറെ കഴിഞ്ഞിട്ടും കാണുന്നില്ല. പോയി നോക്കുമ്പോള്‍ കാണുന്നത് വാതിലുമായി മല്‍പ്പിടിത്തം നടത്തുന്ന അമ്മയെയാണ്.

"തണുപ്പുകാലം അല്ലെ, വാതിലൊക്കെ വീര്‍ത്തിരിക്കുന്നതുകൊണ്ടാണ് വാതില്‍ അത്രപെട്ടെന്നൊന്നും അടയാത്തത്" - ഇതാണ് അമ്മയുടെ ന്യായീകരണം.

അച്ഛന്‍ മണ്ണെണ്ണവിളക്കും എടുത്തുവന്നു നോക്കുമ്പോള്‍ ആണ് അത് കണ്ടത് - വാതിലിന്‍റെ വിജാഗിരിയുടെ ഭാഗത്തുള്ള വിടവിലൂടെ ഒരുത്തന്‍ - ഒരു കുഞ്ഞു പാമ്പ്‌ - തലയിട്ടു നോക്കിയ നേരത്താണ് അമ്മ വാതില്‍ അടച്ചത്. അവന്‍ അവിടെയിരുന്നു ഞെരുങ്ങിയത് കാരണം വാതില്‍ അടയാത്തതാണ്. പക്ഷെ അത് അമ്മയോട് പറഞ്ഞാല്‍ അമ്മ പേടിച്ചു വാതിലില്‍ നിന്ന് കൈവിടും. കൈവിട്ടാല്‍ പാമ്പ് ചാടിവന്നു കയ്യില്‍കിട്ടുന്ന ആര്‍ക്കായാലും ഇട്ടു പണിതരും.

പിന്നെ പതുക്കെ അമ്മയോട് കാര്യം പറയാതെ "നീ വാതില്‍ അങ്ങനെ തന്നെ പിടിച്ചോ, ഞാന്‍ ഇപ്പ ശെരിയാക്കിത്തരാം" എന്ന് പറഞ്ഞു അച്ഛന്‍ പുറകിലെ വാതിലിലൂടെ പുറത്തിറങ്ങി മുന്‍വാതിലിനു പുറത്തുവന്നു ഒരു മടല് കൊണ്ട് ആ പാമ്പിനെ കുത്തിപ്പിടിച്ച ശേഷമാണ് അമ്മയോട് കാര്യം പറഞ്ഞത്. പ്രതീക്ഷിച്ചപോലെ, അമ്മ പിടിവിട്ടു, പാമ്പ് വാതിലിനിടയില്‍ നിന്നും റിലീസ് ആയി, പക്ഷെ അച്ഛന്‍റെ പിടിയിലുമായി.

ആ സംഭവത്തിന്‌ ശേഷം പലപ്പോഴും ഞാന്‍ ഓര്‍ക്കും - അമ്മ ആ സമയത്ത് വാതില്‍ അടച്ചില്ലായിരുന്നെങ്കില്‍ എന്ത് സംഭവിച്ചേനെ...?

 

3. പിന്നെയും പാമ്പുകള്‍ !


മേല്‍പ്പടി പാമ്പിന്‍റെ സംഭവത്തിന്‌ ശേഷം എപ്പോഴും വീട്ടില്‍ പാമ്പ് വല്ലതും ഉണ്ടോ എന്നൊരു പേടി ഉണ്ടായിരുന്നു. ആ ഒരു കാലഘട്ടത്തിലാണ് തിരുവനന്തപുരം മൃഗശാലയില്‍ പോകുന്നത്. അവിടത്തെ പാമ്പ് ശേഖരത്തില്‍ കുറെയധികം പാമ്പുകളെ കണ്ടു. അതില്‍ എന്നെ ഏറ്റവും പേടിപ്പിച്ചത് - ഒരു  കറിച്ചട്ടിയുടെ അടിയില്‍ ചുരുണ്ടിരിക്കുന്ന മൂര്‍ഖന്‍ ആണ്. കണ്ടാല്‍ പാമ്പ് ഉണ്ടെന്നു തോന്നുകേയില്ല. ചട്ടിയുടെ അടിയില്‍ ചുരുണ്ടിരിക്കുമ്പോള്‍ ചട്ടി ഒരു തിരുവയുടെ മുകളില്‍ എടുത്തുവെച്ചത്പോലെ.

പ്രസ്തുത "ചട്ടിപ്പാമ്പ്" എന്‍റെ തുടര്‍ന്നുള്ള രാത്രികള്‍ നിദ്രാവിഹീനങ്ങളാക്കി.

പിന്നീട് ആ വീട്ടിലെ ഇരുപതു വര്‍ഷത്തെ ജീവിതത്തിനിടയില്‍ വീടിനുള്ളില്‍ നിന്നും പലപ്പോഴായി കിട്ടിയത് മൂന്നു പാമ്പിന്‍ കുട്ടികളെ. ഇതൊക്കെ എങ്ങനെ വീട്ടിനുള്ളില്‍ എത്തുന്നു എന്ന് നോ ഐഡിയ. മൂന്നെണ്ണവും ശംഖുവരയന്‍ കുട്ടികള്‍ ആയിരുന്നു. നല്ല ഒന്നാന്തരം വിഷമുള്ള ഇനം. രണ്ടെണ്ണം അടുക്കളയില്‍ നിന്നും. ഒരെണ്ണം ഉത്തരത്തില്‍ നിന്നും. ആ ഒരെണ്ണം ഉത്തരത്തില്‍ കയറിപ്പറ്റിയത് എങ്ങനെ എന്നത് ഇന്നും ഉത്തരം മുട്ടിക്കുന്ന ഒരു ചോദ്യമാണ്.

 

4. തവളകള്‍ !


മഴക്കാലങ്ങളില്‍ വീടിനു ചുറ്റും തവളകള്‍ ആയിരുന്നു. ഇരുട്ട് വീഴുമ്പോള്‍ നാലുപാടുനിന്നും കേള്‍ക്കാം മധുരമനോഹര സംഗീതം. ഇതില്‍ ചിലരൊക്കെ വീടിനകത്തെ താമസിക്കുള്ളൂ. എല്ലാ മുറികളുടെയും മൂലകളില്‍ മിക്കപ്പോഴും ഒരു തവള വീതം കാണും. ഇവന്മാരെ പിടിക്കാന്‍വേണ്ടി കൊട്ടേഷന്‍ എടുത്തുകൊണ്ട് ചേരകളും വീടിനു ചുറ്റും അവസരം കാത്തു നടക്കുകയാണ്.

ഒരിക്കല്‍ അതിരാവിലെ ഞാന്‍ സ്കൂളില്‍ പോകാനിറങ്ങുമ്പോള്‍ അതാ മുറ്റത്തെ വാതില്‍ കടന്നു വരുന്നു ഒരു അതിഥി - ഒരു എമണ്ടന്‍ ചേര! അവന്‍റെ സ്വന്തം വീടുമാതിരി ആണ് വരവ്. എന്നെ നോക്കി "ഇയാള്‍ക്ക്‌ എന്താ ഹേ ഈ വീട്ടില്‍ കാര്യം" എന്ന് ചോദിക്കുന്ന മാതിരി ഒരു വരവ്. ഇത്തവണയും എന്‍റെ തലയില്‍ മിന്നല്‍പ്പിണര്‍ പാഞ്ഞു. ഞാന്‍ കിടന്നു നിലവിളിച്ചു. അവനു ചെവി ഉള്ളതുകൊണ്ടോ അതോ എന്‍റെ ഭീകരശബ്ദം തരംഗങ്ങളായി ഭൂമിയിലൂടെ കടന്നുചെന്ന് അവന്‍റെ ഓഡിയോ സെന്‍സറില്‍ തട്ടിയതുകൊണ്ടോ എന്നറിയില്ല, അവന്‍ വന്ന വരവിനു റിവേഴ്സ് ഇട്ടു പുറത്തേക്ക് പാഞ്ഞു.

 

പിന്നെയും പല ക്ഷുദ്രജീവികള്‍ കടന്നുവന്ന വീടാണ് അത്. വാവലുകള്‍, എലികള്‍ അങ്ങനെ പലതും.

കഴുക്കോലിന്‍റെ മുകളില്‍ നിന്നും സ്ഥിരം എലിക്കുഞ്ഞുങ്ങള്‍ മഴയായി വീഴുമായിരുന്നു. പെറ്റുവീണു ദിവസങ്ങള്‍ മാത്രം ആയവ. "ശിശുഹത്യ കൊടും പാപമാണ്" എന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ട് അവറ്റകളെ കൊല്ലാറില്ല. അതുകൊണ്ട് അല്‍പം ദൂരെ ഏതെങ്കിലും സ്ഥലത്ത് കൊണ്ടുപോയി ഒരു ചിരട്ടയിലാക്കി ആവശ്യത്തിന് ഭക്ഷണവും വെള്ളവും ചേര്‍ത്തു വെച്ചിരിക്കും. അഥവാ അതിനെ അന്വേഷിച്ചു അതിന്‍റെ അമ്മച്ചിയെങ്ങാന്‍ വന്നാലോ? പാവം, മക്കളെ വളര്‍ത്തി വലുതാക്കട്ടെ :-)

ഇനി എന്‍റെ സംശയം - ഇതിനെ "മനുഷ്യത്വം" എന്നാണോ അതോ "എലിത്വം" എന്നാണോ പറയുക?

Tuesday, May 15, 2012

യഥാര്‍ത്ഥത്തില്‍ സംഭവിച്ച ഒരു പസില്‍ (puzzle)

നമസ്കാരം...!

കഴിഞ്ഞ നാല് ദിവസങ്ങള്‍ ഒരു വയനാട്‌ യാത്രയില്‍ ആയിരുന്നതിനാല്‍ പുതിയ പോസ്റ്റ്‌ ഒന്നും ഇടാന്‍ പറ്റിയില്ല. ഇപ്പോള്‍ വയനാട് യാത്രയുടെ യാത്രാവിവരണം തയ്യാറാക്കുന്ന തിരക്കിലാണ്. ഫോട്ടോസും മാപ്പും ഒക്കെ ചേര്‍ത്തൊരു വലിയ യാത്രാവിവരണം. അതിനു കുറച്ചു നേരം എടുക്കും. അതുവരെ ചിന്തിച്ചിരിക്കാന്‍ ഒരു പസില്‍ ...

ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ച ഒന്നാണ്... ഇതിന്റെ ശരിയായ ഉത്തരം ഇന്നും എനിക്കറിയില്ല, പലരും പല ഉത്തരമാണ് പറയുന്നത്. നിങ്ങള്‍ക്ക്‌ ഇതിന്റെ ഉത്തരം അറിയാമെന്കില്‍ പറഞ്ഞുതരൂ...!

***********************************************************************************

സ്ഥലം - പാലക്കാട്‌ റെയില്‍വേ സ്റ്റേഷന്‍

കോളേജ് ടൂര്‍ ആണ്. പാലക്കാട് അല്‍പനേരം ട്രെയിന്‍ നിര്‍ത്തി.

ദിലീപ്‌ അവന്റെ പേഴ്സില്‍ നിന്നും ഒരു നോട്ട് എടുത്തു എന്‍റെ കയ്യില്‍ വെച്ചുതന്നിട്ടു പെട്ടെന്ന് തന്നെ ഒരു സ്പ്രൈറ്റ് വാങ്ങിവരാന്‍ പറഞ്ഞു... തിരക്ക് കാരണം ഞാന്‍ ആ നോട്ട് പെട്ടെന്ന് ഒന്ന് നോക്കിയതേ ഉള്ളൂ - 100 രൂപാ ഉണ്ട്.

ഞാന്‍ അത് പെട്ടെന്ന് കടയില്‍ കൊടുത്തു, ഒരു സ്പ്രൈറ്റ് വാങ്ങി. അതിന്റെ വില 25 രൂപ. കടക്കാരന്‍ ബാക്കിയായി ഒരു  25 രൂപ തിരികെ തന്നു. പക്ഷെ ഞാന്‍ കൊടുത്തത് 100 രൂപാ ആണല്ലോ എന്ന് ഞാന്‍ പറഞ്ഞു... ഞാന്‍ നൂറിന്‍റെ ബാക്കി ചോദിച്ചു... തിരക്കിനിടയില്‍ കടക്കാരനും ആ നോട്ട് ശ്രദ്ധിച്ചിരുന്നില്ല.

പെട്ടെന്ന് ട്രെയിന്‍ പോകാനുള്ള വിസില്‍ അടിച്ചു.

പെട്ടെന്ന് അയാള്‍ എനിക്ക് 50 രൂപാ കൂടി തന്നു... അപ്പൊ എന്‍റെ കണക്ക് പ്രകാരം ശെരിയാണ് - ഞാന്‍ 100 രൂപാ കൊടുത്തു 25 രൂപയുടെ സ്പ്രൈറ്റ് മേടിച്ചു, ബാക്കി 75 രൂപാ തിരികെ വാങ്ങിച്ചു.

തിരികെ ഓടിവന്നു ട്രെയിനില്‍ കേറി ദിലീപിന്‍റെ കയ്യില്‍ സ്പ്രൈറ്റ് കുപ്പിയും 75 രൂപയും കൊടുത്തപ്പോള്‍ അവന്‍ ഒന്ന് ഞെട്ടി.

അവന്‍ എനിക്ക് തന്നത് 50 രൂപ നോട്ട് ആയിരുന്നത്രേ...!

***********************************************************************************

പിന്നെ വിശദമായി ആലോചിച്ചപ്പോള്‍ ഇത് ഒരു പസില്‍ ആണെന്ന് മനസിലായി...! ഈ കച്ചവടത്തില്‍ എനിക്ക് കയ്യില്‍ 75 രൂപയും ഒരു സ്പ്രൈറ്റ് ബോട്ടിലും. പക്ഷെ കടക്കാരനോ? ഞാന്‍ കൊടുത്ത 50 രൂപ തിരികെ തന്നു, മാത്രമോ, എനിക്കൊരു ബോട്ടിലും കൂടെ 25 രൂപയും തന്നു...

അപ്പോള്‍ ഈ കച്ചവടത്തില്‍ കടക്കാരന്റെ നഷ്ടം എത്ര?

മുന്‍പ് ഈ ചോദ്യം ഫേസ്ബുക്കില്‍ ചോദിച്ചപ്പോള്‍ പലരും പല ഉത്തരം ആണ് പറഞ്ഞത്... ചിലര്‍ പറയുന്നു 25 എന്ന്... മറ്റു ചിലര്‍ പറയുന്നു 75 എന്ന്... സത്യത്തില്‍ എന്താണ് ഉത്തരം???

(പ്രിയപ്പെട്ട കടക്കാരാ, സോറി കേട്ടോ... ഞാന്‍ അറിഞ്ഞുകൊണ്ട് ചെയ്തതല്ല... എന്നെങ്കിലും താങ്കളെ നേരിട്ട് കണ്ടാല്‍ ആ പൈസ ഞാന്‍ തിരികെ തന്നേക്കാം...)

Saturday, May 05, 2012

പച്ച നിറമുള്ള കാലുകളും, "ഹൃദയം പൊട്ടിയ" ചോരയും

സംഭവം നടന്നത് മൂന്നു ദിവസങ്ങള്‍ക്ക് മുന്‍പാണ്.

രാവിലെ നല്ല മഴയുണ്ട്. പക്ഷെ അതുകൊണ്ട് ജോലിക്ക് പോകാതിരിക്കാന്‍ പറ്റില്ലല്ലോ... അങ്ങനെ മഴ അല്പമൊന്നു തോര്‍ന്നപ്പോള്‍ മഴക്കോട്ടും എടുത്ത്‌ ബൈക്കില്‍ ഓഫീസിലേക്ക്‌ യാത്രയായി.

കുറച്ചു ദൂരം എത്തിയപ്പോള്‍ എന്‍റെ ഒരു പഴയ സുഹൃത്ത്‌ സൈക്കിളില്‍ വരുന്നു. പുള്ളിക്കാരന്‍ ആണ് ആ പ്രദേശത്തെ പത്രവിതരണം കൈകാര്യം ചെയ്യുന്നത്. മഴ അല്പമൊന്നു തോര്‍ന്ന നേരം നോക്കി പത്രങ്ങള്‍ മുഴുവനും പ്ലാസ്റ്റിക് കവര്‍ കൊണ്ട് പൊതിഞ്ഞു സൈക്കിളില്‍ വരുകയാണ്.

കുറച്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് അവനെ കാണുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ അവനെ കണ്ടപ്പോള്‍ വണ്ടി നിര്‍ത്തി. വെറുതെ കുശലം പറഞ്ഞു നില്‍ക്കുമ്പോള്‍ ആണ് അവന്‍റെ മുഖത്തെ വിഷാദഭാവം ഞാന്‍ ശ്രദ്ധിച്ചത്. കൂടുതല്‍ ഫോര്‍മാലിറ്റി ഒന്നും ഇല്ലാതെ അവന്‍ പതിയെ ചെരുപ്പ് ഊരി അവന്‍റെ കാല്‍പാദങ്ങള്‍ എന്നെ കാണിച്ചു.

ഞാന്‍ ഒന്ന് ഞെട്ടി. അവന്‍റെ കാല്‍വെള്ളയും പാദങ്ങളും മുഴുവനും പച്ച നിറം...!

രാവിലെ കുഴപ്പമൊന്നും ഇല്ലായിരുന്നു, ഇടയ്ക്ക് എപ്പോഴോ നോക്കിയപ്പോള്‍ ആണ് പച്ച നിറം ശ്രദ്ധയില്‍ പെട്ടത് എന്ന് അവന്‍ പറഞ്ഞു.

അതിരാവിലെ ഉണങ്ങാത്ത പത്രത്തില്‍ നിന്നും പച്ച മഷി വല്ലതും ആയതാണോ എന്ന് അന്വേഷിച്ചപ്പോള്‍ അല്ല എന്ന് അവന്‍ ഉറപ്പിച്ചു പറഞ്ഞു. അവന്‍ പത്രത്തില്‍ ഒന്നും ചവിട്ടിയില്ല, വീട്ടില്‍ നിന്നും ചെരുപ്പും ധരിച്ചാണ് രാവിലെ ഇറങ്ങിയതത്രേ...!

പിന്നെയും അവന്‍ കാലു കാണിച്ചിട്ട് ആ പച്ചനിറം തൊലിക്ക് ഉള്ളിലാണ് എന്നുകൂടി പറഞ്ഞതോടെ ഞാന്‍ ഇതെന്തോ ഒരു  മാരക രോഗമാണ് എന്ന് മനസ്സില്‍ ഉറപ്പിച്ചു. പലതരം മഴക്കാല രോഗങ്ങളെ കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. മണ്ണിര കടിച്ചാല്‍ ഇങ്ങനെ വരുമോ?? ഏയ്‌ ഇല്ല ഇല്ല... ഇനി കാലില്‍ മൊത്തം പായല്‍ പിടിച്ചതാണോ?? അങ്ങനെ ഉണ്ടാകുമോ???

"നീ എത്രയും വേഗം പോയി ഡോക്ടറിനെ കാണൂ" എന്ന് പറയാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ...

അവന്‍ ഡോക്ടറിനെ കാണുന്നതും മരുന്ന് കഴിക്കുന്നതും ചിന്തിച്ചു വിഷാദമൂകനായി നില്‍ക്കുമ്പോഴാണ് ഞാന്‍ അത് കണ്ടത് - ആ പച്ചനിറം അവന്‍റെ പാദങ്ങളില്‍ മാത്രമല്ല, കാലിന്‍റെ മുകളിലേക്ക് കയറിപ്പോവുകയാണ്... അപ്പോഴാണ്‌ അങ്ങനെയൊരു കാര്യം അവനും കാണുന്നത്...

എന്‍റെ കണ്ണുകള്‍ ആ കാലുകളുടെ മുകളിലേക്ക് നടന്നു കയറി... പതിയെ അവന്‍റെ പാതി നനഞ്ഞ "പച്ച നിറമുള്ള" ലുങ്കിയില്‍ ഉടക്കി നിന്നു. ട്വിസ്റ്റ്‌...! ട്വിസ്റ്റ്‌...! എന്ത് നിറമുള്ള ലുങ്കി...??? പച്ച നിറം... പച്ച  പച്ച...!!

അവന്‍റെ ജീവിതം തന്നെ നശിപ്പിക്കാന്‍ പോന്ന ആ "രോഗത്തിന്‍റെ" കാരണം മനസിലായത് അപ്പോഴാണ്‌!!!

പച്ച നിറമുള്ള പുതിയ ലുങ്കിയുടുത്ത് ചാറ്റല്‍മഴ നനഞ്ഞു നടക്കുമ്പോള്‍, ലുങ്കി നനഞ്ഞു പതിയെ പതിയെ അതിലെ നിറം ഇളകി ആശാന്‍റെ കാലില്‍ കൂടി ഊര്‍ന്നിറങ്ങി ചെരുപ്പില്‍ കിടന്നു പാദവും കാലും പച്ചനിറം ആയതാണ്...!!!

കാര്യം മനസിലായതോടെ അവനു ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷമായിരുന്നു...! പറ്റിയ അബദ്ധം ഓര്‍ത്തു ഞങ്ങള്‍ രണ്ടും ചിരിച്ചു.. പിന്നെ സന്തോഷത്തോടെ അവന്‍ അവന്‍റെ ജോലിയിലേക്ക്‌ പോയി.

അതിരാവിലെ ഒരു കൂട്ടുകാരന്‍റെ "ജീവന്‍ രക്ഷിക്കാന്‍ " കഴിഞ്ഞതില്‍ കൃതാര്‍ത്ഥനായി ഞാനും ഓഫീസിലേക്ക്‌ വിട്ടു!

***   ***   ***   ***   ***

ഈ സംഭവം കഴിഞ്ഞപ്പോള്‍ സാമ്യമുള്ള മറ്റൊരു സംഭവം ഓര്‍മവന്നു...

മുന്‍പ്, കോളേജില്‍ ജോലി ചെയ്തിരുന്നകാലത്ത് നടന്നത്.

ഒരിക്കല്‍ കോളേജില്‍ നിന്നും തിരികെ വീട്ടിലെത്തിയ ഞാന്‍ ഷര്‍ട്ട്‌ ഒക്കെ ഊരിക്കളഞ്ഞ ശേഷം കുളിക്കാന്‍ തയ്യാറായി അവിടെയും ഇവിടെയുമൊക്കെ കറങ്ങി നില്‍ക്കുന്ന നേരം. അതുവരെ പുറത്തെവിടെയോ നിന്ന അമ്മ എന്‍റെ അടുത്തേക്ക് വന്നിട്ട് ഒരു നിലവിളി...!

എന്‍റെ നെഞ്ച് ചൂണ്ടിക്കാട്ടി "ഡേയ് നിനക്കിത് എന്തുപറ്റി?" എന്നൊരു ചോദ്യവും.

അപ്പോഴാണ്‌ ഞാനും അത് കാണുന്നത് - എന്‍റെ നെഞ്ചിന്റെ ഇടതുഭാഗത് മൊത്തം ചോര...!!! ഹൃദയം പൊട്ടി ഒഴുകിയിറങ്ങിയ പോലെ...! കണ്ണാടിയില്‍ നോക്കിയപ്പോഴേക്കും എനിക്ക് നെഞ്ച് വേദന വരുന്നതുപോലെ ഒരു തോന്നല്‍... കൂടെ തൊലിപ്പുറത്ത് നല്ല നീറ്റലും.

"ദൈവമേ, ഇത്ര ചെറുപ്പത്തില്‍ തന്നെ എന്നെ ഒരു ഹാര്‍ട്ട് പേഷ്യന്റ്‌ ആക്കണോ???" എന്നുള്ള ചോദ്യമൊക്കെ ഒറ്റനിമിഷം കൊണ്ട് തലയില്‍ മിന്നി...!

പെട്ടെന്ന്‍ തന്നെ ആ ഞെട്ടലില്‍ നിന്നും എഴുനേറ്റു... നോക്കുമ്പോള്‍ ചോരയ്ക്ക് എന്തോ ഒരു പ്രത്യേക മണം... കാര്യം ഏതാണ്ട് പിടികിട്ടി... ഷര്‍ട്ട് എടുത്തു നോക്കുമ്പോള്‍ പോക്കറ്റിന് താഴോട്ടു മുഴുവനും അതേ "ചോര"...! കറുത്ത ഷര്‍ട്ട്‌ ആയതുകൊണ്ട് പെട്ടെന്ന് അറിയില്ല.

അതേ, നിങ്ങള്‍ ഊഹിച്ചത് തന്നെ. സ്ഥിരമായി ചുവന്നമഷി പേന ഉപയോഗിക്കുന്നതുകൊണ്ട് പോക്കറ്റില്‍ ഇപ്പോഴും ഒരു ചുവന്നമഷി പേന കാണും. അന്നും ഉണ്ടായിരുന്നു, ആരുടെയോ കയ്യില്‍നിന്നും കിട്ടിയ ഒരു ചുവന്നമഷി ജെല്‍ പേന. പോക്കറ്റില്‍ കുത്തി വെച്ചിരുന്നപ്പോള്‍ ഫിസിക്സിലെ ഏതൊക്കെയോ സിദ്ധാന്തങ്ങള്‍ അനുസരിച്ച് മഷി താഴോട്ടു ഒഴുകി എന്നെ "ചോരയില്‍ " കുളിപ്പിച്ചതാണ്...!

പക്ഷെ എനിക്ക് തോന്നിയ നീറ്റല്‍ ഉള്ളത് തന്നെ... അത് കഠിനമായി തോന്നിയത് ആ "ചോര" കണ്ടപ്പോഴാണെന്നു മാത്രം!

***   ***   ***   ***   ***

നിറങ്ങള്‍ കൊണ്ട് എന്തെല്ലാം കാര്യങ്ങള്‍...! ഏഴുനിറത്തില്‍ മഴവില്ല്, നിറങ്ങള്‍ ആഘോഷിക്കാന്‍ ഹോളി... അതിനിടയില്‍ ഇതുപോലെ "നിറം കലര്‍ന്ന" ചില രസമുള്ള ഓര്‍മകളും...!

Monday, April 09, 2012

ചില മൊബൈല്‍ കഥകള്‍ ...

മൊബൈല്‍ ഇന്ന് ജീവിതത്തിന്‍റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമായി മാറിയിരിക്കുകയാണ്. "കാണം വിറ്റും കണക്ഷന്‍ എടുക്കുന്ന" ഒരു കാലത്തിലാണ് നാം ഇന്ന് ജീവിക്കുന്നത് തന്നെ. നമുക്ക് ചുറ്റും കാണുന്നവരില്‍ നിന്നും മൊബൈല്‍ ഇല്ലാത്തവരെ കണ്ടുപിടിക്കാന്‍ പ്രയാസം തന്നെ!



മൊബൈല്‍ ഫോണ്‍ പലപ്പോഴും പല തമാശകള്‍ക്കും വഴി വെക്കാറുണ്ട്. അത്തരത്തില്‍ എന്‍റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ചില രസകരമായ മൊബൈല്‍ സംഭവങ്ങള്‍ ഇവിടെ പറയാം.

 

***     ***    ***     ***

 

കോളേജില്‍ എന്‍റെ കൂടെ ജോലി ചെയ്തിരുന്ന ഗോമതി ആണ് ഈ കഥയിലെ ഇര. ഒരിക്കല്‍ ഞാന്‍ ഗോമതിയുടെ മൊബൈല്‍ പതുക്കെ അടിച്ചുമാറ്റി അതില്‍ എന്‍റെ കോണ്ടാക്റ്റ് നെയിം മാറ്റി "Airtel" എന്നാക്കി. അന്ന് ഞാന്‍ ഗോമതിക്ക് ഒരു മെസ്സേജ് അയച്ചു. അത് കാണുന്നത് ഇങ്ങനെ:

Message From: Airtel
Body: "Please pay your Airtel bill immediately. Otherwise your connection will be terminated without any further notice"

പാവം ഗോമതി ഒന്നും മനസിലാകാതെ നിന്നു. തന്‍റെ prepaid മൊബൈലില്‍ ബില്‍ ഉണ്ടോ എന്ന് സംശയിച്ചു. പിന്നെ പതുക്കെ സംഭവം മറന്നു. എന്‍റെ കോണ്ടാക്റ്റ് നെയിം മാറ്റിയ കാര്യം ഞാനും  മറന്നു.

കുറച്ചു നാള്‍ കഴിഞ്ഞു ഒരു ദിവസം ഉച്ചക്ക് ഞാന്‍ ഗോമാതിക്ക് മെസ്സേജ് അയച്ചു. അത് ഗോമതി കാണുന്നത് ഇങ്ങനെ:

Message From: Airtel
Body: "Food kazhikkaan varunno????"

ഇത്തവണ ഗോമതിക്ക് കാര്യം മനസിലായി. വടി ആയത് ഞാന്‍ ..!

 

***     ***    ***     ***
ഇതുപോലെ തന്നെ ബ്ലൂടൂത്ത്‌ നെയിം മാറ്റുന്നതും ഒരു ക്രൂര വിനോദം ആയിരുന്നു. ഒരിക്കല്‍ ഞാന്‍ ഗോമതിയുടെ ഫോണില്‍ ബ്ലൂടൂത്ത്‌ നെയിം മാറ്റി. വളരെ നാളുകള്‍ക്ക്‌ ശേഷം ഗോമതി ആ ഭീകര സത്യം തിരിച്ചറിഞ്ഞു - തന്‍റെ ഫോണ്‍ ബ്ലൂടൂത്ത്‌ ഓണ്‍ ആക്കി മറ്റുള്ളവര്‍ സെര്‍ച്ച്‌ ചെയ്യുമ്പോള്‍ കാണുന്ന "komalan vadakara" എന്ന് പേരുള്ള ഡിവൈസ് തന്‍റെ സ്വന്തം ഫോണ്‍ തന്നെ ആണെന്ന്!!!
പാവം, അത് കാരണം പുള്ളിക്കാരിക്ക് വളരെ പ്രിയപ്പെട്ട ഏതൊക്കെയോ പാട്ടുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയാതെ നഷ്ടമായി...!

എന്‍റെ കൂട്ടുകാരന്‍ മിഥുന്‍ മോഹന്‍റെ ബ്ലൂടൂത്ത്‌ നെയിം ഞാന്‍ മാറ്റിയത് "kaattumooppan" എന്നായിരുന്നു. ഇത് അവന്‍ പഠിപ്പിക്കുന്ന പൊളിടെക്നിക്കില്‍ ആരൊക്കെയോ കാണുകയും, അവനു കാട്ടുമൂപ്പന്‍ എന്ന് പേര് വീഴുകയും ചെയ്തു എന്ന് ഒരു കഥ. സത്യമാണോ എന്തോ...!

 

***     ***    ***     ***

 

എന്‍റെ സുഹൃത്ത് സുഭാഷ്‌ ഒരിക്കല്‍ ചെയ്തത് വളരെ ഭീകരമായിരുന്നു. ഞങ്ങള്‍ എല്ലാരും കൂടി "കംബൈന്‍ സ്റ്റഡി" നടത്താന്‍ ദിലീപിന്‍റെ വീട്ടില്‍ പോവുകയും അവിടെ വെച്ച് കംബൈന്‍ സ്റ്റഡി വളരെ വേഗം "കംബൈന്‍ സ്ലീപ്" ആയി പുരോഗമികുകയും ചെയ്യുന്നു. ആ സമയത്ത് ഒരു കള്ളനെപോലെ സുഭാഷ്‌ മാത്രം ഉണര്‍ന്നിരുന്നു "പഠിക്കുന്നു". പാവം, പഠിക്കട്ടെ, ശല്യം ചെയ്യണ്ടാന്നു കരുതി.

പിറ്റേന്ന് ആണ് സുഭാഷിന്റെ "പഠനം" എന്താണെന്ന് മനസിലായത്. അവന്‍ ഞങ്ങളില്‍ പലരുടെയും ഫോണ്‍ എടുത്തു കൂട്ടുകാരുടെയും കാമുകിമാരുടെയും ശത്രുക്കളുടെയും നമ്പരുകള്‍ തമ്മില്‍ മാറ്റി.  ആരൊക്കെ ആരൊക്കെയാണ് എന്ന് അറിയാതെ ഓരോരുത്തര്‍ക്കായി അമളി പറ്റി തുടങ്ങിയപ്പോള്‍ ആണ് സംഭവം പുറത്തായത്.

പക്ഷെ, ആരുടെയൊക്കെ പേരുകളും നമ്പരുകളും ആണ് മാറ്റിയതെന്ന് സുഭാഷ്‌ ഒരു ലിസ്റ്റ് എഴുതി വെച്ചിരുന്നത് കൊണ്ട് കുറെ യുദ്ധങ്ങള്‍ ഒഴിവായിക്കിട്ടി!

 

***     ***    ***     ***

 

റിംഗ്ടോണ്‍ പലപ്പോഴും തമാശകള്‍ ഒപ്പിക്കാറുണ്ട്. മണിച്ചിത്രത്താഴില്‍ നാഗവള്ളി വരുമ്പോള്‍ കേള്‍ക്കുന്ന ബാക്ക്ഗ്രൌണ്ട് മ്യൂസിക്‌ ആണ് വിഷ്ണു മേനോന്‍ കുറച്ചുകാലം റിംഗ്ടോണ്‍ ആയി ഉപയോഗിച്ചത്. ഒരിക്കല്‍ അവന്‍റെ വീട്ടില്‍ രാത്രി പവര്‍ കട്ട്‌ സമയത്ത് ആരോ അവന്‍റെ ഫോണില്‍ വിളിച്ചു, ഇരുട്ടത്ത് വളരെ ഉച്ചത്തില്‍ പ്രസ്തുത റിംഗ്ടോണ്‍ കേട്ട് പാവം മേനോന്‍ പേടിച്ചുപോയി എന്ന് പറഞ്ഞു കേട്ടു. പക്ഷെ അവന്‍ അത് സമ്മതിക്കുന്നില്ല എന്നുള്ളത് മറ്റൊരു നഗ്നസത്യം.

സുഭാഷിന്റെ റിംഗ്ടോണ്‍ ആയി പൂച്ച കരയുന്ന ശബ്ദം കുറേകാലം ഉണ്ടായിരുന്നു. ഒരിക്കല്‍ നമ്മുടെ ഒരു കൂട്ടുകാരിയുടെ അച്ഛനുമായി വളരെ ഗൌരവമേറിയ ചര്‍ച്ച നടത്തുകയാണ് ഞങ്ങള്‍. പെട്ടെന്ന്  സുഭാഷിന്റെ പോക്കറ്റില്‍ നിന്നും പൂച്ച കരയുന്ന ശബ്ദം. ഞങ്ങള്‍ക്ക് കാര്യം മനസിലായി. പക്ഷെ കൂട്ടുകാരിയുടെ അച്ഛന്‍ ഒന്ന് ഞെട്ടി. ആ സംഭവം ചിരിക്കാന്‍ ഒരുപാട് വക നല്‍കി...!

 

***     ***    ***     ***
മൊബൈലില്‍ അലാറം വയ്ക്കുമ്പോള്‍ ഒരു നൂറു അബദ്ധങ്ങള്‍ പറ്റാറുണ്ട്. അതില്‍ ചിലത് പറയട്ടെ.

1. അലാറം സെറ്റ്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് രാവിലെ 5 മണിക്ക്, അലാറം വയ്ക്കുന്നതോ, 5pm നും.
2. അലാറം സെറ്റ്‌ ചെയ്യുന്നു, എന്നിട്ട് അലാറം ടോണ്‍ ആയി "silent" തിരഞ്ഞെടുക്കുന്നു... ആര് കേള്‍ക്കാന്‍!!!
3. ചിലപ്പോള്‍ മൊബൈലില്‍ 24 മണിക്കൂര്‍ സമയം ആയിരിക്കും. അപ്പോഴും അബദ്ധം ഉണ്ടാകാറുണ്ട് - ഉച്ചക്ക് 3 മണിക്ക് അലാറം വെയ്ക്കും, അലാറം അടിക്കുന്നതോ, അതി രാവിലെ 3 മണിക്കും.

പിന്നെ എന്‍റെ, അല്ല, എല്ലാരുടെയും ഒരു അനുഭവം ആണ് - ഏതെങ്കിലും ഒരു പാട്ട് വെറുക്കണോ...? ആ പാട്ട് നിങ്ങളുടെ രാവിലത്തെ അലാറം ടോണ്‍ ആയി സെറ്റ്‌ ചെയ്യുക. ഒരാഴ്ചക്കുള്ളില്‍ നിങ്ങള്‍  ആ പാട്ട് വെറുത്തിരിക്കും. (ഞാന്‍ അങ്ങനെ വെറുത്തു പോയ ഒരു പാട്ടാണ് "മിന്നാമിന്നിക്കൂട്ടം" ചിത്രത്തിലെ "മിഴി തമ്മില്‍ പുണരുന്ന നേരം..." എന്ന പാട്ട്)

 

***     ***    ***     ***

 

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെക്കുമ്പോള്‍ പറ്റുന്ന അബദ്ധങ്ങള്‍ വേറെ ചിലതുണ്ട്, അതും കൂടി പറയണമല്ലോ.

1. ചാര്‍ജര്‍ പ്ലഗ്ഗില്‍ കുത്തി, മൊബൈലിലും കണക്റ്റ്‌ ചെയ്തു, പക്ഷെ പ്ലഗ്ഗിന്റെ സ്വിച്ച് ഓണ്‍ ചെയ്യാന്‍ മറന്നെന്നു മനസിലാകുന്നത് 3 മണിക്കൂര്‍ കഴിഞ്ഞാകും.
2. ഇത്തവണ സ്വിച്ച് ഓണ്‍ ചെയ്തു... പക്ഷെ പിന്നീട് മനസിലാകും ചാര്‍ജര്‍ മൊബൈലില്‍ കണക്ട് ചെയ്യാന്‍ മറന്നു എന്ന്...!!! എങ്ങനെ ദേഷ്യം വരാതിരിക്കും!
3. ഇത്തവണ എല്ലാം കൊടുത്തിട്ടുണ്ട്‌, എല്ലാം ഓക്കേ ആണ്... പക്ഷെ.... പക്ഷെ... വീട്ടില്‍ കറന്റ്‌ ഇല്ല....!!! #@*&@&^#(@

 

***     ***    ***     ***

 

മൊബൈല്‍ ഫോണ്‍ ഇല്ലാത്തവരായി ഇന്ന് വളരെ ചുരുക്കം പേര്‍ മാത്രം. നിങ്ങള്‍ക്കും ഉണ്ട് മൊബൈല്‍ ഫോണ്‍. അപ്പൊ നിങ്ങള്‍ക്കും ഇതുപോലെ മണ്ടത്തരങ്ങളും തമാശകളും ഉണ്ടായിട്ടുണ്ടോ? നിങ്ങള്‍ ആരെയൊക്കെ പറ്റിച്ചിട്ടുണ്ട്...? അതൊക്കെ ഇവിടെ ഷെയര്‍ ചെയ്തോളു...!

Saturday, January 01, 2011

2011 - പുതു വര്‍ഷത്തിലേക്ക് സ്വാഗതം....

പ്രിയ വായനക്കാരെ, ഇതാ മറ്റൊരു വര്‍ഷം കൂടി നമ്മുടെ മുന്നില്‍ പിറന്നു വീഴുകയാണ് - 2011 - ഏവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു....!

ഇന്നത്തെ ദിവസത്തിനും ഉണ്ട് പ്രത്യേകത - ഇന്ന് 1-1-11 ആണ്.

ഇത് പുതു വര്‍ഷത്തിലെ ആദ്യ പോസ്റ്റ്‌. പുതുവര്‍ഷത്തില്‍ പുത്തന്‍ നന്മകള്‍ പ്രതീക്ഷിച്ചുകൊണ്ട്, പുത്തന്‍ നന്മകള്‍ ആശംസിച്ചുകൊണ്ട്, സ്നേഹത്തോടെ, .... വിഷ്ണു.

Monday, December 13, 2010

ഒരു സ്വപ്നം - അസൂയ നിറഞ്ഞ സ്വപ്നം.

ഇന്നലെ - ഡിസംബര്‍ 12 നു പതിനൊന്നു മണിക്കൂര്‍ നീണ്ട പോണ്ടി-തിരുവനന്തപുരം കാര്‍ യാത്ര കഴിഞ്ഞു തളര്‍ന്നു അവശനായി പനിയും പിടിച്ചു രാത്രി പന്ത്രണ്ടു മണിക്ക് കോളേജിലെ ഹോസ്റ്റലില്‍ തിരികെ എത്തുന്നു. ഉറക്കം തലയ്ക്കു പിടിച്ചു കട്ടിലിലേക്ക് മറിഞ്ഞു വീണു.

 അവിടെയാണ് സംഭവങ്ങളുടെ തുടക്കം.

ഉറങ്ങി കുറെ നേരം കഴിഞ്ഞപ്പോള്‍ .. ഞാനും കോളേജില്‍ എന്‍റെ കൂടെ പഠിച്ച കൂട്ടുകാരും ഒരു വിവാഹത്തില്‍ നില്‍ക്കുകയാണ്. ആരുടെയാണ് വിവാഹം എന്നാണോ? മിഥുന്‍ മോഹന്‍ എം.ജി - നമ്മുടെ പ്രിയപ്പെട്ട ക്ളാസ് മേറ്റ്‌, സുഹൃത്ത്. അവന്‍റെ വിവാഹം അടിച്ചു പൊളിക്കാന്‍ വന്നതാണ് നമ്മളെല്ലാം. വധു ഒരുങ്ങുന്നുണ്ട്. ഞങ്ങള്‍ വധുവിനെ കണ്ടിട്ടില്ല. അവന്‍ നമ്മളോടൊക്കെ കാര്യം പറഞ്ഞു നിന്നിട്ട് മണ്ഡപത്തിലേക്ക് കയറി.

പതുക്കെ വധു വന്നു. വധു അവന്‍റെ അടുത്തിരുന്നു.

അപ്പോഴാണ്‌ നമ്മളെല്ലാം ഒരു കാര്യം ശ്രദ്ധിച്ചത് - വധു ആരാണെന്നോ? - ദീപിക പദുകോണ്‍ ..!!!

പണ്ടാരം!!! ദീപിക പദുകോണ്‍ ആണോ അവന്‍റെ വധു? ഇതൊക്കെ എപ്പോ സംഭവിച്ചു? എങ്ങനെ സംഭവിച്ചു? കാണുന്നതൊക്കെ സത്യമാണോ ഈശ്വരാ? അതൊരു സ്വപ്നമല്ല എന്ന് ഞങ്ങള്‍ മനസിലാക്കി. അതെ, അത് ദീപിക പദുകോണ്‍ തന്നെ. കൂടുതല്‍ സുന്ദരിയായി, മിഥുന്റെ കൂടെ കതിര്‍മണ്ഡപത്തില്‍ ഇരിക്കുന്ന ദീപികയെ കണ്ടതും നമ്മുടെ ഉള്ളിലെ അസൂയ ഉണര്‍ന്നു... അവനോടു അടക്കാനാവാത്ത അസൂയ.

കല്യാണം കഴിഞ്ഞു ഫോട്ടോ സെഷന്‍ തുടങ്ങി. ദീപിക പദുകോണ്‍ അവന്‍റെ മടിയില്‍ തല വെച്ചു ചാരി കിടക്കുന്നതും, മിഥുന്‍ അവളുടെ തോളത്തു കയ്യിട്ടു നില്‍ക്കുന്നതും, അവന്‍ അവളുടെ കാതില്‍ സ്വകാര്യം പറയുന്നതും... ഓഹ്...!!!! എല്ലാം കൂടി കണ്ടപ്പോള്‍ നമുക്കങ്ങോട്ടു അസൂയ മൂത്ത് തുടങ്ങി... അസഹനീയമാം വിധം അസൂയ മൂത്ത് നമ്മള്‍ പുറത്തേക്കിറങ്ങി...

പിന്നെ സ്വയം ആശ്വസിപ്പിക്കാന്‍ എല്ലാരോടും പോയി "കണ്ടോ കണ്ടോ..? അവന്‍ നമ്മുടെ പയ്യനാണ്... നമ്മുടെ കൂടെ ഇരുന്നു പഠിച്ചതാണ്..." എന്നൊക്കെ പറയാന്‍ തുടങ്ങി.

അപ്പോഴേക്കും ദീപികയും മിഥുനും കൂടി ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു... അവര്‍ അടുത്തെത്തിയതും ക്ളൈമാക്സില്‍ കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയത് പോലെ ശൂന്യം...

ഒന്നും മനസിലായില്ല.

പിന്നെ മനസിലായി, ഞാന്‍ അതിരാവിലെ ഒരു സ്വപ്നം കാണുന്നതായിരുന്നു!

അതിരാവിലെ കാണുന്ന സ്വപ്നം ഫലിക്കുമെങ്കില്‍ മിക്കവാറും ദീപിക പദുകോണ്‍ മിഥുന്റെ തലയില്‍ തന്നെ!!!

ഡാ എം.ജീ, നിനക്ക് നൂറായിരം വിവാഹ ആശംസകള്‍ ...!!!

Tuesday, December 07, 2010

ഡിസംബര്‍ ... നീ സുന്ദരിയാണ് ...

ഡിസംബര്‍ ... പുലര്‍കാല മഞ്ഞിന്‍റെ കുളിരുള്ള തണുത്ത ഡിസംബര്‍ ... ജീവിതത്തില്‍ കുറെയേറെ പ്രതീക്ഷകള്‍ നല്‍കിയ ഒരു വര്‍ഷത്തിന്റെ അവസാനം ... ഇനിയും കൂടുതല്‍ പ്രതീക്ഷകള്‍ സമ്മാനിച്ചുകൊണ്ട് മറ്റൊരു വര്‍ഷത്തിലേക്കുള്ള കാല്‍ വെയ്പ്പിനുള്ള ഡിസംബര്‍ ... നീ സുന്ദരിയാണ്. മൂടല്‍ മഞ്ഞും കൊഴിഞ്ഞു വീണ ഇലക്കൂട്ടങ്ങളും മഞ്ഞിലൂടെ ഉദയ സൂര്യനെ നോക്കി നില്‍ക്കുന്ന കുഞ്ഞുപൂവും ഇണക്കുരുവികളുടെ ഗാനവും നിനക്ക് മാത്രം സ്വന്തം. നീ സുന്ദരിയാണ് ഡിസംബര്‍ ....

(എങ്ങനെ ഉണ്ട് ...? അതാണ്‌ സാഹിത്യം...!)

ഈ വര്‍ഷം ജീവിതത്തില്‍ എന്തൊക്കെ ഉണ്ടായി? അതൊക്കെ കണ്ടുപിടിക്കണം. അതിനുള്ള സമയം കൂടിയാണ് ഓരോ ഡിസംബര്‍ മാസവും.

അടുത്ത വര്‍ഷത്തേക്ക് പുതിയ പുതിയ പ്രതിജ്ഞകള്‍ എടുക്കാനുള്ള സമയം ആണ് ഡിസംബര്‍ (ആ പ്രതിജ്ഞകള്‍ തെറ്റിക്കാനുള്ള മാസം ആണ് "ജനുവരി")

ഈ കഴിയാന്‍ പോകുന്ന വര്‍ഷത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ... 
വിദ്യാര്‍ത്ഥിയില്‍ നിന്നും ഒരു അദ്ധ്യാപകന്‍ ആകുന്നു, ഒരു കൂട്ടം നല്ല വിദ്യാര്‍ഥികളെ കിട്ടുന്നു,
കൂട്ടുകാരൊക്കെ പല പല സ്ഥലങ്ങളില്‍ ജോലിക്ക് കയറുന്നു, അവരുടെ കൂടെ കറങ്ങുന്നു,
കോളേജില്‍ മാഗസിന്‍ എഡിറ്റര്‍ ആകുന്നു, ന്യൂസ്‌ ലെറ്റര്‍ എഡിറ്റര്‍ ആകുന്നു, നാഷണല്‍ സെമിനാറിന്റെ പ്രിന്റ്‌ ഡിസൈനര്‍ ആകുന്നു,
കോളേജില്‍ രണ്ടു തവണ ഐ.എസ്.ടി.ഇ. ട്രെയിനിംഗ് പങ്കെടുക്കുന്നു,
കുട്ടികളുടെ കൂടെ ടൂര്‍ പോകുന്നു, അതൊക്കെ ആസ്വദിക്കുന്നു,
ഒരു ക്യാമറ സ്വന്തമാക്കുന്നു, മൊബൈല്‍ വാങ്ങുന്നു,
കുറെ സിനിമകള്‍ കാണുന്നു, കുറെ പുതിയ അനുഭവ പാഠങ്ങള്‍ നേടുന്നു,
ആദ്യമായി ഗോള്‍ഫ് ബോള്‍ വാങ്ങുന്നു, അതിനെ ഹൃദയത്തോട് ചേര്‍ത്ത് സൂക്ഷിക്കുന്നു,
1000 ട്വീറ്റ് തികയ്ക്കുന്നു, ഫേസ് ബുക്കില്‍ അക്കൗണ്ട്‌ തുടങ്ങുന്നു,
പോണ്ടിച്ചേരിയില്‍ പോയി ഫുഡ്‌ പോയിസണ്‍ അടിച്ചു പണ്ടാരമടങ്ങി കിടക്കുന്നു,
കൂട്ടുകാരുടെ കൂടെ പിറന്നാള്‍ ആഘോഷിക്കുന്നു,
പിന്നെ ഇതാ ബ്ളോഗ് എഴുതുന്നു...

നഷ്ടങ്ങളുടെ കണക്ക് എടുത്താല്‍ ...? ഏറ്റവും പ്രത്യക്ഷമായ നഷ്ടം എന്‍റെ വാച്ച് ആണ്. ബംഗ്ളൂരില്‍ നിന്നും 70 രൂപ കൊടുത്ത് ഒരു വാച്ച് വാങ്ങി. അത് വാങ്ങിയപ്പോള്‍ നേരത്തെ ഉണ്ടായിരുന്ന വാച്ച് ഓട്ടം നിര്‍ത്തി (അസൂയ) .. പിന്നെ പുതിയ വാച്ച് ആയിരുന്നു കൂടെ. 70 രൂപയുടെ വാച്ച് 70 ദിവസം തികയും മുന്‍പേ തന്നെ അതിന്‍റെ തനിനിറം കാണിച്ചു - അതിന്‍റെ കണ്ണാടി പൊട്ടി. എന്നാലും സാരമില്ല, പോകുന്നത് വരെ പോകുമല്ലോ എന്ന് കരുതി കെട്ടി. പിന്നെ ഒരു ദിവസം ഞാന്‍ ചിപ്സ് തിന്നു കഴിഞ്ഞു നോക്കുമ്പോള്‍ സെക്കന്റ്‌ സൂചി ഇളകി എന്‍റെ പാന്റില്‍ കോര്‍ത്തിരികുന്നു. അങ്ങനെ അത് പോയി. ഇനി രണ്ടു സൂചി മാത്രം. രണ്ടു ദിവസം കൂടി കഴിഞ്ഞപ്പോള്‍ സ്ട്രാപ്പിലെ പിന്‍ ഊരി എവിടെയോ പോയി. വീട്ടിലെത്തുമ്പോള്‍ പിന്‍ ഇല്ലാത്ത സ്ട്രാപ്. അടുത്ത ദിവസം സ്ട്രപ്പിന്റെ അറ്റത്തുള്ള റിംഗ് പോയി.
ആ പാവം ഇപ്പൊ വെറുതെ ഇരിക്കുകയാണ്. ആകെ രണ്ടു സൂചിയും, കെട്ടാന്‍ പറ്റാത്ത സ്ട്രാപ്പും മാത്രം ബാക്കി. എന്നാലും അത് കൃത്യമായി കറങ്ങുന്നുണ്ട് ... ആ കാര്യത്തില്‍ നോ വിട്ടുവീഴ്ച.

അടുത്ത വര്‍ഷത്തേക്ക് ഞാന്‍ പ്രതീക്ഷിക്കുന്ന ഒരു കാര്യം ഉണ്ട് - അടുത്ത വര്‍ഷം എങ്കിലും "കിലുക്കം" സിനിമ കാണണം. ജീവിതത്തില്‍ ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. കേള്‍ക്കുന്നവര്‍ കളിയാക്കും. ടി.വിയില്‍ വരുമ്പോള്‍ ഒന്നുകില്‍ മറക്കും, അല്ലെങ്കില്‍ കറണ്ട് പോകും, അതുമല്ലെങ്ങില്‍ ഞാന്‍ ഉറങ്ങിപ്പോകും. ഡി.വി.ഡി വാങ്ങാന്‍ എവിടെ പോയാലും ഒരേ മറുപടി - "അയ്യോ ഒരു പത്തു മിനുട്ട് മുന്‍പാണ് ലാസ്റ്റ് ഡി.വി.ഡി പോയത്" എന്ന്. ഇനി ഞാന്‍ ഒന്ന് തീരുമാനിച്ചു - ഞാന്‍ സ്വന്തമായി വാങ്ങുന്ന ഡി.വി.ഡി ഇട്ടു മാത്രമേ ഞാന്‍ കിലുക്കം കാണുള്ളൂ. കട്ടായം.

കൂടുതല്‍ പ്രതീക്ഷകളും പ്രതിജ്ഞകളും പിന്നാലെ....

അതുവരേക്കും ബൈ...!

Thursday, November 04, 2010

ഹൈദരാബാദ് ടൂര്‍ - ചെറിയൊരു യാത്രാ വിവരണം...

ഒരുപാട് നാളുകളായി എന്തെങ്കിലുമൊക്കെ എഴുതിയിട്ട്. ഒന്നും എഴുതാന്‍ സമയം കിട്ടാറില്ല എന്ന് പറയുന്നതിലും ഭേദം "മടി" ആണ് എന്ന് പറയുന്നതാകും... ചില സമയത്ത് തിരക്കുകളില്‍ പെട്ട് പോകാറുണ്ട്, അപ്പോഴൊക്കെ കിട്ടുന്ന സമയമൊക്കെ മറ്റു പല പരിപാടികളും ആയിരിക്കും. ബ്ളോഗ് എഴുതാന്‍ അല്പം ക്ഷമ വേണമല്ലോ.... !

ഹൈദരാബാദ് ടൂര്‍ കഴിഞ്ഞു വന്ന് യാത്രാ വിവരണം ഒക്കെ എഴുതണമെന്നു വിചാരിച്ചു. പക്ഷെ അതിന്‍റെ  വലിപ്പം ഓര്‍ക്കുമ്പോള്‍ എഴുതാന്‍ ഒരു മടി. അതാണ്‌ പിന്നെയും പിന്നെയും വൈകിയത് തന്നെ. എന്നാലും ചെറിയൊരു വിവരണം എഴുതണമല്ലോ...

എന്തായാലും അന്ന് ഞാന്‍ കൊണ്ടുപോയ ഡയറി യില്‍ ഒന്നും എഴുതാന്‍ കൂടി കഴിഞ്ഞില്ല. 30 പിള്ളാരെ, അതും പല പല തരം കുട്ടികളെ, ഒറ്റക്ക് നയിച്ച്‌ കൊണ്ട് പോകണം. ഷോപ്പിംഗ്‌ കണ്ടാല്‍ ചാടിവീഴുന്നവര്‍, ബസിനു പുറത്തു പോലും ഇറങ്ങാത്തവര്‍, അങ്ങനെ പലവിധം. പക്ഷെ, സത്യം പറയാല്ലോ, പിള്ളാരൊക്കെ നല്ല കുട്ടികള്‍ ആയിരുന്നു. അവരുടെതായ ഒരു "എന്ജോയ്മെന്റ്റ്" ഉണ്ടായിരുന്നു. ആരും കുഴപ്പക്കാര്‍ അല്ല, എനിക്ക് ആരും തലവേദന ഉണ്ടാക്കിയതുമില്ല. എല്ലാം വളരെ "smooth" ആയിരുന്നു.

ആദ്യത്തെ യാത്ര - ഹൈദരാബാദ് വരെയുള്ള ട്രെയിന്‍ യാത്ര - അനുഭവങ്ങളുടെ യാത്ര. കേരളം വിട്ടു പുറത്തു എത്തുമ്പോള്‍ പിന്നെ വഴിയേ പോകുന്ന പശുവും കാളയും പോലും ട്രെയിന്‍ യാത്രക്കാരാകും. ഭിക്ഷക്കാര്‍, ഭരണ ഘടനയില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുള്ള ഹിജടകള്‍ അങ്ങനെ പലതും. (പ്രത്യേക പരിഗണന ഉള്ളതുകൊണ്ട് തന്നെ അവരെ ആരും ഉപദ്രവിക്കില്ല എന്ന് അവര്‍ക്കറിയാം. അത് മുതലെടുത്ത്‌ കാണിക്കുന്ന ശല്യം സഹിക്കാവുന്നതിലും അപ്പുറമാണ്.)

ഹൈദരാബാദില്‍ ഏറ്റവും പ്രധാനമായി കാണേണ്ട ചിലതാണ് - ബിര്‍ള ടെമ്പിള്‍ , ഗോല്‍കൊണ്ട ഫോര്‍ട്ട്‌ , ചാര്‍മിനാര്‍ , റാമോജി ഫിലിം സിറ്റി എന്നിവ.

ഗോല്‍കൊണ്ട ഫോര്‍ട്ട്‌ ആണ് ഏറ്റവും വലിയ ആകര്‍ഷണം എന്ന് തോന്നിയത്. (ചാര്‍മിനാര്‍ ഒക്കെ സിഗരറ്റ് കവറില്‍ എങ്കിലും കണ്ടിട്ടുണ്ടായിരുന്നു...)

ഗോല്‍കൊണ്ട എന്നത് പുരാതന കാലത്ത് ഹൈദരാബാദ് രാജാവ് പണികഴിപ്പിച്ച ഒരു കോട്ട ആണ്. ഒരു കോട്ട അല്ല, ഒരു വലിയ മല നിറയെ കോട്ടകളും കൊട്ടാരങ്ങളും. കാലപ്പഴക്കം കൊണ്ട് പലതും നാശമായി. എന്നാലും ശാസ്ത്രവും ശില്പകലയും ഒരുമിച്ചു സമന്വയിപ്പിച്ച ഒരു നിര്‍മാണ ശൈലി ആണ് ഗോല്‍കൊണ്ട. ഒരു മണ്ഡപത്തിന് താഴെ നിന്ന് കൈകൊട്ടിയാല്‍ അത് ഏഴു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രതിഫലിക്കുന്ന പ്രതിഭാസം, താഴത്തെ നിലയില്‍ നില്‍ക്കുന്ന തോഴിമാര്‍ സംസാരിക്കുന്നത് മുകളിലത്തെ നിലയിലെ രാജാവിന്റെ മണിയറയില്‍ കേള്‍ക്കുന്ന മെക്കാനിസം, അങ്ങനെ പലതും പലതും. ഒരു പഴഞ്ചന്‍ കോട്ട കാണാന്‍ ആരും വരുന്നില്ല എന്ന് പറഞ്ഞു കുട്ടികള്‍ പിന്‍വാങ്ങാന്‍ നോക്കി. പക്ഷെ നിര്‍ബന്ധിച്ചു  പിടിച്ചു കയറ്റി. തുടക്കം മുതല്‍ അവസാനം വരെ നടന്നു കാണുമ്പോള്‍ കുട്ടികള്‍ ഒന്നേ പറയുന്നുള്ളൂ - "Wooowww!!!, Wooooowwww!!!!! Great....!!! Wonderful...!!!!", അവര്‍ തന്നെ പറഞ്ഞു, ഇത് മിസ്സ്‌ ആയിരുന്നെങ്ങില്‍ ജീവിതത്തില്‍ വലിയൊരു കാഴ്ച തന്നെ മിസ്സ്‌ ആയിരുന്നേനെ എന്ന്.

പിന്നെ ബിര്‍ള ടെമ്പിള്‍ കണ്ടു - അത് പൂര്‍ണമായും മാര്‍ബിള്‍ കൊണ്ട് നിര്‍മിച്ച ഒരു വലിയ അമ്പലം ആണ്. പുരാതനമായ ഒന്നും തന്നെ അല്ല, എന്നാലും, അതിന്‍റെ മനോഹരമായ ശില്പ ഭംഗി ആണ് നമ്മളെ ആകര്‍ഷിക്കുന്നത്. അതിന്‍റെ മുകളില്‍ നിന്നാല്‍ ഹൈദരാബാദ് മുഴുവനും കാണാം.

ഞാന്‍ ഇതിനു മുന്‍പ് കണ്ട ഒരു കാര്യം മാത്രമേ നിങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മിസ്സ്‌ ആകാതെ കാണണം എന്ന് പറഞ്ഞിട്ടുള്ളൂ - താജ് മഹല്‍ . ഇനി ആ ലിസ്റ്റില്‍ ഒരെണ്ണം കൂടി - "റാമോജി ഫിലിം സിറ്റി"

"ഭൂമിയില്‍ ഒരു സ്വര്‍ഗം ഉണ്ടെങ്കില്‍ അത് റാമോജി ഫിലിം സിറ്റി ആണെന്ന്" ആരോ പറഞ്ഞതുപോലെ ഓര്‍ക്കുന്നു. സത്യമാണ്. സ്വര്‍ഗ്ഗ തുല്യമാണ് അവിടത്തെ കാഴ്ചകള്‍ . നമ്മുടെ ഭാരതത്തില്‍ ഇത്രയും ഭംഗി ഉള്ള ഒരു സ്ഥലം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. കണ്ടു കണ്ണ് തള്ളി എന്നേ പറയാന്‍ കഴിയൂ.

പല മലയാളം സിനിമകളിലും കണ്ട സ്ഥലം ആണ്. (ഉദയനാണ് താരം ഓര്‍ക്കുന്നില്ലേ..?)

സിനിമ നിര്‍മാണത്തിന് വേണ്ടി റാമോജി റാവു 1996 ഇല്‍ തുടങ്ങിയ ഫിലിം സിറ്റി ഇന്ന് 2000 ഏക്കര്‍ സ്ഥലത്ത് വിശാലമായി പറന്നു കിടക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്റ്റുഡിയോ ആണ് റാമോജി ഫിലിം സിറ്റി. അതിനകത്ത് പലതരം വീടുകള്‍ , കാട്, മലകള്‍ , പൂന്തോട്ടങ്ങള്‍ , പാര്‍ക്ക്, ഹോട്ടല്‍ , എന്നുവേണ്ട, നമുക്ക് എന്തൊക്കെ വേണമോ, അതിന്‍റെ എല്ലാം സെറ്റ് ഇട്ടിട്ടുണ്ട്. 400 രൂപ ടിക്കറ്റ്‌ എടുത്താല്‍ അവരുടെ തന്നെ ബസില്‍ നമ്മളെ കൊണ്ടുപോകും. പിന്നെ അവിടെ എവിടെയെങ്കിലും ഇറക്കി വിടും. നമുക്ക് ഇഷ്ടമുള്ളിടത്ത് പോകാം, കാണാം, എന്തും ചെയ്യാം. കേറിയാല്‍ പിന്നെ ഇറങ്ങാന്‍ തോന്നില്ല... അതാണ്‌ കുഴപ്പം..!

പിന്നെ തിരികെ ബാംഗ്ലൂര്‍ എത്തി, അവിടെ പ്രത്യേകിച്ച് കാണാന്‍ തന്നെ ഒന്നും ഇല്ല. "ഷോപ്പിംഗ്‌" തന്നെ ആണ് പരിപാടി.

പിന്നെ തിരികെ കേരളത്തിലേക്കുള്ള യാത്ര ആയിരുന്നു... ടൂര്‍ എല്ലാരും ആസ്വദിച്ചു എന്നത് തന്നെ വലിയൊരു സന്തോഷം ആയിരുന്നു...

ഇത്രയൊക്കെ എഴുതാന്‍ കഴിഞ്ഞല്ലോ... ആശ്വാസമായി...!

Monday, July 26, 2010

ആ കോഴിക്കുഞ്ഞ് ഇപ്പൊ എവിടെയാണോ....

ഞാന്‍ ഇപ്പൊ പറയാന്‍ പോകുന്നത് എന്‍റെ കുട്ടിക്കാലത്ത് നടന്ന അനേകം അനേകം സംഭവങ്ങളില്‍ ഒന്നാണ്. കഴിഞ്ഞ ദിവസം എന്‍റെ ഒരു സുഹൃത്തിനോട് എന്‍റെ കുട്ടിക്കാലത്തെ സാഹസ കഥകള്‍ പറഞ്ഞ കൂട്ടത്തില്‍ ആണ് ഞാന്‍ ഈ കഥയും പറഞ്ഞത്. മിക്കവരോടും കുട്ടിക്കാല ഓര്‍മ്മകള്‍ പങ്കുവെയ്ക്കുമ്പോള്‍ ഞാന്‍ ഈ കഥകളൊക്കെ പറയാറുണ്ട്‌. ഇത്തരം വികൃതികള്‍ എന്നെന്നും ഓര്‍ത്തു ചിരിക്കാന്‍ ഒരു രസം തന്നെയാണ്.

ഇനി കഥ പറയാം. ഇത് കഥ അല്ല, ശരിക്കും നടന്ന സംഭവം ആണ്.

എന്‍റെ ഓര്‍മ ശരിയാണെങ്കില്‍ അന്നെനിക്ക് നാല് വയസു കാണും. എന്‍റെ വീട്ടില്‍ അന്ന് കുറെ വളര്‍ത്തു മൃഗങ്ങള്‍ ഉണ്ട്. കുറെ മുയലുകള്‍, അതിന്‍റെ കുഞ്ഞുങ്ങള്‍, കോഴികള്‍, ഒരുപാട് കോഴിക്കുഞ്ഞുങ്ങള്‍, ഒരു പശു, അതിന്‍റെ കുട്ടി, പിന്നെ ഒരു പട്ടി, പട്ടിക്കൊരു കുട്ടി... അങ്ങനെ അങ്ങനെ നിരനിരയായി... അതിനിടയില്‍ മറ്റൊരു കുട്ടിയായി ഞാനും. അതിനെയൊക്കെ ഉപദ്രവിക്കുക എന്നതാണ് എന്‍റെ കുട്ടിക്കാലത്തെ പ്രധാന വിനോദം. ഒരു പട്ടിക്കുട്ടി ഉണ്ടായിരുന്നു. അതിനെ കാണുമ്പോഴൊക്കെ അതിന്‍റെ വാലില്‍ തൂക്കിയെടുത്ത് കറക്കി എറിയുന്നത് എന്‍റെ ശീലമായിരുന്നെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. "ദുഷ്ടന്‍"...!

ഇനി നമ്മുടെ കഥയിലേക്ക്...

ഒരു ദിവസം വൈകുന്നേരത്ത് ഞാനും അടുത്ത വീട്ടിലെ ചേട്ടനും കൂടി വീട്ടില്‍ കുട്ടിക്കാലത്തെ ഓരോ കളികള്‍ കളിക്കുകയാണ്. (ഫോര്‍ എക്സാമ്പിള്‍, "കഞ്ഞിയും കറിയും", "കള്ളനും പോലീസും"). എന്‍റെ വീട്ടുകാരെല്ലാം പുറത്തെവിടെയോ പോയ സമയം. ഞങ്ങള്‍ രണ്ടുപേരും കളിച്ചു തിമിര്‍ക്കുകയാണ്... വീട്ടുകാരില്ലെങ്കില്‍ പിന്നെ അതില്‍പ്പരം എന്ത് വേണം...?

എന്‍റെ വീട്ടില്‍ കുറെയധികം കോഴിക്കുഞ്ഞുങ്ങള്‍ അന്നുണ്ടായിരുന്നല്ലോ... അന്ന് ഞങ്ങള്‍ നോക്കുമ്പോഴുണ്ട്‌, അതാ ഒരു കോഴിക്കുഞ്ഞ് തളര്‍ന്നു വീണു കിടക്കുന്നു... അതിനു അനങ്ങാന്‍ കൂടി വയ്യ. ഞങ്ങള്‍ക്ക് കണ്ടപ്പോള്‍ സഹതാപം തോന്നി, അടുത്തു ചെന്ന് അതിനെ കയ്യില്‍ എടുത്തു. ഞങ്ങള്‍ അതിനെ കിണറിനടുത്തു കൊണ്ട് വന്ന്, കുറച്ചു വെള്ളം കൊടുത്തു നോക്കി. ഇല്ല... അത് കുടിക്കുന്നില്ല. തളര്‍ന്നു കിടക്കുകയാണ്...

അപ്പോഴാണ്‌ തലയില്‍ ഒരു ബുദ്ധി പാഞ്ഞത്... ഇത്തരം സാഹചര്യങ്ങളില്‍ കോഴിക്കുഞ്ഞിന് "ജീവന്‍ കൊടുക്കാന്‍" ഒരു പരിപാടി ഉള്ളതായി മുന്‍പൊക്കെ കേട്ടിരുന്നു. അത് മറ്റൊന്നുമല്ല, കോഴിക്കുഞ്ഞിനെ നിലത്തു കിടത്തി ഒരു വലിയ ചരുവം കൊണ്ട് മൂടുക, എന്നിട്ട് അതിന്‍റെ മുകളില്‍ തട്ടി ശബ്ദം ഉണ്ടാക്കണം. അപ്പോള്‍ കോഴിക്കുഞ്ഞ് "ജീവന്‍ വെച്ചു" എഴുനേല്‍ക്കും എന്നൊരു ഐഡിയ.

എന്നാല്‍ പിന്നെ അതൊന്നു പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു.

ഓടിപ്പോയി പശുവിനു പിണ്ണാക്ക് കലക്കുന്ന ചരുവം എടുത്തുകൊണ്ടുവന്നു. ആ കോഴിക്കുഞ്ഞിനെ നിലത്തു കിടത്തി. എന്നിട്ട് പിണ്ണാക്ക് ചരുവം കൊണ്ട് മൂടി. പിന്നെ ഞങ്ങള്‍ രണ്ടുപേരും നല്ല രണ്ടു മുട്ടന്‍ വടിയെടുത്ത് അതിന്‍റെ മുകളില്‍ അടി തുടങ്ങി. താളത്തില്‍ ആണ് കൊട്ടുന്നത്... "ടപ്പ്... ടപ്പേ... ടപ്പ്... ടപ്പേ..."  ഏതാണ്ട് ഇതുപോലിരിക്കും കേള്‍ക്കാന്‍. ഞങ്ങള്‍ കോഴിക്കുഞ്ഞിന് "പുനര്‍ജ്ജന്മം" കിട്ടുന്നത് കാണാന്‍ ഇടയ്ക്കിടെ ചരുവം പൊക്കി നോക്കുന്നുണ്ടായിരുന്നു. കാര്യമായ പുരോഗതി ഒന്നും കാണാത്തതുകൊണ്ട് വീണ്ടും അടി തുടര്‍ന്നു.

അല്പം കഴിഞ്ഞപ്പോള്‍ വീട്ടുകാര്‍ ദൂരെ നിന്ന് വരുന്നു. അവര്‍ നോക്കുമ്പോള്‍ ഞങ്ങള്‍ രണ്ടും കൂടി ഒരു ചരുവത്തില്‍ ചെണ്ട കൊട്ടിക്കളിക്കുന്നു. ഞങ്ങളുടെ താളബോധവും സംഗീതത്തോടുള്ള താല്‍പ്പര്യവും കൊണ്ടാണ് ഞങ്ങള്‍ ചെണ്ട കൊട്ടുന്നതെന്ന് അവര്‍ വിചാരിച്ചോ എന്നറിയില്ല. അവര്‍ അടുത്തേക്ക് വന്നപ്പോള്‍ കണ്ട കാഴ്ച - പശുവിനു പിണ്ണാക്ക് കലക്കുന്ന ചരുവം ചുക്കി ചുളിഞ്ഞു അങ്ങേയറ്റം എത്തി. ആ ചരുവം പൊക്കി നോക്കിയപ്പോള്‍ കണ്ട കാഴ്ച അതിലും കഷ്ടം - ഒരു കോഴിക്കുഞ്ഞ് അതിന്‍റെ സകല പാപങ്ങള്‍ക്കും എന്തിനു, മുജ്ജന്മ പാപങ്ങള്‍ക്കും കൂടിയുള്ള ശിക്ഷ അനുഭവിച്ചു കരാളമായി മൃതിയടഞ്ഞു കിടക്കുന്നു.

അവിടെ നടന്ന ആ സീനിന്‍റെ കാരണം അവര്‍ ചോദിച്ചപ്പോള്‍ ഞങ്ങള്‍ നടന്ന കാര്യം പറഞ്ഞു. അതിനു മറുപടി ആയത് മറ്റൊരു വലിയ സീന്‍ ആണ്. പിന്നെ നടന്നതൊന്നും എനിക്ക് ഓര്‍മ കിട്ടുന്നില്ല. എന്താണോ....

 ആ കോഴിക്കുഞ്ഞ് ഇപ്പൊ മറ്റൊരു ജന്മമായി എവിടെയെങ്കിലും കാണും... എന്നെ എങ്ങാനും അവന്‍ അല്ലെങ്കില്‍ അവള്‍ കണ്ടുപിടിക്കുമോ? മുജ്ജന്മ വൈരാഗ്യം തീര്‍ക്കാന്‍ വരുമോ? അയ്യോ...

Friday, July 23, 2010

കാലങ്ങള്‍ നീണ്ട ആഗ്രഹം സഫലമായപ്പോള്‍...

കഴിഞ്ഞ വെള്ളിയാഴ്ച, എന്‍റെ ഒരു ആഗ്രഹം സഫലമാവുകയായിരുന്നു. ഒന്നര വര്‍ഷമായി മനസ്സില്‍ കൊണ്ട് നടന്നിരുന്ന ഒരു "വലിയ" ആഗ്രഹം. ഹേയ്, ഇത് പ്രണയം പോലെ ഒന്നും അല്ല കേട്ടോ...

2008 ലാണ് ഈ ആഗ്രഹം മനസ്സില്‍ കടന്നുകൂടിയത്. കൃത്യമായി പറഞ്ഞാല്‍ 2008 ഡിസംബര്‍. അന്ന് എന്‍റെ ഒരു സുഹൃത്തിന് ന്യൂ ഇയര്‍ ഗിഫ്റ്റ് വാങ്ങാന്‍ ആണ് കവടിയാര്‍ ഉള്ള "സ്റ്റൈല്‍ പ്ലസ്‌" എന്ന വമ്പന്‍ ഷോപ്പിംഗ്‌ സെന്‍ററില്‍ പോയത്. ആദ്യമായി കയറിയതുകൊണ്ട് അവിടെ കണ്ടതെല്ലാം അത്ഭുതത്തോടെ നോക്കി നടക്കുകയായിരുന്നു. അവിടെയും ഇവിടെയും മുകളിലും താഴെയും എല്ലാം ഒരു എക്സിബിഷന്‍ പോലെ നോക്കി നടന്നു. എന്നിട്ട് ഗിഫ്റ്റ് വാങ്ങി. പിന്നെയും കറങ്ങി നടന്നപ്പോള്‍ ആണ് ആ സാധനം എന്‍റെ കണ്ണില്‍ പെട്ടത്. അതിന്‍റെ അടുത്ത് ഞാന്‍ പോയി, കയ്യിലെടുത്തു നോക്കി, അന്ന് ആ സാധനം എന്‍റെ മനസ്സില്‍ കയറിക്കൂടിയതാണ്... പിന്നെ പോയില്ല.

അതിനോട് എന്തോ ഒരു ഇഷ്ടം... ഒരു അഭിനിവേശം... ഒരു ആവേശം... അടക്കാനാകാത്ത ആഗ്രഹം... കാരണം ഇന്നും അറിയില്ല, ഇപ്പോഴും അറിയില്ല. ഒരുപക്ഷെ അതിനെ കാണുമ്പോള്‍ ഉള്ള "ഓമനത്തം" ആയിരിക്കാം. അല്ലെങ്കില്‍ കൊച്ചു കുഞ്ഞുങ്ങളെ  കൈക്കുമ്പിളില്‍ എടുക്കുമ്പോള്‍ ഉള്ള ഒരു സ്നേഹം ഇല്ലേ, അതുപോലെ എന്തോ ഒന്ന്. മറ്റൊരു സാധനം കണ്ടിട്ടും തോന്നാത്ത ഇഷ്ടം ആണ് തോന്നിയത്.

ഞാന്‍ അതിന്‍റെ വില നോക്കി. 45 രൂപ ആണ് വില. ഈ സാധനം അവിടെ മാത്രമേ ഉള്ളു എന്ന് എന്‍റെ കൂടെ വന്ന അശ്വിന്‍ പറഞ്ഞു. അന്ന് വാങ്ങാന്‍ തോന്നി. പക്ഷെ, അന്നൊക്കെ വീടിനു പുറത്തിറങ്ങുമ്പോള്‍ ആകെ പത്തു രൂപ നോട്ടുമായി ആണ് സിറ്റിയില്‍ കറങ്ങാന്‍ പോകുന്നത്. പിശുക്കന്മാര്‍ ആയിരുന്നു നമ്മളെല്ലാരും. അതുകൊണ്ടുതന്നെ അന്ന് വാങ്ങാന്‍ പറ്റിയില്ല. പിന്നെ എന്‍റെ മനസ്സില്‍ കയറിയ ആ അത്ഭുതവസ്തു പിന്നെയൊരിക്കല്‍ സ്വന്തമാക്കണം എന്ന ആഗ്രഹത്തോടെ അവിടുന്ന് പടിയിറങ്ങി. പിന്നെ കാലം പോകുന്നു... നീണ്ട (അത്രക്കും നീണ്ടതല്ലെങ്കിലും) ഒന്നര വര്‍ഷം...

ഇനി പറഞ്ഞു പറ്റിക്കുന്നില്ല.

സസ്പെന്‍സ് പൊളിക്കുകയാണ്. പേര് പറയുമ്പോള്‍ കളിയാക്കരുത് പ്ലീസ്... ഓരോരുത്തര്‍ക്കും ഓരോരോ ഇഷ്ടങ്ങള്‍ അല്ലേ, ചിലര്‍ക്ക് മയില്‍‌പ്പീലി, ചിലര്‍ക്ക് പിച്ചാത്തി, ചിലര്‍ക്ക് സ്റ്റാമ്പ്‌... അതുപോലെ എനിക്ക് ഇതിനോട് ഇഷ്ടം തോന്നി... അതാ...

എന്താണെന്നോ അത്? ഗോള്‍ഫ് കളിക്കുന്ന ബോള്‍.

കേട്ടിട്ട് ആര്‍ക്കേലും എനിക്ക് അടി തരാന്‍ തോന്നിയാലും അത്ഭുതമില്ല. കാരണം, ഇത്തിരിപ്പോന്ന ആ വെള്ള പന്തില്‍ കൌതുകം തോന്നാന്‍ എന്താണുള്ളത്? ഒന്നുമില്ല എന്ന്... അല്ലേ...



എന്‍റെ മനസ്സില്‍ ഗോള്‍ഫ് ബോള്‍ എന്തുകൊണ്ടോ ഒരു അത്ഭുതവും കൌതുകവും തന്നെയാണ്. ചെറിയ വെളുത്ത, നിറയെ കുഞ്ഞ് കുഞ്ഞ് കുഴികള്‍ ഉള്ള പന്ത്. അതില്‍ തട്ടുമ്പോള്‍ ഉള്ള ശബ്ദം വളരെ മനോഹരമാണ്. അതിന്‍റെ തിളക്കം, ഓമനത്തം, എല്ലാം കൊണ്ടും "മൊത്തത്തില്‍ ഒരു അത്ഭുതം."

ഇനി ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍, അതായത് കഴിഞ്ഞ ആഴ്ച.

വീണ്ടും ഞാന്‍ സ്റ്റൈല്‍ പ്ലസില്‍ പോവുകയാണ്. ഒരാളുടെ കല്യാണം കൂടാന്‍ പോയിട്ട് വരുന്ന വഴിക്ക് ഞാന്‍ "exclusive" ആയിട്ട് സ്റ്റൈല്‍ പ്ലസില്‍ കയറുന്നു. ഇന്ന് ഗോള്‍ഫ് ബോള്‍ വാങ്ങാന്‍ ഉറപ്പിച്ചു തന്നെയുള്ള പോക്കാണ്. അതും രാത്രി 9 ആയപ്പോള്‍. കട അടയ്ക്കാന്‍ തുടങ്ങുകയാണ്. ഞാന്‍ മാത്രം ചെന്ന് കയറുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു ബില്ലിംഗ് ക്ലോസ് ചെയ്തെന്ന്.

"എനിക്ക് ഗോള്‍ഫ് ബോള്‍ വേണം" - ഞാന്‍ പറഞ്ഞു.

ഉടനെ തന്നെ അവര്‍ "വരൂ സര്‍... ബില്ലിംഗ് താഴെ ഉണ്ട്... സാറിനു ഏത് ആണ് വേണ്ടത്...?" എന്നൊക്കെ ചോദിച്ചു വളരെ ബഹുമാനത്തോടെ എന്നെ വിളിച്ചു.

"സര്‍" എന്ന വിളി കേട്ടപ്പോള്‍ എനിക്കൊരു സംശയം, ഞാന്‍ പഠിപ്പിക്കുന്ന ആള്‍ ആണെന്ന് അവര്‍ക്കെങ്ങനെ മനസിലായി? ചിലപ്പോ അവര്‍ക്ക് ആളുകളെ കണ്ടാല്‍ മനസിലാകുമായിരിക്കും എന്ന് ഞാന്‍ "ഊഹിച്ചു".

ഞാന്‍ അവരുടെ കൂടെ പോയി. ഇത്തവണ ഗോള്‍ഫ് ബോള്‍ മൂന്നെണ്ണം ഉള്ള പാക്കറ്റ് ആയിട്ടാണ് കണ്ടത്. ഒരു പാക്കറ്റ് 150 രൂപ. അതായത് ഒരു ബോള്‍ 50 രൂപ. ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ അഞ്ചു രൂപ കൂടിയതാണോ?

പിന്നെ ഞാന്‍ ഒരു പാക്കറ്റ് ഗോള്‍ഫ് ബോള്‍ വാങ്ങി. ആരും ഇല്ലാത്ത ആ രാത്രിയിലെ അവസാന കസ്റ്റമര്‍ ഞാന്‍ ആയിരുന്നോ?

വളരെ ബഹുമാനത്തോടെ അവിടത്തെ പയ്യന്‍ എന്നെ കൊണ്ടുപോയി ബില്‍ ഒക്കെ ഇട്ടു, പൈസ വാങ്ങി ബാക്കി തിരികെ തന്നു. പിന്നെ എന്നെ പുറത്തു പോകുന്ന വാതിലിലേക്ക് നയിക്കുകയാണ്.

അപ്പോള്‍ അവന്‍ എന്നോടൊരു ചോദ്യം - "സര്‍... ഗോള്‍ഫ് ലിങ്ക്സില്‍ പോകാറുണ്ടോ?"

ഞാന്‍ അത്ഭുതത്തോടെ പറഞ്ഞു - "അയ്യോ, ഞാന്‍ ഗോള്‍ഫ് കളിക്കാറില്ല, ഇത് കൌതുകം തോന്നിയപ്പോള്‍ ഷോകേസില്‍ വയ്ക്കാന്‍ വാങ്ങിയതാണ്..."

പെട്ടെന്ന് ആ പയ്യന്‍റെ മുഖത്തൊരു ഭാവമാറ്റം; എന്തോ അബദ്ധം പറ്റിയ മാതിരി ഒരു ജാള്യത. അപ്പോഴാണ്‌ "സര്‍" വിളിയുടെ പിന്നിലെ കാരണം മനസിലായത്. ഞാന്‍ സ്ഥിരമായി ഗോള്‍ഫ് ലിങ്ക്സില്‍ പോകുന്ന ഏതോ ഒരു കൂടിയ വമ്പന്‍ "പുലി" ആണെന്ന് ഇഷ്ടന്‍ കരുതിയെന്ന് തോന്നുന്നു... അതാകണം ആ ബഹുമാനം.

എന്തായാലും ഞാന്‍ അവന്‍റെ ജാള്യത കണ്ടതായി ഭാവിച്ചില്ല. ഒരു "ബൈ" പറഞ്ഞു ഞാന്‍ പുറത്തിറങ്ങി. പിന്നെ തിരികെ.


വീട്ടില്‍ എത്തിയിട്ട് ഒരെണ്ണം ഞാന്‍ ഷോകേസില്‍ വെച്ചു. മൂന്നു നാല് സ്ഥലത്തൊക്കെ മാറ്റി മാറ്റി വെച്ചു, തിരിച്ചും മറിച്ചും വെച്ചു. ഒരെണ്ണം എപ്പോഴും എന്‍റെ കൂടെ ബാഗില്‍ ഉണ്ടാകും.

ഇപ്പോള്‍ ഞാന്‍ ഈ പോസ്റ്റ്‌ എഴുതുമ്പോള്‍ എന്‍റെ അടുത്ത് ഇരിക്കുകയാണ് ഗോള്‍ഫ് ബോള്‍. അതിനെ തൊട്ടു തലോടി രസം തന്നെ.

ഇപ്പൊ ഗോള്‍ഫ് കളിയെ കുറിച്ചൊക്കെ റിസര്‍ച്ച് നടത്തുകയാണ് പതിവ് പരിപാടി. ഒരു സിനിമ കണ്ടു - "The Best Game Ever Played" (2004) - ഗോള്‍ഫ് കളി ആണ് അതിന്‍റെ മുഖ്യവിഷയം. കൂടുതല്‍ ഒന്നും മനസിലായില്ലെങ്കിലും കണ്ടുകൊണ്ടിരുന്നു. കൊള്ളാം. പിന്നെ ഗോള്‍ഫ് ബോള്‍ കമ്പനികള്‍, അവയുടെ നിര്‍മാണം, ഗോള്‍ഫ് ക്ലബ്‌... അങ്ങനെ പലവഴിക്കും റിസര്‍ച്ച് ആണ്. എങ്ങനെയെങ്കിലും ഗോള്‍ഫ് കളിക്കണം എന്നൊരു ആഗ്രഹവും...! ആഗ്രഹങ്ങള്‍ക്ക് കുറവില്ലല്ലോ!

ഗോള്‍ഫ് ബോള്‍ സ്വന്തമാക്കിയ ഈ കഥ പറഞ്ഞു തീരുമ്പോള്‍ ഇനി അടുത്ത് പറയാന്‍ മനസ്സില്‍ വരുന്നത് പാലേരിമാണിക്യം സിനിമയുടെ കഥയാണ്. സിനിമയുടെ കഥ അല്ല, സിനിമയെ കുറിച്ചുള്ള കഥ. അത് അടുത്ത തവണത്തെ ബ്ലോഗ്‌ പോസ്റ്റില്‍.

അതുവരേക്കും ബൈ!

Thursday, May 27, 2010

ഒരു മാസത്തെ കഥകള്‍. ( മെയ്‌ 2010 )

ഹായ്, ഇത് ഒരു മാസത്തെ നീണ്ട ഇടവേള ആയിപ്പോയി. തിരക്കുകള്‍ കാരണം പലപ്പോഴും എഴുത്തില്‍ മടി തോന്നും. കുത്തിയിരുന്നു ടൈപ്പ് ചെയ്യാനൊരു മടി. മടി പിടിച്ചാല്‍ പിന്നെ ഒന്നുമേ നടക്കില്ല എന്നത് തിയറി ആണല്ലോ. പിന്നെയും ഉണ്ടല്ലോ, മടിയന്‍റെ മനസ് ചെകുത്താന്‍റെ പണിപ്പുര ആണെന്നൊക്കെ... പഴഞ്ചൊല്ലിനു ഒരു പഞ്ഞവുമില്ല.

ടേപ്പ് പാടുകയാണ്. (Now playing: ശരബിന്ദു മലര്‍ദീപ നാളം നീര്‍ത്തി‌...)

ഈ മാസത്തില്‍ അവസാനം എഴുതിയത് 3 നു ആണ്. അതിനു ശേഷം ഇപ്പോഴാണ് മടി മാറിയ ഒരു അവസരം വന്നത്. ഇന്ന് മടി പിടിക്കാന്‍ പറ്റില്ല. കാരണം നാളെ എന്‍റെ കുട്ടികളുടെ പരീക്ഷ ആണ്. (കുട്ടികള്‍ എന്നുവെച്ചാല്‍, ഞാന്‍ പഠിപ്പിക്കുന്ന കുട്ടികള്‍ ആണ് കേട്ടോ...) നാളെ എല്ലാപേര്‍ക്കും പരീക്ഷ എളുപ്പം ആകട്ടെ എന്ന് പ്രതീക്ഷിക്കുന്നു.

ഇനി ഈ കഴിഞ്ഞ ഒരു മാസത്തെ കുറെ കഥകള്‍ പറയാം.

ഏറ്റവും "നോട്ടബിള്‍" ആയത് എന്‍റെ തൊട്ടുമുന്നില്‍ ഇരുന്നു പാട്ട് പാടുന്ന ടേപ്പ് ആണ്. ഒരു പഴയ മോഡല്‍ ആണ് സംഭവം. Panasonic RX-CW65 മോഡല്‍. ഒരു പത്തു പതിനഞ്ചു വര്‍ഷം മുന്‍പേ ഉള്ളത്. പണ്ടത്തെ ടേപ്പ് അറിയില്ലേ? നടുവില്‍ ഒരു കാസറ്റ് പ്ലെയര്‍. രണ്ടു വശത്തും വലിയ രണ്ടു സ്പീക്കര്‍. അത് തന്നെ. ഒരാളുടെ കയ്യില്‍ നിന്നും പുരാവസ്തു പോലെ അച്ഛന്‍ വാങ്ങിയത്. അത് കുറേകാലം അച്ഛന്‍ കൈവശപ്പെടുത്തി വെച്ചിരിക്കുകയായിരുന്നു. ഈ മാസം ഞാന്‍ അത് സ്വന്തമാക്കി. ഇപ്പൊ ലാപ്ടോപിലെ ഓഡിയോ നേരെ അതില്‍ കൊടുത്തു അതിന്‍റെ സ്പീക്കര്‍ ലാണ് കേള്‍ക്കുന്നത്.

ഓഡിയോ, പാട്ടുകള്‍, സംഗീതം ഒക്കെ കേള്‍ക്കുമ്പോള്‍ "sound perfection" വേണമെന്നത് എന്‍റെ ഒരു ആഗ്രഹമാണ്‌. കേള്‍ക്കുന്ന സ്പീക്കര്‍ ഫുള്‍ റേഞ്ച് ആയിരിക്കണം. ഒരു Woofer & Tweeter വേണം. മിനിമം 7 ബാന്‍ഡ് ഇക്വലൈസര്‍ വേണം. റൂമിന്‍റെ harmonics അനുസരിച്ച് ശബ്ദം നിയന്ത്രിക്കാന്‍ കഴിയണം. Output power നിയന്ത്രിക്കാന്‍ പറ്റണം. കേള്‍ക്കുന്ന ആമ്പ്ലിഫയറില്‍ +3dB വരെ ഉള്ള Logarithmic scale വേണം. മിനിമം 50W സൗണ്ട് പവര്‍ വേണം. (ഇതെല്ലാം എനിക്ക് അറിയാം എന്ന് കാണിക്കാന്‍ വേണ്ടി പറഞ്ഞതല്ല കേട്ടോ. ഇത്തരം കുറച്ചു കാര്യങ്ങളെ എനിക്ക് അറിയുള്ളു. ഇതൊക്കെ വെച്ച് കേള്‍ക്കുമ്പോള്‍ നല്ലതെന്ന് തോന്നുന്ന അവസ്ഥയില്‍ ആണ് ഞാന്‍ പാട്ട് കേള്‍ക്കുന്നത്. ഇനി, ഇങ്ങനെ ഉള്ള "ജാഡകള്‍" ഒന്നും ഇല്ലെങ്കില്‍ ശബ്ദം കേള്‍ക്കാന്‍ പറ്റുന്ന ഒരു സാദാ സ്പീക്കര്‍ ആയാലും മതി. അത്രേയുള്ളൂ...!!!)

ഇന്നത്തെ കിടിലം കിടിലം ഹോം തിയേറ്റര്‍ പോലും ഈ ടേപ്പിന്‍റെ അടുത്തൊന്നും വരില്ല. (എന്ന് ഒരു വെയിറ്റിനു ചുമ്മാ പറയാം!). കുറെനാള്‍ ഞാന്‍ അച്ഛന്‍റെ പുറകെ നടന്നു ചോദിച്ചു. ഒരു വിധത്തില്‍ വഴങ്ങുന്നില്ല. ഞാന്‍ അത് എടുത്തുകൊണ്ടു പോകും എന്നൊക്കെ പറഞ്ഞു. വീഴുന്നില്ല. നോ വഴി. അപ്പൊ പിന്നെ ഒരു 2.1 സ്പീക്കര്‍ വാങ്ങിയാലോ എന്ന് ആലോചിച്ചു തുടങ്ങി. Creative SBS A300 എന്നൊരു മോഡല്‍ ഞാന്‍ പലയിടത്തും കണ്ടു. കേട്ടപ്പോള്‍ കിടിലം. പലരോടും അഭിപ്രായം ചോദിച്ചപ്പോള്‍ നല്ല അഭിപ്രായം. [കല്യാണത്തിന് മുന്‍പ് പെണ്ണിനെ കുറിച്ച് നമ്മള്‍ പലരോടും അന്വേഷിക്കാറില്ലേ?? അതുപോലെ... ;-) ... ] വിലയും കുഴപ്പമില്ല. 1000 ആകും. വാങ്ങാമെന്ന തീരുമാനത്തിന്‍റെ അവസാന ഘട്ടം എത്തി. "നാളെ വാങ്ങാം" എന്ന നിലയില്‍ എത്തിയപ്പോള്‍ ആ അത്ഭുതം സംഭവിച്ചു - "ഈ ടേപ്പ് നീ എടുത്തു നിന്‍റെ റൂമില്‍ കൊണ്ടുവെയ്ക്കൂ" എന്ന് അച്ഛന്‍ പറഞ്ഞു. ഞാന്‍ അത്ഭുതപ്പെടാന്‍ ഒന്നും നിന്നില്ല. ചിലപ്പോള്‍ അച്ഛന്‍റെ മനസ് മാറിയാലോ? ഒറ്റയടിക്ക് ആ ടേപ്പ് ഞാന്‍ എന്‍റെ റൂമില്‍ എത്തിച്ചു. പിന്നെ എല്ലാം സെറ്റ് ചെയ്തു പാട്ട് തുടങ്ങി.



ടേപ്പ് അങ്ങനെ പാടുകയാണ്..... (Now playing: വണ്ണാത്തി പുഴയുടെ തീരത്ത്‌... [കളിയാട്ടം])

പിന്നീടാണ് കാര്യത്തിന്‍റെ കിടപ്പ് മനസിലായത്. അച്ഛന്‍ ഒരു document സ്കാന്‍ ചെയ്യാന്‍ വേണ്ടി സ്കാനര്‍ എടുത്തപ്പോള്‍ വയ്ക്കാന്‍ സ്ഥലമില്ല. അങ്ങനെ ടേപ്പിനെ കുടിയൊഴിപ്പിച്ചു അവിടെ ആണ് സ്കാനര്‍ വച്ചത്. ആ കുടിയൊഴിപ്പിച്ച ടേപ്പ് ആണ് ഇപ്പൊ എന്‍റെ റൂമില്‍. പാവം പാവം വിദ്വാന്‍. ഇപ്പൊ ഒറ്റക്കിരുന്നു കിടു കിടിലമായി സംഗീത മഴ പൊഴിക്കുന്നു. പഴയ ആളായതുകൊണ്ട് ഉള്ള പ്രശ്നമൊന്നും ഇല്ല. സൗണ്ട് അടിപൊളി. 65 Watts ധാരാളം. (സൗണ്ട് പവര്‍ എന്താണെന്ന് മനസിലാക്കാന്‍ എന്നെ സഹായിച്ച ലേഖനം - http://en.wikipedia.org/wiki/Sound_power - നിങ്ങളും വായിച്ചോളൂ)

ടേപ്പ്  പാടുന്നുണ്ട്... (Now playing: മിഴിയറിയാതെ വന്നു ... [നിറം])

അതിനിടെ അടുത്ത കുറെ കഥകള്‍....

കോളേജില്‍ നിന്നും നമ്മുടെ പ്രിയപ്പെട്ട ശ്രീദിഷ് സാര്‍ (നല്ല പേര്. ടൈപ്പ് ചെയ്തു മലയാളം ആക്കാന്‍ പ്രയാസം ആയതുകൊണ്ട് ഇനി "അദ്ദേഹം" എന്ന് സംബോധന... ;-D ....)  ഗേറ്റ് ടെസ്റ്റ്‌ വിജയകരമായി 99.3 percentile വാങ്ങി പാസ്‌ ആയി, അദ്ദേഹം ഉന്നത പഠനത്തിനായി IIT യിലേക്ക് നാളെ യാത്ര തിരിക്കുകയാണ്. അവിടെ ഒരു ടെസ്റ്റ്‌ കൂടി ഉണ്ട്. അത് എഴുതാനുള്ള യാത്ര ആണ്. അദ്ദേഹത്തെ കുറിച്ച് എഴുതാന്‍ ഒരു വലിയ പോസ്റ്റ്‌ തന്നെ ഇടണം. അതുകൊണ്ട് അത് ഇനി ഒരിക്കല്‍ ആകട്ടെ. ശെരിക്കും ഒരു "സംഭവം" ആണ് അദ്ദേഹം. ഇപ്പോള്‍ അദ്ദേഹത്തിനു ആശംസകള്‍....!

ടേപ്പ്  പാടുന്നുണ്ട്... (Now playing: മാന്തളിരിന്‍ പന്തലുണ്ടല്ലോ ... [സ്നേഹപൂര്‍വ്വം അന്ന])

നാളെ കുട്ടികളുടെ പരീക്ഷ ആണ്. എല്ലാരും പഠിക്കുന്നുണ്ടാകും. പഠിക്കണം. അവരൊക്കെ പഠിച്ചു നല്ല വലിയ നിലയില്‍ എത്തണം. എല്ലാര്‍ക്കും നല്ലത് വരണം.

ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്... ഒരുപാട് കാലം കഴിയുമ്പോള്‍, ഞാന്‍ പഠിപ്പിച്ച കുട്ടികളൊക്കെ വലിയ വലിയ ആളുകള്‍ ആയി ഉയര്‍ന്ന നിലയിലൊക്കെ ഇരിക്കുമ്പോള്‍ എന്നെ കാണുമ്പോള്‍ ഓര്‍ക്കുമോ? അന്ന് കുടുംബവും മക്കളുമൊക്കെ ആയി ജീവിതത്തിന്റെയും ജോലിയുടെയും തിരക്കുകളില്‍ കഴിയുന്ന അവരൊക്കെ എന്നെ കാണുമ്പോള്‍ "ഹായ് വിഷ്ണു സാര്‍..." എന്ന് വിളിച്ചുകൊണ്ടു ഓടി വരുമോ? വരുമായിരിക്കും. വരണം. അതാണ്‌ എന്‍റെ ആഗ്രഹം. കൊഴിഞ്ഞുപോയ കോളേജ് ജീവിതത്തിലെ മറക്കാത്ത ഓര്‍മ്മകള്‍ കൊണ്ടുനടക്കുന്ന കുറെയേറെ നല്ല മനസുകളെ അന്ന് ഞാന്‍ പ്രതീക്ഷിക്കും.

..... (Now playing: കാറ്റാടി തണലും ... [ക്ലാസ്സ്‌മേറ്റ്സ്]) ........

ഇനിയും കാലം മുന്നിലുണ്ട്... നാളെ എന്ത് എന്ന് അറിയാന്‍ കഴിയാത്ത ഒരു ലോകം മുന്നിലുണ്ട്.... നല്ലത് മാത്രം പ്രതീക്ഷിച്ചുകൊണ്ട്...

സ്നേഹത്തോടെ ഇന്ന് വിട...

Monday, May 03, 2010

ഒരാഴ്ചത്തെ സംഭവ ബഹുലമായ ജീവിതം...

ബ്ലോഗില്‍ അവസാനത്തെ പോസ്റ്റ്‌ എഴുതിയിട്ട് കുറച്ചു നാളായി... അതായത് 10 ദിവസങ്ങള്‍... ഈ പത്തു ദിവസങ്ങളില്‍ എന്തൊക്കെ ഉണ്ടായി എന്ന് എഴുതാം എന്നാണ് വിചാരിക്കുന്നത്... അല്ലാതെ ചുമ്മാ മനുഷ്യനെ ബോറടിപ്പിക്കുന്ന എന്തെങ്കിലുമൊക്കെ എഴുതിയിട്ട് കാര്യമില്ല... (എഴുതി എഴുതി എനിക്കും ബോറടിക്കില്ലേ... അല്ല പിന്നെ...!)

കഴിഞ്ഞ ഒരാഴ്ച നടന്ന സംഭവങ്ങളില്‍ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന കുറച്ചൊക്കെ പറയാം. അതില്‍ സിനിമ, പാട്ടുകള്‍, സംഭവങ്ങള്‍ എന്നൊക്കെ ഗ്രൂപ്പ്‌ ആക്കി പറയുന്നതാവും ഉചിതം...

ആദ്യമായി പാട്ടുകള്‍ പറയാം...

കഴിഞ്ഞ ഒരാഴ്ചയില്‍ കുറെ കുറെ പുതിയ പാട്ടുകള്‍ പരിചയപ്പെട്ടു. എന്നാലും വളരെ ആകര്‍ഷിച്ച ചില പാട്ടുകള്‍ പറയണമല്ലോ...

1 - പ്രാണനാഥന്‍ എനിക്ക് നല്‍കിയ... (remix) ചിത്രം:കടാക്ഷം (2010)

"പ്രാണനാഥന്‍ എനിക്ക് നല്‍കിയ..." ഈ പാട്ടിനെ കുറിച്ച് മലയാളികളോട് പറയേണ്ട ആവശ്യം ഇല്ല. ഈ പാട്ട് കേട്ടിട്ടില്ലാത്ത ഒരാള്‍ പോലും ഉണ്ടാകില്ല. ഇരയിമ്മന്‍ തമ്പി എഴുതിയ വരികള്‍, ദേവരാജന്‍ മാസ്റ്റര്‍ ഈണം പകര്‍ന്നു 1973 ല്‍ പുറത്തിറങ്ങിയ "ഏണിപ്പടികള്‍" എന്ന ചിത്രത്തിലേതാണ്‌. അന്ന് അത് പാടുന്നത് മാധുരി ആണ്. വളരെ അര്‍ത്ഥം നിറഞ്ഞ വരികള്‍ ആയതുകൊണ്ട് തന്നെ ഈ ഗാനം അന്ന് ആകാശവാണിയില്‍ നിരോധിച്ചതും ആണ്.
ഇന്ന്, 37 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍, ആ പാട്ട് വീണ്ടും പുനര്‍ജനിക്കുകയാണ്. 2010 ല്‍ ഇറങ്ങുന്ന "കടാക്ഷം" എന്ന സുരേഷ് ഗോപി ചിത്രത്തില്‍ ആണ് ഈ പാട്ട് വീണ്ടും എത്തുന്നത്‌. സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ ആണ് പഴയ ഈ ക്ലാസ്സിക്‌ എടുത്തു പുതുക്കി മലയാളികള്‍ക്ക് മുന്നില്‍ എത്തിക്കുന്നത്. സംഗീതം മാറിയില്ല എങ്കിലും പുതിയ തലമുറയില്‍ എത്തിക്കുമ്പോള്‍ ചെയ്യേണ്ടതായ ചില മിനുക്ക്‌ പണികള്‍ ചെയ്തിട്ടുണ്ട്. ചിത്ര ആണ് പാടുന്നത്.
കഴിഞ്ഞ ആഴ്ച ഈ പാട്ട് കേള്‍ക്കാന്‍ ഇടയായി. ആദ്യത്തെ തവണ കേട്ടപ്പോള്‍ തന്നെ ഞാന്‍ ആ പാട്ടില്‍ ലയിച്ചുപോയി. അതി ഗംഭീരം!!!! പിന്നെ പിന്നെ ഒരുപാട് തവണ തുടര്‍ച്ചയായി കേട്ടു. ചിത്ര ഈ പാട്ട് ഒരുപാട് മനോഹരമായാണ് പാടിയത്. ചിത്രക്ക് ആയിരം ആയിരം ആശംസകള്‍...! നിങ്ങളും ഈ പാട്ട് കേള്‍ക്കണം... കേട്ടോ.

2 - നിലാമഴ... (ആല്‍ബം:ഹാര്‍ട്ട്‌ ബീറ്റ്സ് :: ബാലഭാസ്കര്‍)

പാട്ട് പുതിയതല്ല. പക്ഷെ ഞാന്‍ കേള്‍ക്കുന്നത് ആദ്യമായാണ്‌. ഇതും ചിത്ര പാടിയത് തന്നെയാണ്. എന്‍റെ ഒരു സുഹൃത്ത് ആണ് ഈ പാട്ടിനെ കുറിച്ച് എന്നോട് പറഞ്ഞത്. ടീവിയില്‍ കണ്ടപ്പോള്‍ ഇഷ്ടപ്പെട്ടു എന്നും, ഞാന്‍ അത് കേള്‍ക്കണമെന്നും പറഞ്ഞു. പിന്നെ എവിടെയൊക്കെയോ തപ്പി പിടിച്ചു കണ്ടുപിടിച്ചു. കേട്ടപ്പോള്‍ കൊള്ളാം. നല്ല രസമുള്ള ഒരു പാട്ടാണ്. വരികളും കൊള്ളാം.

3 - പൂനിലാ മഴ നനയും... (ബോണസ് ട്രാക്ക്: ചോട്ടാമുംബൈ) 2007 

ഈ പാട്ടും പുതിയതല്ല. പക്ഷെ ഇത് മുന്‍പൊന്നും കൂടുതല്‍ ശ്രദ്ധിച്ചിട്ടില്ല. ഈയിടെ ആണ് ഈ പാട്ട് കണ്ടപ്പോള്‍ ഏതാണെന്ന് അറിയാനായി നോക്കിയത്. ചോട്ടാ മുബൈ എന്ന ചിത്രത്തിന്‍റെ ഓഡിയോ സി.ഡി.യില്‍ ആണ് ഈ പാട്ട് വന്നത്. സിനിമയില്‍ കണ്ടിട്ടില്ല. വയലാര്‍ ശരത് എഴുതിയ അതി മനോഹരമായ വരികള്‍ക്ക് രാഹുല്‍ രാജ് ആണ് അതിനൊപ്പം മനോഹരമായ ഈണം നല്‍കിയിട്ടുള്ളത്. ഞാന്‍ ഇത് ഇവിടെ എഴുതുന്നതും ഈ പാട്ട് കേട്ടുകൊണ്ടാണ്. പാട്ട് പാടിയത് സംഗീത്, സംഗീത എന്നിവര്‍ ചേര്‍ന്നാണ്. രണ്ടു പേരും വളരെ വളരെ നന്നായി പാടിയിരിക്കുന്നു. ഈ പാട്ട് കേള്‍ക്കുമ്പോള്‍ അറിയാതെ ഏതോ ഒരു അദൃശ്യ പ്രണയത്തിലേക്ക് മനസ് അറിയാതെ ഇറങ്ങി പോവുകയാണ്.. എന്‍റെ മനസ് ഏതോ ഒരു ലോകത്തേക്ക് പാറുകയാണ്... മനസ് നിറയെ അനുഭൂതിയുടെ തേന്‍ നിറയ്ക്കുന്ന ഒരു അപൂര്‍വ സുന്ദര ഗാനം... (ഇനിയും കുറെ പറയണം, പക്ഷെ വാക്കുകള്‍ കിട്ടുന്നില്ല..) നിങ്ങളും ഈ പാട്ട് കേള്‍ക്കണം. തീര്‍ച്ചയായും കേള്‍ക്കണം.

ഇതൊക്കെ ആണ് ഞാന്‍ ഈ ആഴ്ചയില്‍ അടുത്തറിഞ്ഞ മലയാളം പാട്ടുകള്‍. രണ്ടുമൂന്നു ഇംഗ്ലീഷ് പാട്ടുകള്‍ കൂടി ഉണ്ട്. അതില്‍ മറക്കാന്‍ പറ്റാത്ത ഒന്നാണ് "21 Guns" എന്ന പാട്ട്. GreenDay എന്ന റോക്ക് ബാന്‍ഡ് പോയ വര്‍ഷം പുറത്തിറക്കിയ "21st Century Breakdown" എന്ന ആല്‍ബത്തിലെ ഒരു പാട്ടാണ് ഇത്. ഈ ആല്‍ബം ആണ് ഏറ്റവും മികച്ച റോക്ക് ആല്‍ബത്തിനുള്ള കഴിഞ്ഞ വര്‍ഷത്തെ ഗ്രാമ്മി അവാര്‍ഡ്‌ വാങ്ങിയത്. കേള്‍ക്കാന്‍ കൊല്ലം. നല്ല രസമുണ്ട്. പിന്നെ Lady GaGa (Telephone), Beyonce (Halo, All the single ladies) അങ്ങനെ കുറെ... അതൊക്കെ കേള്‍ക്കാന്‍ ഒരു രസം...

ഇനി ഞാന്‍ കണ്ട രണ്ടു പ്രധാന സിനിമകള്‍ - ഋതു, നീലത്താമര.

ഋതു - ഈ സിനിമ വര്‍ണിക്കാന്‍ ഒരു പോസ്റ്റ്‌ തന്നെ വേണം. എന്നാലും ഞാന്‍ കുറച്ചു കാര്യങ്ങള്‍ പറയാം.

ആദ്യമായി ഇത്തരമൊരു സിനിമ ചെയ്ത ശ്യാമപ്രസാദിന് അഭിനന്ദനങ്ങള്‍. പുതിയ കാലഘട്ടത്തിന്‍റെ പ്രയാണം അപ്പടി മനസിലാക്കി അതിന്‍റെ ആത്മാവ് ഉള്‍ക്കൊണ്ടുകൊണ്ട് ഇത്തരമൊരു ചിത്രം ചെയ്യാന്‍ അപാര കഴിവ് തന്നെ വേണം. അത്രയ്ക്ക് സുന്ദരമായാണ് ഋതു അദ്ദേഹം കൈകാര്യം ചെയ്തിട്ടുള്ളത്.

ഐ ടി മേഖലയിലെ യുവത്വത്തിന്‍റെ കഥയാണ് ഋതു എന്ന ചിത്രത്തിന്‍റെ പ്രമേയം. ഐ ടി യില്‍ വലിയൊരു കരിയര്‍ കെട്ടിപ്പടുക്കുവാന്‍ വെമ്പല്‍ കൊള്ളുന്ന യുവത്വം. പണം മാത്രം മുന്നില്‍ കണ്ട് രാപകല്‍ ഇല്ലാതെ നെട്ടോട്ടം ഓടുന്ന യുവത്വം. ഈ തിരക്കില്‍ അവരില്‍ ഭൂരിഭാഗവും തങ്ങള്‍ക്കു പിന്നില്‍ നഷ്ടപെടുന്ന മനോഹരമായ ജീവിതത്തെയും ബന്ധങ്ങളെയും ഒന്നും തന്നെ കാണുന്നില്ല. ഒടുവില്‍ ഒരുപാട് ദൂരങ്ങള്‍ കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ ഉണ്ടാകുന്ന ഭീതിജനകമായ നഷ്ടപ്പെടലുകളുടെ തിരിച്ചറിവ്... ഇങ്ങനെയൊക്കെ മുന്നേറുന്ന ഒരു അതി മനോഹരമായ ചിത്രം ആണ് ഋതു.

ഋതുക്കള്‍ മാറുന്നു. പക്ഷെ നമ്മളോ?  - ഈ ചോദ്യത്തിന്‍റെ ഉത്തരം കൂടിയാണ് ഈ ചിത്രം.

എന്‍റെ അഭിപ്രായത്തില്‍, ഐ ടി മേഖലയില്‍ ജോലി തിരഞ്ഞെടുക്കുന്ന ഓരോരുത്തരും ഈ ചിത്രം തീര്‍ച്ചയായും കാണുക തന്നെ വേണം. നമ്മുടെ മനസ്സില്‍ നമ്മള്‍ പോലും അറിയാതെ കാത്തു സൂക്ഷിക്കുന്ന സ്നേഹവും പ്രണയവും സൌഹൃദങ്ങളും ഒന്നും നഷ്ടപ്പെടാതിരിക്കട്ടെ. മാനുഷിക മൂല്യങ്ങളും ബന്ധങ്ങളും എന്നെന്നും നിലനില്‍ക്കട്ടെ...

പിന്നെ ഞാന്‍ കാത്തിരുന്നു കണ്ടത് - നീലത്താമര - കണ്ട് കഴിഞ്ഞപ്പോള്‍ വേണ്ടായിരുന്നു എന്ന് തോന്നി... പാവം ഞാന്‍... വെറുതെ സമയം കളഞ്ഞു... ഇനി പറഞ്ഞിട്ട് എന്താ???

പ്രതീക്ഷിച്ച അത്രയും വിടര്‍ന്ന താമര അല്ലായിരുന്നു കുഞ്ഞിമാളുവിന്റെ നീലത്താമര. സംഭവം പഴയ വീഞ്ഞ് തന്നെ. വ്യത്യാസം ഒന്നേയുള്ളൂ - ക്യാമറ പുതിയത്, ടെക്നോളജി പുതിയത്.

എം.ടി സാറിന്‍റെ തിരക്കഥ കണ്ടുകൊണ്ടിരിക്കാം. പക്ഷെ, സിനിമ കണ്ട് കഴിയുമ്പോള്‍ നമുക്ക് അതില്‍ നിന്നും എന്തെങ്കിലും കിട്ടിയ ഒരു ഫീലിംഗ് ഉണ്ടാകില്ല. വെറുതെ രണ്ടു മണിക്കൂര്‍ തള്ളി നീക്കിയ ഒരു മടുത്ത പ്രതീതി ആണ് ഉണ്ടായത്. രണ്ടാമത് ഒന്നുകൂടി കാണാന്‍ തോന്നാത്ത ഒരു സിനിമ. അതുകൊണ്ട് ഇനി കാണാന്‍ പ്ലാന്‍ ഇല്ല.

സിനിമയൊക്കെ കഴിഞ്ഞു, ഇനി മറ്റു ചില കാര്യങ്ങള്‍.

കോളേജിലെ ക്ലാസ്സ്‌ കഴിഞ്ഞു. കുട്ടികള്‍ക്ക് സ്റ്റഡി ലീവ് ആയതുകൊണ്ട് അധ്യാപകര്‍ക്ക് മറ്റു ചില ചുമതലകള്‍ ആണ്. എനിക്ക് കിട്ടിയത് ലൈബ്രറി ബുക്കുകള്‍ വെരിഫൈ ചെയ്യാനുള്ള ഡ്യൂട്ടി ആണ്. മൊത്തം വരുന്ന 18500 ബുക്കില്‍ എനിക്ക് കിട്ടിയത് സാഹിത്യം അടങ്ങുന്ന 3000 ബുക്കുകള്‍ എണ്ണുന്ന ചുമതല ആണ്. സാഹിത്യം ആയതുകൊണ്ട് ബോറടിക്കാതെ 4 ദിവസം കൊണ്ട് സംഗതി നടന്നു.

ആദ്യം ഇത്രേം ബുക്കുകള്‍ കണ്ട് കണ്ണ് തള്ളി. എങ്കിലും ഒരു അറ്റത്തു നിന്നും ഓരോന്നായി എടുത്തു തുടങ്ങിയപ്പോള്‍ രസമായി. ഇതുവരെ കേട്ടിട്ടില്ലാത്ത നിരവധി നിരവധി കാര്യങ്ങള്‍ അടങ്ങുന്ന അനവധി അനവധി ബുക്കുകള്‍... സാഹിത്യം, കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, പഠനങ്ങള്‍... അങ്ങനെ പോകുന്നു ഓരോരോ വിഷയങ്ങള്‍...

ബുക്കുകള്‍ എന്നുമ്പോള്‍ ഞാന്‍ പണ്ട് എവിടെയോ വായിച്ചത് ഓര്‍ത്തു - പണ്ട് ഏതോ രാജാവ് പറഞ്ഞത്രേ, അദ്ദേഹം രാജാവ് അല്ലായിരുന്നെങ്കില്‍ ഒരു വലിയ ലൈബ്രറിയിലെ കാവല്‍ക്കാരന്‍ ആകുമായിരുന്നു എന്ന്... (രാജാവിന്‍റെ പേര് മറന്നു)

ഓഹോ, രാജാവിനു ബുക്ക്‌ വായിക്കാന്‍ ഇത്ര ആര്‍ത്തി ആണോ?

ആര്‍ത്തി അല്ല, ചിലര്‍ അങ്ങനെ ആണ്, ഒരുപാട് ഒരുപാട് വായിക്കും. എന്ത് കിട്ടിയാലും വായിക്കും. എന്നാലും ഞാന്‍ ഓര്‍ത്തു, നമുക്ക് താല്പര്യം ഇല്ലാത്തത് നമ്മള്‍ എങ്ങനെ ആണ് വായിക്കുന്നത്? ചിലപ്പോ വെറുതെ രസത്തിനു വായിക്കുമായിരിക്കും അല്ലേ...

പിന്നെ പോയ വാരം ഒരു മനോഹരമായ ഹര്‍ത്താല്‍ കൂടി ആഘോഷിച്ചു. വിലക്കയറ്റത്തിന് എതിരെ നടത്തിയ ഹര്‍ത്താല്‍. അന്നേ ദിവസം പാര്‍ട്ടിക്കാര്‍ ട്രെയിന്‍ തടഞ്ഞും കടകമ്പോളങ്ങള്‍ അടപ്പിച്ചും ഹര്‍ത്താല്‍ ആഘോഷിച്ചു. ജനങ്ങള്‍ വീട്ടിലിരുന്നു ടിവിയില്‍ വിവിധ ജ്വല്ലറികള്‍ സ്പോണ്‍സര്‍ ചെയ്ത "ഹര്‍ത്താല്‍ ദിന പ്രത്യേക" പരിപാടികള്‍ ആസ്വദിച്ചു. (അതിനിടെ മറ്റൊരു കോമഡി - ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലില്‍ വാര്‍ത്ത വായിച്ച ആള്‍ ഹര്‍ത്താല്‍ റിപ്പോര്‍ട്ട്‌ പറഞ്ഞു തീര്‍ത്തത് ഇങ്ങനെ ആണ് - "അടുത്ത ഹര്‍ത്താല്‍ ദിനത്തിലും ഇതേ കാര്യങ്ങള്‍ തന്നെ പറയാമെന്ന പ്രതീക്ഷയോടെ മറ്റു വാര്‍ത്തകള്‍ തുടരുന്നു...")

എന്തായാലും ഹര്‍ത്താല്‍ വന്‍ വിജയം ആയിരുന്നു. ഇപ്പൊ നിത്യോപയോഗ സാധനങ്ങള്‍ എല്ലാം കടയില്‍ ചെന്നാല്‍ പൈസ കൊടുക്കാതെ കിട്ടും.

എന്തായാലും ഇനി അടുത്ത ഹര്‍ത്താല്‍ ദിനം ആഘോഷിക്കാന്‍ ജനങ്ങളും ചാനലുകാരും തയ്യാറെടുക്കുകയാണ്. സ്ഥിരമായി ഹര്‍ത്താല്‍ നടത്തി ജനജീവിതം ദുസ്സഹമാക്കുന്നതില്‍ പ്രതിഷേധിച്ചുകൊണ്ട് ഉടന്‍ തന്നെ ഒരു ഹര്‍ത്താല്‍ നടത്താന്‍ സാധ്യത ഉണ്ടെന്നു കേള്‍ക്കുന്നു.

ഇതൊക്കെ ആണ് പോയ ഒരാഴ്ചത്തെ പ്രധാന വിശേഷങ്ങള്‍. ഇനി വീണ്ടും കാണാം.

അതുവരേക്കും ബൈ...!

Sunday, March 28, 2010

എന്‍റെ കവിത

ഇന്ന് മറ്റൊരു മനോഹരമായ ഞായറാഴ്ച. വീട്ടില്‍ ഇരുന്നു ഗൂഗിളില്‍ കയറി സെര്‍ച്ച്‌ ചെയ്തും മറ്റുള്ളോരുടെ ഓര്‍ക്കുട്ട് പ്രൊഫൈല്‍ നോക്കിയും സമയം നീങ്ങുമ്പോള്‍ ഒരു പഴയ ചിന്ത മനസ്സില്‍ വന്നു - എന്‍റെ "കവിത" - അത് ബ്ലോഗില്‍ എഴുതിയാലോ എന്ന്. എന്നാല്‍ എഴുതാം എന്ന് തീരുമാനിച്ചു.

എന്‍റെ കവിത എന്ന് കേള്‍ക്കുമ്പോള്‍ ഞാന്‍ ഒരു കവി ആണെന്ന് തെറ്റിദ്ധരിക്കരുത്. ഞാന്‍ ഇതുവരെ പ്രസിദ്ധപ്പെടുത്താത്ത ഈ "അമൂല്യരത്നം" ഇന്ന് പുറംലോകം കാണുകയാണ്. എന്‍റെ സാഹിത്യ സൃഷ്ട്ടി (ഹാ ഹാ..... അയ്യോ... തമാശ....) ഇന്ന് ഇവിടെ റിലീസ് ചെയ്യുകയാണ്.

ഇനി ഈ കവിത എഴുതാനുണ്ടായ സാഹചര്യം പറയാം.

കോളേജില്‍ ഞാന്‍ ബി.ടെക് ആദ്യവര്‍ഷം പഠിക്കുമ്പോഴാണ് ഈ കവിത എഴുതുന്നത്‌. കൃത്യമായി പറഞ്ഞാല്‍ 2005 നവംബര്‍ മാസത്തില്‍. അന്ന് ഞാന്‍ ഈ പേപ്പര്‍ മടക്കി ചുരുട്ടി ബുക്കിനകത്ത്‌ ഒളിപ്പിച്ചതാണ്. പിന്നെ ഇടയ്ക്കിടെ എടുത്തു നോക്കി വായിച്ചു ചിരിക്കാറുണ്ട്. ഇനി അത് എല്ലാരും വായിച്ചു ചിരിക്കട്ടെ.

അന്ന് എന്നെ കെമിസ്ട്രി പഠിപ്പിക്കുന്ന ടീച്ചര്‍ ആണ് കവിത. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ല അധ്യാപകരില്‍ ഒരാള്‍. ഞാന്‍ പലപ്പോഴും മാതൃക ആക്കാന്‍ ആഗ്രഹിച്ചിട്ടുള്ള ഒരു നല്ല അധ്യാപിക.

ഒരുദിവസം കവിത ടീച്ചര്‍ എല്ലാരോടും ഫീഡ്ബാക്ക് എഴുതാന്‍ പറഞ്ഞു. ക്ലാസ്സിനെ കുറിച്ചും, പഠിപ്പിക്കുന്ന രീതിയെ കുറിച്ചും ഒക്കെ അഭിപ്രായം എഴുതി കൊടുക്കണം. ഒരു പേപ്പറില്‍ എഴുതി മടക്കി കൊടുക്കണം, നമ്മുടെ പേരൊന്നും വയ്ക്കണ്ട എന്നും പറഞ്ഞു.

"പേര് വയ്ക്കണ്ട" എന്ന് കേട്ടപ്പോള്‍ എന്‍റെ ഉള്ളിലെ ചെകുത്താന്‍ എഴുനേറ്റു... ആളറിയാതെ നിന്ന് ഓരോ ചട്ടമ്പിത്തരങ്ങള്‍  ഒപ്പിക്കാന്‍ എനിക്ക് വല്ലാത്ത താല്പര്യമാണ്... ഇത്തവണ എന്ത് കാണിച്ചുകൂട്ടണം എന്ന് ഞാന്‍ ആലോചിച്ചു. അപ്പോള്‍ കിട്ടിയതാണ് "കവിതക്ക് ഒരു കവിത" എന്ന ആശയം.

പിന്നെ വൈകിയില്ല, രണ്ടു പേപ്പര്‍ എടുത്തു. ഒന്നില്‍ ഇംഗ്ലീഷില്‍ ടീച്ചറിനെ കുറിച്ച് ഫീഡ്ബാക്ക് എഴുതി. മറ്റേതില്‍ നല്ലൊരു പടവും വരച്ചു, കൂടെ മലയാളത്തില്‍ ഒരു കവിതയും എഴുതി. "എന്‍റെ കവിത" എന്നായിരുന്നു ടൈറ്റില്‍. വരികള്‍ കൃത്യമായി ഓര്‍ക്കുന്നില്ല. ഏകദേശം - "പ്രിയ കവിതേ, നീയെന്‍റെ ജീവന്‍റെ കവിത" - എന്നൊക്കെ ആയിരുന്നു വരികള്‍. എന്നിട്ട് രണ്ടു പേപ്പറും ഒരുമിച്ചു വരാതെ രണ്ടു തവണ ആയി കൊടുത്തു. അതെല്ലാം വാങ്ങി കവിത ടീച്ചര്‍ പോയി.

പിറ്റേന്ന് കവിത ടീച്ചര്‍ വന്നിട്ട് ഫീട്ബാക്കിന്‍റെ കാര്യം പറഞ്ഞു. എന്നിട്ട് എന്നെ നോക്കി പറഞ്ഞു - "വിഷ്ണു, കവിത കൊള്ളാം കേട്ടോ" എന്ന്. ഞാന്‍ ഒന്ന് കിടുങ്ങി. "എന്‍റെ ദൈവമേ....!!!!" എന്നൊരു നിലവിളി... ഞാന്‍ ആണ് കവിത എഴുതിയതെന്നു എങ്ങനെ മനസിലായി? ആരോ എന്നെ ഒറ്റിക്കൊടുത്തു.... ഹോ... കഴുതകള്‍... ക്ലാസ്സ്‌ നിറയെ കഴുതകള്‍...

പിന്നെ എല്ലാരും എന്നോട് ചോദിച്ചു ഞാന്‍ കവിതയൊക്കെ എഴുതാറുണ്ടോ എന്ന്. കോളേജില്‍ വന്നതല്ലേ ഉള്ളു, എല്ലാര്‍ക്കും എല്ലാരെയും അറിയില്ലല്ലോ... ഞാന്‍ ഒന്ന് "മിനുങ്ങി". എന്നാല്‍ പിന്നെ കവിത എഴുതിയാലോ എന്നൊരു അതിമോഹം മനസ്സില്‍ കടന്നുകൂടി. അങ്ങനെ, എം.ടി.വാസുദേവന്‍ നായര്‍ സാര്‍ പറഞ്ഞതുപോലെ, എന്‍റെ മനസ്സില്‍ ഒരു കവിത അലയടിക്കാന്‍ തുടങ്ങി. ഒരു കവിതയുടെ തന്തു മനസ്സില്‍ കിടന്നു പിടഞ്ഞില്ല എങ്കിലും, കവിത എഴുതണമെന്നുള്ള അതിമോഹം എന്നെ ഒരു കവിതയില്‍ കൊണ്ടെത്തിച്ചു. അങ്ങനെയാണ് ഈ കവിത എഴുതുന്നത്‌.

ആദ്യത്തെ നാലുവരികള്‍ ആണ് ആദ്യം എഴുതിയത്. പിന്നെ കുറെനാള്‍ കഴിഞ്ഞാണ് ബാക്കി എഴുതുന്നത്‌. എഴുതുമ്പോള്‍ രണ്ടുപേര്‍ക്ക് അര്‍ത്ഥം അറിയാമായിരുന്നു - എനിക്കും ദൈവത്തിനും. ഇപ്പൊ ഒരാള്‍ക്ക്‌ മാത്രമേ അര്‍ത്ഥം അറിയൂ - ദൈവത്തിനു മാത്രം.

ഇതിനും ഞാന്‍ മറ്റൊരു ടൈറ്റില്‍ ആലോചിച്ചു മെനക്കെട്ടില്ല. ഞാന്‍ പേര് കൊടുത്തു - "എന്‍റെ കവിത" - അതിന്‍റെ കൂടെ ഒരു അടിക്കുറിപ്പും - "അര്‍ത്ഥം മറന്നുപോയി" . ആ കവിത ഇന്ന് ഇവിടെ റിലീസ് ചെയ്യട്ടെ.

"എന്‍റെ കവിത"


ചിന്താരത്നമായി വിരിയുന്ന കവിതേ,
നീയെന്നില്‍ നിറയ്ക്കുന്നിതായിരം പൂക്കള്‍.
ആയിരം പൂക്കളായി വിരിയുന്ന സ്വപ്നമോ,
ആരിലും കുടികൊള്ളും ആത്മ സാമ്രാജ്യമോ...

മനസിന്‍റെ പാതയിലൊരുമിച്ചു വന്നു നാം,
മനസിന്‍റെ മനസിലെ മനസുകള്‍ കൈമാറി,
നീണ്ടുപോകുന്നൊരീ യാത്രയില്‍ വീണ്ടും
കണ്ടുമുട്ടുമെന്നോര്‍ത്തു പിരിഞ്ഞു നാം.

ഇന്നലെയെന്‍റെയീ ജന്മമുറങ്ങുമ്പോഴും,
ഇന്നെന്‍റെ സ്വന്തമീ വര്‍ണ്ണമുറങ്ങുമ്പോഴും,
നാളെയീ ജീവന്‍റെ താളമുറങ്ങുമ്പോഴും,
എന്നെന്നുമെന്‍സ്വന്തം നീ മാത്രം നീ മാത്രം.



പ്രിയ വായനക്കാരെ, ഇതൊക്കെ വായിച്ചിട്ട് എനിക്കിട്ടു രണ്ടു തരണമെന്ന് തോന്നുന്നെങ്കില്‍, അതൊക്കെ ഫീഡ്ബാക്ക് ആയി എഴുതണം. പക്ഷെ ഞാന്‍ ചെയ്തമാതിരി അനോണിമസ് ആയി കവിത എഴിതിയേച്ചു പോകരുത് കേട്ടോ...


വീണ്ടും കാണുന്നതുവരെ ബൈ...!

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...