Showing posts with label കൂട്ടുകാര്‍. Show all posts
Showing posts with label കൂട്ടുകാര്‍. Show all posts

Thursday, September 10, 2020

"കുടിവെള്ളം പലവിധം": ഒരു നവവധു.

വെള്ളം ഒരു വലിയ വിഷയം തന്നെ.

ജീവന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്ന്. ഈ ഭൂമിയുടെ നാലിൽ മൂന്നു ഭാഗവും വെള്ളം ആണെങ്കിലും ഉപയോഗയോഗ്യമായ ശുദ്ധജലം കുറവത്രേ. ഇനിയൊരു ലോകമഹായുദ്ധം ഉണ്ടെങ്കിൽ അത് വെള്ളത്തിനു വേണ്ടി ആയിരിക്കുമെന്ന് പലപ്പോഴും പറയാറുണ്ട്.

വെള്ളം പല സ്ഥലങ്ങളിലും പലവിധം ആണ് കാണപ്പെടുന്നത്. ഭൂമിശാസ്ത്രം അനുസരിച്ച് ആയിരിക്കാം ഇങ്ങനെ.

എന്റെ വീട് കുന്നുകളും പാറകളും നിറഞ്ഞ ഒരു സ്ഥലം ആണ്. ഇവിടെയുള്ള കിണറുകളിലെ വെള്ളം നല്ല തെളിഞ്ഞതും തണുപ്പുള്ളതും കുടിക്കാൻ സുഖമുള്ളതും ആണ്. സോപ്പ് നല്ലതുപോലെ പതയും. എന്നാൽ ഇവിടെ തന്നെയുള്ള കുഴൽ കിണറിലെ വെള്ളം അല്പം മങ്ങിയതും ചവർപ്പ് കലർന്നതും ആണ്. പാറയുടെ മണവും.

എന്നാൽ എന്റെ ഭാര്യയുടെ നാട്ടിൽ വെള്ളത്തിന് ചേറിന്റെ ഒരു നിറമാണ്. തീരദേശത്തോട് അടുത്തുകിടക്കുന്ന അവിടെ എല്ലാരും വാട്ടർ ടാങ്കിന്റെ ഔട്ട് ലെറ്റ് പൈപ്പിൽ വലിയ ഫിൽറ്ററുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ ഫിൽറ്റർ ചെയ്ത വെള്ളമാണ് വീടുകളിൽ ഉപയോഗിക്കുക. സോപ്പ് പതയുമെങ്കിലും അത്ര എളുപ്പമല്ല.

ഇനി കഥയിലേക്ക് വരാം.

ഈ കഥയും കഥാപാത്രങ്ങളും തികച്ചും യാദൃശ്ചികമെന്ന് തോന്നുമെങ്കിലും ഒട്ടും സാങ്കല്പികമല്ല.

ആലപ്പുഴ ഹരിപ്പാട് വീടുള്ള ഒരു സുഹൃത്ത് എനിക്കുണ്ട്. പുള്ളിയുടെ വീട്ടിലെ കിണറിൽ നിന്നും എടുക്കുന്ന വെള്ളം ചേറ്‍ കലർന്നതാണ്. ഒരു ഇളം ചുവപ്പു നിറം. പുള്ളിയുടെ അടുക്കളയിൽ ഒരു ചെറിയ ഫിൽറ്റർ ഉള്ളതിനാൽ വീടിന് മൊത്തത്തിലായി വേറെ ഫിൽറ്റർ ഉണ്ടായിരുന്നില്ല. കുടിക്കാനും പാചകത്തിനും അടുക്കളയിലെ ചെറിയ ഫിൽറ്റർ ഉപയോഗിക്കും.

പുള്ളിയുടെ വിവാഹദിനം വൈകുന്നേരം ആണ് സംഭവങ്ങളുടെ തുടക്കം.

അദ്ദേഹത്തിന്റെ ഭാര്യയുടെ വീട് പത്തനംതിട്ടയിൽ ആണ്. നേരത്തെ ഞാൻ പറഞ്ഞതുപോലെ കുന്നുകളും പാറകളും ഒക്കെ ഉള്ള ഒരു ഭൂപ്രകൃതി. അവിടെ നല്ല ശുദ്ധമായ, തെളിമയുള്ള, രുചിയുള്ള വെള്ളം കുടിച്ചു വളർന്ന ഒരു പാവം യുവതി.

പ്രസ്തുത യുവതി, അഥവാ നവവധു, കല്യാണമൊക്കെ കഴിഞ്ഞു വൈകിട്ട് ഹരിപ്പാട് ഭർത്താവിന്റെ വീട്ടിൽ എത്തിച്ചേർന്നു. സ്വന്തം വീടും വീട്ടുകാരെയും പിരിഞ്ഞു വളരെ ദൂരെ, യാതൊരു പരിചയവുമില്ലാത്ത ഒരു വീട്ടിൽ എത്തി, അവിടെ മുഴുവനും അപരിചിതരുടെ ഇടയിൽ... ആ നവവധുവിന്‌ ആകെ ടെൻഷൻ ആയി. പുള്ളിക്കാരൻ ഇക്കാര്യം മനസിലാക്കി നവവധുവിന്റെ കൂടെ നിന്ന് ആശ്വസിപ്പിക്കുന്നുണ്ട്.

ഏതാണ്ട് ഇരുട്ട് വീണു. പുള്ളിയുടെ വീട്ടിൽ എത്തിയിരുന്ന ബന്ധുക്കൾ ഒക്കെ പതിയെ തിരിച്ചുപോകാൻ തുടങ്ങി.

കിട്ടിയ സമയത്ത് ഒന്ന് ഫ്രഷ് ആകാൻ വേണ്ടി ആ നവവധു വീടിന്റെ മുകളിലത്തെ നിലയിലേക്ക് പോയി. മണിയറയിലെ അറ്റാച്ഡ് ബാത്റൂമിന്റെ ഉള്ളിൽ കയറി പൈപ്പ് തുറന്നു.

പൈപ്പിൽ നിന്നും ചോര കലർന്ന വെള്ളം ധാര ധാരയായി വെളുത്ത് പളുങ്കുപോലത്തെ വാഷ് ബേസിനിലേക്ക് ഒഴുകുന്നു!

സിനിമയിൽ ഒക്കെ മാത്രം കണ്ടിട്ടുള്ള ഒരു കാഴ്ച! വധു ഒന്ന് ഞെട്ടി പിന്നോട്ട് ചാടി.

പലതരം ചിന്തകൾ തലയിൽ മിന്നി മാഞ്ഞു. 

മുകളിലത്തെ ടാങ്കിൽ ആരെയോ കൊന്ന് ഇട്ടിട്ടുണ്ട്! ഇതുപോലെ എന്നെയും കൊന്ന് ടാങ്കിൽ ഇടും! ഞാൻ എത്തിപ്പെട്ടത് ഒരു സീരിയൽ കില്ലറുടെ വീട്ടിലാണോ? അതുകൊണ്ടാണോ ഇവിടെ വന്ന ബന്ധുക്കൾ എന്നെ തികച്ചും അനുകമ്പയോടെ നോക്കിയത്? അല്ലെങ്കിൽ എങ്ങനെയാണ് പൈപ്പിൽ നിന്നും ചോര വരുക?

നവവധുവിനു ചെറിയ തലചുറ്റൽ പോലെ.

ഇപ്പൊ തന്നെ വീട്ടിൽ വിളിച്ചു പറഞ്ഞാലോ? അല്ലെങ്കിൽ വേണ്ട,വീട്ടിൽ പറഞ്ഞ കാര്യം ഭർത്താവ് അറിഞ്ഞാൽ ചിലപ്പോൾ വീട്ടുകാർ ഇവിടെ എത്തുന്നതിനു മുന്നേ തന്നെ എന്നെ കൊന്നു ടാങ്കിൽ ഇടും.

തൽക്കാലം ബുദ്ധിപരമായി നീങ്ങാം.

ഇന്ന് ഒന്നും അറിയാത്തതായി അഭിനയിക്കാം. നാളെ രാവിലെ പകൽ വെളിച്ചത്തിൽ എങ്ങനെയെങ്കിലും രക്ഷപ്പെടാം.

അങ്ങനെ ആ നവവധു അന്ന് രാത്രി ഒന്നും അറിയാത്തപോലെ ഭർത്താവിനൊപ്പം അന്തിയുറങ്ങാതെ തള്ളിനീക്കി.

അടുത്ത ദിവസം രാവിലെ ഉറക്കമെഴുനേറ്റ നവവധു ആ ടാങ്കിലെ ബോഡി കാണാൻ തന്നെ ഉറപ്പിച്ചു. പറ്റുമെങ്കിൽ രണ്ടു ഫോട്ടോസ് കൂടി എടുക്കണം, തെളിവ് വേണമല്ലോ. പതിയെ ടെറസിലേക്ക് നടന്നുപോകുന്ന ഭാര്യയെ ഭർത്താവ് തടഞ്ഞു നിർത്തി. വീടിനു മുകളിലേക്ക് പോകരുതെന്നും, പോയാൽ അപകടമാണെന്നും മുന്നറിയിപ്പ് കൊടുത്തു. ഇത് കൂടി ആയപ്പോൾ ആ നവവധുവിന്റെ തലയ്ക്കുള്ളിൽ ഒരു കൗണ്ട് ഡൌൺ സ്റ്റാർട്ട് ചെയ്തു.

രക്ഷപ്പെടാനുള്ള വഴികൾ പരതി അടുക്കളയിൽ എത്തിയ നവവധു കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ ആയിരുന്നു.

പൈപ്പിൽ നിന്നും വരുന്ന ചോര വെള്ളത്തിൽ പാത്രങ്ങൾ കഴുകുന്ന വീട്ടുകാർ! 

അതോടെ ഒന്ന് ഉറപ്പായി. താൻ എത്തിപ്പെട്ടത് ഒരു കംപ്ലീറ്റ് സൈക്കോ ഫാമിലിയിൽ ആണ്.

പിന്നെ "അച്ഛനെ കാണണം, അമ്മയെ കാണണം" എന്നൊക്കെ കരഞ്ഞുവിളിച്ച ആ നവവധു അന്ന് തന്നെ പത്തനംതിട്ടയിലെ തന്റെ സ്വന്തം വീട്ടിലെത്തി. 

നവവധു തന്റെ വീട്ടുകാരോട് വളരെ രഹസ്യമായി ഞെട്ടിക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്തി. എന്നാൽ ആർക്കും ഒരു ഞെട്ടലും ഉണ്ടാകാത്തത് ആ യുവതിയെ നിരാശയാക്കി. 

പ്രത്യേകിച്ച് ഭാവവ്യത്യാസം ഒന്നും ഇല്ലാതെ  അവർ പതിയെ മകളെ അടുക്കളയുടെ പുറത്തുള്ള വാഴയുടെ അടുത്തേക്ക് മാറ്റി നിർത്തിയിട്ട് കാര്യങ്ങൾ പറഞ്ഞുകൊടുത്തു. 

ആ യുവതിക്ക് അതൊരു പുതിയ അറിവായിരുന്നു.

ഇപ്പോഴും ആ യുവതി ഇടയ്ക്കിടെ പറയും, "കുടിവെള്ളം പലവിധം".


Monday, December 02, 2013

കാറും കൂട്ടുകാരനും കല്യാണവും

ഞങ്ങള്‍ സുഹൃത്തുക്കളാണ്; സഹപ്രവര്‍ത്തകരും അതിലുപരി ഒരേ സ്ഥലങ്ങളില്‍ താമസിക്കുന്നവരുമാണ്. അവന്‍ ഓഫീസില്‍ ജോയിന്‍ ചെയ്തതിനുശേഷമാണ് ഞങ്ങള്‍ സുഹൃത്തുക്കളായത്. അതിനുശേഷം ഞങ്ങള്‍ ഒരുമിച്ചു എന്റെ കാറില്‍ ആണ് ഓഫീസിലേക്ക് യാത്ര. തിരിച്ചും അങ്ങനെതന്നെ.



അന്ന് ഞാനും അവനും മുന്‍പിലത്തെ സീറ്റുകളില്‍ ഇരിക്കുമായിരുന്നു. കൂടെ വേറെ ആരെങ്കിലും ഉണ്ടെങ്കില്‍ പുറകിലത്തെ സീറ്റില്‍ ഇരിക്കും.

അങ്ങനെയിരിക്കെ അവനൊരു കാമുകിയെ കിട്ടി.

അതിനുശേഷം അവര്‍ രണ്ടുപേരും കൂടി പുറകിലിരിക്കും. ഞാന്‍ ഒറ്റയ്ക്ക് മുന്നിലും. അവരുടെ സംഭാഷണം ശ്രദ്ധിക്കാന്‍ താല്പര്യമില്ലെങ്കിലും ഇടയ്ക്കിടെ അവര്‍ സ്വപ്‌നങ്ങള്‍ നെയ്യുന്നത് കേള്‍ക്കാന്‍ ഒരു സുഖമുണ്ടായിരുന്നു.

Monday, April 09, 2012

ചില മൊബൈല്‍ കഥകള്‍ ...

മൊബൈല്‍ ഇന്ന് ജീവിതത്തിന്‍റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമായി മാറിയിരിക്കുകയാണ്. "കാണം വിറ്റും കണക്ഷന്‍ എടുക്കുന്ന" ഒരു കാലത്തിലാണ് നാം ഇന്ന് ജീവിക്കുന്നത് തന്നെ. നമുക്ക് ചുറ്റും കാണുന്നവരില്‍ നിന്നും മൊബൈല്‍ ഇല്ലാത്തവരെ കണ്ടുപിടിക്കാന്‍ പ്രയാസം തന്നെ!



മൊബൈല്‍ ഫോണ്‍ പലപ്പോഴും പല തമാശകള്‍ക്കും വഴി വെക്കാറുണ്ട്. അത്തരത്തില്‍ എന്‍റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ചില രസകരമായ മൊബൈല്‍ സംഭവങ്ങള്‍ ഇവിടെ പറയാം.

 

***     ***    ***     ***

 

കോളേജില്‍ എന്‍റെ കൂടെ ജോലി ചെയ്തിരുന്ന ഗോമതി ആണ് ഈ കഥയിലെ ഇര. ഒരിക്കല്‍ ഞാന്‍ ഗോമതിയുടെ മൊബൈല്‍ പതുക്കെ അടിച്ചുമാറ്റി അതില്‍ എന്‍റെ കോണ്ടാക്റ്റ് നെയിം മാറ്റി "Airtel" എന്നാക്കി. അന്ന് ഞാന്‍ ഗോമതിക്ക് ഒരു മെസ്സേജ് അയച്ചു. അത് കാണുന്നത് ഇങ്ങനെ:

Message From: Airtel
Body: "Please pay your Airtel bill immediately. Otherwise your connection will be terminated without any further notice"

പാവം ഗോമതി ഒന്നും മനസിലാകാതെ നിന്നു. തന്‍റെ prepaid മൊബൈലില്‍ ബില്‍ ഉണ്ടോ എന്ന് സംശയിച്ചു. പിന്നെ പതുക്കെ സംഭവം മറന്നു. എന്‍റെ കോണ്ടാക്റ്റ് നെയിം മാറ്റിയ കാര്യം ഞാനും  മറന്നു.

കുറച്ചു നാള്‍ കഴിഞ്ഞു ഒരു ദിവസം ഉച്ചക്ക് ഞാന്‍ ഗോമാതിക്ക് മെസ്സേജ് അയച്ചു. അത് ഗോമതി കാണുന്നത് ഇങ്ങനെ:

Message From: Airtel
Body: "Food kazhikkaan varunno????"

ഇത്തവണ ഗോമതിക്ക് കാര്യം മനസിലായി. വടി ആയത് ഞാന്‍ ..!

 

***     ***    ***     ***
ഇതുപോലെ തന്നെ ബ്ലൂടൂത്ത്‌ നെയിം മാറ്റുന്നതും ഒരു ക്രൂര വിനോദം ആയിരുന്നു. ഒരിക്കല്‍ ഞാന്‍ ഗോമതിയുടെ ഫോണില്‍ ബ്ലൂടൂത്ത്‌ നെയിം മാറ്റി. വളരെ നാളുകള്‍ക്ക്‌ ശേഷം ഗോമതി ആ ഭീകര സത്യം തിരിച്ചറിഞ്ഞു - തന്‍റെ ഫോണ്‍ ബ്ലൂടൂത്ത്‌ ഓണ്‍ ആക്കി മറ്റുള്ളവര്‍ സെര്‍ച്ച്‌ ചെയ്യുമ്പോള്‍ കാണുന്ന "komalan vadakara" എന്ന് പേരുള്ള ഡിവൈസ് തന്‍റെ സ്വന്തം ഫോണ്‍ തന്നെ ആണെന്ന്!!!
പാവം, അത് കാരണം പുള്ളിക്കാരിക്ക് വളരെ പ്രിയപ്പെട്ട ഏതൊക്കെയോ പാട്ടുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയാതെ നഷ്ടമായി...!

എന്‍റെ കൂട്ടുകാരന്‍ മിഥുന്‍ മോഹന്‍റെ ബ്ലൂടൂത്ത്‌ നെയിം ഞാന്‍ മാറ്റിയത് "kaattumooppan" എന്നായിരുന്നു. ഇത് അവന്‍ പഠിപ്പിക്കുന്ന പൊളിടെക്നിക്കില്‍ ആരൊക്കെയോ കാണുകയും, അവനു കാട്ടുമൂപ്പന്‍ എന്ന് പേര് വീഴുകയും ചെയ്തു എന്ന് ഒരു കഥ. സത്യമാണോ എന്തോ...!

 

***     ***    ***     ***

 

എന്‍റെ സുഹൃത്ത് സുഭാഷ്‌ ഒരിക്കല്‍ ചെയ്തത് വളരെ ഭീകരമായിരുന്നു. ഞങ്ങള്‍ എല്ലാരും കൂടി "കംബൈന്‍ സ്റ്റഡി" നടത്താന്‍ ദിലീപിന്‍റെ വീട്ടില്‍ പോവുകയും അവിടെ വെച്ച് കംബൈന്‍ സ്റ്റഡി വളരെ വേഗം "കംബൈന്‍ സ്ലീപ്" ആയി പുരോഗമികുകയും ചെയ്യുന്നു. ആ സമയത്ത് ഒരു കള്ളനെപോലെ സുഭാഷ്‌ മാത്രം ഉണര്‍ന്നിരുന്നു "പഠിക്കുന്നു". പാവം, പഠിക്കട്ടെ, ശല്യം ചെയ്യണ്ടാന്നു കരുതി.

പിറ്റേന്ന് ആണ് സുഭാഷിന്റെ "പഠനം" എന്താണെന്ന് മനസിലായത്. അവന്‍ ഞങ്ങളില്‍ പലരുടെയും ഫോണ്‍ എടുത്തു കൂട്ടുകാരുടെയും കാമുകിമാരുടെയും ശത്രുക്കളുടെയും നമ്പരുകള്‍ തമ്മില്‍ മാറ്റി.  ആരൊക്കെ ആരൊക്കെയാണ് എന്ന് അറിയാതെ ഓരോരുത്തര്‍ക്കായി അമളി പറ്റി തുടങ്ങിയപ്പോള്‍ ആണ് സംഭവം പുറത്തായത്.

പക്ഷെ, ആരുടെയൊക്കെ പേരുകളും നമ്പരുകളും ആണ് മാറ്റിയതെന്ന് സുഭാഷ്‌ ഒരു ലിസ്റ്റ് എഴുതി വെച്ചിരുന്നത് കൊണ്ട് കുറെ യുദ്ധങ്ങള്‍ ഒഴിവായിക്കിട്ടി!

 

***     ***    ***     ***

 

റിംഗ്ടോണ്‍ പലപ്പോഴും തമാശകള്‍ ഒപ്പിക്കാറുണ്ട്. മണിച്ചിത്രത്താഴില്‍ നാഗവള്ളി വരുമ്പോള്‍ കേള്‍ക്കുന്ന ബാക്ക്ഗ്രൌണ്ട് മ്യൂസിക്‌ ആണ് വിഷ്ണു മേനോന്‍ കുറച്ചുകാലം റിംഗ്ടോണ്‍ ആയി ഉപയോഗിച്ചത്. ഒരിക്കല്‍ അവന്‍റെ വീട്ടില്‍ രാത്രി പവര്‍ കട്ട്‌ സമയത്ത് ആരോ അവന്‍റെ ഫോണില്‍ വിളിച്ചു, ഇരുട്ടത്ത് വളരെ ഉച്ചത്തില്‍ പ്രസ്തുത റിംഗ്ടോണ്‍ കേട്ട് പാവം മേനോന്‍ പേടിച്ചുപോയി എന്ന് പറഞ്ഞു കേട്ടു. പക്ഷെ അവന്‍ അത് സമ്മതിക്കുന്നില്ല എന്നുള്ളത് മറ്റൊരു നഗ്നസത്യം.

സുഭാഷിന്റെ റിംഗ്ടോണ്‍ ആയി പൂച്ച കരയുന്ന ശബ്ദം കുറേകാലം ഉണ്ടായിരുന്നു. ഒരിക്കല്‍ നമ്മുടെ ഒരു കൂട്ടുകാരിയുടെ അച്ഛനുമായി വളരെ ഗൌരവമേറിയ ചര്‍ച്ച നടത്തുകയാണ് ഞങ്ങള്‍. പെട്ടെന്ന്  സുഭാഷിന്റെ പോക്കറ്റില്‍ നിന്നും പൂച്ച കരയുന്ന ശബ്ദം. ഞങ്ങള്‍ക്ക് കാര്യം മനസിലായി. പക്ഷെ കൂട്ടുകാരിയുടെ അച്ഛന്‍ ഒന്ന് ഞെട്ടി. ആ സംഭവം ചിരിക്കാന്‍ ഒരുപാട് വക നല്‍കി...!

 

***     ***    ***     ***
മൊബൈലില്‍ അലാറം വയ്ക്കുമ്പോള്‍ ഒരു നൂറു അബദ്ധങ്ങള്‍ പറ്റാറുണ്ട്. അതില്‍ ചിലത് പറയട്ടെ.

1. അലാറം സെറ്റ്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് രാവിലെ 5 മണിക്ക്, അലാറം വയ്ക്കുന്നതോ, 5pm നും.
2. അലാറം സെറ്റ്‌ ചെയ്യുന്നു, എന്നിട്ട് അലാറം ടോണ്‍ ആയി "silent" തിരഞ്ഞെടുക്കുന്നു... ആര് കേള്‍ക്കാന്‍!!!
3. ചിലപ്പോള്‍ മൊബൈലില്‍ 24 മണിക്കൂര്‍ സമയം ആയിരിക്കും. അപ്പോഴും അബദ്ധം ഉണ്ടാകാറുണ്ട് - ഉച്ചക്ക് 3 മണിക്ക് അലാറം വെയ്ക്കും, അലാറം അടിക്കുന്നതോ, അതി രാവിലെ 3 മണിക്കും.

പിന്നെ എന്‍റെ, അല്ല, എല്ലാരുടെയും ഒരു അനുഭവം ആണ് - ഏതെങ്കിലും ഒരു പാട്ട് വെറുക്കണോ...? ആ പാട്ട് നിങ്ങളുടെ രാവിലത്തെ അലാറം ടോണ്‍ ആയി സെറ്റ്‌ ചെയ്യുക. ഒരാഴ്ചക്കുള്ളില്‍ നിങ്ങള്‍  ആ പാട്ട് വെറുത്തിരിക്കും. (ഞാന്‍ അങ്ങനെ വെറുത്തു പോയ ഒരു പാട്ടാണ് "മിന്നാമിന്നിക്കൂട്ടം" ചിത്രത്തിലെ "മിഴി തമ്മില്‍ പുണരുന്ന നേരം..." എന്ന പാട്ട്)

 

***     ***    ***     ***

 

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെക്കുമ്പോള്‍ പറ്റുന്ന അബദ്ധങ്ങള്‍ വേറെ ചിലതുണ്ട്, അതും കൂടി പറയണമല്ലോ.

1. ചാര്‍ജര്‍ പ്ലഗ്ഗില്‍ കുത്തി, മൊബൈലിലും കണക്റ്റ്‌ ചെയ്തു, പക്ഷെ പ്ലഗ്ഗിന്റെ സ്വിച്ച് ഓണ്‍ ചെയ്യാന്‍ മറന്നെന്നു മനസിലാകുന്നത് 3 മണിക്കൂര്‍ കഴിഞ്ഞാകും.
2. ഇത്തവണ സ്വിച്ച് ഓണ്‍ ചെയ്തു... പക്ഷെ പിന്നീട് മനസിലാകും ചാര്‍ജര്‍ മൊബൈലില്‍ കണക്ട് ചെയ്യാന്‍ മറന്നു എന്ന്...!!! എങ്ങനെ ദേഷ്യം വരാതിരിക്കും!
3. ഇത്തവണ എല്ലാം കൊടുത്തിട്ടുണ്ട്‌, എല്ലാം ഓക്കേ ആണ്... പക്ഷെ.... പക്ഷെ... വീട്ടില്‍ കറന്റ്‌ ഇല്ല....!!! #@*&@&^#(@

 

***     ***    ***     ***

 

മൊബൈല്‍ ഫോണ്‍ ഇല്ലാത്തവരായി ഇന്ന് വളരെ ചുരുക്കം പേര്‍ മാത്രം. നിങ്ങള്‍ക്കും ഉണ്ട് മൊബൈല്‍ ഫോണ്‍. അപ്പൊ നിങ്ങള്‍ക്കും ഇതുപോലെ മണ്ടത്തരങ്ങളും തമാശകളും ഉണ്ടായിട്ടുണ്ടോ? നിങ്ങള്‍ ആരെയൊക്കെ പറ്റിച്ചിട്ടുണ്ട്...? അതൊക്കെ ഇവിടെ ഷെയര്‍ ചെയ്തോളു...!

Monday, December 13, 2010

ഒരു സ്വപ്നം - അസൂയ നിറഞ്ഞ സ്വപ്നം.

ഇന്നലെ - ഡിസംബര്‍ 12 നു പതിനൊന്നു മണിക്കൂര്‍ നീണ്ട പോണ്ടി-തിരുവനന്തപുരം കാര്‍ യാത്ര കഴിഞ്ഞു തളര്‍ന്നു അവശനായി പനിയും പിടിച്ചു രാത്രി പന്ത്രണ്ടു മണിക്ക് കോളേജിലെ ഹോസ്റ്റലില്‍ തിരികെ എത്തുന്നു. ഉറക്കം തലയ്ക്കു പിടിച്ചു കട്ടിലിലേക്ക് മറിഞ്ഞു വീണു.

 അവിടെയാണ് സംഭവങ്ങളുടെ തുടക്കം.

ഉറങ്ങി കുറെ നേരം കഴിഞ്ഞപ്പോള്‍ .. ഞാനും കോളേജില്‍ എന്‍റെ കൂടെ പഠിച്ച കൂട്ടുകാരും ഒരു വിവാഹത്തില്‍ നില്‍ക്കുകയാണ്. ആരുടെയാണ് വിവാഹം എന്നാണോ? മിഥുന്‍ മോഹന്‍ എം.ജി - നമ്മുടെ പ്രിയപ്പെട്ട ക്ളാസ് മേറ്റ്‌, സുഹൃത്ത്. അവന്‍റെ വിവാഹം അടിച്ചു പൊളിക്കാന്‍ വന്നതാണ് നമ്മളെല്ലാം. വധു ഒരുങ്ങുന്നുണ്ട്. ഞങ്ങള്‍ വധുവിനെ കണ്ടിട്ടില്ല. അവന്‍ നമ്മളോടൊക്കെ കാര്യം പറഞ്ഞു നിന്നിട്ട് മണ്ഡപത്തിലേക്ക് കയറി.

പതുക്കെ വധു വന്നു. വധു അവന്‍റെ അടുത്തിരുന്നു.

അപ്പോഴാണ്‌ നമ്മളെല്ലാം ഒരു കാര്യം ശ്രദ്ധിച്ചത് - വധു ആരാണെന്നോ? - ദീപിക പദുകോണ്‍ ..!!!

പണ്ടാരം!!! ദീപിക പദുകോണ്‍ ആണോ അവന്‍റെ വധു? ഇതൊക്കെ എപ്പോ സംഭവിച്ചു? എങ്ങനെ സംഭവിച്ചു? കാണുന്നതൊക്കെ സത്യമാണോ ഈശ്വരാ? അതൊരു സ്വപ്നമല്ല എന്ന് ഞങ്ങള്‍ മനസിലാക്കി. അതെ, അത് ദീപിക പദുകോണ്‍ തന്നെ. കൂടുതല്‍ സുന്ദരിയായി, മിഥുന്റെ കൂടെ കതിര്‍മണ്ഡപത്തില്‍ ഇരിക്കുന്ന ദീപികയെ കണ്ടതും നമ്മുടെ ഉള്ളിലെ അസൂയ ഉണര്‍ന്നു... അവനോടു അടക്കാനാവാത്ത അസൂയ.

കല്യാണം കഴിഞ്ഞു ഫോട്ടോ സെഷന്‍ തുടങ്ങി. ദീപിക പദുകോണ്‍ അവന്‍റെ മടിയില്‍ തല വെച്ചു ചാരി കിടക്കുന്നതും, മിഥുന്‍ അവളുടെ തോളത്തു കയ്യിട്ടു നില്‍ക്കുന്നതും, അവന്‍ അവളുടെ കാതില്‍ സ്വകാര്യം പറയുന്നതും... ഓഹ്...!!!! എല്ലാം കൂടി കണ്ടപ്പോള്‍ നമുക്കങ്ങോട്ടു അസൂയ മൂത്ത് തുടങ്ങി... അസഹനീയമാം വിധം അസൂയ മൂത്ത് നമ്മള്‍ പുറത്തേക്കിറങ്ങി...

പിന്നെ സ്വയം ആശ്വസിപ്പിക്കാന്‍ എല്ലാരോടും പോയി "കണ്ടോ കണ്ടോ..? അവന്‍ നമ്മുടെ പയ്യനാണ്... നമ്മുടെ കൂടെ ഇരുന്നു പഠിച്ചതാണ്..." എന്നൊക്കെ പറയാന്‍ തുടങ്ങി.

അപ്പോഴേക്കും ദീപികയും മിഥുനും കൂടി ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു... അവര്‍ അടുത്തെത്തിയതും ക്ളൈമാക്സില്‍ കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയത് പോലെ ശൂന്യം...

ഒന്നും മനസിലായില്ല.

പിന്നെ മനസിലായി, ഞാന്‍ അതിരാവിലെ ഒരു സ്വപ്നം കാണുന്നതായിരുന്നു!

അതിരാവിലെ കാണുന്ന സ്വപ്നം ഫലിക്കുമെങ്കില്‍ മിക്കവാറും ദീപിക പദുകോണ്‍ മിഥുന്റെ തലയില്‍ തന്നെ!!!

ഡാ എം.ജീ, നിനക്ക് നൂറായിരം വിവാഹ ആശംസകള്‍ ...!!!

Tuesday, December 07, 2010

ഡിസംബര്‍ ... നീ സുന്ദരിയാണ് ...

ഡിസംബര്‍ ... പുലര്‍കാല മഞ്ഞിന്‍റെ കുളിരുള്ള തണുത്ത ഡിസംബര്‍ ... ജീവിതത്തില്‍ കുറെയേറെ പ്രതീക്ഷകള്‍ നല്‍കിയ ഒരു വര്‍ഷത്തിന്റെ അവസാനം ... ഇനിയും കൂടുതല്‍ പ്രതീക്ഷകള്‍ സമ്മാനിച്ചുകൊണ്ട് മറ്റൊരു വര്‍ഷത്തിലേക്കുള്ള കാല്‍ വെയ്പ്പിനുള്ള ഡിസംബര്‍ ... നീ സുന്ദരിയാണ്. മൂടല്‍ മഞ്ഞും കൊഴിഞ്ഞു വീണ ഇലക്കൂട്ടങ്ങളും മഞ്ഞിലൂടെ ഉദയ സൂര്യനെ നോക്കി നില്‍ക്കുന്ന കുഞ്ഞുപൂവും ഇണക്കുരുവികളുടെ ഗാനവും നിനക്ക് മാത്രം സ്വന്തം. നീ സുന്ദരിയാണ് ഡിസംബര്‍ ....

(എങ്ങനെ ഉണ്ട് ...? അതാണ്‌ സാഹിത്യം...!)

ഈ വര്‍ഷം ജീവിതത്തില്‍ എന്തൊക്കെ ഉണ്ടായി? അതൊക്കെ കണ്ടുപിടിക്കണം. അതിനുള്ള സമയം കൂടിയാണ് ഓരോ ഡിസംബര്‍ മാസവും.

അടുത്ത വര്‍ഷത്തേക്ക് പുതിയ പുതിയ പ്രതിജ്ഞകള്‍ എടുക്കാനുള്ള സമയം ആണ് ഡിസംബര്‍ (ആ പ്രതിജ്ഞകള്‍ തെറ്റിക്കാനുള്ള മാസം ആണ് "ജനുവരി")

ഈ കഴിയാന്‍ പോകുന്ന വര്‍ഷത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ... 
വിദ്യാര്‍ത്ഥിയില്‍ നിന്നും ഒരു അദ്ധ്യാപകന്‍ ആകുന്നു, ഒരു കൂട്ടം നല്ല വിദ്യാര്‍ഥികളെ കിട്ടുന്നു,
കൂട്ടുകാരൊക്കെ പല പല സ്ഥലങ്ങളില്‍ ജോലിക്ക് കയറുന്നു, അവരുടെ കൂടെ കറങ്ങുന്നു,
കോളേജില്‍ മാഗസിന്‍ എഡിറ്റര്‍ ആകുന്നു, ന്യൂസ്‌ ലെറ്റര്‍ എഡിറ്റര്‍ ആകുന്നു, നാഷണല്‍ സെമിനാറിന്റെ പ്രിന്റ്‌ ഡിസൈനര്‍ ആകുന്നു,
കോളേജില്‍ രണ്ടു തവണ ഐ.എസ്.ടി.ഇ. ട്രെയിനിംഗ് പങ്കെടുക്കുന്നു,
കുട്ടികളുടെ കൂടെ ടൂര്‍ പോകുന്നു, അതൊക്കെ ആസ്വദിക്കുന്നു,
ഒരു ക്യാമറ സ്വന്തമാക്കുന്നു, മൊബൈല്‍ വാങ്ങുന്നു,
കുറെ സിനിമകള്‍ കാണുന്നു, കുറെ പുതിയ അനുഭവ പാഠങ്ങള്‍ നേടുന്നു,
ആദ്യമായി ഗോള്‍ഫ് ബോള്‍ വാങ്ങുന്നു, അതിനെ ഹൃദയത്തോട് ചേര്‍ത്ത് സൂക്ഷിക്കുന്നു,
1000 ട്വീറ്റ് തികയ്ക്കുന്നു, ഫേസ് ബുക്കില്‍ അക്കൗണ്ട്‌ തുടങ്ങുന്നു,
പോണ്ടിച്ചേരിയില്‍ പോയി ഫുഡ്‌ പോയിസണ്‍ അടിച്ചു പണ്ടാരമടങ്ങി കിടക്കുന്നു,
കൂട്ടുകാരുടെ കൂടെ പിറന്നാള്‍ ആഘോഷിക്കുന്നു,
പിന്നെ ഇതാ ബ്ളോഗ് എഴുതുന്നു...

നഷ്ടങ്ങളുടെ കണക്ക് എടുത്താല്‍ ...? ഏറ്റവും പ്രത്യക്ഷമായ നഷ്ടം എന്‍റെ വാച്ച് ആണ്. ബംഗ്ളൂരില്‍ നിന്നും 70 രൂപ കൊടുത്ത് ഒരു വാച്ച് വാങ്ങി. അത് വാങ്ങിയപ്പോള്‍ നേരത്തെ ഉണ്ടായിരുന്ന വാച്ച് ഓട്ടം നിര്‍ത്തി (അസൂയ) .. പിന്നെ പുതിയ വാച്ച് ആയിരുന്നു കൂടെ. 70 രൂപയുടെ വാച്ച് 70 ദിവസം തികയും മുന്‍പേ തന്നെ അതിന്‍റെ തനിനിറം കാണിച്ചു - അതിന്‍റെ കണ്ണാടി പൊട്ടി. എന്നാലും സാരമില്ല, പോകുന്നത് വരെ പോകുമല്ലോ എന്ന് കരുതി കെട്ടി. പിന്നെ ഒരു ദിവസം ഞാന്‍ ചിപ്സ് തിന്നു കഴിഞ്ഞു നോക്കുമ്പോള്‍ സെക്കന്റ്‌ സൂചി ഇളകി എന്‍റെ പാന്റില്‍ കോര്‍ത്തിരികുന്നു. അങ്ങനെ അത് പോയി. ഇനി രണ്ടു സൂചി മാത്രം. രണ്ടു ദിവസം കൂടി കഴിഞ്ഞപ്പോള്‍ സ്ട്രാപ്പിലെ പിന്‍ ഊരി എവിടെയോ പോയി. വീട്ടിലെത്തുമ്പോള്‍ പിന്‍ ഇല്ലാത്ത സ്ട്രാപ്. അടുത്ത ദിവസം സ്ട്രപ്പിന്റെ അറ്റത്തുള്ള റിംഗ് പോയി.
ആ പാവം ഇപ്പൊ വെറുതെ ഇരിക്കുകയാണ്. ആകെ രണ്ടു സൂചിയും, കെട്ടാന്‍ പറ്റാത്ത സ്ട്രാപ്പും മാത്രം ബാക്കി. എന്നാലും അത് കൃത്യമായി കറങ്ങുന്നുണ്ട് ... ആ കാര്യത്തില്‍ നോ വിട്ടുവീഴ്ച.

അടുത്ത വര്‍ഷത്തേക്ക് ഞാന്‍ പ്രതീക്ഷിക്കുന്ന ഒരു കാര്യം ഉണ്ട് - അടുത്ത വര്‍ഷം എങ്കിലും "കിലുക്കം" സിനിമ കാണണം. ജീവിതത്തില്‍ ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. കേള്‍ക്കുന്നവര്‍ കളിയാക്കും. ടി.വിയില്‍ വരുമ്പോള്‍ ഒന്നുകില്‍ മറക്കും, അല്ലെങ്കില്‍ കറണ്ട് പോകും, അതുമല്ലെങ്ങില്‍ ഞാന്‍ ഉറങ്ങിപ്പോകും. ഡി.വി.ഡി വാങ്ങാന്‍ എവിടെ പോയാലും ഒരേ മറുപടി - "അയ്യോ ഒരു പത്തു മിനുട്ട് മുന്‍പാണ് ലാസ്റ്റ് ഡി.വി.ഡി പോയത്" എന്ന്. ഇനി ഞാന്‍ ഒന്ന് തീരുമാനിച്ചു - ഞാന്‍ സ്വന്തമായി വാങ്ങുന്ന ഡി.വി.ഡി ഇട്ടു മാത്രമേ ഞാന്‍ കിലുക്കം കാണുള്ളൂ. കട്ടായം.

കൂടുതല്‍ പ്രതീക്ഷകളും പ്രതിജ്ഞകളും പിന്നാലെ....

അതുവരേക്കും ബൈ...!

Monday, June 28, 2010

എന്‍റെ സുഹൃത്തിന്‍റെ കവിത....!

വീണ്ടും ഒരു കവിത വരുന്നു, ഇത് എന്‍റെ കവിത അല്ല, എന്‍റെ ഒരു പ്രിയ സുഹൃത്തിന്‍റെ കവിത.

പതിവുപോലെ, വാക്കുകള്‍ തപ്പിയെടുത്തു കൂട്ടിച്ചേര്‍ത്തു നാല് വരികളില്‍ നിരത്തുന്ന എന്‍റെ ട്രിക്ക് അല്ല ഇത്. ഇത് എന്‍റെ ഒരു പ്രിയ സുഹൃത്തിന്‍റെ സ്വന്തം കവിത ആണ്. ഞാന്‍ ബ്ലോഗില്‍ "കവിതകള്‍" എഴുതിയത് കണ്ടപ്പോള്‍ പാവം തോന്നിയ ഒരു സുഹൃത്ത് ആണ് എനിക്ക് ഈ കവിത മെയില്‍ ആയി അയച്ചു തന്നത്. ആ കവിത എല്ലാരും കാണണമെന്ന് എനിക്ക് തോന്നി. ബ്ലോഗില്‍ ഇടട്ടെ എന്ന് ചോദിച്ചപ്പോള്‍ പേര് വെളിപ്പെടുത്താതെ മാത്രമേ ഇടാവൂ എന്ന് പറഞ്ഞു. (അതുകൊണ്ട് അദ്ദേഹത്തെ തല്‍ക്കാലം "തങ്കു" എന്ന് വിളിക്കാം.)

കവിത അല്പം വിഷാദം ചാലിച്ചെഴുതിയതാണ്. ഒറ്റപ്പെട്ട മനസ് തങ്കുവിനു സമ്മാനിച്ചതാകണം ഈ വരികള്‍. അത് ഞാന്‍ ഇവിടെ എഴുതട്ടെ.

-------------------------------------------------------------------------------------------

"എന്തിന്നെനറിയാതെ വഴുതി വീഴുമൊരാ-
വിഷാദത്തിന്‍ ചുഴിയില്‍ എന്‍ 
മനസ് തേങ്ങി, ഒരു കൂട്ടിനായ്,
വ്യര്‍ത്ഥമെന്നറിഞ്ഞിട്ടും..."

-------------------------------------------------------------------------------------------
എഴുതിയത്: ഞാനല്ല, എന്‍റെ സുഹൃത്ത് "തങ്കു"

-------------------------------------------------------------------------------------------

എന്തായാലും തങ്കു റോക്ക്സ്...!

ഈ കവിതയെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എഴുതണം കേട്ടോ. തങ്കു അത് അനോണിമസ് ആയി വായിക്കും. തങ്കുവിനു കൂടുതല്‍ കൂടുതല്‍ എഴുതുവാന്‍ അതൊരു പ്രചോദനം ആകും.

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...