Monday, December 13, 2010

ഒരു സ്വപ്നം - അസൂയ നിറഞ്ഞ സ്വപ്നം.

ഇന്നലെ - ഡിസംബര്‍ 12 നു പതിനൊന്നു മണിക്കൂര്‍ നീണ്ട പോണ്ടി-തിരുവനന്തപുരം കാര്‍ യാത്ര കഴിഞ്ഞു തളര്‍ന്നു അവശനായി പനിയും പിടിച്ചു രാത്രി പന്ത്രണ്ടു മണിക്ക് കോളേജിലെ ഹോസ്റ്റലില്‍ തിരികെ എത്തുന്നു. ഉറക്കം തലയ്ക്കു പിടിച്ചു കട്ടിലിലേക്ക് മറിഞ്ഞു വീണു.

 അവിടെയാണ് സംഭവങ്ങളുടെ തുടക്കം.

ഉറങ്ങി കുറെ നേരം കഴിഞ്ഞപ്പോള്‍ .. ഞാനും കോളേജില്‍ എന്‍റെ കൂടെ പഠിച്ച കൂട്ടുകാരും ഒരു വിവാഹത്തില്‍ നില്‍ക്കുകയാണ്. ആരുടെയാണ് വിവാഹം എന്നാണോ? മിഥുന്‍ മോഹന്‍ എം.ജി - നമ്മുടെ പ്രിയപ്പെട്ട ക്ളാസ് മേറ്റ്‌, സുഹൃത്ത്. അവന്‍റെ വിവാഹം അടിച്ചു പൊളിക്കാന്‍ വന്നതാണ് നമ്മളെല്ലാം. വധു ഒരുങ്ങുന്നുണ്ട്. ഞങ്ങള്‍ വധുവിനെ കണ്ടിട്ടില്ല. അവന്‍ നമ്മളോടൊക്കെ കാര്യം പറഞ്ഞു നിന്നിട്ട് മണ്ഡപത്തിലേക്ക് കയറി.

പതുക്കെ വധു വന്നു. വധു അവന്‍റെ അടുത്തിരുന്നു.

അപ്പോഴാണ്‌ നമ്മളെല്ലാം ഒരു കാര്യം ശ്രദ്ധിച്ചത് - വധു ആരാണെന്നോ? - ദീപിക പദുകോണ്‍ ..!!!

പണ്ടാരം!!! ദീപിക പദുകോണ്‍ ആണോ അവന്‍റെ വധു? ഇതൊക്കെ എപ്പോ സംഭവിച്ചു? എങ്ങനെ സംഭവിച്ചു? കാണുന്നതൊക്കെ സത്യമാണോ ഈശ്വരാ? അതൊരു സ്വപ്നമല്ല എന്ന് ഞങ്ങള്‍ മനസിലാക്കി. അതെ, അത് ദീപിക പദുകോണ്‍ തന്നെ. കൂടുതല്‍ സുന്ദരിയായി, മിഥുന്റെ കൂടെ കതിര്‍മണ്ഡപത്തില്‍ ഇരിക്കുന്ന ദീപികയെ കണ്ടതും നമ്മുടെ ഉള്ളിലെ അസൂയ ഉണര്‍ന്നു... അവനോടു അടക്കാനാവാത്ത അസൂയ.

കല്യാണം കഴിഞ്ഞു ഫോട്ടോ സെഷന്‍ തുടങ്ങി. ദീപിക പദുകോണ്‍ അവന്‍റെ മടിയില്‍ തല വെച്ചു ചാരി കിടക്കുന്നതും, മിഥുന്‍ അവളുടെ തോളത്തു കയ്യിട്ടു നില്‍ക്കുന്നതും, അവന്‍ അവളുടെ കാതില്‍ സ്വകാര്യം പറയുന്നതും... ഓഹ്...!!!! എല്ലാം കൂടി കണ്ടപ്പോള്‍ നമുക്കങ്ങോട്ടു അസൂയ മൂത്ത് തുടങ്ങി... അസഹനീയമാം വിധം അസൂയ മൂത്ത് നമ്മള്‍ പുറത്തേക്കിറങ്ങി...

പിന്നെ സ്വയം ആശ്വസിപ്പിക്കാന്‍ എല്ലാരോടും പോയി "കണ്ടോ കണ്ടോ..? അവന്‍ നമ്മുടെ പയ്യനാണ്... നമ്മുടെ കൂടെ ഇരുന്നു പഠിച്ചതാണ്..." എന്നൊക്കെ പറയാന്‍ തുടങ്ങി.

അപ്പോഴേക്കും ദീപികയും മിഥുനും കൂടി ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു... അവര്‍ അടുത്തെത്തിയതും ക്ളൈമാക്സില്‍ കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയത് പോലെ ശൂന്യം...

ഒന്നും മനസിലായില്ല.

പിന്നെ മനസിലായി, ഞാന്‍ അതിരാവിലെ ഒരു സ്വപ്നം കാണുന്നതായിരുന്നു!

അതിരാവിലെ കാണുന്ന സ്വപ്നം ഫലിക്കുമെങ്കില്‍ മിക്കവാറും ദീപിക പദുകോണ്‍ മിഥുന്റെ തലയില്‍ തന്നെ!!!

ഡാ എം.ജീ, നിനക്ക് നൂറായിരം വിവാഹ ആശംസകള്‍ ...!!!

Tuesday, December 07, 2010

ഡിസംബര്‍ ... നീ സുന്ദരിയാണ് ...

ഡിസംബര്‍ ... പുലര്‍കാല മഞ്ഞിന്‍റെ കുളിരുള്ള തണുത്ത ഡിസംബര്‍ ... ജീവിതത്തില്‍ കുറെയേറെ പ്രതീക്ഷകള്‍ നല്‍കിയ ഒരു വര്‍ഷത്തിന്റെ അവസാനം ... ഇനിയും കൂടുതല്‍ പ്രതീക്ഷകള്‍ സമ്മാനിച്ചുകൊണ്ട് മറ്റൊരു വര്‍ഷത്തിലേക്കുള്ള കാല്‍ വെയ്പ്പിനുള്ള ഡിസംബര്‍ ... നീ സുന്ദരിയാണ്. മൂടല്‍ മഞ്ഞും കൊഴിഞ്ഞു വീണ ഇലക്കൂട്ടങ്ങളും മഞ്ഞിലൂടെ ഉദയ സൂര്യനെ നോക്കി നില്‍ക്കുന്ന കുഞ്ഞുപൂവും ഇണക്കുരുവികളുടെ ഗാനവും നിനക്ക് മാത്രം സ്വന്തം. നീ സുന്ദരിയാണ് ഡിസംബര്‍ ....

(എങ്ങനെ ഉണ്ട് ...? അതാണ്‌ സാഹിത്യം...!)

ഈ വര്‍ഷം ജീവിതത്തില്‍ എന്തൊക്കെ ഉണ്ടായി? അതൊക്കെ കണ്ടുപിടിക്കണം. അതിനുള്ള സമയം കൂടിയാണ് ഓരോ ഡിസംബര്‍ മാസവും.

അടുത്ത വര്‍ഷത്തേക്ക് പുതിയ പുതിയ പ്രതിജ്ഞകള്‍ എടുക്കാനുള്ള സമയം ആണ് ഡിസംബര്‍ (ആ പ്രതിജ്ഞകള്‍ തെറ്റിക്കാനുള്ള മാസം ആണ് "ജനുവരി")

ഈ കഴിയാന്‍ പോകുന്ന വര്‍ഷത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ... 
വിദ്യാര്‍ത്ഥിയില്‍ നിന്നും ഒരു അദ്ധ്യാപകന്‍ ആകുന്നു, ഒരു കൂട്ടം നല്ല വിദ്യാര്‍ഥികളെ കിട്ടുന്നു,
കൂട്ടുകാരൊക്കെ പല പല സ്ഥലങ്ങളില്‍ ജോലിക്ക് കയറുന്നു, അവരുടെ കൂടെ കറങ്ങുന്നു,
കോളേജില്‍ മാഗസിന്‍ എഡിറ്റര്‍ ആകുന്നു, ന്യൂസ്‌ ലെറ്റര്‍ എഡിറ്റര്‍ ആകുന്നു, നാഷണല്‍ സെമിനാറിന്റെ പ്രിന്റ്‌ ഡിസൈനര്‍ ആകുന്നു,
കോളേജില്‍ രണ്ടു തവണ ഐ.എസ്.ടി.ഇ. ട്രെയിനിംഗ് പങ്കെടുക്കുന്നു,
കുട്ടികളുടെ കൂടെ ടൂര്‍ പോകുന്നു, അതൊക്കെ ആസ്വദിക്കുന്നു,
ഒരു ക്യാമറ സ്വന്തമാക്കുന്നു, മൊബൈല്‍ വാങ്ങുന്നു,
കുറെ സിനിമകള്‍ കാണുന്നു, കുറെ പുതിയ അനുഭവ പാഠങ്ങള്‍ നേടുന്നു,
ആദ്യമായി ഗോള്‍ഫ് ബോള്‍ വാങ്ങുന്നു, അതിനെ ഹൃദയത്തോട് ചേര്‍ത്ത് സൂക്ഷിക്കുന്നു,
1000 ട്വീറ്റ് തികയ്ക്കുന്നു, ഫേസ് ബുക്കില്‍ അക്കൗണ്ട്‌ തുടങ്ങുന്നു,
പോണ്ടിച്ചേരിയില്‍ പോയി ഫുഡ്‌ പോയിസണ്‍ അടിച്ചു പണ്ടാരമടങ്ങി കിടക്കുന്നു,
കൂട്ടുകാരുടെ കൂടെ പിറന്നാള്‍ ആഘോഷിക്കുന്നു,
പിന്നെ ഇതാ ബ്ളോഗ് എഴുതുന്നു...

നഷ്ടങ്ങളുടെ കണക്ക് എടുത്താല്‍ ...? ഏറ്റവും പ്രത്യക്ഷമായ നഷ്ടം എന്‍റെ വാച്ച് ആണ്. ബംഗ്ളൂരില്‍ നിന്നും 70 രൂപ കൊടുത്ത് ഒരു വാച്ച് വാങ്ങി. അത് വാങ്ങിയപ്പോള്‍ നേരത്തെ ഉണ്ടായിരുന്ന വാച്ച് ഓട്ടം നിര്‍ത്തി (അസൂയ) .. പിന്നെ പുതിയ വാച്ച് ആയിരുന്നു കൂടെ. 70 രൂപയുടെ വാച്ച് 70 ദിവസം തികയും മുന്‍പേ തന്നെ അതിന്‍റെ തനിനിറം കാണിച്ചു - അതിന്‍റെ കണ്ണാടി പൊട്ടി. എന്നാലും സാരമില്ല, പോകുന്നത് വരെ പോകുമല്ലോ എന്ന് കരുതി കെട്ടി. പിന്നെ ഒരു ദിവസം ഞാന്‍ ചിപ്സ് തിന്നു കഴിഞ്ഞു നോക്കുമ്പോള്‍ സെക്കന്റ്‌ സൂചി ഇളകി എന്‍റെ പാന്റില്‍ കോര്‍ത്തിരികുന്നു. അങ്ങനെ അത് പോയി. ഇനി രണ്ടു സൂചി മാത്രം. രണ്ടു ദിവസം കൂടി കഴിഞ്ഞപ്പോള്‍ സ്ട്രാപ്പിലെ പിന്‍ ഊരി എവിടെയോ പോയി. വീട്ടിലെത്തുമ്പോള്‍ പിന്‍ ഇല്ലാത്ത സ്ട്രാപ്. അടുത്ത ദിവസം സ്ട്രപ്പിന്റെ അറ്റത്തുള്ള റിംഗ് പോയി.
ആ പാവം ഇപ്പൊ വെറുതെ ഇരിക്കുകയാണ്. ആകെ രണ്ടു സൂചിയും, കെട്ടാന്‍ പറ്റാത്ത സ്ട്രാപ്പും മാത്രം ബാക്കി. എന്നാലും അത് കൃത്യമായി കറങ്ങുന്നുണ്ട് ... ആ കാര്യത്തില്‍ നോ വിട്ടുവീഴ്ച.

അടുത്ത വര്‍ഷത്തേക്ക് ഞാന്‍ പ്രതീക്ഷിക്കുന്ന ഒരു കാര്യം ഉണ്ട് - അടുത്ത വര്‍ഷം എങ്കിലും "കിലുക്കം" സിനിമ കാണണം. ജീവിതത്തില്‍ ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. കേള്‍ക്കുന്നവര്‍ കളിയാക്കും. ടി.വിയില്‍ വരുമ്പോള്‍ ഒന്നുകില്‍ മറക്കും, അല്ലെങ്കില്‍ കറണ്ട് പോകും, അതുമല്ലെങ്ങില്‍ ഞാന്‍ ഉറങ്ങിപ്പോകും. ഡി.വി.ഡി വാങ്ങാന്‍ എവിടെ പോയാലും ഒരേ മറുപടി - "അയ്യോ ഒരു പത്തു മിനുട്ട് മുന്‍പാണ് ലാസ്റ്റ് ഡി.വി.ഡി പോയത്" എന്ന്. ഇനി ഞാന്‍ ഒന്ന് തീരുമാനിച്ചു - ഞാന്‍ സ്വന്തമായി വാങ്ങുന്ന ഡി.വി.ഡി ഇട്ടു മാത്രമേ ഞാന്‍ കിലുക്കം കാണുള്ളൂ. കട്ടായം.

കൂടുതല്‍ പ്രതീക്ഷകളും പ്രതിജ്ഞകളും പിന്നാലെ....

അതുവരേക്കും ബൈ...!

Thursday, November 04, 2010

ഹൈദരാബാദ് ടൂര്‍ - ചെറിയൊരു യാത്രാ വിവരണം...

ഒരുപാട് നാളുകളായി എന്തെങ്കിലുമൊക്കെ എഴുതിയിട്ട്. ഒന്നും എഴുതാന്‍ സമയം കിട്ടാറില്ല എന്ന് പറയുന്നതിലും ഭേദം "മടി" ആണ് എന്ന് പറയുന്നതാകും... ചില സമയത്ത് തിരക്കുകളില്‍ പെട്ട് പോകാറുണ്ട്, അപ്പോഴൊക്കെ കിട്ടുന്ന സമയമൊക്കെ മറ്റു പല പരിപാടികളും ആയിരിക്കും. ബ്ളോഗ് എഴുതാന്‍ അല്പം ക്ഷമ വേണമല്ലോ.... !

ഹൈദരാബാദ് ടൂര്‍ കഴിഞ്ഞു വന്ന് യാത്രാ വിവരണം ഒക്കെ എഴുതണമെന്നു വിചാരിച്ചു. പക്ഷെ അതിന്‍റെ  വലിപ്പം ഓര്‍ക്കുമ്പോള്‍ എഴുതാന്‍ ഒരു മടി. അതാണ്‌ പിന്നെയും പിന്നെയും വൈകിയത് തന്നെ. എന്നാലും ചെറിയൊരു വിവരണം എഴുതണമല്ലോ...

എന്തായാലും അന്ന് ഞാന്‍ കൊണ്ടുപോയ ഡയറി യില്‍ ഒന്നും എഴുതാന്‍ കൂടി കഴിഞ്ഞില്ല. 30 പിള്ളാരെ, അതും പല പല തരം കുട്ടികളെ, ഒറ്റക്ക് നയിച്ച്‌ കൊണ്ട് പോകണം. ഷോപ്പിംഗ്‌ കണ്ടാല്‍ ചാടിവീഴുന്നവര്‍, ബസിനു പുറത്തു പോലും ഇറങ്ങാത്തവര്‍, അങ്ങനെ പലവിധം. പക്ഷെ, സത്യം പറയാല്ലോ, പിള്ളാരൊക്കെ നല്ല കുട്ടികള്‍ ആയിരുന്നു. അവരുടെതായ ഒരു "എന്ജോയ്മെന്റ്റ്" ഉണ്ടായിരുന്നു. ആരും കുഴപ്പക്കാര്‍ അല്ല, എനിക്ക് ആരും തലവേദന ഉണ്ടാക്കിയതുമില്ല. എല്ലാം വളരെ "smooth" ആയിരുന്നു.

ആദ്യത്തെ യാത്ര - ഹൈദരാബാദ് വരെയുള്ള ട്രെയിന്‍ യാത്ര - അനുഭവങ്ങളുടെ യാത്ര. കേരളം വിട്ടു പുറത്തു എത്തുമ്പോള്‍ പിന്നെ വഴിയേ പോകുന്ന പശുവും കാളയും പോലും ട്രെയിന്‍ യാത്രക്കാരാകും. ഭിക്ഷക്കാര്‍, ഭരണ ഘടനയില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുള്ള ഹിജടകള്‍ അങ്ങനെ പലതും. (പ്രത്യേക പരിഗണന ഉള്ളതുകൊണ്ട് തന്നെ അവരെ ആരും ഉപദ്രവിക്കില്ല എന്ന് അവര്‍ക്കറിയാം. അത് മുതലെടുത്ത്‌ കാണിക്കുന്ന ശല്യം സഹിക്കാവുന്നതിലും അപ്പുറമാണ്.)

ഹൈദരാബാദില്‍ ഏറ്റവും പ്രധാനമായി കാണേണ്ട ചിലതാണ് - ബിര്‍ള ടെമ്പിള്‍ , ഗോല്‍കൊണ്ട ഫോര്‍ട്ട്‌ , ചാര്‍മിനാര്‍ , റാമോജി ഫിലിം സിറ്റി എന്നിവ.

ഗോല്‍കൊണ്ട ഫോര്‍ട്ട്‌ ആണ് ഏറ്റവും വലിയ ആകര്‍ഷണം എന്ന് തോന്നിയത്. (ചാര്‍മിനാര്‍ ഒക്കെ സിഗരറ്റ് കവറില്‍ എങ്കിലും കണ്ടിട്ടുണ്ടായിരുന്നു...)

ഗോല്‍കൊണ്ട എന്നത് പുരാതന കാലത്ത് ഹൈദരാബാദ് രാജാവ് പണികഴിപ്പിച്ച ഒരു കോട്ട ആണ്. ഒരു കോട്ട അല്ല, ഒരു വലിയ മല നിറയെ കോട്ടകളും കൊട്ടാരങ്ങളും. കാലപ്പഴക്കം കൊണ്ട് പലതും നാശമായി. എന്നാലും ശാസ്ത്രവും ശില്പകലയും ഒരുമിച്ചു സമന്വയിപ്പിച്ച ഒരു നിര്‍മാണ ശൈലി ആണ് ഗോല്‍കൊണ്ട. ഒരു മണ്ഡപത്തിന് താഴെ നിന്ന് കൈകൊട്ടിയാല്‍ അത് ഏഴു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രതിഫലിക്കുന്ന പ്രതിഭാസം, താഴത്തെ നിലയില്‍ നില്‍ക്കുന്ന തോഴിമാര്‍ സംസാരിക്കുന്നത് മുകളിലത്തെ നിലയിലെ രാജാവിന്റെ മണിയറയില്‍ കേള്‍ക്കുന്ന മെക്കാനിസം, അങ്ങനെ പലതും പലതും. ഒരു പഴഞ്ചന്‍ കോട്ട കാണാന്‍ ആരും വരുന്നില്ല എന്ന് പറഞ്ഞു കുട്ടികള്‍ പിന്‍വാങ്ങാന്‍ നോക്കി. പക്ഷെ നിര്‍ബന്ധിച്ചു  പിടിച്ചു കയറ്റി. തുടക്കം മുതല്‍ അവസാനം വരെ നടന്നു കാണുമ്പോള്‍ കുട്ടികള്‍ ഒന്നേ പറയുന്നുള്ളൂ - "Wooowww!!!, Wooooowwww!!!!! Great....!!! Wonderful...!!!!", അവര്‍ തന്നെ പറഞ്ഞു, ഇത് മിസ്സ്‌ ആയിരുന്നെങ്ങില്‍ ജീവിതത്തില്‍ വലിയൊരു കാഴ്ച തന്നെ മിസ്സ്‌ ആയിരുന്നേനെ എന്ന്.

പിന്നെ ബിര്‍ള ടെമ്പിള്‍ കണ്ടു - അത് പൂര്‍ണമായും മാര്‍ബിള്‍ കൊണ്ട് നിര്‍മിച്ച ഒരു വലിയ അമ്പലം ആണ്. പുരാതനമായ ഒന്നും തന്നെ അല്ല, എന്നാലും, അതിന്‍റെ മനോഹരമായ ശില്പ ഭംഗി ആണ് നമ്മളെ ആകര്‍ഷിക്കുന്നത്. അതിന്‍റെ മുകളില്‍ നിന്നാല്‍ ഹൈദരാബാദ് മുഴുവനും കാണാം.

ഞാന്‍ ഇതിനു മുന്‍പ് കണ്ട ഒരു കാര്യം മാത്രമേ നിങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മിസ്സ്‌ ആകാതെ കാണണം എന്ന് പറഞ്ഞിട്ടുള്ളൂ - താജ് മഹല്‍ . ഇനി ആ ലിസ്റ്റില്‍ ഒരെണ്ണം കൂടി - "റാമോജി ഫിലിം സിറ്റി"

"ഭൂമിയില്‍ ഒരു സ്വര്‍ഗം ഉണ്ടെങ്കില്‍ അത് റാമോജി ഫിലിം സിറ്റി ആണെന്ന്" ആരോ പറഞ്ഞതുപോലെ ഓര്‍ക്കുന്നു. സത്യമാണ്. സ്വര്‍ഗ്ഗ തുല്യമാണ് അവിടത്തെ കാഴ്ചകള്‍ . നമ്മുടെ ഭാരതത്തില്‍ ഇത്രയും ഭംഗി ഉള്ള ഒരു സ്ഥലം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. കണ്ടു കണ്ണ് തള്ളി എന്നേ പറയാന്‍ കഴിയൂ.

പല മലയാളം സിനിമകളിലും കണ്ട സ്ഥലം ആണ്. (ഉദയനാണ് താരം ഓര്‍ക്കുന്നില്ലേ..?)

സിനിമ നിര്‍മാണത്തിന് വേണ്ടി റാമോജി റാവു 1996 ഇല്‍ തുടങ്ങിയ ഫിലിം സിറ്റി ഇന്ന് 2000 ഏക്കര്‍ സ്ഥലത്ത് വിശാലമായി പറന്നു കിടക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്റ്റുഡിയോ ആണ് റാമോജി ഫിലിം സിറ്റി. അതിനകത്ത് പലതരം വീടുകള്‍ , കാട്, മലകള്‍ , പൂന്തോട്ടങ്ങള്‍ , പാര്‍ക്ക്, ഹോട്ടല്‍ , എന്നുവേണ്ട, നമുക്ക് എന്തൊക്കെ വേണമോ, അതിന്‍റെ എല്ലാം സെറ്റ് ഇട്ടിട്ടുണ്ട്. 400 രൂപ ടിക്കറ്റ്‌ എടുത്താല്‍ അവരുടെ തന്നെ ബസില്‍ നമ്മളെ കൊണ്ടുപോകും. പിന്നെ അവിടെ എവിടെയെങ്കിലും ഇറക്കി വിടും. നമുക്ക് ഇഷ്ടമുള്ളിടത്ത് പോകാം, കാണാം, എന്തും ചെയ്യാം. കേറിയാല്‍ പിന്നെ ഇറങ്ങാന്‍ തോന്നില്ല... അതാണ്‌ കുഴപ്പം..!

പിന്നെ തിരികെ ബാംഗ്ലൂര്‍ എത്തി, അവിടെ പ്രത്യേകിച്ച് കാണാന്‍ തന്നെ ഒന്നും ഇല്ല. "ഷോപ്പിംഗ്‌" തന്നെ ആണ് പരിപാടി.

പിന്നെ തിരികെ കേരളത്തിലേക്കുള്ള യാത്ര ആയിരുന്നു... ടൂര്‍ എല്ലാരും ആസ്വദിച്ചു എന്നത് തന്നെ വലിയൊരു സന്തോഷം ആയിരുന്നു...

ഇത്രയൊക്കെ എഴുതാന്‍ കഴിഞ്ഞല്ലോ... ആശ്വാസമായി...!

Wednesday, August 25, 2010

ഓണം - ഉത്സവ മേളം... സന്തോഷം...

അങ്ങനെ മറ്റൊരു ഓണം കൂടി. സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും സമൃദ്ധിയുടെയും ഓണക്കാലം. കുട്ടിക്കാലത്തെ പൂക്കളം, പൂവ് തേടിയുള്ള നെട്ടോട്ടം, കാടും പറമ്പും വയലും കയറിയിറങ്ങി പൂവ് ശേഖരിക്കല്‍... അങ്ങനെ ഓര്‍മ്മകള്‍ ഒരുപാട് കൊണ്ട് തരുകയാണ്‌ ഓരോ ഓണവും. ഒപ്പം തന്നെ ഒരുപാട് പുതിയ പുതിയ അനുഭവങ്ങളും - ഒരുപാട് നാളുകള്‍ കഴിഞ്ഞു വീണ്ടും ഓര്‍ക്കാന്‍ വേണ്ടിയുള്ള ഓര്‍മ്മകള്‍. അങ്ങനെ അങ്ങനെ... പറയാന്‍ ഒരുപാട്...

തല്‍ക്കാലം ഓണത്തെ കുറിച്ച് കൂടുതല്‍ കത്തി വെച്ചു കൂട്ടുന്നില്ല.

(ഒരു യാത്രക്കുള്ള തയ്യാറെടുപ്പാണ്. ഹൈദരാബാദ്, ബാംഗ്ലൂര്‍. കൂടുതല്‍ വിവരങ്ങളും  യാത്ര കുറിപ്പുകളും ചിത്രങ്ങളും തിരികെ വന്നിട്ട് പറയാം. നിരക്ഷരന്‍ ചേട്ടന്‍റെ ചുവടു പിടിച്ചു കുറെ "യാത്രാ വിവരണങ്ങള്‍"  ഇടണമെന്ന് ആഗ്രഹമുണ്ട്. അതിനുള്ള ശ്രമം ഉണ്ടായിരിക്കുന്നതാണ്...! )

എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍ നേരുന്നു....!

Monday, July 26, 2010

ആ കോഴിക്കുഞ്ഞ് ഇപ്പൊ എവിടെയാണോ....

ഞാന്‍ ഇപ്പൊ പറയാന്‍ പോകുന്നത് എന്‍റെ കുട്ടിക്കാലത്ത് നടന്ന അനേകം അനേകം സംഭവങ്ങളില്‍ ഒന്നാണ്. കഴിഞ്ഞ ദിവസം എന്‍റെ ഒരു സുഹൃത്തിനോട് എന്‍റെ കുട്ടിക്കാലത്തെ സാഹസ കഥകള്‍ പറഞ്ഞ കൂട്ടത്തില്‍ ആണ് ഞാന്‍ ഈ കഥയും പറഞ്ഞത്. മിക്കവരോടും കുട്ടിക്കാല ഓര്‍മ്മകള്‍ പങ്കുവെയ്ക്കുമ്പോള്‍ ഞാന്‍ ഈ കഥകളൊക്കെ പറയാറുണ്ട്‌. ഇത്തരം വികൃതികള്‍ എന്നെന്നും ഓര്‍ത്തു ചിരിക്കാന്‍ ഒരു രസം തന്നെയാണ്.

ഇനി കഥ പറയാം. ഇത് കഥ അല്ല, ശരിക്കും നടന്ന സംഭവം ആണ്.

എന്‍റെ ഓര്‍മ ശരിയാണെങ്കില്‍ അന്നെനിക്ക് നാല് വയസു കാണും. എന്‍റെ വീട്ടില്‍ അന്ന് കുറെ വളര്‍ത്തു മൃഗങ്ങള്‍ ഉണ്ട്. കുറെ മുയലുകള്‍, അതിന്‍റെ കുഞ്ഞുങ്ങള്‍, കോഴികള്‍, ഒരുപാട് കോഴിക്കുഞ്ഞുങ്ങള്‍, ഒരു പശു, അതിന്‍റെ കുട്ടി, പിന്നെ ഒരു പട്ടി, പട്ടിക്കൊരു കുട്ടി... അങ്ങനെ അങ്ങനെ നിരനിരയായി... അതിനിടയില്‍ മറ്റൊരു കുട്ടിയായി ഞാനും. അതിനെയൊക്കെ ഉപദ്രവിക്കുക എന്നതാണ് എന്‍റെ കുട്ടിക്കാലത്തെ പ്രധാന വിനോദം. ഒരു പട്ടിക്കുട്ടി ഉണ്ടായിരുന്നു. അതിനെ കാണുമ്പോഴൊക്കെ അതിന്‍റെ വാലില്‍ തൂക്കിയെടുത്ത് കറക്കി എറിയുന്നത് എന്‍റെ ശീലമായിരുന്നെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. "ദുഷ്ടന്‍"...!

ഇനി നമ്മുടെ കഥയിലേക്ക്...

ഒരു ദിവസം വൈകുന്നേരത്ത് ഞാനും അടുത്ത വീട്ടിലെ ചേട്ടനും കൂടി വീട്ടില്‍ കുട്ടിക്കാലത്തെ ഓരോ കളികള്‍ കളിക്കുകയാണ്. (ഫോര്‍ എക്സാമ്പിള്‍, "കഞ്ഞിയും കറിയും", "കള്ളനും പോലീസും"). എന്‍റെ വീട്ടുകാരെല്ലാം പുറത്തെവിടെയോ പോയ സമയം. ഞങ്ങള്‍ രണ്ടുപേരും കളിച്ചു തിമിര്‍ക്കുകയാണ്... വീട്ടുകാരില്ലെങ്കില്‍ പിന്നെ അതില്‍പ്പരം എന്ത് വേണം...?

എന്‍റെ വീട്ടില്‍ കുറെയധികം കോഴിക്കുഞ്ഞുങ്ങള്‍ അന്നുണ്ടായിരുന്നല്ലോ... അന്ന് ഞങ്ങള്‍ നോക്കുമ്പോഴുണ്ട്‌, അതാ ഒരു കോഴിക്കുഞ്ഞ് തളര്‍ന്നു വീണു കിടക്കുന്നു... അതിനു അനങ്ങാന്‍ കൂടി വയ്യ. ഞങ്ങള്‍ക്ക് കണ്ടപ്പോള്‍ സഹതാപം തോന്നി, അടുത്തു ചെന്ന് അതിനെ കയ്യില്‍ എടുത്തു. ഞങ്ങള്‍ അതിനെ കിണറിനടുത്തു കൊണ്ട് വന്ന്, കുറച്ചു വെള്ളം കൊടുത്തു നോക്കി. ഇല്ല... അത് കുടിക്കുന്നില്ല. തളര്‍ന്നു കിടക്കുകയാണ്...

അപ്പോഴാണ്‌ തലയില്‍ ഒരു ബുദ്ധി പാഞ്ഞത്... ഇത്തരം സാഹചര്യങ്ങളില്‍ കോഴിക്കുഞ്ഞിന് "ജീവന്‍ കൊടുക്കാന്‍" ഒരു പരിപാടി ഉള്ളതായി മുന്‍പൊക്കെ കേട്ടിരുന്നു. അത് മറ്റൊന്നുമല്ല, കോഴിക്കുഞ്ഞിനെ നിലത്തു കിടത്തി ഒരു വലിയ ചരുവം കൊണ്ട് മൂടുക, എന്നിട്ട് അതിന്‍റെ മുകളില്‍ തട്ടി ശബ്ദം ഉണ്ടാക്കണം. അപ്പോള്‍ കോഴിക്കുഞ്ഞ് "ജീവന്‍ വെച്ചു" എഴുനേല്‍ക്കും എന്നൊരു ഐഡിയ.

എന്നാല്‍ പിന്നെ അതൊന്നു പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു.

ഓടിപ്പോയി പശുവിനു പിണ്ണാക്ക് കലക്കുന്ന ചരുവം എടുത്തുകൊണ്ടുവന്നു. ആ കോഴിക്കുഞ്ഞിനെ നിലത്തു കിടത്തി. എന്നിട്ട് പിണ്ണാക്ക് ചരുവം കൊണ്ട് മൂടി. പിന്നെ ഞങ്ങള്‍ രണ്ടുപേരും നല്ല രണ്ടു മുട്ടന്‍ വടിയെടുത്ത് അതിന്‍റെ മുകളില്‍ അടി തുടങ്ങി. താളത്തില്‍ ആണ് കൊട്ടുന്നത്... "ടപ്പ്... ടപ്പേ... ടപ്പ്... ടപ്പേ..."  ഏതാണ്ട് ഇതുപോലിരിക്കും കേള്‍ക്കാന്‍. ഞങ്ങള്‍ കോഴിക്കുഞ്ഞിന് "പുനര്‍ജ്ജന്മം" കിട്ടുന്നത് കാണാന്‍ ഇടയ്ക്കിടെ ചരുവം പൊക്കി നോക്കുന്നുണ്ടായിരുന്നു. കാര്യമായ പുരോഗതി ഒന്നും കാണാത്തതുകൊണ്ട് വീണ്ടും അടി തുടര്‍ന്നു.

അല്പം കഴിഞ്ഞപ്പോള്‍ വീട്ടുകാര്‍ ദൂരെ നിന്ന് വരുന്നു. അവര്‍ നോക്കുമ്പോള്‍ ഞങ്ങള്‍ രണ്ടും കൂടി ഒരു ചരുവത്തില്‍ ചെണ്ട കൊട്ടിക്കളിക്കുന്നു. ഞങ്ങളുടെ താളബോധവും സംഗീതത്തോടുള്ള താല്‍പ്പര്യവും കൊണ്ടാണ് ഞങ്ങള്‍ ചെണ്ട കൊട്ടുന്നതെന്ന് അവര്‍ വിചാരിച്ചോ എന്നറിയില്ല. അവര്‍ അടുത്തേക്ക് വന്നപ്പോള്‍ കണ്ട കാഴ്ച - പശുവിനു പിണ്ണാക്ക് കലക്കുന്ന ചരുവം ചുക്കി ചുളിഞ്ഞു അങ്ങേയറ്റം എത്തി. ആ ചരുവം പൊക്കി നോക്കിയപ്പോള്‍ കണ്ട കാഴ്ച അതിലും കഷ്ടം - ഒരു കോഴിക്കുഞ്ഞ് അതിന്‍റെ സകല പാപങ്ങള്‍ക്കും എന്തിനു, മുജ്ജന്മ പാപങ്ങള്‍ക്കും കൂടിയുള്ള ശിക്ഷ അനുഭവിച്ചു കരാളമായി മൃതിയടഞ്ഞു കിടക്കുന്നു.

അവിടെ നടന്ന ആ സീനിന്‍റെ കാരണം അവര്‍ ചോദിച്ചപ്പോള്‍ ഞങ്ങള്‍ നടന്ന കാര്യം പറഞ്ഞു. അതിനു മറുപടി ആയത് മറ്റൊരു വലിയ സീന്‍ ആണ്. പിന്നെ നടന്നതൊന്നും എനിക്ക് ഓര്‍മ കിട്ടുന്നില്ല. എന്താണോ....

 ആ കോഴിക്കുഞ്ഞ് ഇപ്പൊ മറ്റൊരു ജന്മമായി എവിടെയെങ്കിലും കാണും... എന്നെ എങ്ങാനും അവന്‍ അല്ലെങ്കില്‍ അവള്‍ കണ്ടുപിടിക്കുമോ? മുജ്ജന്മ വൈരാഗ്യം തീര്‍ക്കാന്‍ വരുമോ? അയ്യോ...

Friday, July 23, 2010

കാലങ്ങള്‍ നീണ്ട ആഗ്രഹം സഫലമായപ്പോള്‍...

കഴിഞ്ഞ വെള്ളിയാഴ്ച, എന്‍റെ ഒരു ആഗ്രഹം സഫലമാവുകയായിരുന്നു. ഒന്നര വര്‍ഷമായി മനസ്സില്‍ കൊണ്ട് നടന്നിരുന്ന ഒരു "വലിയ" ആഗ്രഹം. ഹേയ്, ഇത് പ്രണയം പോലെ ഒന്നും അല്ല കേട്ടോ...

2008 ലാണ് ഈ ആഗ്രഹം മനസ്സില്‍ കടന്നുകൂടിയത്. കൃത്യമായി പറഞ്ഞാല്‍ 2008 ഡിസംബര്‍. അന്ന് എന്‍റെ ഒരു സുഹൃത്തിന് ന്യൂ ഇയര്‍ ഗിഫ്റ്റ് വാങ്ങാന്‍ ആണ് കവടിയാര്‍ ഉള്ള "സ്റ്റൈല്‍ പ്ലസ്‌" എന്ന വമ്പന്‍ ഷോപ്പിംഗ്‌ സെന്‍ററില്‍ പോയത്. ആദ്യമായി കയറിയതുകൊണ്ട് അവിടെ കണ്ടതെല്ലാം അത്ഭുതത്തോടെ നോക്കി നടക്കുകയായിരുന്നു. അവിടെയും ഇവിടെയും മുകളിലും താഴെയും എല്ലാം ഒരു എക്സിബിഷന്‍ പോലെ നോക്കി നടന്നു. എന്നിട്ട് ഗിഫ്റ്റ് വാങ്ങി. പിന്നെയും കറങ്ങി നടന്നപ്പോള്‍ ആണ് ആ സാധനം എന്‍റെ കണ്ണില്‍ പെട്ടത്. അതിന്‍റെ അടുത്ത് ഞാന്‍ പോയി, കയ്യിലെടുത്തു നോക്കി, അന്ന് ആ സാധനം എന്‍റെ മനസ്സില്‍ കയറിക്കൂടിയതാണ്... പിന്നെ പോയില്ല.

അതിനോട് എന്തോ ഒരു ഇഷ്ടം... ഒരു അഭിനിവേശം... ഒരു ആവേശം... അടക്കാനാകാത്ത ആഗ്രഹം... കാരണം ഇന്നും അറിയില്ല, ഇപ്പോഴും അറിയില്ല. ഒരുപക്ഷെ അതിനെ കാണുമ്പോള്‍ ഉള്ള "ഓമനത്തം" ആയിരിക്കാം. അല്ലെങ്കില്‍ കൊച്ചു കുഞ്ഞുങ്ങളെ  കൈക്കുമ്പിളില്‍ എടുക്കുമ്പോള്‍ ഉള്ള ഒരു സ്നേഹം ഇല്ലേ, അതുപോലെ എന്തോ ഒന്ന്. മറ്റൊരു സാധനം കണ്ടിട്ടും തോന്നാത്ത ഇഷ്ടം ആണ് തോന്നിയത്.

ഞാന്‍ അതിന്‍റെ വില നോക്കി. 45 രൂപ ആണ് വില. ഈ സാധനം അവിടെ മാത്രമേ ഉള്ളു എന്ന് എന്‍റെ കൂടെ വന്ന അശ്വിന്‍ പറഞ്ഞു. അന്ന് വാങ്ങാന്‍ തോന്നി. പക്ഷെ, അന്നൊക്കെ വീടിനു പുറത്തിറങ്ങുമ്പോള്‍ ആകെ പത്തു രൂപ നോട്ടുമായി ആണ് സിറ്റിയില്‍ കറങ്ങാന്‍ പോകുന്നത്. പിശുക്കന്മാര്‍ ആയിരുന്നു നമ്മളെല്ലാരും. അതുകൊണ്ടുതന്നെ അന്ന് വാങ്ങാന്‍ പറ്റിയില്ല. പിന്നെ എന്‍റെ മനസ്സില്‍ കയറിയ ആ അത്ഭുതവസ്തു പിന്നെയൊരിക്കല്‍ സ്വന്തമാക്കണം എന്ന ആഗ്രഹത്തോടെ അവിടുന്ന് പടിയിറങ്ങി. പിന്നെ കാലം പോകുന്നു... നീണ്ട (അത്രക്കും നീണ്ടതല്ലെങ്കിലും) ഒന്നര വര്‍ഷം...

ഇനി പറഞ്ഞു പറ്റിക്കുന്നില്ല.

സസ്പെന്‍സ് പൊളിക്കുകയാണ്. പേര് പറയുമ്പോള്‍ കളിയാക്കരുത് പ്ലീസ്... ഓരോരുത്തര്‍ക്കും ഓരോരോ ഇഷ്ടങ്ങള്‍ അല്ലേ, ചിലര്‍ക്ക് മയില്‍‌പ്പീലി, ചിലര്‍ക്ക് പിച്ചാത്തി, ചിലര്‍ക്ക് സ്റ്റാമ്പ്‌... അതുപോലെ എനിക്ക് ഇതിനോട് ഇഷ്ടം തോന്നി... അതാ...

എന്താണെന്നോ അത്? ഗോള്‍ഫ് കളിക്കുന്ന ബോള്‍.

കേട്ടിട്ട് ആര്‍ക്കേലും എനിക്ക് അടി തരാന്‍ തോന്നിയാലും അത്ഭുതമില്ല. കാരണം, ഇത്തിരിപ്പോന്ന ആ വെള്ള പന്തില്‍ കൌതുകം തോന്നാന്‍ എന്താണുള്ളത്? ഒന്നുമില്ല എന്ന്... അല്ലേ...



എന്‍റെ മനസ്സില്‍ ഗോള്‍ഫ് ബോള്‍ എന്തുകൊണ്ടോ ഒരു അത്ഭുതവും കൌതുകവും തന്നെയാണ്. ചെറിയ വെളുത്ത, നിറയെ കുഞ്ഞ് കുഞ്ഞ് കുഴികള്‍ ഉള്ള പന്ത്. അതില്‍ തട്ടുമ്പോള്‍ ഉള്ള ശബ്ദം വളരെ മനോഹരമാണ്. അതിന്‍റെ തിളക്കം, ഓമനത്തം, എല്ലാം കൊണ്ടും "മൊത്തത്തില്‍ ഒരു അത്ഭുതം."

ഇനി ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍, അതായത് കഴിഞ്ഞ ആഴ്ച.

വീണ്ടും ഞാന്‍ സ്റ്റൈല്‍ പ്ലസില്‍ പോവുകയാണ്. ഒരാളുടെ കല്യാണം കൂടാന്‍ പോയിട്ട് വരുന്ന വഴിക്ക് ഞാന്‍ "exclusive" ആയിട്ട് സ്റ്റൈല്‍ പ്ലസില്‍ കയറുന്നു. ഇന്ന് ഗോള്‍ഫ് ബോള്‍ വാങ്ങാന്‍ ഉറപ്പിച്ചു തന്നെയുള്ള പോക്കാണ്. അതും രാത്രി 9 ആയപ്പോള്‍. കട അടയ്ക്കാന്‍ തുടങ്ങുകയാണ്. ഞാന്‍ മാത്രം ചെന്ന് കയറുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു ബില്ലിംഗ് ക്ലോസ് ചെയ്തെന്ന്.

"എനിക്ക് ഗോള്‍ഫ് ബോള്‍ വേണം" - ഞാന്‍ പറഞ്ഞു.

ഉടനെ തന്നെ അവര്‍ "വരൂ സര്‍... ബില്ലിംഗ് താഴെ ഉണ്ട്... സാറിനു ഏത് ആണ് വേണ്ടത്...?" എന്നൊക്കെ ചോദിച്ചു വളരെ ബഹുമാനത്തോടെ എന്നെ വിളിച്ചു.

"സര്‍" എന്ന വിളി കേട്ടപ്പോള്‍ എനിക്കൊരു സംശയം, ഞാന്‍ പഠിപ്പിക്കുന്ന ആള്‍ ആണെന്ന് അവര്‍ക്കെങ്ങനെ മനസിലായി? ചിലപ്പോ അവര്‍ക്ക് ആളുകളെ കണ്ടാല്‍ മനസിലാകുമായിരിക്കും എന്ന് ഞാന്‍ "ഊഹിച്ചു".

ഞാന്‍ അവരുടെ കൂടെ പോയി. ഇത്തവണ ഗോള്‍ഫ് ബോള്‍ മൂന്നെണ്ണം ഉള്ള പാക്കറ്റ് ആയിട്ടാണ് കണ്ടത്. ഒരു പാക്കറ്റ് 150 രൂപ. അതായത് ഒരു ബോള്‍ 50 രൂപ. ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ അഞ്ചു രൂപ കൂടിയതാണോ?

പിന്നെ ഞാന്‍ ഒരു പാക്കറ്റ് ഗോള്‍ഫ് ബോള്‍ വാങ്ങി. ആരും ഇല്ലാത്ത ആ രാത്രിയിലെ അവസാന കസ്റ്റമര്‍ ഞാന്‍ ആയിരുന്നോ?

വളരെ ബഹുമാനത്തോടെ അവിടത്തെ പയ്യന്‍ എന്നെ കൊണ്ടുപോയി ബില്‍ ഒക്കെ ഇട്ടു, പൈസ വാങ്ങി ബാക്കി തിരികെ തന്നു. പിന്നെ എന്നെ പുറത്തു പോകുന്ന വാതിലിലേക്ക് നയിക്കുകയാണ്.

അപ്പോള്‍ അവന്‍ എന്നോടൊരു ചോദ്യം - "സര്‍... ഗോള്‍ഫ് ലിങ്ക്സില്‍ പോകാറുണ്ടോ?"

ഞാന്‍ അത്ഭുതത്തോടെ പറഞ്ഞു - "അയ്യോ, ഞാന്‍ ഗോള്‍ഫ് കളിക്കാറില്ല, ഇത് കൌതുകം തോന്നിയപ്പോള്‍ ഷോകേസില്‍ വയ്ക്കാന്‍ വാങ്ങിയതാണ്..."

പെട്ടെന്ന് ആ പയ്യന്‍റെ മുഖത്തൊരു ഭാവമാറ്റം; എന്തോ അബദ്ധം പറ്റിയ മാതിരി ഒരു ജാള്യത. അപ്പോഴാണ്‌ "സര്‍" വിളിയുടെ പിന്നിലെ കാരണം മനസിലായത്. ഞാന്‍ സ്ഥിരമായി ഗോള്‍ഫ് ലിങ്ക്സില്‍ പോകുന്ന ഏതോ ഒരു കൂടിയ വമ്പന്‍ "പുലി" ആണെന്ന് ഇഷ്ടന്‍ കരുതിയെന്ന് തോന്നുന്നു... അതാകണം ആ ബഹുമാനം.

എന്തായാലും ഞാന്‍ അവന്‍റെ ജാള്യത കണ്ടതായി ഭാവിച്ചില്ല. ഒരു "ബൈ" പറഞ്ഞു ഞാന്‍ പുറത്തിറങ്ങി. പിന്നെ തിരികെ.


വീട്ടില്‍ എത്തിയിട്ട് ഒരെണ്ണം ഞാന്‍ ഷോകേസില്‍ വെച്ചു. മൂന്നു നാല് സ്ഥലത്തൊക്കെ മാറ്റി മാറ്റി വെച്ചു, തിരിച്ചും മറിച്ചും വെച്ചു. ഒരെണ്ണം എപ്പോഴും എന്‍റെ കൂടെ ബാഗില്‍ ഉണ്ടാകും.

ഇപ്പോള്‍ ഞാന്‍ ഈ പോസ്റ്റ്‌ എഴുതുമ്പോള്‍ എന്‍റെ അടുത്ത് ഇരിക്കുകയാണ് ഗോള്‍ഫ് ബോള്‍. അതിനെ തൊട്ടു തലോടി രസം തന്നെ.

ഇപ്പൊ ഗോള്‍ഫ് കളിയെ കുറിച്ചൊക്കെ റിസര്‍ച്ച് നടത്തുകയാണ് പതിവ് പരിപാടി. ഒരു സിനിമ കണ്ടു - "The Best Game Ever Played" (2004) - ഗോള്‍ഫ് കളി ആണ് അതിന്‍റെ മുഖ്യവിഷയം. കൂടുതല്‍ ഒന്നും മനസിലായില്ലെങ്കിലും കണ്ടുകൊണ്ടിരുന്നു. കൊള്ളാം. പിന്നെ ഗോള്‍ഫ് ബോള്‍ കമ്പനികള്‍, അവയുടെ നിര്‍മാണം, ഗോള്‍ഫ് ക്ലബ്‌... അങ്ങനെ പലവഴിക്കും റിസര്‍ച്ച് ആണ്. എങ്ങനെയെങ്കിലും ഗോള്‍ഫ് കളിക്കണം എന്നൊരു ആഗ്രഹവും...! ആഗ്രഹങ്ങള്‍ക്ക് കുറവില്ലല്ലോ!

ഗോള്‍ഫ് ബോള്‍ സ്വന്തമാക്കിയ ഈ കഥ പറഞ്ഞു തീരുമ്പോള്‍ ഇനി അടുത്ത് പറയാന്‍ മനസ്സില്‍ വരുന്നത് പാലേരിമാണിക്യം സിനിമയുടെ കഥയാണ്. സിനിമയുടെ കഥ അല്ല, സിനിമയെ കുറിച്ചുള്ള കഥ. അത് അടുത്ത തവണത്തെ ബ്ലോഗ്‌ പോസ്റ്റില്‍.

അതുവരേക്കും ബൈ!

Monday, June 28, 2010

എന്‍റെ സുഹൃത്തിന്‍റെ കവിത....!

വീണ്ടും ഒരു കവിത വരുന്നു, ഇത് എന്‍റെ കവിത അല്ല, എന്‍റെ ഒരു പ്രിയ സുഹൃത്തിന്‍റെ കവിത.

പതിവുപോലെ, വാക്കുകള്‍ തപ്പിയെടുത്തു കൂട്ടിച്ചേര്‍ത്തു നാല് വരികളില്‍ നിരത്തുന്ന എന്‍റെ ട്രിക്ക് അല്ല ഇത്. ഇത് എന്‍റെ ഒരു പ്രിയ സുഹൃത്തിന്‍റെ സ്വന്തം കവിത ആണ്. ഞാന്‍ ബ്ലോഗില്‍ "കവിതകള്‍" എഴുതിയത് കണ്ടപ്പോള്‍ പാവം തോന്നിയ ഒരു സുഹൃത്ത് ആണ് എനിക്ക് ഈ കവിത മെയില്‍ ആയി അയച്ചു തന്നത്. ആ കവിത എല്ലാരും കാണണമെന്ന് എനിക്ക് തോന്നി. ബ്ലോഗില്‍ ഇടട്ടെ എന്ന് ചോദിച്ചപ്പോള്‍ പേര് വെളിപ്പെടുത്താതെ മാത്രമേ ഇടാവൂ എന്ന് പറഞ്ഞു. (അതുകൊണ്ട് അദ്ദേഹത്തെ തല്‍ക്കാലം "തങ്കു" എന്ന് വിളിക്കാം.)

കവിത അല്പം വിഷാദം ചാലിച്ചെഴുതിയതാണ്. ഒറ്റപ്പെട്ട മനസ് തങ്കുവിനു സമ്മാനിച്ചതാകണം ഈ വരികള്‍. അത് ഞാന്‍ ഇവിടെ എഴുതട്ടെ.

-------------------------------------------------------------------------------------------

"എന്തിന്നെനറിയാതെ വഴുതി വീഴുമൊരാ-
വിഷാദത്തിന്‍ ചുഴിയില്‍ എന്‍ 
മനസ് തേങ്ങി, ഒരു കൂട്ടിനായ്,
വ്യര്‍ത്ഥമെന്നറിഞ്ഞിട്ടും..."

-------------------------------------------------------------------------------------------
എഴുതിയത്: ഞാനല്ല, എന്‍റെ സുഹൃത്ത് "തങ്കു"

-------------------------------------------------------------------------------------------

എന്തായാലും തങ്കു റോക്ക്സ്...!

ഈ കവിതയെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എഴുതണം കേട്ടോ. തങ്കു അത് അനോണിമസ് ആയി വായിക്കും. തങ്കുവിനു കൂടുതല്‍ കൂടുതല്‍ എഴുതുവാന്‍ അതൊരു പ്രചോദനം ആകും.

Monday, June 21, 2010

മൊബൈല്‍ വിളിക്കുമ്പോള്‍ സൂക്ഷിക്കുക.

എല്ലാരും വായിക്കട്ടെ എന്ന് കരുതിയാണ് ഇങ്ങനെ ഒരു തലക്കെട്ട്‌ കൊടുത്തത്. അതെ, എല്ലാരും തീര്‍ച്ചയായും വായിക്കണം.

സംഭവം എന്‍റെ വീടിനടുത്ത് നടന്നതാണ്. ഒരാഴ്ച ആയതേ ഉള്ളു. എന്‍റെ സീനിയര്‍ ഒരു ചേട്ടന്‍ ഉണ്ട്. പേര് പറയുന്നില്ല...

പുള്ളിക്കാരന്‍ മൊബൈലില്‍ സംസാരിച്ചു നടന്നു നടന്ന്‍ ഒരു കിണറ്റില്‍ വീണു...!

മൊബൈലില്‍ ആരോടോ സംസാരിച്ചു രസം പിടിച്ചു നടന്നതാവണം, ചുറ്റുപാടൊക്കെ മറന്നുപോയി.. അങ്ങനെ ആണ് കൈവരി ഇല്ലാത്ത കിണറ്റിലേക്ക് പോയത്. ആരും ഉപയോഗിക്കാത്ത കിണര്‍ കാണുമ്പോള്‍ നമ്മളൊക്കെ കണ്ട കല്ലും കുപ്പിച്ചില്ലും ഒക്കെ പെറുക്കി അതിലിടുമല്ലോ... അങ്ങനെ കുപ്പിച്ചില്ല് നിറഞ്ഞ ഒന്നായിരുന്നു ഈ കിണറും. ഭാഗ്യത്തിന് (ഓഹ്!!!) വളരെ കുറച്ചു പരിക്ക് മാത്രമേ ഉണ്ടായുള്ളൂ.

പിന്നെ, കയ്യില്‍ മൊബൈലും പിടിച്ചുകൊണ്ടാണല്ലോ താഴെ പോയത്. ആ മൊബൈലില്‍ തന്നെ മറ്റുള്ളവരോട് വിളിച്ചു പറയാന്‍ കഴിഞ്ഞതുകൊണ്ട്‌ പുള്ളിക്കാരന്‍ കിണറ്റില്‍ ആണെന്ന് എല്ലാരും അറിഞ്ഞു. വോഡഫോണിനു കിണറിലും കുഴിയിലും പോലും റേഞ്ച് ഉള്ളതുകൊണ്ട് ഭാഗ്യവാന്‍ രക്ഷപ്പെട്ടു. ഉടനെ തന്നെ ആളുകള്‍ വന്നു ഇഷ്ടനെ പുറത്തേക്കു കയറ്റി ആശുപത്രിയില്‍ കൊണ്ടുപോയി.

(ഗുണപാഠം - കഴിവതും വോഡഫോണ്‍ കണക്ഷന്‍ ഉപയോഗിക്കുക.)

ഈ സംഭവത്തില്‍ നിന്നും മനസിലാക്കേണ്ട ഒരു പാഠം ഉണ്ട് - മൊബൈല്‍ വിളിക്കുമ്പോള്‍ മതിമറന്നു സംസാരിക്കുന്ന സ്വഭാവം നമുക്കെല്ലാം ഉണ്ടല്ലോ, പക്ഷെ അങ്ങനെ ഉള്ള സാഹചര്യത്തില്‍ എവിടേലും സ്വസ്ഥമായി ഇരുന്നോ, നിന്നോ സംസാരിക്കുന്നതാകും നമ്മുടെ ആരോഗ്യത്തിനു നല്ലത്. "വാക്ക് ആന്‍ഡ്‌ ടോക്ക്" എന്ന് പറയുന്നത് അനുസരിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് നടക്കാം - പക്ഷെ, ഒരു അര കിലോമീറ്റര്‍ ചുറ്റളവില്‍ കിണറോ കുളമോ തോടോ ഓടയോ ഒന്നും ഇല്ലെന്നു ഉറപ്പ് വരുത്തണം. അതുമല്ല, വഴിയേ പോകുന്ന വല്ല ലോറിക്കാരനും സ്നേഹം തോന്നി നമ്മളെ വന്ന് ഉമ്മ വെച്ചിട്ട് പോകില്ലെന്നും ഉറപ്പുവരുത്തണം. എന്നിട്ട് "വാക്ക് ആന്‍ഡ്‌ ടോക്ക്..." ചെയ്‌താല്‍ ഒരു കുഴപ്പവുമില്ല.

ഇനി മറ്റു ചില കാര്യങ്ങള്‍...

എന്‍റെ ഒരു വിദ്യാര്‍ഥിയും സര്‍വോപരി ലിനക്സ്‌ മാനിയാക്കും ആയ അനീഷ്‌ ഒരു ബ്ലോഗ്‌ തുടങ്ങി. www.aneeshnl.co.cc ആണ് അദ്ദേഹത്തിന്‍റെ ബ്ലോഗ്‌ അഡ്രെസ്സ്. അനീഷിനു ആശംസകള്‍ നേരുന്നു. ബൂലോഗത്തിലേക്ക് സ്വാഗതം.


ഞാന്‍ ശബ്ദ താരാവലി നോക്കി വാക്കുകള്‍ എണ്ണിയെടുത്ത് ഉണ്ടാക്കുന്ന തട്ടുപൊളിപ്പന്‍ കവിതകള്‍ കണ്ടപ്പോള്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത എന്‍റെ ഒരു സുഹൃത്ത്  ഒരു കവിത എഴുതി അയച്ചു തന്നു. അത് വായിച്ചപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി. അമ്പമ്പോ...  അതൊരു കിടിലം കവിത ആണെന്ന് എനിക്ക് തോന്നി... അതെ, കിടിലം ആണ്. അപ്പോഴാണ്‌ ഞാന്‍ മനസിലാക്കിയത്, ഞാന്‍ ഗമയില്‍ എഴുതുന്നത് "കവിത പോലത്തെ എന്തരോ" ആണെന്ന്. ഈ സുഹൃത്തിന്‍റെ കവിത ഈ പോസ്റ്റില്‍ ഇടുന്നില്ല. അത് പ്രത്യേകം ഒരു തലക്കെട്ടുള്ള പോസ്റ്റില്‍ തന്നെ ഇടുന്നതാണ്. കാത്തിരിക്കുക. ഉടനെ തന്നെ അത് എത്തും.


കാത്തിരിപ്പിലേക്ക് ... ബൈ.

Thursday, June 03, 2010

വീണ്ടുമൊരു കവിത.

ഞാന്‍ ഒരു കവി അല്ല.

കവിത എഴുതുന്നത്‌ എനിക്കൊരു ശീലവും അല്ല. ഇത് വല്ലപ്പോഴും ഉണ്ടാകുന്ന ഒരു "രോഗം" മാത്രമാണ്. അപ്പോഴൊക്കെ എന്തെങ്കിലും 4 വരികള്‍ എഴുതും. അതില്‍ കൂടുതല്‍ ഉണ്ടാകാറില്ല. പിന്നെ പാരസെറ്റമോള്‍ കഴിക്കുമ്പോള്‍ തലവേദന അപ്രത്യക്ഷമാകുന്ന പോലെ കവിതയുടെ "സെന്‍സ്" നഷ്ടപ്പെടും.

പക്ഷെ, ഇങ്ങനെ നാല് വരികള്‍ വീതം വല്ലപ്പോഴും എഴുതുന്നത്‌ മിക്കവാറും ജനാല വഴി താഴത്തെ പറമ്പിലേക്കാണ് പോകാറുള്ളത്.

ഇന്ന് എഴുതിയ കവിത ജനാല വഴി പോകുന്നില്ല. കമ്പ്യൂട്ടര്‍ "വിന്‍ഡോസ്‌" ലൂടെ ബ്ലോഗിലേക്ക് പോകുകയാണ്. ബ്ലോഗില്‍ വീഴുന്നതും പറമ്പില്‍ വീഴുന്നതും രണ്ടാണ്. പറമ്പിലെ കവിത ആരും കാണാതെ മഴയത്ത് ഒലിച്ചുപോകും. ബ്ലോഗിലെ കവിത ലോകാവസാനം വരെ വായനക്കാരുടെ വിരലെത്തും ദൂരെ തന്നെ ഉണ്ടാകും.

ഇന്ന് ഉച്ചക്ക് അല്‍പനേരം വെറുതെ ഇരുന്നപ്പോള്‍ ആണ് ഇങ്ങനെ ഒരു കവിത തോന്നിയത്. പ്രത്യേകിച്ച് കാരണം ഒന്നും ഇല്ല.. (പിന്നെ എനിക്ക് തോന്നുന്നു, കുറെ നല്ല മലയാളം വാക്കുകള്‍ അറിയാവുന്ന ആര്‍ക്കും കവിതയെഴുതാം.)

----------------------------------

പൂവിലും തേനിലും കാതര നിലാവിലും,
സന്ധ്യക്കും പുലരിക്കും രാവിന്‍റെ നിനവിനും,
മഞ്ഞിന്‍റെ കുളിരിലും മാരിവില്‍ ചിറകിലും,
ജന്മങ്ങളിനിയും പൂവിട്ടു കൊഴിഞ്ഞാലും,
എന്നുള്ളില്‍ സ്വപ്‌നങ്ങള്‍ തന്നീടും നിന്‍മുഖം.

----------------------------------

ഇതാണ് കവിത. വളരെ മനോഹരമായിരിക്കുന്നു അല്ലേ....? നന്ദി... ആയിരം നന്ദി....!!!

വീണ്ടും ഉടനെ തിരിച്ചു വരും... അടുത്ത തവണ ഇതുപോലെ കവിതയുമായി വരാതിരിക്കാന്‍ ശ്രദ്ധിക്കാം, പ്രോമിസ്....!

വീണ്ടും കാണാം. ബൈ.

Thursday, May 27, 2010

ഒരു മാസത്തെ കഥകള്‍. ( മെയ്‌ 2010 )

ഹായ്, ഇത് ഒരു മാസത്തെ നീണ്ട ഇടവേള ആയിപ്പോയി. തിരക്കുകള്‍ കാരണം പലപ്പോഴും എഴുത്തില്‍ മടി തോന്നും. കുത്തിയിരുന്നു ടൈപ്പ് ചെയ്യാനൊരു മടി. മടി പിടിച്ചാല്‍ പിന്നെ ഒന്നുമേ നടക്കില്ല എന്നത് തിയറി ആണല്ലോ. പിന്നെയും ഉണ്ടല്ലോ, മടിയന്‍റെ മനസ് ചെകുത്താന്‍റെ പണിപ്പുര ആണെന്നൊക്കെ... പഴഞ്ചൊല്ലിനു ഒരു പഞ്ഞവുമില്ല.

ടേപ്പ് പാടുകയാണ്. (Now playing: ശരബിന്ദു മലര്‍ദീപ നാളം നീര്‍ത്തി‌...)

ഈ മാസത്തില്‍ അവസാനം എഴുതിയത് 3 നു ആണ്. അതിനു ശേഷം ഇപ്പോഴാണ് മടി മാറിയ ഒരു അവസരം വന്നത്. ഇന്ന് മടി പിടിക്കാന്‍ പറ്റില്ല. കാരണം നാളെ എന്‍റെ കുട്ടികളുടെ പരീക്ഷ ആണ്. (കുട്ടികള്‍ എന്നുവെച്ചാല്‍, ഞാന്‍ പഠിപ്പിക്കുന്ന കുട്ടികള്‍ ആണ് കേട്ടോ...) നാളെ എല്ലാപേര്‍ക്കും പരീക്ഷ എളുപ്പം ആകട്ടെ എന്ന് പ്രതീക്ഷിക്കുന്നു.

ഇനി ഈ കഴിഞ്ഞ ഒരു മാസത്തെ കുറെ കഥകള്‍ പറയാം.

ഏറ്റവും "നോട്ടബിള്‍" ആയത് എന്‍റെ തൊട്ടുമുന്നില്‍ ഇരുന്നു പാട്ട് പാടുന്ന ടേപ്പ് ആണ്. ഒരു പഴയ മോഡല്‍ ആണ് സംഭവം. Panasonic RX-CW65 മോഡല്‍. ഒരു പത്തു പതിനഞ്ചു വര്‍ഷം മുന്‍പേ ഉള്ളത്. പണ്ടത്തെ ടേപ്പ് അറിയില്ലേ? നടുവില്‍ ഒരു കാസറ്റ് പ്ലെയര്‍. രണ്ടു വശത്തും വലിയ രണ്ടു സ്പീക്കര്‍. അത് തന്നെ. ഒരാളുടെ കയ്യില്‍ നിന്നും പുരാവസ്തു പോലെ അച്ഛന്‍ വാങ്ങിയത്. അത് കുറേകാലം അച്ഛന്‍ കൈവശപ്പെടുത്തി വെച്ചിരിക്കുകയായിരുന്നു. ഈ മാസം ഞാന്‍ അത് സ്വന്തമാക്കി. ഇപ്പൊ ലാപ്ടോപിലെ ഓഡിയോ നേരെ അതില്‍ കൊടുത്തു അതിന്‍റെ സ്പീക്കര്‍ ലാണ് കേള്‍ക്കുന്നത്.

ഓഡിയോ, പാട്ടുകള്‍, സംഗീതം ഒക്കെ കേള്‍ക്കുമ്പോള്‍ "sound perfection" വേണമെന്നത് എന്‍റെ ഒരു ആഗ്രഹമാണ്‌. കേള്‍ക്കുന്ന സ്പീക്കര്‍ ഫുള്‍ റേഞ്ച് ആയിരിക്കണം. ഒരു Woofer & Tweeter വേണം. മിനിമം 7 ബാന്‍ഡ് ഇക്വലൈസര്‍ വേണം. റൂമിന്‍റെ harmonics അനുസരിച്ച് ശബ്ദം നിയന്ത്രിക്കാന്‍ കഴിയണം. Output power നിയന്ത്രിക്കാന്‍ പറ്റണം. കേള്‍ക്കുന്ന ആമ്പ്ലിഫയറില്‍ +3dB വരെ ഉള്ള Logarithmic scale വേണം. മിനിമം 50W സൗണ്ട് പവര്‍ വേണം. (ഇതെല്ലാം എനിക്ക് അറിയാം എന്ന് കാണിക്കാന്‍ വേണ്ടി പറഞ്ഞതല്ല കേട്ടോ. ഇത്തരം കുറച്ചു കാര്യങ്ങളെ എനിക്ക് അറിയുള്ളു. ഇതൊക്കെ വെച്ച് കേള്‍ക്കുമ്പോള്‍ നല്ലതെന്ന് തോന്നുന്ന അവസ്ഥയില്‍ ആണ് ഞാന്‍ പാട്ട് കേള്‍ക്കുന്നത്. ഇനി, ഇങ്ങനെ ഉള്ള "ജാഡകള്‍" ഒന്നും ഇല്ലെങ്കില്‍ ശബ്ദം കേള്‍ക്കാന്‍ പറ്റുന്ന ഒരു സാദാ സ്പീക്കര്‍ ആയാലും മതി. അത്രേയുള്ളൂ...!!!)

ഇന്നത്തെ കിടിലം കിടിലം ഹോം തിയേറ്റര്‍ പോലും ഈ ടേപ്പിന്‍റെ അടുത്തൊന്നും വരില്ല. (എന്ന് ഒരു വെയിറ്റിനു ചുമ്മാ പറയാം!). കുറെനാള്‍ ഞാന്‍ അച്ഛന്‍റെ പുറകെ നടന്നു ചോദിച്ചു. ഒരു വിധത്തില്‍ വഴങ്ങുന്നില്ല. ഞാന്‍ അത് എടുത്തുകൊണ്ടു പോകും എന്നൊക്കെ പറഞ്ഞു. വീഴുന്നില്ല. നോ വഴി. അപ്പൊ പിന്നെ ഒരു 2.1 സ്പീക്കര്‍ വാങ്ങിയാലോ എന്ന് ആലോചിച്ചു തുടങ്ങി. Creative SBS A300 എന്നൊരു മോഡല്‍ ഞാന്‍ പലയിടത്തും കണ്ടു. കേട്ടപ്പോള്‍ കിടിലം. പലരോടും അഭിപ്രായം ചോദിച്ചപ്പോള്‍ നല്ല അഭിപ്രായം. [കല്യാണത്തിന് മുന്‍പ് പെണ്ണിനെ കുറിച്ച് നമ്മള്‍ പലരോടും അന്വേഷിക്കാറില്ലേ?? അതുപോലെ... ;-) ... ] വിലയും കുഴപ്പമില്ല. 1000 ആകും. വാങ്ങാമെന്ന തീരുമാനത്തിന്‍റെ അവസാന ഘട്ടം എത്തി. "നാളെ വാങ്ങാം" എന്ന നിലയില്‍ എത്തിയപ്പോള്‍ ആ അത്ഭുതം സംഭവിച്ചു - "ഈ ടേപ്പ് നീ എടുത്തു നിന്‍റെ റൂമില്‍ കൊണ്ടുവെയ്ക്കൂ" എന്ന് അച്ഛന്‍ പറഞ്ഞു. ഞാന്‍ അത്ഭുതപ്പെടാന്‍ ഒന്നും നിന്നില്ല. ചിലപ്പോള്‍ അച്ഛന്‍റെ മനസ് മാറിയാലോ? ഒറ്റയടിക്ക് ആ ടേപ്പ് ഞാന്‍ എന്‍റെ റൂമില്‍ എത്തിച്ചു. പിന്നെ എല്ലാം സെറ്റ് ചെയ്തു പാട്ട് തുടങ്ങി.



ടേപ്പ് അങ്ങനെ പാടുകയാണ്..... (Now playing: വണ്ണാത്തി പുഴയുടെ തീരത്ത്‌... [കളിയാട്ടം])

പിന്നീടാണ് കാര്യത്തിന്‍റെ കിടപ്പ് മനസിലായത്. അച്ഛന്‍ ഒരു document സ്കാന്‍ ചെയ്യാന്‍ വേണ്ടി സ്കാനര്‍ എടുത്തപ്പോള്‍ വയ്ക്കാന്‍ സ്ഥലമില്ല. അങ്ങനെ ടേപ്പിനെ കുടിയൊഴിപ്പിച്ചു അവിടെ ആണ് സ്കാനര്‍ വച്ചത്. ആ കുടിയൊഴിപ്പിച്ച ടേപ്പ് ആണ് ഇപ്പൊ എന്‍റെ റൂമില്‍. പാവം പാവം വിദ്വാന്‍. ഇപ്പൊ ഒറ്റക്കിരുന്നു കിടു കിടിലമായി സംഗീത മഴ പൊഴിക്കുന്നു. പഴയ ആളായതുകൊണ്ട് ഉള്ള പ്രശ്നമൊന്നും ഇല്ല. സൗണ്ട് അടിപൊളി. 65 Watts ധാരാളം. (സൗണ്ട് പവര്‍ എന്താണെന്ന് മനസിലാക്കാന്‍ എന്നെ സഹായിച്ച ലേഖനം - http://en.wikipedia.org/wiki/Sound_power - നിങ്ങളും വായിച്ചോളൂ)

ടേപ്പ്  പാടുന്നുണ്ട്... (Now playing: മിഴിയറിയാതെ വന്നു ... [നിറം])

അതിനിടെ അടുത്ത കുറെ കഥകള്‍....

കോളേജില്‍ നിന്നും നമ്മുടെ പ്രിയപ്പെട്ട ശ്രീദിഷ് സാര്‍ (നല്ല പേര്. ടൈപ്പ് ചെയ്തു മലയാളം ആക്കാന്‍ പ്രയാസം ആയതുകൊണ്ട് ഇനി "അദ്ദേഹം" എന്ന് സംബോധന... ;-D ....)  ഗേറ്റ് ടെസ്റ്റ്‌ വിജയകരമായി 99.3 percentile വാങ്ങി പാസ്‌ ആയി, അദ്ദേഹം ഉന്നത പഠനത്തിനായി IIT യിലേക്ക് നാളെ യാത്ര തിരിക്കുകയാണ്. അവിടെ ഒരു ടെസ്റ്റ്‌ കൂടി ഉണ്ട്. അത് എഴുതാനുള്ള യാത്ര ആണ്. അദ്ദേഹത്തെ കുറിച്ച് എഴുതാന്‍ ഒരു വലിയ പോസ്റ്റ്‌ തന്നെ ഇടണം. അതുകൊണ്ട് അത് ഇനി ഒരിക്കല്‍ ആകട്ടെ. ശെരിക്കും ഒരു "സംഭവം" ആണ് അദ്ദേഹം. ഇപ്പോള്‍ അദ്ദേഹത്തിനു ആശംസകള്‍....!

ടേപ്പ്  പാടുന്നുണ്ട്... (Now playing: മാന്തളിരിന്‍ പന്തലുണ്ടല്ലോ ... [സ്നേഹപൂര്‍വ്വം അന്ന])

നാളെ കുട്ടികളുടെ പരീക്ഷ ആണ്. എല്ലാരും പഠിക്കുന്നുണ്ടാകും. പഠിക്കണം. അവരൊക്കെ പഠിച്ചു നല്ല വലിയ നിലയില്‍ എത്തണം. എല്ലാര്‍ക്കും നല്ലത് വരണം.

ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്... ഒരുപാട് കാലം കഴിയുമ്പോള്‍, ഞാന്‍ പഠിപ്പിച്ച കുട്ടികളൊക്കെ വലിയ വലിയ ആളുകള്‍ ആയി ഉയര്‍ന്ന നിലയിലൊക്കെ ഇരിക്കുമ്പോള്‍ എന്നെ കാണുമ്പോള്‍ ഓര്‍ക്കുമോ? അന്ന് കുടുംബവും മക്കളുമൊക്കെ ആയി ജീവിതത്തിന്റെയും ജോലിയുടെയും തിരക്കുകളില്‍ കഴിയുന്ന അവരൊക്കെ എന്നെ കാണുമ്പോള്‍ "ഹായ് വിഷ്ണു സാര്‍..." എന്ന് വിളിച്ചുകൊണ്ടു ഓടി വരുമോ? വരുമായിരിക്കും. വരണം. അതാണ്‌ എന്‍റെ ആഗ്രഹം. കൊഴിഞ്ഞുപോയ കോളേജ് ജീവിതത്തിലെ മറക്കാത്ത ഓര്‍മ്മകള്‍ കൊണ്ടുനടക്കുന്ന കുറെയേറെ നല്ല മനസുകളെ അന്ന് ഞാന്‍ പ്രതീക്ഷിക്കും.

..... (Now playing: കാറ്റാടി തണലും ... [ക്ലാസ്സ്‌മേറ്റ്സ്]) ........

ഇനിയും കാലം മുന്നിലുണ്ട്... നാളെ എന്ത് എന്ന് അറിയാന്‍ കഴിയാത്ത ഒരു ലോകം മുന്നിലുണ്ട്.... നല്ലത് മാത്രം പ്രതീക്ഷിച്ചുകൊണ്ട്...

സ്നേഹത്തോടെ ഇന്ന് വിട...

Monday, May 03, 2010

ഒരാഴ്ചത്തെ സംഭവ ബഹുലമായ ജീവിതം...

ബ്ലോഗില്‍ അവസാനത്തെ പോസ്റ്റ്‌ എഴുതിയിട്ട് കുറച്ചു നാളായി... അതായത് 10 ദിവസങ്ങള്‍... ഈ പത്തു ദിവസങ്ങളില്‍ എന്തൊക്കെ ഉണ്ടായി എന്ന് എഴുതാം എന്നാണ് വിചാരിക്കുന്നത്... അല്ലാതെ ചുമ്മാ മനുഷ്യനെ ബോറടിപ്പിക്കുന്ന എന്തെങ്കിലുമൊക്കെ എഴുതിയിട്ട് കാര്യമില്ല... (എഴുതി എഴുതി എനിക്കും ബോറടിക്കില്ലേ... അല്ല പിന്നെ...!)

കഴിഞ്ഞ ഒരാഴ്ച നടന്ന സംഭവങ്ങളില്‍ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന കുറച്ചൊക്കെ പറയാം. അതില്‍ സിനിമ, പാട്ടുകള്‍, സംഭവങ്ങള്‍ എന്നൊക്കെ ഗ്രൂപ്പ്‌ ആക്കി പറയുന്നതാവും ഉചിതം...

ആദ്യമായി പാട്ടുകള്‍ പറയാം...

കഴിഞ്ഞ ഒരാഴ്ചയില്‍ കുറെ കുറെ പുതിയ പാട്ടുകള്‍ പരിചയപ്പെട്ടു. എന്നാലും വളരെ ആകര്‍ഷിച്ച ചില പാട്ടുകള്‍ പറയണമല്ലോ...

1 - പ്രാണനാഥന്‍ എനിക്ക് നല്‍കിയ... (remix) ചിത്രം:കടാക്ഷം (2010)

"പ്രാണനാഥന്‍ എനിക്ക് നല്‍കിയ..." ഈ പാട്ടിനെ കുറിച്ച് മലയാളികളോട് പറയേണ്ട ആവശ്യം ഇല്ല. ഈ പാട്ട് കേട്ടിട്ടില്ലാത്ത ഒരാള്‍ പോലും ഉണ്ടാകില്ല. ഇരയിമ്മന്‍ തമ്പി എഴുതിയ വരികള്‍, ദേവരാജന്‍ മാസ്റ്റര്‍ ഈണം പകര്‍ന്നു 1973 ല്‍ പുറത്തിറങ്ങിയ "ഏണിപ്പടികള്‍" എന്ന ചിത്രത്തിലേതാണ്‌. അന്ന് അത് പാടുന്നത് മാധുരി ആണ്. വളരെ അര്‍ത്ഥം നിറഞ്ഞ വരികള്‍ ആയതുകൊണ്ട് തന്നെ ഈ ഗാനം അന്ന് ആകാശവാണിയില്‍ നിരോധിച്ചതും ആണ്.
ഇന്ന്, 37 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍, ആ പാട്ട് വീണ്ടും പുനര്‍ജനിക്കുകയാണ്. 2010 ല്‍ ഇറങ്ങുന്ന "കടാക്ഷം" എന്ന സുരേഷ് ഗോപി ചിത്രത്തില്‍ ആണ് ഈ പാട്ട് വീണ്ടും എത്തുന്നത്‌. സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ ആണ് പഴയ ഈ ക്ലാസ്സിക്‌ എടുത്തു പുതുക്കി മലയാളികള്‍ക്ക് മുന്നില്‍ എത്തിക്കുന്നത്. സംഗീതം മാറിയില്ല എങ്കിലും പുതിയ തലമുറയില്‍ എത്തിക്കുമ്പോള്‍ ചെയ്യേണ്ടതായ ചില മിനുക്ക്‌ പണികള്‍ ചെയ്തിട്ടുണ്ട്. ചിത്ര ആണ് പാടുന്നത്.
കഴിഞ്ഞ ആഴ്ച ഈ പാട്ട് കേള്‍ക്കാന്‍ ഇടയായി. ആദ്യത്തെ തവണ കേട്ടപ്പോള്‍ തന്നെ ഞാന്‍ ആ പാട്ടില്‍ ലയിച്ചുപോയി. അതി ഗംഭീരം!!!! പിന്നെ പിന്നെ ഒരുപാട് തവണ തുടര്‍ച്ചയായി കേട്ടു. ചിത്ര ഈ പാട്ട് ഒരുപാട് മനോഹരമായാണ് പാടിയത്. ചിത്രക്ക് ആയിരം ആയിരം ആശംസകള്‍...! നിങ്ങളും ഈ പാട്ട് കേള്‍ക്കണം... കേട്ടോ.

2 - നിലാമഴ... (ആല്‍ബം:ഹാര്‍ട്ട്‌ ബീറ്റ്സ് :: ബാലഭാസ്കര്‍)

പാട്ട് പുതിയതല്ല. പക്ഷെ ഞാന്‍ കേള്‍ക്കുന്നത് ആദ്യമായാണ്‌. ഇതും ചിത്ര പാടിയത് തന്നെയാണ്. എന്‍റെ ഒരു സുഹൃത്ത് ആണ് ഈ പാട്ടിനെ കുറിച്ച് എന്നോട് പറഞ്ഞത്. ടീവിയില്‍ കണ്ടപ്പോള്‍ ഇഷ്ടപ്പെട്ടു എന്നും, ഞാന്‍ അത് കേള്‍ക്കണമെന്നും പറഞ്ഞു. പിന്നെ എവിടെയൊക്കെയോ തപ്പി പിടിച്ചു കണ്ടുപിടിച്ചു. കേട്ടപ്പോള്‍ കൊള്ളാം. നല്ല രസമുള്ള ഒരു പാട്ടാണ്. വരികളും കൊള്ളാം.

3 - പൂനിലാ മഴ നനയും... (ബോണസ് ട്രാക്ക്: ചോട്ടാമുംബൈ) 2007 

ഈ പാട്ടും പുതിയതല്ല. പക്ഷെ ഇത് മുന്‍പൊന്നും കൂടുതല്‍ ശ്രദ്ധിച്ചിട്ടില്ല. ഈയിടെ ആണ് ഈ പാട്ട് കണ്ടപ്പോള്‍ ഏതാണെന്ന് അറിയാനായി നോക്കിയത്. ചോട്ടാ മുബൈ എന്ന ചിത്രത്തിന്‍റെ ഓഡിയോ സി.ഡി.യില്‍ ആണ് ഈ പാട്ട് വന്നത്. സിനിമയില്‍ കണ്ടിട്ടില്ല. വയലാര്‍ ശരത് എഴുതിയ അതി മനോഹരമായ വരികള്‍ക്ക് രാഹുല്‍ രാജ് ആണ് അതിനൊപ്പം മനോഹരമായ ഈണം നല്‍കിയിട്ടുള്ളത്. ഞാന്‍ ഇത് ഇവിടെ എഴുതുന്നതും ഈ പാട്ട് കേട്ടുകൊണ്ടാണ്. പാട്ട് പാടിയത് സംഗീത്, സംഗീത എന്നിവര്‍ ചേര്‍ന്നാണ്. രണ്ടു പേരും വളരെ വളരെ നന്നായി പാടിയിരിക്കുന്നു. ഈ പാട്ട് കേള്‍ക്കുമ്പോള്‍ അറിയാതെ ഏതോ ഒരു അദൃശ്യ പ്രണയത്തിലേക്ക് മനസ് അറിയാതെ ഇറങ്ങി പോവുകയാണ്.. എന്‍റെ മനസ് ഏതോ ഒരു ലോകത്തേക്ക് പാറുകയാണ്... മനസ് നിറയെ അനുഭൂതിയുടെ തേന്‍ നിറയ്ക്കുന്ന ഒരു അപൂര്‍വ സുന്ദര ഗാനം... (ഇനിയും കുറെ പറയണം, പക്ഷെ വാക്കുകള്‍ കിട്ടുന്നില്ല..) നിങ്ങളും ഈ പാട്ട് കേള്‍ക്കണം. തീര്‍ച്ചയായും കേള്‍ക്കണം.

ഇതൊക്കെ ആണ് ഞാന്‍ ഈ ആഴ്ചയില്‍ അടുത്തറിഞ്ഞ മലയാളം പാട്ടുകള്‍. രണ്ടുമൂന്നു ഇംഗ്ലീഷ് പാട്ടുകള്‍ കൂടി ഉണ്ട്. അതില്‍ മറക്കാന്‍ പറ്റാത്ത ഒന്നാണ് "21 Guns" എന്ന പാട്ട്. GreenDay എന്ന റോക്ക് ബാന്‍ഡ് പോയ വര്‍ഷം പുറത്തിറക്കിയ "21st Century Breakdown" എന്ന ആല്‍ബത്തിലെ ഒരു പാട്ടാണ് ഇത്. ഈ ആല്‍ബം ആണ് ഏറ്റവും മികച്ച റോക്ക് ആല്‍ബത്തിനുള്ള കഴിഞ്ഞ വര്‍ഷത്തെ ഗ്രാമ്മി അവാര്‍ഡ്‌ വാങ്ങിയത്. കേള്‍ക്കാന്‍ കൊല്ലം. നല്ല രസമുണ്ട്. പിന്നെ Lady GaGa (Telephone), Beyonce (Halo, All the single ladies) അങ്ങനെ കുറെ... അതൊക്കെ കേള്‍ക്കാന്‍ ഒരു രസം...

ഇനി ഞാന്‍ കണ്ട രണ്ടു പ്രധാന സിനിമകള്‍ - ഋതു, നീലത്താമര.

ഋതു - ഈ സിനിമ വര്‍ണിക്കാന്‍ ഒരു പോസ്റ്റ്‌ തന്നെ വേണം. എന്നാലും ഞാന്‍ കുറച്ചു കാര്യങ്ങള്‍ പറയാം.

ആദ്യമായി ഇത്തരമൊരു സിനിമ ചെയ്ത ശ്യാമപ്രസാദിന് അഭിനന്ദനങ്ങള്‍. പുതിയ കാലഘട്ടത്തിന്‍റെ പ്രയാണം അപ്പടി മനസിലാക്കി അതിന്‍റെ ആത്മാവ് ഉള്‍ക്കൊണ്ടുകൊണ്ട് ഇത്തരമൊരു ചിത്രം ചെയ്യാന്‍ അപാര കഴിവ് തന്നെ വേണം. അത്രയ്ക്ക് സുന്ദരമായാണ് ഋതു അദ്ദേഹം കൈകാര്യം ചെയ്തിട്ടുള്ളത്.

ഐ ടി മേഖലയിലെ യുവത്വത്തിന്‍റെ കഥയാണ് ഋതു എന്ന ചിത്രത്തിന്‍റെ പ്രമേയം. ഐ ടി യില്‍ വലിയൊരു കരിയര്‍ കെട്ടിപ്പടുക്കുവാന്‍ വെമ്പല്‍ കൊള്ളുന്ന യുവത്വം. പണം മാത്രം മുന്നില്‍ കണ്ട് രാപകല്‍ ഇല്ലാതെ നെട്ടോട്ടം ഓടുന്ന യുവത്വം. ഈ തിരക്കില്‍ അവരില്‍ ഭൂരിഭാഗവും തങ്ങള്‍ക്കു പിന്നില്‍ നഷ്ടപെടുന്ന മനോഹരമായ ജീവിതത്തെയും ബന്ധങ്ങളെയും ഒന്നും തന്നെ കാണുന്നില്ല. ഒടുവില്‍ ഒരുപാട് ദൂരങ്ങള്‍ കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ ഉണ്ടാകുന്ന ഭീതിജനകമായ നഷ്ടപ്പെടലുകളുടെ തിരിച്ചറിവ്... ഇങ്ങനെയൊക്കെ മുന്നേറുന്ന ഒരു അതി മനോഹരമായ ചിത്രം ആണ് ഋതു.

ഋതുക്കള്‍ മാറുന്നു. പക്ഷെ നമ്മളോ?  - ഈ ചോദ്യത്തിന്‍റെ ഉത്തരം കൂടിയാണ് ഈ ചിത്രം.

എന്‍റെ അഭിപ്രായത്തില്‍, ഐ ടി മേഖലയില്‍ ജോലി തിരഞ്ഞെടുക്കുന്ന ഓരോരുത്തരും ഈ ചിത്രം തീര്‍ച്ചയായും കാണുക തന്നെ വേണം. നമ്മുടെ മനസ്സില്‍ നമ്മള്‍ പോലും അറിയാതെ കാത്തു സൂക്ഷിക്കുന്ന സ്നേഹവും പ്രണയവും സൌഹൃദങ്ങളും ഒന്നും നഷ്ടപ്പെടാതിരിക്കട്ടെ. മാനുഷിക മൂല്യങ്ങളും ബന്ധങ്ങളും എന്നെന്നും നിലനില്‍ക്കട്ടെ...

പിന്നെ ഞാന്‍ കാത്തിരുന്നു കണ്ടത് - നീലത്താമര - കണ്ട് കഴിഞ്ഞപ്പോള്‍ വേണ്ടായിരുന്നു എന്ന് തോന്നി... പാവം ഞാന്‍... വെറുതെ സമയം കളഞ്ഞു... ഇനി പറഞ്ഞിട്ട് എന്താ???

പ്രതീക്ഷിച്ച അത്രയും വിടര്‍ന്ന താമര അല്ലായിരുന്നു കുഞ്ഞിമാളുവിന്റെ നീലത്താമര. സംഭവം പഴയ വീഞ്ഞ് തന്നെ. വ്യത്യാസം ഒന്നേയുള്ളൂ - ക്യാമറ പുതിയത്, ടെക്നോളജി പുതിയത്.

എം.ടി സാറിന്‍റെ തിരക്കഥ കണ്ടുകൊണ്ടിരിക്കാം. പക്ഷെ, സിനിമ കണ്ട് കഴിയുമ്പോള്‍ നമുക്ക് അതില്‍ നിന്നും എന്തെങ്കിലും കിട്ടിയ ഒരു ഫീലിംഗ് ഉണ്ടാകില്ല. വെറുതെ രണ്ടു മണിക്കൂര്‍ തള്ളി നീക്കിയ ഒരു മടുത്ത പ്രതീതി ആണ് ഉണ്ടായത്. രണ്ടാമത് ഒന്നുകൂടി കാണാന്‍ തോന്നാത്ത ഒരു സിനിമ. അതുകൊണ്ട് ഇനി കാണാന്‍ പ്ലാന്‍ ഇല്ല.

സിനിമയൊക്കെ കഴിഞ്ഞു, ഇനി മറ്റു ചില കാര്യങ്ങള്‍.

കോളേജിലെ ക്ലാസ്സ്‌ കഴിഞ്ഞു. കുട്ടികള്‍ക്ക് സ്റ്റഡി ലീവ് ആയതുകൊണ്ട് അധ്യാപകര്‍ക്ക് മറ്റു ചില ചുമതലകള്‍ ആണ്. എനിക്ക് കിട്ടിയത് ലൈബ്രറി ബുക്കുകള്‍ വെരിഫൈ ചെയ്യാനുള്ള ഡ്യൂട്ടി ആണ്. മൊത്തം വരുന്ന 18500 ബുക്കില്‍ എനിക്ക് കിട്ടിയത് സാഹിത്യം അടങ്ങുന്ന 3000 ബുക്കുകള്‍ എണ്ണുന്ന ചുമതല ആണ്. സാഹിത്യം ആയതുകൊണ്ട് ബോറടിക്കാതെ 4 ദിവസം കൊണ്ട് സംഗതി നടന്നു.

ആദ്യം ഇത്രേം ബുക്കുകള്‍ കണ്ട് കണ്ണ് തള്ളി. എങ്കിലും ഒരു അറ്റത്തു നിന്നും ഓരോന്നായി എടുത്തു തുടങ്ങിയപ്പോള്‍ രസമായി. ഇതുവരെ കേട്ടിട്ടില്ലാത്ത നിരവധി നിരവധി കാര്യങ്ങള്‍ അടങ്ങുന്ന അനവധി അനവധി ബുക്കുകള്‍... സാഹിത്യം, കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, പഠനങ്ങള്‍... അങ്ങനെ പോകുന്നു ഓരോരോ വിഷയങ്ങള്‍...

ബുക്കുകള്‍ എന്നുമ്പോള്‍ ഞാന്‍ പണ്ട് എവിടെയോ വായിച്ചത് ഓര്‍ത്തു - പണ്ട് ഏതോ രാജാവ് പറഞ്ഞത്രേ, അദ്ദേഹം രാജാവ് അല്ലായിരുന്നെങ്കില്‍ ഒരു വലിയ ലൈബ്രറിയിലെ കാവല്‍ക്കാരന്‍ ആകുമായിരുന്നു എന്ന്... (രാജാവിന്‍റെ പേര് മറന്നു)

ഓഹോ, രാജാവിനു ബുക്ക്‌ വായിക്കാന്‍ ഇത്ര ആര്‍ത്തി ആണോ?

ആര്‍ത്തി അല്ല, ചിലര്‍ അങ്ങനെ ആണ്, ഒരുപാട് ഒരുപാട് വായിക്കും. എന്ത് കിട്ടിയാലും വായിക്കും. എന്നാലും ഞാന്‍ ഓര്‍ത്തു, നമുക്ക് താല്പര്യം ഇല്ലാത്തത് നമ്മള്‍ എങ്ങനെ ആണ് വായിക്കുന്നത്? ചിലപ്പോ വെറുതെ രസത്തിനു വായിക്കുമായിരിക്കും അല്ലേ...

പിന്നെ പോയ വാരം ഒരു മനോഹരമായ ഹര്‍ത്താല്‍ കൂടി ആഘോഷിച്ചു. വിലക്കയറ്റത്തിന് എതിരെ നടത്തിയ ഹര്‍ത്താല്‍. അന്നേ ദിവസം പാര്‍ട്ടിക്കാര്‍ ട്രെയിന്‍ തടഞ്ഞും കടകമ്പോളങ്ങള്‍ അടപ്പിച്ചും ഹര്‍ത്താല്‍ ആഘോഷിച്ചു. ജനങ്ങള്‍ വീട്ടിലിരുന്നു ടിവിയില്‍ വിവിധ ജ്വല്ലറികള്‍ സ്പോണ്‍സര്‍ ചെയ്ത "ഹര്‍ത്താല്‍ ദിന പ്രത്യേക" പരിപാടികള്‍ ആസ്വദിച്ചു. (അതിനിടെ മറ്റൊരു കോമഡി - ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലില്‍ വാര്‍ത്ത വായിച്ച ആള്‍ ഹര്‍ത്താല്‍ റിപ്പോര്‍ട്ട്‌ പറഞ്ഞു തീര്‍ത്തത് ഇങ്ങനെ ആണ് - "അടുത്ത ഹര്‍ത്താല്‍ ദിനത്തിലും ഇതേ കാര്യങ്ങള്‍ തന്നെ പറയാമെന്ന പ്രതീക്ഷയോടെ മറ്റു വാര്‍ത്തകള്‍ തുടരുന്നു...")

എന്തായാലും ഹര്‍ത്താല്‍ വന്‍ വിജയം ആയിരുന്നു. ഇപ്പൊ നിത്യോപയോഗ സാധനങ്ങള്‍ എല്ലാം കടയില്‍ ചെന്നാല്‍ പൈസ കൊടുക്കാതെ കിട്ടും.

എന്തായാലും ഇനി അടുത്ത ഹര്‍ത്താല്‍ ദിനം ആഘോഷിക്കാന്‍ ജനങ്ങളും ചാനലുകാരും തയ്യാറെടുക്കുകയാണ്. സ്ഥിരമായി ഹര്‍ത്താല്‍ നടത്തി ജനജീവിതം ദുസ്സഹമാക്കുന്നതില്‍ പ്രതിഷേധിച്ചുകൊണ്ട് ഉടന്‍ തന്നെ ഒരു ഹര്‍ത്താല്‍ നടത്താന്‍ സാധ്യത ഉണ്ടെന്നു കേള്‍ക്കുന്നു.

ഇതൊക്കെ ആണ് പോയ ഒരാഴ്ചത്തെ പ്രധാന വിശേഷങ്ങള്‍. ഇനി വീണ്ടും കാണാം.

അതുവരേക്കും ബൈ...!

Thursday, April 15, 2010

പതിവുപോലെ മറ്റൊരു വിഷു കൂടി..


പതിവുപോലെ മറ്റൊരു വിഷു കൂടി ആഘോഷിക്കുകയാണ് നമ്മള്‍. എന്താണ് വിഷു എന്ന് ആരും അന്വേഷിക്കാറില്ല. കണി വെയ്ക്കുക. അത് രാവിലെ കാണുക. പിന്നെ കൈനീട്ടം വാങ്ങുക... കൊടുക്കുക ... ഇതൊക്കെ തന്നെയാണ് പരിപാടികള്‍. അല്ലേ.

വിഷു നമ്മുടെ ഈ കൊച്ചു കേരളത്തിന്‍റെ പുതുവര്‍ഷ പിറവി ആണെന്ന് പറയപ്പെടുന്നു. അതായത് നമ്മുടെ കൊല്ലവര്‍ഷം തുടങ്ങുന്ന AD. 825 ല്‍ പകലും രാത്രിയും തുല്യമായിരുന്ന ദിവസം ആയിരുന്നു ഏപ്രില്‍ 15. അന്ന് പുതുവര്‍ഷ ദിവസമായി രേഖപ്പെടുത്തുകയും ചെയ്തു. അതങ്ങനെ ആണ് വിഷു പുതുവര്‍ഷം ആയത്. അപ്പോള്‍ ചിങ്ങം എന്താണ്?

സത്യത്തില്‍ ചിങ്ങമാസം കേരളത്തിലെ കൊയ്ത്തു നടക്കുന്ന സമയം ആയിരുന്നു. ഓണം എന്നത് കൊയ്ത്തിനോട് അനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങളും. അതല്ലാതെ ചിങ്ങം 1 നു ജ്യോതിശാസ്ത്രപരമായി യാതൊരു പ്രത്യേകതയും ഇല്ല. എന്നാല്‍ മേടം 1 എന്നത് പകലും രാത്രിയും തുല്യമായ ദിവസം ആണ്. പുതുവര്‍ഷം ആയി മേടം 1 തിരഞ്ഞെടുക്കാന്‍ തന്നെ കാരണം അതാണ്‌. നമ്മള്‍ വിഷു ദിവസത്തില്‍ ചെയ്യുന്ന കര്‍മങ്ങളുടെ ഫലം ആ വര്‍ഷം മുഴുവന്‍ അനുഭവിക്കും എന്നാണ് പറയപ്പെടുന്നത്‌. അതുകൊണ്ടുതന്നെ എല്ലാരും അതിരാവിലെ കണി കാണുകയും, കൈനീട്ടം നല്‍കുകയും അമ്പലത്തില്‍ പോകുകയും അങ്ങനെ നല്ല നല്ല കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നു.

(അന്നത്തെ ദിവസം മാത്രം നല്ലത് ചെയ്താല്‍ മതിയല്ലോ - നമ്മളൊക്കെ ആരാ മക്കള്‍.. - അടുത്ത ദിവസം മുതല്‍ തനി കയ്യിലിരുപ്പു കാണിക്കും!)

മേടം 1 എന്നത് പകലും രാത്രിയും തുല്യമായ ദിവസം ആണെന്ന് പറഞ്ഞല്ലോ. അതായത് AD 825 ലെ ഏപ്രില്‍ 15 നു പകലും രാത്രിയും തുല്യം ആയിരുന്നു. ഈ ദിവസത്തിന് പറയുന്ന പേരാണ് "വിഷുവം". സൂര്യന്‍ ഈ ദിവസത്തില്‍ തെക്ക് നിന്നും വടക്കോട്ട്‌ മുറിച്ചു കടക്കുന്നു. അതായതും സൂര്യം തെക്കിനും വടക്കിനും നടുവില്‍. അതുകൊണ്ടാണ് പകലും രാത്രിയും ഒരുപോലെ ആകുന്നതും. പക്ഷെ, കറങ്ങുന്ന ഏതൊരു വസ്തുവിനും ഉള്ള ഒരു സ്വഭാവം ഉണ്ട് - അതിനു "Precession" എന്ന് പറയും. അത് കാരണം വിഷുവം പതുക്കെ പതുക്കെ മാറും. അങ്ങനെ, ഇപ്പോള്‍, 1185 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍, യഥാര്‍ത്ഥ വിഷുവം വരുന്നത് മാര്‍ച്ച്‌ 20 നു ആണ്. പക്ഷെ, നമ്മള്‍ മലയാളികള്‍ ഇപ്പോഴും പഴയതുപോലെ മേടം ഒന്നിന് വിഷുവം ആഘോഷിക്കുന്നു. യഥാര്‍ത്ഥ വിഷുവം കടന്നുപോയിട്ടു പിന്നെയും 20 ദിവസങ്ങള്‍ കഴിഞ്ഞാണ് നമ്മുടെ ആഘോഷം.

ഇനി, ഇതുപോലെ തന്നെ സൂര്യന്‍ വടക്ക് നിന്നും തിരികെ തെക്കോട്ട്‌ മുറിച്ചു കടക്കുന്ന മറ്റൊരു ദിവസം ഉണ്ടാകണമല്ലോ. അതാണ്‌ പത്താമുദയം എന്ന പേരില്‍ നാം ആഘോഷിക്കുന്നത്.

ഇതൊക്കെ പറഞ്ഞു ബോറടിപ്പിച്ചോ? വാനനിരീക്ഷണം എന്‍റെ ജീവിതത്തില്‍ ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ്. ആകാശത്തെയും അതിലെ സ്വര്‍ണ മുത്തുകളെയും ഗ്രഹങ്ങളേയും ഒക്കെ പഠിക്കാനും നിരീക്ഷിക്കാനും ഒരുപാട് ഇഷ്ടമാണ് എനിക്ക്. "Stellarium" എന്ന സോഫ്റ്റ്‌വെയര്‍ എന്‍റെ ഏറ്റവും പ്രിയപ്പെട്ട സോഫ്റ്റ്‌വെയര്‍ ആണ്. ആകാശത്തിലെ നക്ഷത്രങ്ങളെ കുറിച്ച് ഒരുപാട് അറിയാന്‍ ശ്രമിക്കാറുണ്ട്. കുഞ്ഞ് നാളിലെ  തന്നെ ഈ സ്വഭാവം തുടങ്ങിയത് കാരണം ഇന്ന് ലോകത്തില്‍ എവിടെ പോയാലും നക്ഷത്രങ്ങളെ നോക്കി നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്ന ദിശയും സമയവും പറയാന്‍ കഴിയും. ചിലപ്പോ കമ്പം കേറുമ്പോള്‍ കൂടെ നില്‍ക്കുന്നവനെ ഇതൊക്കെ പഠിപ്പിക്കാന്‍ ശ്രമിച്ചു തല്ലു വാങ്ങാറുണ്ട്.

എന്തായാലും വിഷുവിനു ഇതൊക്കെ ഒന്ന് പറഞ്ഞു എന്നെ ഉള്ളു.

പിന്നെ, ഇന്നലെ ഏപ്രില്‍ 14 ആയിരുന്നു. കൃത്യം 98 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ടൈറ്റാനിക് മുങ്ങി താഴുന്നത്. ആ സ്വപ്ന സൗധം അറ്റ്‌ലാന്റിക് സമുദ്രത്തിന്‍റെ ആഴങ്ങളിലേക്ക് പോയത് 1912 ഏപ്രില്‍ 14 നു ആയിരുന്നു. അതിന്‍റെ ആദ്യ യാത്രയില്‍ തന്നെ അത് ആഴങ്ങളിലേക്ക് പോയി...

ടൈറ്റാനിക് ഒരു പ്രണയ കാവ്യം ആക്കി മാറ്റിയത് ജെയിംസ്‌ കാമറൂണ്‍ ആണ്. ഇന്ന് ടൈറ്റാനിക് എന്ന് പറയുമ്പോള്‍ താജ് മഹല്‍ പോലെ ഒരു പ്രണയ പ്രതീകം ആണ്. അതൊക്കെ എന്തായാലും, ടൈറ്റാനിക് പോലെ ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു കപ്പല്‍ ഉണ്ടാകില്ല. ആ ദുരന്ത നായികയുടെ ഓര്‍മ്മകള്‍ മിന്നിമറയുന്ന ദിവസം കൂടി കടന്നു പോകുന്നു.

ഈ വിഷു പുലരിയില്‍ എന്താണ് നിങ്ങളുടെ തീരുമാനങ്ങള്‍? ആരെങ്കിലുമൊക്കെ നന്നാകാന്‍ തീരുമാനിച്ചോ? എങ്കില്‍ ഒരു വാക്ക് പറയണം കേട്ടോ...

എല്ലാവര്‍ക്കും വിഷു ആശംസകള്‍....

വരുന്നത് നല്ലൊരു പുതുവര്‍ഷം ആയിരിക്കട്ടെ....! ആശംസകള്‍...!

Sunday, March 28, 2010

എന്‍റെ കവിത

ഇന്ന് മറ്റൊരു മനോഹരമായ ഞായറാഴ്ച. വീട്ടില്‍ ഇരുന്നു ഗൂഗിളില്‍ കയറി സെര്‍ച്ച്‌ ചെയ്തും മറ്റുള്ളോരുടെ ഓര്‍ക്കുട്ട് പ്രൊഫൈല്‍ നോക്കിയും സമയം നീങ്ങുമ്പോള്‍ ഒരു പഴയ ചിന്ത മനസ്സില്‍ വന്നു - എന്‍റെ "കവിത" - അത് ബ്ലോഗില്‍ എഴുതിയാലോ എന്ന്. എന്നാല്‍ എഴുതാം എന്ന് തീരുമാനിച്ചു.

എന്‍റെ കവിത എന്ന് കേള്‍ക്കുമ്പോള്‍ ഞാന്‍ ഒരു കവി ആണെന്ന് തെറ്റിദ്ധരിക്കരുത്. ഞാന്‍ ഇതുവരെ പ്രസിദ്ധപ്പെടുത്താത്ത ഈ "അമൂല്യരത്നം" ഇന്ന് പുറംലോകം കാണുകയാണ്. എന്‍റെ സാഹിത്യ സൃഷ്ട്ടി (ഹാ ഹാ..... അയ്യോ... തമാശ....) ഇന്ന് ഇവിടെ റിലീസ് ചെയ്യുകയാണ്.

ഇനി ഈ കവിത എഴുതാനുണ്ടായ സാഹചര്യം പറയാം.

കോളേജില്‍ ഞാന്‍ ബി.ടെക് ആദ്യവര്‍ഷം പഠിക്കുമ്പോഴാണ് ഈ കവിത എഴുതുന്നത്‌. കൃത്യമായി പറഞ്ഞാല്‍ 2005 നവംബര്‍ മാസത്തില്‍. അന്ന് ഞാന്‍ ഈ പേപ്പര്‍ മടക്കി ചുരുട്ടി ബുക്കിനകത്ത്‌ ഒളിപ്പിച്ചതാണ്. പിന്നെ ഇടയ്ക്കിടെ എടുത്തു നോക്കി വായിച്ചു ചിരിക്കാറുണ്ട്. ഇനി അത് എല്ലാരും വായിച്ചു ചിരിക്കട്ടെ.

അന്ന് എന്നെ കെമിസ്ട്രി പഠിപ്പിക്കുന്ന ടീച്ചര്‍ ആണ് കവിത. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ല അധ്യാപകരില്‍ ഒരാള്‍. ഞാന്‍ പലപ്പോഴും മാതൃക ആക്കാന്‍ ആഗ്രഹിച്ചിട്ടുള്ള ഒരു നല്ല അധ്യാപിക.

ഒരുദിവസം കവിത ടീച്ചര്‍ എല്ലാരോടും ഫീഡ്ബാക്ക് എഴുതാന്‍ പറഞ്ഞു. ക്ലാസ്സിനെ കുറിച്ചും, പഠിപ്പിക്കുന്ന രീതിയെ കുറിച്ചും ഒക്കെ അഭിപ്രായം എഴുതി കൊടുക്കണം. ഒരു പേപ്പറില്‍ എഴുതി മടക്കി കൊടുക്കണം, നമ്മുടെ പേരൊന്നും വയ്ക്കണ്ട എന്നും പറഞ്ഞു.

"പേര് വയ്ക്കണ്ട" എന്ന് കേട്ടപ്പോള്‍ എന്‍റെ ഉള്ളിലെ ചെകുത്താന്‍ എഴുനേറ്റു... ആളറിയാതെ നിന്ന് ഓരോ ചട്ടമ്പിത്തരങ്ങള്‍  ഒപ്പിക്കാന്‍ എനിക്ക് വല്ലാത്ത താല്പര്യമാണ്... ഇത്തവണ എന്ത് കാണിച്ചുകൂട്ടണം എന്ന് ഞാന്‍ ആലോചിച്ചു. അപ്പോള്‍ കിട്ടിയതാണ് "കവിതക്ക് ഒരു കവിത" എന്ന ആശയം.

പിന്നെ വൈകിയില്ല, രണ്ടു പേപ്പര്‍ എടുത്തു. ഒന്നില്‍ ഇംഗ്ലീഷില്‍ ടീച്ചറിനെ കുറിച്ച് ഫീഡ്ബാക്ക് എഴുതി. മറ്റേതില്‍ നല്ലൊരു പടവും വരച്ചു, കൂടെ മലയാളത്തില്‍ ഒരു കവിതയും എഴുതി. "എന്‍റെ കവിത" എന്നായിരുന്നു ടൈറ്റില്‍. വരികള്‍ കൃത്യമായി ഓര്‍ക്കുന്നില്ല. ഏകദേശം - "പ്രിയ കവിതേ, നീയെന്‍റെ ജീവന്‍റെ കവിത" - എന്നൊക്കെ ആയിരുന്നു വരികള്‍. എന്നിട്ട് രണ്ടു പേപ്പറും ഒരുമിച്ചു വരാതെ രണ്ടു തവണ ആയി കൊടുത്തു. അതെല്ലാം വാങ്ങി കവിത ടീച്ചര്‍ പോയി.

പിറ്റേന്ന് കവിത ടീച്ചര്‍ വന്നിട്ട് ഫീട്ബാക്കിന്‍റെ കാര്യം പറഞ്ഞു. എന്നിട്ട് എന്നെ നോക്കി പറഞ്ഞു - "വിഷ്ണു, കവിത കൊള്ളാം കേട്ടോ" എന്ന്. ഞാന്‍ ഒന്ന് കിടുങ്ങി. "എന്‍റെ ദൈവമേ....!!!!" എന്നൊരു നിലവിളി... ഞാന്‍ ആണ് കവിത എഴുതിയതെന്നു എങ്ങനെ മനസിലായി? ആരോ എന്നെ ഒറ്റിക്കൊടുത്തു.... ഹോ... കഴുതകള്‍... ക്ലാസ്സ്‌ നിറയെ കഴുതകള്‍...

പിന്നെ എല്ലാരും എന്നോട് ചോദിച്ചു ഞാന്‍ കവിതയൊക്കെ എഴുതാറുണ്ടോ എന്ന്. കോളേജില്‍ വന്നതല്ലേ ഉള്ളു, എല്ലാര്‍ക്കും എല്ലാരെയും അറിയില്ലല്ലോ... ഞാന്‍ ഒന്ന് "മിനുങ്ങി". എന്നാല്‍ പിന്നെ കവിത എഴുതിയാലോ എന്നൊരു അതിമോഹം മനസ്സില്‍ കടന്നുകൂടി. അങ്ങനെ, എം.ടി.വാസുദേവന്‍ നായര്‍ സാര്‍ പറഞ്ഞതുപോലെ, എന്‍റെ മനസ്സില്‍ ഒരു കവിത അലയടിക്കാന്‍ തുടങ്ങി. ഒരു കവിതയുടെ തന്തു മനസ്സില്‍ കിടന്നു പിടഞ്ഞില്ല എങ്കിലും, കവിത എഴുതണമെന്നുള്ള അതിമോഹം എന്നെ ഒരു കവിതയില്‍ കൊണ്ടെത്തിച്ചു. അങ്ങനെയാണ് ഈ കവിത എഴുതുന്നത്‌.

ആദ്യത്തെ നാലുവരികള്‍ ആണ് ആദ്യം എഴുതിയത്. പിന്നെ കുറെനാള്‍ കഴിഞ്ഞാണ് ബാക്കി എഴുതുന്നത്‌. എഴുതുമ്പോള്‍ രണ്ടുപേര്‍ക്ക് അര്‍ത്ഥം അറിയാമായിരുന്നു - എനിക്കും ദൈവത്തിനും. ഇപ്പൊ ഒരാള്‍ക്ക്‌ മാത്രമേ അര്‍ത്ഥം അറിയൂ - ദൈവത്തിനു മാത്രം.

ഇതിനും ഞാന്‍ മറ്റൊരു ടൈറ്റില്‍ ആലോചിച്ചു മെനക്കെട്ടില്ല. ഞാന്‍ പേര് കൊടുത്തു - "എന്‍റെ കവിത" - അതിന്‍റെ കൂടെ ഒരു അടിക്കുറിപ്പും - "അര്‍ത്ഥം മറന്നുപോയി" . ആ കവിത ഇന്ന് ഇവിടെ റിലീസ് ചെയ്യട്ടെ.

"എന്‍റെ കവിത"


ചിന്താരത്നമായി വിരിയുന്ന കവിതേ,
നീയെന്നില്‍ നിറയ്ക്കുന്നിതായിരം പൂക്കള്‍.
ആയിരം പൂക്കളായി വിരിയുന്ന സ്വപ്നമോ,
ആരിലും കുടികൊള്ളും ആത്മ സാമ്രാജ്യമോ...

മനസിന്‍റെ പാതയിലൊരുമിച്ചു വന്നു നാം,
മനസിന്‍റെ മനസിലെ മനസുകള്‍ കൈമാറി,
നീണ്ടുപോകുന്നൊരീ യാത്രയില്‍ വീണ്ടും
കണ്ടുമുട്ടുമെന്നോര്‍ത്തു പിരിഞ്ഞു നാം.

ഇന്നലെയെന്‍റെയീ ജന്മമുറങ്ങുമ്പോഴും,
ഇന്നെന്‍റെ സ്വന്തമീ വര്‍ണ്ണമുറങ്ങുമ്പോഴും,
നാളെയീ ജീവന്‍റെ താളമുറങ്ങുമ്പോഴും,
എന്നെന്നുമെന്‍സ്വന്തം നീ മാത്രം നീ മാത്രം.



പ്രിയ വായനക്കാരെ, ഇതൊക്കെ വായിച്ചിട്ട് എനിക്കിട്ടു രണ്ടു തരണമെന്ന് തോന്നുന്നെങ്കില്‍, അതൊക്കെ ഫീഡ്ബാക്ക് ആയി എഴുതണം. പക്ഷെ ഞാന്‍ ചെയ്തമാതിരി അനോണിമസ് ആയി കവിത എഴിതിയേച്ചു പോകരുത് കേട്ടോ...


വീണ്ടും കാണുന്നതുവരെ ബൈ...!

Thursday, March 25, 2010

ആത്മഹത്യ...!

( പ്രിയപ്പെട്ടവരേ, ഇത് എന്‍റെ ആത്മഹത്യാ കുറിപ്പ് അല്ല. ഉടനെയൊന്നും ഒരു ആത്മഹത്യ എന്‍റെ പ്ലാനില്‍ ഇല്ല. അതുകൊണ്ട് ഇത് എന്‍റെ ആത്മഹത്യാകുറിപ്പ് ആണെന്ന് കരുതി വായിക്കാന്‍ വന്നവരോട് "സോറി" കേട്ടോ... )

ഈ നീണ്ട കാലത്തെ ജീവിതത്തിനിടയില്‍ ഒരു തവണ എങ്കിലും ആത്മഹത്യ ചെയ്യണം എന്ന് തോന്നാത്തവര്‍ വിരളം ആണ്... അല്ലേ? എനിക്കും തോന്നിയിട്ടുണ്ട്. നിങ്ങള്‍ക്കും തോന്നിയിട്ടുണ്ട്. "ഇല്ല" എന്ന് പറയാന്‍ പറ്റുന്നവര്‍ ഒരു മനുഷ്യജീവി ആണോ എന്ന് സംശയമുണ്ട്‌ കേട്ടോ...!

ആത്മഹത്യ ചെയ്യാന്‍ ഒരുവനെ (അല്ലെങ്കില്‍ ഒരുവളെ) പ്രേരിപ്പിക്കുന്നത് ആഗ്രഹിച്ചത്‌ കിട്ടാതാവുന്ന അവസരത്തില്‍ ആണ്. നിരാശ എന്ന വികാരം ആണ് ആത്മഹത്യയുടെ പ്രേരണ. എന്‍റെ അറിവില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ ഉണ്ടാക്കുന്ന ചില സംഭവങ്ങള്‍ ഇവയാണ് -

1. പരീക്ഷക്ക് പ്രതീക്ഷിച്ച മാര്‍ക്ക്‌ കിട്ടതാവുക - അല്ലെങ്കില്‍ തോല്‍വി.
2. സ്നേഹിച്ച പെണ്‍കുട്ടി അല്ലെങ്കില്‍ പുരുഷന്‍ കൈവിട്ടു പോകുന്നത്.
3. സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍.

മുകളില്‍ പറഞ്ഞവ കൂടാതെ ഒരുപാട് കാരണങ്ങള്‍ ഇനിയും ഉണ്ട്. ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങള്‍.

ഞാന്‍ പലേടത്തും കണ്ടിട്ടുള്ള ഒരു കാര്യമാണ് - "ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല" - എന്ന രീതിയിലുള്ള വലിയ വലിയ ലേഖനങ്ങളും ഉപദേശങ്ങളും. അല്ലെങ്കിലും, ഒരു പ്രതിഫലവും വാങ്ങാതെ ചിലരൊക്കെ സൌജന്യമായി വിതരണം ചെയ്യുന്ന ഒരു വസ്തു ആണ് "ഉപദേശം".

ഈ ഉപദേശികള്‍ ഒക്കെയും വലിയ വായില്‍ പറയാറുണ്ട്‌, "ആത്മഹത്യ എന്നത് ഭീരുക്കള്‍ക്ക് മാത്രം ഉള്ളതാണ്", "ആത്മഹത്യ ഒരുതരം ഒളിച്ചോട്ടം ആണ്"... എന്നൊക്കെ. എനിക്ക് ഒരു കാര്യമേ ചോദിക്കാനുള്ളു - ഈ ഉപദേശികള്‍ ഒരുദിവസം ജോലി കഴിഞ്ഞു വീട്ടില്‍ എത്തുന്നു - അപ്പോള്‍ വീട് തീപിടിച്ചു നശിച്ചിരിക്കുന്നു, സ്നേഹമയി ആയിരുന്ന ഭാര്യയും, പ്രിയപ്പെട്ട കുഞ്ഞുങ്ങളും മരിച്ചുപോയിരിക്കുന്നു, ജീവിതകാലം കൊണ്ട് സമ്പാദിച്ച സ്വത്തുക്കള്‍ മുഴുവനും തീ കൊണ്ടുപോയി. ഒന്ന് ആശ്വസിപ്പിക്കാന്‍ ആരുമില്ല. ഒറ്റപ്പെട്ട ഒരു അവസ്ഥ. ഇങ്ങനെ ഒരു അവസ്ഥയില്‍ പിടിച്ചു നില്‍ക്കാന്‍ ഈ ഉപദേശിക്കു  കഴിയുമോ? ഒരു നിമിഷമെങ്കിലും അയാള്‍ മരണത്തെ കുറിച്ച് ചിന്തിക്കില്ലേ?

ഇങ്ങനെയൊക്കെ ഞാന്‍ പറയുമ്പോള്‍ നിങ്ങള്‍ക്ക് തോന്നും ഞാന്‍ ആത്മഹത്യയെ സപ്പോര്‍ട്ട് ചെയ്യുകയാണോ എന്ന്. അങ്ങനെ അല്ല.

ഞാന്‍ ഉദ്ദേശിക്കുന്നത് ഇതാണ് - ഒരാള്‍ ആത്മഹത്യ ചെയ്യണമെന്നു വിചാരിക്കുമ്പോള്‍ അയാളുടെ മാനസികനില എന്താണെന്ന് നമ്മള്‍ മനസിലാക്കണം, അയാളെ നമ്മള്‍ ആശ്വസിപ്പിക്കണം, അയാള്‍ക്ക്‌ ജീവിതത്തില്‍ പ്രതീക്ഷകള്‍ നല്‍കണം, ജീവിതത്തിന്‍റെ പാതയിലേക്ക് തിരികെ കൊണ്ടുവരണം.

സ്നേഹിച്ച പെണ്‍കുട്ടിയെ മറ്റൊരാള്‍ സ്വന്തമാക്കുന്നത് ആര്‍ക്കും സഹിക്കാന്‍ കഴിയില്ല. അങ്ങനെ ഒരു അവസ്ഥയില്‍ ഒരാള്‍ എന്തായാലും ആത്മഹത്യയെ കുറിച്ച് ചിന്തിക്കും. ഈ അവസ്ഥ അല്പം അപകടകരമാണ്. ഈ മാനസികാവസ്ഥയില്‍ ഇതു നിമിഷവും അയാള്‍ മരിക്കാം. പക്ഷെ, ഈ അവസ്ഥയില്‍ നിന്നും അല്പം ഒരു ആശ്വാസം കിട്ടിയാല്‍ പിന്നെ അവിടെ ആത്മഹത്യക്കുള്ള സാധ്യത വളരെ കുറയും. പിന്നെ തിരികെ ജീവിതത്തിലേക്ക്. പക്ഷെ ഇങ്ങനെ ആത്മഹത്യയില്‍ നിന്നും ഒരാളെ തിരികെ ജീവിതത്തില്‍ കൊണ്ടുവരാന്‍ അയാളുടെ മനസ് അറിയുന്ന ഒരു സുഹൃത്തിന് മാത്രമേ കഴിയൂ. അത് ചിലര്‍ക്ക് സ്വന്തം കൂട്ടുകാര്‍ ആകാം, ചിലര്‍ക്ക് അത് മാതാപിതാക്കള്‍ ആകാം, ചിലര്‍ക്ക് ഒരുപക്ഷെ അതൊരു കൌണ്‍സിലര്‍ ആകാം.

ആകെ അറിയാനുള്ളത് ഇതാണ് - ആത്മഹത്യ എന്ന ചിന്തയില്‍ നിന്നും മനസിനെ മാറ്റുക, ജീവിതത്തില്‍ തിരികെ എത്തിക്കുക. ഇത് ഒരു സുഹൃത്തിന്‍റെ കടമ ആണ്.

( പത്രങ്ങളില്‍ കാണാറുണ്ട്‌, കാമുകിയും കാമുകനും ഒരുമിച്ചു ആത്മഹത്യ ചെയ്തു എന്ന്. ഒരുപാട് സ്നേഹിച്ചിട്ടു ഒരിക്കലും ഒരുമിക്കാന്‍ വീട്ടുകാര്‍ സമ്മതിച്ചില്ലെങ്കില്‍ പിന്നെ വേറെ എന്താണ് ചെയ്യേണ്ടത്? ജീവിതത്തില്‍ മറ്റെന്തിനെക്കാളും സ്നേഹത്തിനു വിലകൊടുക്കുന്നവര്‍ ആണ് ഇങ്ങനെ ഒരു സാഹസം ചെയ്യുക. അവരുടെ പ്രണയത്തിന് മരണത്തിനും അപ്പുറം ഒരു ലോകമുണ്ട് - അവരുടേത് മാത്രമായ ഒരു ലോകം. അവിടേക്കാണ് അവര്‍ പോകുന്നതും. അവരെ പിന്തിരിപ്പിക്കാന്‍ പ്രയാസവുമാണ്.)

ഒന്ന് ഓര്‍ത്തു നോക്കൂ, ഒരാള്‍ ആത്മഹത്യാക്കുറിപ്പ് എഴുതുമ്പോള്‍ അയാളുടെ മനസിലെ വികാരം എന്തായിരിക്കും? "ആത്മഹത്യ ഒന്നിനും പരിഹാരമല്ല" എന്നും, "ആത്മഹത്യ ഒളിച്ചോട്ടം ആണ്" എന്നുമൊക്കെ ചിന്തിക്കാന്‍ ആരെങ്കിലും മിനക്കെടുമോ? "തൂങ്ങുമ്പോള്‍ കയര്‍ പൊട്ടി താഴെ വീണു കയ്യും കാലും ഓടിയുമോ എന്തോ" എന്നൊക്കെ ആയിരിക്കും അയാളുടെ ചിന്ത. ആ നേരത്ത് അയാള്‍ക്ക് പ്രതീക്ഷയുടെ നാളം പകരാന്‍ രണ്ടാമതൊരാള്‍ തന്നെ വേണം. അല്ലാതെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ഒരാളും സ്വയം പിന്മാറാന്‍ ശ്രമിക്കില്ല. അതുകൊണ്ട് തന്നെ, മുകളില്‍ പറഞ്ഞ ഉപദേശങ്ങള്‍ ഒരിക്കലും മരണം കാത്തുനില്‍ക്കുന്നവന് ഉപകാരപ്പെടുകയുമില്ല.

ആത്മഹത്യക്ക് കാരണം നിരാശ ആണ്. അപ്പൊ നിരാശയ്ക്ക് കാരണം എന്താണ്?

"ആഗ്രഹങ്ങള്‍ ആണ് നിരാശയ്ക്ക് കാരണം" - ഇത് പരക്കെ വ്യാപകമായ മറ്റൊരു ഉപദേശം. ആഗ്രഹങ്ങള്‍ ഇല്ലാതെ എന്തോന്ന് ജീവിതം? ഒരുപക്ഷെ ആഗ്രഹങ്ങള്‍ ആണ് നമ്മെ പല വിജയങ്ങളിലും എത്തിക്കുന്നത്. ആഗ്രഹങ്ങള്‍ നല്ലതാണ്, പക്ഷെ അത് "അത്യാഗ്രഹങ്ങള്‍" ആകുമ്പോള്‍ സംഗതി മാറും. അപ്പോള്‍ കളി വേറെ.

ഒരുപാട് നല്ല നല്ല കൂട്ടുകാര്‍ - മനസ് തുറന്നു എല്ലാം പറയാവുന്ന കൂട്ടുകാര്‍ ഉണ്ടെങ്കില്‍ ആത്മഹത്യക്ക് സാധ്യത വളരെ കുറവാണ്. അങ്ങനെയുള്ള കൂട്ടുകാരെ കിട്ടുക എന്നത് ഒരു ഭാഗ്യമാണ്.

അതുകൊണ്ട്, ഞാന്‍ പറയട്ടെ - നിങ്ങള്‍ ജീവിതത്തില്‍ ഓരോന്ന് ആഗ്രഹിക്കുക. സ്വപ്നം കാണുക. അത് സഫലമാക്കാന്‍ ശ്രമിക്കുക, സഫലമായില്ലെങ്കില്‍ ആത്മഹത്യ ചെയ്യാന്‍ തോന്നാം, സ്വയം നിയന്ത്രിക്കാന്‍ പറ്റിയാല്‍ രക്ഷപ്പെടുക, അല്ലെങ്കില്‍ ഒരു സുഹൃത്തിനോട് മനസ് തുറന്നു എല്ലാം പറഞ്ഞിട്ട് ആത്മഹത്യക്ക് തയ്യാറെടുക്കുക. അടുത്ത ആഴചയില്‍ ആത്മഹത്യ പ്ലാന്‍ ചെയ്യുക. അതുവരെ കാത്തിരിക്കുക. അതിനിടയില്‍ നിങ്ങളുടെ സുഹൃത്ത് നിങ്ങളെ ജീവിതത്തിലേക്ക് കൊണ്ടുവരും - ഉറപ്പ്.

Wednesday, March 17, 2010

ബൈനറി സെര്‍ച്ചും, പിന്നെ ഒരു മാജിക്കും.

അങ്ങനെ, കോളേജിലെ അധ്യാപന ജീവിതം ഭംഗിയായി പോകുകയാണ്. ഇതിനിടെ രസകരമായ പലതും ഉണ്ടായി. ഞാന്‍ ഒരു മാജിക് കാണിച്ചു കുട്ടികളെയെല്ലാം അത്ഭുതപ്പെടുത്തി എന്നതാണ് ഇപ്പോഴും മനസ്സില്‍ മായാതെ നില്‍ക്കുന്ന ഒരു സംഭവം, ഒരുപക്ഷെ, ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു സംഭവം.

ഞാന്‍ പഠിപ്പിക്കുന്ന വിഷയം "Datastructures " ആണ്. അതില്‍ ഒരു സെര്‍ച്ചിംഗ് പഠിക്കാനുണ്ട്. ബൈനറി സെര്‍ച്ച്‌ എന്ന് പറയും. അത് ചുരുക്കി പറഞ്ഞാല്‍ ഇങ്ങനെ - നമ്മള്‍ ഒന്ന് മുതല്‍ നൂറു വരെ എഴുതുന്നു എന്ന് കരുതുക. അതില്‍ ഞാന്‍ 75 കണ്ടുപിടിക്കണം. അതിനായി ആദ്യം ഈ ലിസ്റ്റ് രണ്ടായി പകുത്തെടുക്കുക. അപ്പോള്‍ നടുവില്‍ 50 . ഇനി, നമ്മള്‍ കണ്ടുപിടിക്കേണ്ട സംഖ്യ ഈ 50 നെക്കാള്‍ വലുതാണോ എന്ന് നോക്കുക. ആണെങ്കില്‍ ഇനി നമ്മള്‍ രണ്ടാമത്തെ പകുതി മാത്രം പരിഗണിച്ചാല്‍ മതി. ആദ്യത്തെ പകുതി ഉപേക്ഷിക്കുന്നു. ഇനി രണ്ടാമത്തെ പകുതി വീണ്ടും പകുത്തെടുത്തു ഈ ക്രിയകള്‍ ആവര്‍ത്തിക്കുന്നു. അങ്ങനെ വളരെ പെട്ടെന്ന് നമുക്ക് കണ്ടുപിടിക്കേണ്ട സംഖ്യ കണ്ടുപിടിക്കാം. ഇതാണ് ബൈനറി സെര്‍ച്ച്‌.

ഇനി, ക്ലാസ്സില്‍ ഞാന്‍ ഇത് എല്ലാര്‍ക്കും മനസിലാകുന്ന വിധത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ബോര്‍ഡില്‍ A മുതല്‍ Z  വരെ എഴുതി. എന്നിട്ട് ഒരു പെണ്‍കുട്ടിയോട് എഴുനേറ്റു മനസ്സില്‍ ഒരു അക്ഷരം വിചാരിക്കാന്‍ പറഞ്ഞു. ഞാന്‍ അത് കണ്ടുപിടിക്കാന്‍ പോവുകയാണ് എന്നും പറഞ്ഞു.

എന്നിട്ട് ഞാന്‍ നോക്കി. ആ ലിസ്റ്റ് ഇനി രണ്ടായി പകുത്തെടുക്കണം. ആ ലിസ്റ്റില്‍ ഒത്ത നടുവില്‍ വരുന്നത് M ആണ്, ഞാന്‍ അതില്‍ M നു നേരെ ഒരു വട്ടം വരച്ചിട്ടു ആ കുട്ടിയോട് ചോദിച്ചു - "M  ആണോ വിചാരിച്ചത്?"

എങ്ങനെ ആണെന്ന് അറിയില്ല. ആ കുട്ടി വിചാരിച്ചതും M തന്നെ ആയിരുന്നു....!!! ആ കുട്ടി വിടര്‍ന്ന കണ്ണുകളോടെ "അതെ" എന്ന് ഉത്തരം പറഞ്ഞു.

എല്ലാരും ഒന്ന് ഞെട്ടി. ഞാന്‍ വളരെ വലിയൊരു അത്ഭുതം കാണിച്ചതുപോലെ...! പിന്നെ ഒരു നിമിഷം നിശ്ശബ്ദം. പിന്നെ എല്ലാരും കൂടി നിരന്നു നിരന്നു കയ്യടി...!!! മാജിക്‌ കാണിക്കുമ്പോള്‍ മജീഷ്യന് കിട്ടുന്ന കയ്യടി പോലെ...!!! എന്തായാലും ഞാന്‍ ഒന്നും മിണ്ടിയില്ല. എനിക്കും ഇത് തികച്ചും അപ്രതീക്ഷിതം ആയിരുന്നു. പിന്നെ ഞാന്‍ അല്‍പനേരം ഗമയില്‍ ആയിരുന്നു.

എന്തായാലും, കോളേജില്‍ ഇത്ര വലിയൊരു കയ്യടി നേടുന്നത് ആദ്യമായിട്ടാണെന്ന് തോന്നുന്നു. ഞാന്‍ ഓര്‍ക്കുന്നത് മജീഷ്യന്‍ മുതുകാടിനെയും ഒക്കെ ആണ്. അവരൊക്കെ കയ്യടി വാങ്ങുന്ന സന്തോഷം ഞാനും അനുഭവിച്ചു - മനപൂര്‍വം അല്ലെങ്കിലും!

ഈ സംഭവം ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒന്ന് തന്നെയാണ്. മിക്കവരുടെയും ജീവിതത്തില്‍ ഇതുപോലെ കയ്യടികള്‍ വീണുകിട്ടിയ സംഭവങ്ങള്‍ ഉണ്ടാകും അല്ലേ... അതൊക്കെ കേള്‍ക്കാന്‍ ഒരു രസം! കാണാനും.

വീണ്ടും കാണുംവരെ ബൈ...!

Tuesday, March 02, 2010

കോളേജില്‍ തിരികെ - അദ്ധ്യാപനം - പുതിയൊരു ലോകത്തേക്ക് ...

അങ്ങനെ, ഇന്ന്, ഈ മനോഹരമായ മാര്‍ച്ച്‌ 1 നു ഞാന്‍ എന്‍റെ കോളേജില്‍ തിരികെ എത്തി. ഇത്തവണ അദ്ധ്യാപകന്‍ ആയിട്ടാണ്. പുതിയൊരു രൂപത്തില്‍, പുതിയൊരു ഭാവത്തില്‍.

എനിക്ക് വളരെയധികം ഇഷ്ടമുള്ള ഒരു മേഖല ആണ് അദ്ധ്യാപനം - എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ - കാരണങ്ങള്‍ ഒരുപാടുണ്ട്. ചിലതൊക്കെ പറയാം.

എന്‍റെ ജീവിതത്തില്‍ ഒരുപാട് നല്ല നല്ല കാര്യങ്ങള്‍ പറഞ്ഞുതന്ന, എന്നെ ജീവിതത്തില്‍ ഇതുവരെ എത്തിച്ചതില്‍ മുഖ്യ പങ്ക് എന്‍റെ അദ്ധ്യാപകര്‍ക്ക് തന്നെയാണ്. വീട്ടുകാര്‍ കഴിഞ്ഞാല്‍ നമുക്ക് ഏറ്റവും കൂടുതല്‍ അറിവ് പകര്‍ന്നു തരുന്നത് അധ്യാപകര്‍ ആണ്. മാതാ-പിതാ-ഗുരു-ദൈവം. മാതാവ് പിതാവിനെയും, പിതാവ് ഗുരുവിനെയും, ഗുരു ദൈവത്തെയും കാട്ടിക്കൊടുക്കുന്നു എന്നൊരു സാരം. ഗുരു കാട്ടിക്കൊടുക്കുന്ന ആ ദൈവം "അറിവ്" തന്നെയാണ്. ആ അറിവ് ഉപയോഗിച്ചാണല്ലോ ജീവിതത്തിന്‍റെ പടവുകള്‍ കയറുന്നതും, ദൈവത്തിലേക്ക് എത്തുന്നതും.

ഗുരു എന്നത് വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനം തന്നെയാണ്. ഉത്തരവാദിത്വമുള്ള ഒരു തൊഴില്‍. ആ പ്രധാനപ്പെട്ട സ്ഥാനം കാക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു.

പിന്നെ, പഠിക്കുന്നത് എന്താണ്, അത് ജീവിതത്തില്‍ എന്തിനുവേണ്ടിയാണ് പഠിക്കുന്നത് എന്നൊക്കെ അധികം ആരും പറഞ്ഞു കേട്ടിട്ടില്ല. അതുകൊണ്ട് തന്നെ, ഞാന്‍ ആരെയെങ്കിലും എന്തെങ്കിലും പഠിപ്പിക്കുമ്പോള്‍ അത് ജീവിതത്തില്‍ എവിടെ ആണ് ഉപയോഗപ്പെടുക എന്ന് കൂടി പഠിപ്പിക്കും എന്ന് ഉറപ്പിച്ചിരുന്നു.

ഒരു ഇംഗ്ലീഷ് പഴമൊഴി ആണ് ഓര്‍മ വരുന്നത് -

"Give a man a fish; you have fed him for today. Teach a man to fish; and you have fed him for a lifetime"

ഒരു മനുഷ്യന് നിങ്ങള്‍ ഒരു മീനിനെ പിടിച്ചു നല്‍കുന്നു. അപ്പോള്‍ നിങ്ങള്‍ ആ മനുഷ്യന്‍റെ അന്നത്തെ വിശപ്പ്‌ മാറ്റുന്നു. അടുത്ത ദിവസം അയാള്‍ ഒറ്റക്ക് ആകുമ്പോള്‍?
പക്ഷെ, നിങ്ങള്‍ അയാളെ മീന്‍ പിടിക്കാന്‍ പഠിപ്പിക്കുന്നു. അങ്ങനെ ആണെങ്കില്‍ നിങ്ങള്‍ അയാളുടെ ജീവിതകാലത്തെ മുഴുവന്‍ വിശപ്പും മാറ്റുകയാണ്. നാളെ നിങ്ങള്‍ പോകുമ്പോള്‍ അയാള്‍ സ്വയം മീന്‍ പിടിച്ച് വിശപ്പ്‌ മാറ്റും.

ഈ പറഞ്ഞ വാക്കുകള്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച ഒന്നാണ്. അതിനുള്ളിലെ അര്‍ത്ഥം ഉള്‍ക്കൊള്ളുക. അത് അദ്ധ്യാപനത്തില്‍ ഏറ്റവും വിലപ്പെട്ട ഒരു പാഠം തന്നെയാണ്.

ഇങ്ങനെയുള്ള കുറെ കാര്യങ്ങള്‍ എന്നെ ഈ മേഖലയിലേക്ക് പലപ്പോഴും ആകര്‍ഷിച്ചിരുന്നു. അപ്പോഴാണ്‌ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ പാര്‍ട്ട്‌-ടൈം കോഴ്സ് ലെ ഗസ്റ്റ് ലക്ചറര്‍ ആകാന്‍ അവസരം കിട്ടിയത്. അതിനൊപ്പം തന്നെ ഞാന്‍ പഠിച്ച കോളേജില്‍ അവസരം കിട്ടുകയും ചെയ്തു.

ഇന്ന് ആദ്യത്തെ ദിവസം ആയിരുന്നു. ക്ലാസ്സ്‌ എടുക്കുകയും ചെയ്തു. എന്തായാലും പഠിച്ച കോളേജില്‍ തന്നെ പഠിപ്പിക്കാന്‍ കഴിഞ്ഞത് വേറിട്ട ഒരു അനുഭവം ആയി മാറുകയായിരുന്നു. ഇനി കൂടുതല്‍ കൂടുതല്‍ അനുഭവങ്ങളും പ്രതീക്ഷകളുമായി മുന്നോട്ട്....

Wednesday, February 17, 2010

(ലേഖനം) കൂട്ടുകാരും നമ്മുടെ സ്വഭാവ രൂപീകരണവും...

പ്രിയപ്പെട്ട കൂട്ടുകാരെ,

എനിക്കും നിങ്ങള്‍ക്കും എല്ലാര്‍ക്കും സ്വന്തമായ ഒരു "അത്ഭുതം" ഉണ്ട്. എന്താണെന്നല്ലേ? നമ്മുടെയൊക്കെ കൂട്ടുകാര്‍ തന്നെയാണ്. കൂട്ടുകാര്‍ അഥവാ "friends" എന്ന് നമ്മള്‍ പറയുന്ന നമ്മുടെ സഹജീവികള്‍. നമുക്ക് അവരെല്ലാം കൂട്ടുകാര്‍ ആകുന്നതുപോലെ തന്നെ അവര്‍ക്ക് നമ്മളും ഒരു "കൂട്ടുകാരന്‍" അല്ലെങ്കില്‍ ഒരു "കൂട്ടുകാരി" ആണ്. പരസ്പരം സന്തോഷങ്ങളും വിഷമങ്ങളും ഒക്കെ പങ്കുവെയ്ക്കാന്‍. അതുപോലെ എന്തെങ്കിലും ആപത്തു വരുമ്പോള്‍ നമ്മളെ സഹായിക്കാന്‍. അങ്ങനെ പോകുന്നു കൂട്ടുകാരുടെ റോള്‍.

ഇപ്പോള്‍ ഞാന്‍ ഇതൊക്കെ പറയുന്നത് എന്തിനാണ് എന്നാണോ?

ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തില്‍ കൂട്ടുകാരുടെ പങ്കിനെ കുറിച്ചാണ്. ഇത് വെറും നിസ്സാരമായ ഒരു കാര്യമല്ല. അതെ, ഒരാളുടെ അച്ഛനും അമ്മയും തന്നെയാണ് അയാളുടെ സ്വഭാവത്തിന്റെ അടിസ്ഥാനം തീര്‍ക്കുന്നത്. പിന്നെ വരുന്ന ബാല്യവും കൌമാരവും ഒക്കെ അച്ഛനെയും അമ്മയേക്കാളും ഏറെ ഒരു വ്യക്തിയെ സ്വാധീനിക്കുന്നത് തീര്‍ച്ചയായും അയാളുടെ കൂട്ടുകാര്‍ തന്നെയാണ്. ആ കൂട്ടുകെട്ടിലുള്ള കൂട്ടുകാരുടെ സ്വഭാവം അനുസരിച്ചാണ് ആ കുട്ടിയുടെയും സ്വഭാവം രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ, ബാല്യകാലം മുതല്‍ക്കേ സ്വന്തം കുഞ്ഞിന്‍റെ കൂട്ടുകെട്ടുകള്‍ നന്നായി മനസിലാക്കേണ്ടതും അതിനനുസരിച്ച് കൂട്ടുകാരെ തിരഞ്ഞെടുക്കേണ്ടതും, തിരഞ്ഞെടുക്കാന്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടതും ഏതൊരു അച്ഛന്റെയും അമ്മയുടെയും കടമയാണ്. നെല്ലും പതിരും പോയിട്ട് "നെല്ല്" എന്താണെന്നുപോലും തിരിച്ചറിയാന്‍ പാകമാകാത്ത കുഞ്ഞു മനസുകളെ നേരായ വഴിക്ക് നടത്താന്‍ ആണല്ലോ അച്ഛന്റെയും അമ്മയുടെയും കടമ. (സോറി, അച്ഛന്‍ എന്നും വെള്ളമടിച്ചു വന്നു തെറിവിളിക്കുന്ന വീട്ടിലെ കുഞ്ഞിന്‍റെ കാര്യം പറഞ്ഞിട്ട് കാര്യമില്ല, അതിനു അവന്‍റെ അച്ഛനെ തന്നെ പറയണം.)

ഒന്ന് ഓര്‍ത്തു നോക്കു, നിങ്ങളുടെ കുഞ്ഞ് ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നു. അവന്‍റെ അടുത്തിരിക്കുന്ന കുട്ടി സ്ഥിരമായി വീട്ടില്‍ നിന്നും സിഗരറ്റ് കൊണ്ടുവന്നു അവന്‍റെ മുന്‍പില്‍ വെച്ച് വലിക്കുന്നു. നിങ്ങളുടെ കുഞ്ഞ് സ്ഥിരമായി ഇത് കണ്ട് വീട്ടില്‍ വന്നു അച്ഛനോട് "സിസര്‍ ഫില്‍ടര്‍" ചോദിക്കുന്നു. അച്ഛന്‍ ദേഷ്യം വന്നു തല്ലുന്നു. അമ്മ അവന്‍റെ ചെവിക്കു പിടിച്ചു കിഴുക്കി എറിയുന്നു. അവന്‍ ദേഷ്യത്തില്‍ പിറ്റേന്ന് പോയി കൂട്ടുകാരനോട് സിഗരെറ്റ്‌ കടം വാങ്ങി പുകവലിക്കുന്നു. പിന്നെ ഇതൊരു ശീലമാകുന്നു. എങ്ങനെയുണ്ട്?

പക്ഷെ, അച്ഛനോട് സിഗരെറ്റ്‌ ചോദിക്കുമ്പോള്‍ ദേഷ്യപ്പെടാതെ അവനോടു കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചു എല്ലാം മനസിലാക്കുകയും, അവനെ കാര്യമായി ഉപദേശിക്കുകയും, ആ കൂട്ടുകാരനോടുള്ള കൂട്ട് പതുക്കെ അകലാനും സഹായിച്ചാലോ? അവന്‍ പിന്നെ പുകവലിക്കുമോ? ഇല്ല.

കൂട്ടുകാരെ തിരഞ്ഞെടുക്കുന്നതില്‍ വരുന്ന പിഴവ് ചിലപ്പോള്‍ നമ്മുടെ ഒരു ജന്മം മുഴുവനും നശിപ്പിക്കാം. ചിലര്‍ എല്ലാരോടും കൂട്ടുകൂടുന്നു. ചിലര്‍ വളരെ കുറച്ചു ആളുകളോട് മാത്രം കൂട്ട് കൂടുന്നു. അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടമാണ്. പക്ഷെ ആ കൂട്ട് നല്ലതാകണമെന്നു മാത്രം. കൌമാരം ആകുമ്പോഴേക്കും മിക്കവര്‍ക്കും അച്ഛനെയും അമ്മയേക്കാളും അടുപ്പം കൂട്ടുകാരോട് ആയിരിക്കും. ചോരത്തിളപ്പിന്റെയും എടുത്തുചാട്ടത്തിന്റെയും ഈ പ്രായത്തില്‍ കൂട്ടുകാര്‍ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗം തന്നെയാണ്. ഞാന്‍ എന്ത് കാണിച്ചാലും എന്‍റെ കൂട്ടുകാര്‍ കൂടെ ഉണ്ടാകും എന്നൊക്കെ ഉള്ള ചിന്തകള്‍ ഒരുപക്ഷെ അപകടത്തിലേക്ക് അവരെ നയിക്കും. അതൊക്കെ സ്വയം മനസിലാക്കി കൂട്ടുകാരെയും, അവരുടെ അഭിപ്രായങ്ങളെയും വിവേകപൂര്‍വ്വം നേരിടുന്നവന്‍ ആണ് വിജയി.

കൌമാരം കടക്കുമ്പോഴേക്കും സ്വഭാവ രൂപീകരണം ഏതാണ്ട് പൂര്‍ത്തിയാകും. പിന്നെ ജീവിതത്തിലേക്കുള്ള യാത്ര ആരംഭിക്കും. അവന്‍ പഠിച്ചത് കള്ളന്‍റെ സ്വഭാവം ആണെങ്ങില്‍ അവന്‍ കള്ളം കാണിച്ചു ജീവിക്കും, കൂടുതല്‍ കള്ളന്മാരെ കണ്ടുപിടിക്കും. അവന്‍ പഠിച്ചത് നല്ല സ്വഭാവം ആണെങ്ങില്‍ അവന്‍ നല്ലതുപോലെ ജീവിക്കും, പിന്നെ നല്ല നല്ല കൂട്ടുകെട്ടുകളും കണ്ടെത്തുകായും ചെയ്യും.

ഒരാളുടെ സ്വഭാവത്തില്‍ പ്രധാനമായി എനിക്ക് തോന്നുന്നത് കുറച്ചു കാര്യങ്ങള്‍ ആണ്, അത് ഞാന്‍ പറയാം.

സാമൂഹ്യജീവി ആയി ജീവിക്കാനുള്ള കഴിവ്, മറ്റുള്ളവര്‍ക്ക് സഹായം ചെയ്യാനുള്ള മനോഭാവം, മറ്റുള്ളവരോട് ആദരവും ബഹുമാനവും കാണിക്കാനുള്ള അറിവ്, അഹങ്കാരമില്ലായ്മ, പിന്നെ, ദു:ശീലങ്ങള്‍ക്ക്‌ അടിമപ്പെടാതിരിക്കാനുള്ള മനസ്.

ഇതൊക്കെ ഏതൊരു മനുഷ്യനും ഉണ്ടാകേണ്ട ഗുണങ്ങള്‍ ആണ്. ഇന്നത്തെ അണുകുടുംബ ജീവിതത്തിലും "ഫ്ലാറ്റ്" സംസ്കാരങ്ങളിലും "സാമൂഹികത" എന്നൊരു വികാരം നഷ്ട്ടപെടുന്നോ എന്ന് സംശയം ഉണ്ട്. സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ആളുകള്‍. അയല്‍ക്കാരുടെ പേര് പോലും അറിയാത്തവര്‍, പരസ്പര സഹകരണം ഇല്ലാത്തവര്‍... ഇങ്ങനെയൊക്കെ ഒരുപാട് കേട്ടിട്ടും വായിച്ചിട്ടുമുണ്ട്. എന്തായാലും എന്‍റെ കൂട്ടുകാരില്‍ അങ്ങനെയുള്ള സ്വാര്‍ത്ഥ കുടുംബങ്ങള്‍ ഞാന്‍ കണ്ടിട്ടില്ല. ഒരുപക്ഷെ തിരുവനന്തപുരത്തോ, അല്ലെങ്കില്‍ കേരളത്തിലോ തന്നെ അങ്ങനെ അധികം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഉണ്ടെങ്കില്‍ തന്നെ അത് വളരെ കുറഞ്ഞ ശതമാനം ആയിരിക്കാം.

സഹായ മനോഭാവം നല്ലതാണ്. പക്ഷെ അത് കൂടിപ്പോയാല്‍ മറ്റുള്ളവര്‍ നമ്മളെ ചൂഷണം ചെയ്യും. അതുകൊണ്ട്, സഹായമൊക്കെ വേണ്ട സമയത്ത്, വേണ്ടതുപോലെ, ആലോചിച്ചു ചെയ്യാനുള്ള കഴിവ് നമ്മുക്ക് ഉണ്ടാകണം. ഇപ്പോള്‍ എനിക്ക് ഓര്‍മ വരുന്നത്, ഈയിടെ ഇറങ്ങിയ "പാസ്സഞ്ചര്‍" എന്നാ ശ്രീനിവാസന്‍ ചിത്രമാണ്. എല്ലാരും കണ്ടിരിക്കേണ്ട ഒരു സിനിമ. അതിലെ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രം നമുക്ക് ചില പാഠങ്ങള്‍ പകര്‍ന്നു തരുന്നുണ്ട്. അത് എന്നെന്നും ഓര്‍ത്തുവയ്ക്കാനും, നടപ്പിലാക്കാനും ഉള്ള ചില പാഠങ്ങള്‍ ആണ്.

മറ്റുള്ളവരോട് ആദരവോടെയും ബഹുമാനത്തോടെയും പെരുമാറുന്ന വ്യക്തിക്ക് സമൂഹത്തില്‍ എന്നും ഉന്നതമായ ഒരു സ്ഥാനം തന്നെയാണുള്ളത്. ഈ പാഠങ്ങള്‍ പഠിക്കേണ്ടത് വീട്ടില്‍ നിന്നും സ്കൂളില്‍ നിന്നുമാണ്.

എത്രത്തോളം ഉയര്‍ന്നാലും അഹങ്കാരം പിന്നെയും പിന്നെയും ഉയരും. അവര്‍ക്ക് സമൂഹം മനസ്സില്‍ ഒരു പ്രത്യേക സ്ഥാനം തന്നെ നല്‍കും. ഒരു പ്രത്യേക സ്നേഹം ഉണ്ടാകും. ഇപ്പൊ ഓര്‍മവരുന്നത്  ISRO മുന്‍ചെയര്‍മാന്‍ ആയിരുന്ന ജി.മാധവന്‍ നായര്‍ ആണ്. അദ്ദേഹത്തിന്‍റെ എളിമ ഒരുപാടുപേര്‍ ചര്‍ച്ചാവിഷയം ആക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഞാനും കൂട്ടുകാരും പലപ്പോഴും അദ്ദേഹത്തെക്കുറിച്ച് പറയാറുണ്ട്‌. എത്ര വലിയ പ്രൊജക്റ്റ്‌ ആയാലും, അത് വിജയിക്കുമ്പോള്‍, ചാനലുകാര്‍ ചാടി വീഴുമ്പോള്‍, കൂടെ വര്‍ക്ക് ചെയ്ത മറ്റുള്ള ശാസ്ത്രജ്ഞരെ പിടിച്ചു ക്യാമറക്ക്‌ മുന്നില്‍ നിര്‍ത്തുന്ന അദ്ദേഹത്തെ സമ്മതിക്കുക തന്നെ വേണം. മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ആ അവസരത്തില്‍ ക്യാമറ പൊതിഞ്ഞു നില്‍ക്കുമായിരുന്നു. ഇതുപോലെ, ഉയരങ്ങളില്‍ എത്തിയിട്ടും അഹങ്കാരം തൊട്ടു തീണ്ടാത്ത വളരെ കുറച്ചുപേരെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു. വേണമെങ്കില്‍ ചില പേരുകള്‍ പറയാം - രജനി കാന്ത്, കമലഹാസന്‍, അബ്ദുല്‍കലാം, അങ്ങനെ...

ദു:ശീലങ്ങള്‍ക്ക്‌ അടിമപ്പെടുന്നതിനു കാരണങ്ങള്‍ പലതാണ്; കൂട്ടുകാര്‍, നൈരാശ്യങ്ങള്‍, ഒറ്റപ്പെടല്‍, അങ്ങനെ പലതും. എനിക്ക് തോന്നുന്നു, നല്ല മനസുള്ള കുറെ കൂട്ടുകാര്‍ ഉണ്ടെങ്കില്‍ ഇങ്ങനെ ഒരു ദു:ശീലത്തിനും അടിമപ്പെടില്ല. നല്ല കൂട്ടുകാര്‍ ഉണ്ടെങ്കില്‍ ഒറ്റപ്പെടല്‍ ഇല്ല, നൈരാശ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ആശ്വസിപ്പിക്കുകയും ചെയ്യും. അപ്പോഴേക്കും മനസിന്‍റെ താളം തെറ്റാതെ തിരിച്ചുവരാന്‍ കഴിയും - പുതൊരു ജീവിതത്തിലേക്ക്.

സത്യം പറയട്ടെ, ഈ ലേഖനം ഇത്രയും വലുതായി എഴുതണമെന്നു ഒരിക്കലും വിചാരിച്ചതല്ല. ഇങ്ങനെ ഒരെണ്ണം എഴുതാന്‍ എനിക്ക് പ്രചോദനമായത് എന്‍റെ കൂട്ടുകാരന്‍ അരവിന്ദ് ആണ്. അവന്‍റെ ഒരു നല്ല സ്വഭാവം ഞാന്‍ എന്‍റെ ജീവിതത്തിലേക്കും പകര്‍ത്തി. ഞാന്‍ മുന്‍പൊക്കെ പുതിയ പുതിയ ആളുകളോട് അധികം ഇടപഴകില്ലായിരുന്നു. പക്ഷെ അരവിന്ദ് എല്ലാരോടും സന്തോഷത്തോടെ, കാര്യമായി സംസാരിക്കും. കുറേക്കാലം മുതലേ പരിചയമുള്ളതുപോലെ ഒരു ബന്ധം അവന്‍ അവിടെ സൃഷ്ട്ടിക്കും. അത് അവന്‍റെ ഒരു നല്ല സ്വഭാവമാണ്. ഇങ്ങനെ വ്യക്തി ബന്ധങ്ങള്‍ സൃഷ്ടിക്കുന്നത് വളരെ നല്ലതാണ് - കാരണം - അവരൊക്കെ നമ്മുടെ ജീവിതത്തില്‍ മറ്റൊരിക്കല്‍ പ്രയോജനപ്പെടും; അല്ലെങ്കില്‍, അങ്ങനെ നല്ലൊരു വ്യക്തിബന്ധം ഉണ്ടാകുമ്പോള്‍ അവിടെ ചതിക്കുള്ള സാധ്യത കുറയുന്നു. ഉദാഹരണത്തിന്,  നമ്മള്‍ സ്ഥിരം പോകുന്ന ഒരു ചായക്കടയിലെ കടക്കാരനോട് നല്ലൊരു വ്യക്തിബന്ധം ഉണ്ടാക്കിയാല്‍ പിന്നെ അയാള്‍ നമുക്ക് അറിഞ്ഞുകൊണ്ട് കഴിഞ്ഞമാസം ഉണ്ടാക്കിയ പരിപ്പുവട തരില്ല. പകരം പുതിയത് തന്നെ തരും. അതുപോലെ, പെട്ടെന്ന് ഓടിക്കേറി ചെന്ന് രണ്ടു ബജി കടം ചോദിക്കാം. പിന്നെ പൈസ കൊടുത്താല്‍ മതി. (പക്ഷെ, കൊടുക്കണം. ഇല്ലെങ്കില്‍ കളി മാറും.)

അവന്‍ എന്‍റെ കൂടുകാരന്‍ ആയപ്പോള്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് അവന്‍റെ ഈ സ്വഭാവം  ആണ്. അത് ഞാന്‍ എന്‍റെ ജീവിതത്തിലേക്ക് പകര്‍ത്താന്‍ ശ്രമിച്ചു. അത് എനിക്ക് നല്ലത് മാത്രമാണ് തന്നത്.

ഈയിടെ തിരുവനന്തപുരം G.P.O യില്‍ ഒരു സ്പീഡ് പോസ്റ്റ്‌ അയക്കാന്‍ പോയപ്പോള്‍ അവിടെ ഒരാളെ കണ്ടു. അങ്ങോട്ട്‌ കേറി പരിചയപ്പെട്ടു. അവിടെ 24 വര്‍ഷമായി സര്‍വീസ് ഉള്ള ഒരാള്‍. അയാളോട് കമ്പനി ആയി. അപ്പോഴാണ്‌ ഓര്‍ത്തത്, എനിക്ക് ഇതുപോലെ പലയിടത്തും കമ്പനി കിട്ടിയതിന്‍റെ ക്രെഡിറ്റ്‌ അരവിന്ദിന് അല്ലേ...? അപ്പോള്‍ അവനെക്കുറിച്ച് എല്ലാരും അറിയണമെന്ന്. അങ്ങനെ ആണ് ഇവിടെ എഴുതാന്‍ തുടങ്ങിയത്.

വെറും മൂന്നോ നാലോ ഖണ്ഡിക എഴുതാന്‍ ആണ് വിചാരിച്ചത്. പക്ഷെ നീണ്ടുപോയി. ഇടയ്ക്കു ഞാന്‍ തുടങ്ങിയ വിഷയത്തില്‍ നിന്നും വ്യതിചലിച്ചോ എന്നും തോന്നുന്നു... എന്തായാലും പറയാന്‍ ഉദ്ദേശിച്ചത് ഇത്രേയുള്ളൂ - നല്ല കൂട്ടുകാരും, അവരുടെ നല്ല സ്വഭാവങ്ങളും നമ്മള്‍ നമ്മുടെ ജീവിതത്തില്‍ സ്വീകരിക്കുക. സമൂഹത്തില്‍ നല്ലതുപോലെ ജെവിക്കുക.

ഇതൊക്കെ വായിച്ചു ബോറടിച്ചെങ്കില്‍ സോറി കേട്ടോ...

വീണ്ടും കാണുംവരെ ബൈ....!

Wednesday, February 03, 2010

ഇന്റര്‍നെറ്റ്‌ വന്നേ.... ഹോയ്...

ഹാവൂ,

അങ്ങനെ അവസാനം എന്‍റെ പുതിയ വീട്ടില്‍ ഇന്റര്‍നെറ്റ്‌ കടന്നു വന്നു. ഇപ്പോഴാണ് കിട്ടിയത്. ഇപ്പൊ എന്തോ ഒരു ആശ്വാസം പോലെ. ബ്ലോഗില്‍ വല്ലപ്പോഴും എന്തെങ്കിലുമൊക്കെ എഴുതിയില്ലെങ്കില്‍ ഒരു വിമ്മിട്ടമാണ്.

ഒരിക്കലും കണ്ടിട്ടില്ലാത്ത, പക്ഷെ നല്ലതുപോലെ സ്നേഹിക്കാന്‍ അറിയാവുന്ന ഒരുപാട് സുഹൃത്തുക്കളെ നേടിത്തന്ന ബ്ലോഗ്‌ സമൂഹം കൈവിട്ടു പോകുന്നതുപോലെ തോന്നും. ആ സുഹൃദ് വലയത്തില്‍ ഒരുപാട് നിലയിലുള്ള ആളുകള്‍ ഉണ്ട്. പല പല രുചിഭേദങ്ങള്‍ ഉള്ളവര്‍ ഉണ്ട്. മറുനാടന്‍ മലയാളികള്‍, കവിത എഴുതുന്നവര്‍, ചിത്രം വരക്കുന്നവര്‍, വിദ്യാര്‍ഥികള്‍... ഇവരെല്ലാം അവരുടെ തിരക്കേറിയ ദിവസത്തില്‍ ഒരു നിമിഷമെങ്കിലും ഒരുമിച്ചു കൂടുന്ന ഒരു കൂടാരം ആണ് ഈ ബൂലോഗം. ഇവിടത്തെ ഒരു അംഗം ആകുമ്പോള്‍ ഒരു പ്രത്യേക അനുഭൂതി തന്നെയാണ് മനസിന്‌ കിട്ടുന്നത്. നമ്മള്‍ അറിയാത്ത, നമ്മളെ അറിയാത്ത, പരസ്പരം സ്നേഹിക്കുന്ന കുറെ ആളുകള്‍. ലിപികളിലൂടെ മാത്രം പരസ്പരം അറിയുന്ന ആളുകള്‍. അങ്ങനെ ഒരു ലോകമാണ് "ബൂലോകം"

ഇനി എന്തായാലും ഞാന്‍ ഇവിടെയൊക്കെ തന്നെ ഉണ്ടാകും.

ഇന്റര്‍നെറ്റ്‌ കിട്ടുമ്പോള്‍ ബ്ലോഗില്‍ എഴുതാനായി കുറെ വിഷയങ്ങള്‍ കഴിഞ്ഞ കുറെ കാലമായി ഡയറിയില്‍ കുറിച്ചിട്ടിട്ടുണ്ട്‌. അതൊക്കെ ഇനി എഴുതണം. തല്‍ക്കാലം വിട.

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...