Showing posts with label സംഗീതം. Show all posts
Showing posts with label സംഗീതം. Show all posts

Tuesday, August 28, 2012

ഓണാശംസകള്‍ - ഒപ്പം മലയാളത്തിലെ ആദ്യകാല ഓണപ്പാട്ടുകളും

അങ്ങനെ വീണ്ടും ഒരു ഓണം കൂടി വന്നെത്തി. പതിവുപോലെ, വസന്തത്തിന്റെയും പൂക്കളുടെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഒക്കെ ഉത്സവം തന്നെയാണ് ഓണം. ജാതിമത ഭേദങ്ങള്‍ ഒന്നുമില്ലാതെ നാമെല്ലാം കോളേജിലും ഓഫീസിലും വീടുകളിലും നാട്ടിലും പറമ്പിലും (പറമ്പിലോ? ആ അത് തന്നെ!) ഒക്കെ ഓണം ആഘോഷിക്കുന്നു. ഓണക്കാലത്തെ സന്തോഷം ഒന്ന് വേറെ തന്നെ.

സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ കണ്ടെത്തിയത് - ഓരോ ഓണത്തിനും നമ്മള്‍ ഓരോ ക്ലാസില്‍ ആയിരിക്കും. ഈ ഓണത്തിന് അഞ്ചാം ക്ലാസില്‍ ആണെങ്കില്‍ അടുത്ത ഓണം ആഘോഷിക്കുന്നത് ആറാം ക്ലാസില്‍ .. അങ്ങനെ ഇതുവരെ എത്തി. ഓരോ ഓണവും ഓരോ വര്‍ഷങ്ങള്‍ പിന്നിലാക്കിയാണ് എത്തുന്നതെന്ന് പലപ്പോഴും തോന്നാറില്ല. അല്ലെ.

പ്രിയപ്പെട്ട വായനക്കാര്‍ക്ക് ഈ പൊന്നോണത്തിന് എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ :-)

Tuesday, May 01, 2012

മനോഹരമായ രണ്ടു പാട്ടുകള്‍ കൂടി...

പാട്ടു കേള്‍ക്കാന്‍ ഇഷ്ടപെടാത്തവര്‍ ആരുണ്ട്‌? നമ്മളെല്ലാരും നല്ല നല്ല പാട്ടുകള്‍ ആസ്വദിക്കുന്ന കൂട്ടത്തിലാണ്.. അല്ലേ? പലര്‍ക്കും പലതരം പാട്ടുകളോടാണ് താല്പര്യം. ചിലര്‍ക്ക് മെലഡി, ക്ലാസിക്കല്‍ ഒക്കെ ആണ് ഇഷ്ടം. മറ്റു ചിലര്‍ക്കോ, അടിച്ചുപൊളി, ഡപ്പാംകൂത്ത് അങ്ങനെയുള്ള പാട്ടുകള്‍ ആണ് ഇഷ്ടം.

എന്തൊക്കെ ആയാലും, നല്ല പാട്ടുകള്‍ കേട്ടാല്‍ നമ്മളെല്ലാം ആസ്വദിക്കും... സംഗീതത്തിനു നമ്മുടെ മാനസികാവസ്ഥ വളരെവേഗം മാറ്റിമറിക്കാനുള്ള ഒരു അപാരമായ കഴിവുണ്ട്. ചിലപ്പോഴൊക്കെ ഒരു അടിച്ചുപൊളി പാട്ട് കേള്‍ക്കുമ്പോള്‍ നമ്മള്‍ തന്നെ സ്വയം ഒരു ഭീമാകാരമായ സ്റ്റേജില്‍ നിന്ന് പാടുന്നതായും ആളുകളെല്ലാം നമ്മെ ആരാധനയോടെ നോക്കുന്നതായുമൊക്കെ സ്വപ്നം കാണാറില്ലേ??? മറ്റു ചിലപ്പോള്‍ മടി പിടിച്ചു കട്ടിലില്‍ കിടക്കുമ്പോള്‍ ഒരു മനോഹരമായ മെലഡി കേട്ടാല്‍ എവിടുന്നോ ഒരു ഉണര്‍വ് കിട്ടുന്നത് കാണാം.

പ്രണയിക്കുന്നവരുടെ കൂടെ എപ്പോഴും കാണും അവരുടെ മാത്രം സ്വകാര്യമായ ഒരു നൂറ്റമ്പത്‌ പാട്ടുകള്‍. കൂട്ടുകാരിയെ കാണാന്‍ കൊതിക്കുമ്പോള്‍ ഒരു പാട്ട്, പിണങ്ങിയിരിക്കുമ്പോള്‍ മറ്റൊരു പാട്ട് - അതും കൂട്ടുകാരി നമ്മുടെ മുഖത്ത് നോക്കി പാടുന്നതായി തന്നെ തോന്നും - പിന്നെ വിരഹത്തില്‍ നൊമ്പരപ്പെടുത്തുന്ന പാട്ടുകള്‍... അങ്ങനെ എത്രയെത്ര വിധത്തില്‍ സംഗീതം നമ്മളെ മറ്റൊരു മായാലോകത്തില്‍ എത്തിക്കുന്നു അല്ലേ...?

ഇത്രയുമൊക്കെ പറഞ്ഞുവന്നത്, എനിക്ക് വളരെയധികം പ്രിയപ്പെട്ട രണ്ടു പാട്ടുകള്‍ ഷെയര്‍ ചെയ്യാന്‍ വേണ്ടി ആണ്. ഇത് രണ്ടും ഫീമെയില്‍ ഗാനങ്ങള്‍ ആണ്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട കുറെ പാട്ടുകള്‍ ശേഖരിച്ച് "Female Romantics" എന്നൊരു ഫോള്‍ഡറില്‍ സൂക്ഷിച്ചിട്ടുണ്ട്. എത്ര കേട്ടാലും മതിവരില്ല എന്നതാണ് അവയുടെ പ്രത്യേകത. മിക്കവാറും ഉറങ്ങാന്‍ കിടക്കുന്നത് തന്നെ ഈ ഫോള്‍ഡര്‍ ചെവിയിലേക്ക് തിരുകിക്കൊണ്ടാണ്. അതിലെ "വാര്‍മഴവില്ലേ...(മിഴിരണ്ടിലും)" എന്ന ഗാനം ആണ് ആണ് ഇപ്പോഴത്തെ എന്‍റെ പ്രധാന ഉറക്കഗുളിക.

ഇനി ഇന്നത്തെ രണ്ടു പാട്ടിലേക്ക് കടക്കാം. ഈ രണ്ടു പാട്ടുകള്‍ മാത്രമായി ഷെയര്‍ ചെയ്യാന്‍ കാരണമുണ്ട്. ഇവ രണ്ടും അധികം പ്രശസ്തമായ ചിത്രങ്ങളില്‍ ഉള്ളതല്ല. അതുകൊണ്ടുതന്നെ അധികമാരും കേട്ടുകാണാന്‍ വഴിയില്ല. പക്ഷെ കേട്ടാലും കേട്ടാലും മതിവരാത്ത ഈ രണ്ടു പാട്ടുകള്‍ നിങ്ങളും കേള്‍ക്കണം എന്ന് തോന്നി, അതുകൊണ്ട് ഷെയര്‍ ചെയ്യുകയാണ്...

 

1. "വെറുതെ ഇനിയും കാത്തു നില്‍പ്പൂ..."

ചിത്രം - അറിഞ്ഞുകൂടാ.
രചന - അറിയില്ല.
സംഗീതം - അതും അറിയില്ല.
ആലാപനം - അറിയില്ല.

പിന്നെ എന്തോന്ന് അറിയാം എന്ന് ചോദിച്ചാല്‍ പറയാനുള്ളത് - അതിമനോഹരമായ ഒരു പാട്ടാണ് ഇതെന്നു അറിയാം. പണ്ട് പണ്ട് 2002 ല്‍ "മീശമാധവന്‍ " എന്ന ചിത്രത്തിന്‍റെ പാട്ടുകള്‍ വന്ന കാസറ്റില്‍ നിന്ന് കളഞ്ഞു കിട്ടിയ പാട്ടാണ്. ആരൊക്കെയാണ് ഈ പാട്ടിന്‍റെ പിന്നിലുള്ളത് എന്ന് ഇന്നും അറിയില്ല. ഗൂഗിളില്‍ നോക്കിയിട്ടും കിട്ടുന്നില്ല.

ഏറ്റവും ആകര്‍ഷിച്ചത്, പാടുന്ന ശബ്ദവും, വരികളും, പിന്നെ ആ ബാക്ക്ഗ്രൗണ്ടില്‍ കേള്‍ക്കുന്ന വയലിന്‍ (അതോ ഓര്‍ഗന്‍ എന്നാണോ?) ശബ്ദവും ആണ്. പാട്ട് കേള്‍ക്കുമ്പോള്‍ മനോഹരമായ, മഞ്ഞുമൂടിക്കിടക്കുന്ന ഏതോ പുല്‍മേട്ടില്‍, മങ്ങിയ വെളിച്ചത്തില്‍ നിന്നു പാടുന്ന ഒരു മൂഡ്‌ ആണ്...

(പാട്ടിന്‍റെ പിന്നിലുള്ള ആളുകള്‍ ആരെന്നു അറിയാത്തതുകൊണ്ട് ഈ പാട്ട് നിങ്ങള്‍ക്ക്‌ കേള്‍ക്കാന്‍ വേണ്ടി പതുക്കെ പൊക്കിയെടുത്തു സൌണ്ട്ക്ലൌഡില്‍ ഇട്ടിട്ടുണ്ട്. ആരോടും പറയണ്ടാ ട്ടോ...?)

വരികള്‍ കൂടി പങ്കുവെയ്ക്കാം. വായിച്ചുനോക്കൂ... എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ഈ പാട്ട്?

"വെറുതെ ഇനിയും കാത്തു നില്‍പ്പൂ
വിരഹ സന്ധ്യേ നിന്‍ പാട്ടു ഞാന്‍
ദൂരെയെങ്ങോ മറഞ്ഞു നീയും
വിലോലമായ്‌ നീ മൊഴിഞ്ഞ വാക്കും
പരിഭവങ്ങള്‍ പറഞ്ഞ മഴയും.

(വെറുതെയിനിയും...)

രാത്രിമേഘം പെയ്തൊഴിഞ്ഞു
രാഗവേണുവില്‍ ഹിന്ദോളമായി...
മണ്‍ചെരാതിന്‍ നാളമെല്ലാം
മിഴിയണഞ്ഞു നിശബ്ദമായ്...
തനിയെനില്‍ക്കും എന്‍ നെഞ്ചിലെ
കിളികരഞ്ഞു അരുണാര്‍ദ്രമായ്...
മടങ്ങിവരുമോ തൂവല്‍നിലാവേ...

(വെറുതെയിനിയും...)

മൂടല്‍മഞ്ഞില്‍ മാഞ്ഞുപോയി
സ്നേഹതാരം പോല്‍ നിന്മുഖം...
ഓര്‍മനീറും ജന്മമായി
ഇവിടെയിനിയും ഞാന്‍ മാത്രമായി...
വിരല്‍തലോടും നിന്‍വീണയില്‍
വിദുരമായി ശ്രീരാഗവും...
മടങ്ങിവരുമോ കാവല്‍നിലാവേ...

(വെറുതെയിനിയും...)"

സൌണ്ട്ക്ലൌഡില്‍ ഈ പാട്ട് കേള്‍ക്കാം -Listen at SoundCloud



 

2. "ഏതോ ജനുവരി മാസം..."

ചിത്രം - ഓര്‍ക്കുക വല്ലപ്പോഴും (ചിത്രത്തിന്‍റെ പേരാണ് - അഥവാ പേര് മറന്നാലും ഓര്‍ക്കും!)
രചന - ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം - എം.ജയചന്ദ്രന്‍
ആലാപനം - അറിയില്ല :-(

മുന്‍പൊരിക്കല്‍ ഏതോ എഫ്.എമ്മില്‍ കേട്ടതാണ് ഈ പാട്ട്. കേള്‍ക്കുന്ന പാട്ട് ഏതു ചിത്രത്തിലേത് ആണെന്ന് പറയുന്ന പരിപാടി അവര്‍ക്ക്‌ ഇല്ലല്ലോ... അതുമല്ല, പാട്ടിന്‍റെ രണ്ടു അറ്റവും മുറിച്ചുമാറ്റി ആണ് കേള്‍പ്പിക്കുന്നത്. എന്തായാലും, ഒറ്റ തവണ കേട്ടപ്പോള്‍ തന്നെ പാട്ട് മനസ്സില്‍ കയറിക്കൂടി. "ഏതോ ജനുവരി മാസം" എന്ന വരികള്‍ മനസ്സില്‍നിന്നു പോകുന്നില്ല... ഏതു ചിത്രമെന്നോ, ഒന്നും അറിയില്ലതന്നെ.

നമ്മുടെ സങ്കടം കേള്‍ക്കാന്‍ ഗൂഗിള്‍ തയ്യാറായിരുന്നു. വരികള്‍ പറഞ്ഞുതീരുംമുന്‍പേ ഗൂഗിള്‍ പാട്ടിനെ പൊക്കിയെടുത്തു എന്‍റെ കയ്യില്‍ ഇട്ടുതന്നു. അത് ഞാന്‍ സുരക്ഷിതമായി എന്‍റെ ഫോള്‍ഡറില്‍ നിക്ഷേപിച്ചു. അന്നുമുതല്‍ ഇന്ന് ഈ നിമിഷം വരെയും എന്‍റെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളില്‍ ഒന്നാണ് "ഏതോ ജനുവരി മാസം". നിങ്ങളും കേട്ടുനോക്കുന്നില്ലേ?

ഈ പാട്ടും സൌണ്ട്ക്ലൌഡില്‍ ഉണ്ട്. കേള്‍ക്കാം -- Listen at SoundCloud



 

അതെ, ഈ രണ്ടു പാട്ടുകൊണ്ട് തീരുന്നതല്ല സംഗീതം, അത് ഇനിയും ഇനിയും ഒരുപാട് ദൂരത്തില്‍ പരന്നു കിടക്കുന്നു... പണ്ട് ആരാരോ പറഞ്ഞപോലെ, "കേട്ട പാട്ടുകള്‍ മധുരതരം, കേള്‍ക്കാത്ത പാട്ടുകള്‍ അതിമധുരം" (പറഞ്ഞത് തെറ്റിയോ??? സംശയം ഉണ്ട്). എന്തായാലും, പുതിയ കാലം ആണ്, കോപ്പിയടി പാട്ടുകള്‍ ഒരുപാട് ഒരുപാട് ഉണ്ട്, അതിനിടയില്‍ ഇതുപോലെ അപൂര്‍വം ചില പാട്ടുകള്‍ആരുമറിയാതെ "കുപ്പയ്ക്കുള്ളിലെ മാണിക്യമായി" ആരുമറിയാതെ കടന്നുപോകുന്നു.

നിങ്ങള്‍ക്കും ഇതുപോലെ അധികം ആരും ശ്രദ്ധിക്കാത്ത, എന്നാല്‍ മനോഹരമായ ഗാനങ്ങള്‍ അറിയാമായിരിക്കുമല്ലോ... അവയെല്ലാം ഷെയര്‍ ചെയ്യുക... നമുക്കെല്ലാം ഒരുമിച്ചു ആസ്വദിക്കാം...!

Monday, May 03, 2010

ഒരാഴ്ചത്തെ സംഭവ ബഹുലമായ ജീവിതം...

ബ്ലോഗില്‍ അവസാനത്തെ പോസ്റ്റ്‌ എഴുതിയിട്ട് കുറച്ചു നാളായി... അതായത് 10 ദിവസങ്ങള്‍... ഈ പത്തു ദിവസങ്ങളില്‍ എന്തൊക്കെ ഉണ്ടായി എന്ന് എഴുതാം എന്നാണ് വിചാരിക്കുന്നത്... അല്ലാതെ ചുമ്മാ മനുഷ്യനെ ബോറടിപ്പിക്കുന്ന എന്തെങ്കിലുമൊക്കെ എഴുതിയിട്ട് കാര്യമില്ല... (എഴുതി എഴുതി എനിക്കും ബോറടിക്കില്ലേ... അല്ല പിന്നെ...!)

കഴിഞ്ഞ ഒരാഴ്ച നടന്ന സംഭവങ്ങളില്‍ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന കുറച്ചൊക്കെ പറയാം. അതില്‍ സിനിമ, പാട്ടുകള്‍, സംഭവങ്ങള്‍ എന്നൊക്കെ ഗ്രൂപ്പ്‌ ആക്കി പറയുന്നതാവും ഉചിതം...

ആദ്യമായി പാട്ടുകള്‍ പറയാം...

കഴിഞ്ഞ ഒരാഴ്ചയില്‍ കുറെ കുറെ പുതിയ പാട്ടുകള്‍ പരിചയപ്പെട്ടു. എന്നാലും വളരെ ആകര്‍ഷിച്ച ചില പാട്ടുകള്‍ പറയണമല്ലോ...

1 - പ്രാണനാഥന്‍ എനിക്ക് നല്‍കിയ... (remix) ചിത്രം:കടാക്ഷം (2010)

"പ്രാണനാഥന്‍ എനിക്ക് നല്‍കിയ..." ഈ പാട്ടിനെ കുറിച്ച് മലയാളികളോട് പറയേണ്ട ആവശ്യം ഇല്ല. ഈ പാട്ട് കേട്ടിട്ടില്ലാത്ത ഒരാള്‍ പോലും ഉണ്ടാകില്ല. ഇരയിമ്മന്‍ തമ്പി എഴുതിയ വരികള്‍, ദേവരാജന്‍ മാസ്റ്റര്‍ ഈണം പകര്‍ന്നു 1973 ല്‍ പുറത്തിറങ്ങിയ "ഏണിപ്പടികള്‍" എന്ന ചിത്രത്തിലേതാണ്‌. അന്ന് അത് പാടുന്നത് മാധുരി ആണ്. വളരെ അര്‍ത്ഥം നിറഞ്ഞ വരികള്‍ ആയതുകൊണ്ട് തന്നെ ഈ ഗാനം അന്ന് ആകാശവാണിയില്‍ നിരോധിച്ചതും ആണ്.
ഇന്ന്, 37 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍, ആ പാട്ട് വീണ്ടും പുനര്‍ജനിക്കുകയാണ്. 2010 ല്‍ ഇറങ്ങുന്ന "കടാക്ഷം" എന്ന സുരേഷ് ഗോപി ചിത്രത്തില്‍ ആണ് ഈ പാട്ട് വീണ്ടും എത്തുന്നത്‌. സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ ആണ് പഴയ ഈ ക്ലാസ്സിക്‌ എടുത്തു പുതുക്കി മലയാളികള്‍ക്ക് മുന്നില്‍ എത്തിക്കുന്നത്. സംഗീതം മാറിയില്ല എങ്കിലും പുതിയ തലമുറയില്‍ എത്തിക്കുമ്പോള്‍ ചെയ്യേണ്ടതായ ചില മിനുക്ക്‌ പണികള്‍ ചെയ്തിട്ടുണ്ട്. ചിത്ര ആണ് പാടുന്നത്.
കഴിഞ്ഞ ആഴ്ച ഈ പാട്ട് കേള്‍ക്കാന്‍ ഇടയായി. ആദ്യത്തെ തവണ കേട്ടപ്പോള്‍ തന്നെ ഞാന്‍ ആ പാട്ടില്‍ ലയിച്ചുപോയി. അതി ഗംഭീരം!!!! പിന്നെ പിന്നെ ഒരുപാട് തവണ തുടര്‍ച്ചയായി കേട്ടു. ചിത്ര ഈ പാട്ട് ഒരുപാട് മനോഹരമായാണ് പാടിയത്. ചിത്രക്ക് ആയിരം ആയിരം ആശംസകള്‍...! നിങ്ങളും ഈ പാട്ട് കേള്‍ക്കണം... കേട്ടോ.

2 - നിലാമഴ... (ആല്‍ബം:ഹാര്‍ട്ട്‌ ബീറ്റ്സ് :: ബാലഭാസ്കര്‍)

പാട്ട് പുതിയതല്ല. പക്ഷെ ഞാന്‍ കേള്‍ക്കുന്നത് ആദ്യമായാണ്‌. ഇതും ചിത്ര പാടിയത് തന്നെയാണ്. എന്‍റെ ഒരു സുഹൃത്ത് ആണ് ഈ പാട്ടിനെ കുറിച്ച് എന്നോട് പറഞ്ഞത്. ടീവിയില്‍ കണ്ടപ്പോള്‍ ഇഷ്ടപ്പെട്ടു എന്നും, ഞാന്‍ അത് കേള്‍ക്കണമെന്നും പറഞ്ഞു. പിന്നെ എവിടെയൊക്കെയോ തപ്പി പിടിച്ചു കണ്ടുപിടിച്ചു. കേട്ടപ്പോള്‍ കൊള്ളാം. നല്ല രസമുള്ള ഒരു പാട്ടാണ്. വരികളും കൊള്ളാം.

3 - പൂനിലാ മഴ നനയും... (ബോണസ് ട്രാക്ക്: ചോട്ടാമുംബൈ) 2007 

ഈ പാട്ടും പുതിയതല്ല. പക്ഷെ ഇത് മുന്‍പൊന്നും കൂടുതല്‍ ശ്രദ്ധിച്ചിട്ടില്ല. ഈയിടെ ആണ് ഈ പാട്ട് കണ്ടപ്പോള്‍ ഏതാണെന്ന് അറിയാനായി നോക്കിയത്. ചോട്ടാ മുബൈ എന്ന ചിത്രത്തിന്‍റെ ഓഡിയോ സി.ഡി.യില്‍ ആണ് ഈ പാട്ട് വന്നത്. സിനിമയില്‍ കണ്ടിട്ടില്ല. വയലാര്‍ ശരത് എഴുതിയ അതി മനോഹരമായ വരികള്‍ക്ക് രാഹുല്‍ രാജ് ആണ് അതിനൊപ്പം മനോഹരമായ ഈണം നല്‍കിയിട്ടുള്ളത്. ഞാന്‍ ഇത് ഇവിടെ എഴുതുന്നതും ഈ പാട്ട് കേട്ടുകൊണ്ടാണ്. പാട്ട് പാടിയത് സംഗീത്, സംഗീത എന്നിവര്‍ ചേര്‍ന്നാണ്. രണ്ടു പേരും വളരെ വളരെ നന്നായി പാടിയിരിക്കുന്നു. ഈ പാട്ട് കേള്‍ക്കുമ്പോള്‍ അറിയാതെ ഏതോ ഒരു അദൃശ്യ പ്രണയത്തിലേക്ക് മനസ് അറിയാതെ ഇറങ്ങി പോവുകയാണ്.. എന്‍റെ മനസ് ഏതോ ഒരു ലോകത്തേക്ക് പാറുകയാണ്... മനസ് നിറയെ അനുഭൂതിയുടെ തേന്‍ നിറയ്ക്കുന്ന ഒരു അപൂര്‍വ സുന്ദര ഗാനം... (ഇനിയും കുറെ പറയണം, പക്ഷെ വാക്കുകള്‍ കിട്ടുന്നില്ല..) നിങ്ങളും ഈ പാട്ട് കേള്‍ക്കണം. തീര്‍ച്ചയായും കേള്‍ക്കണം.

ഇതൊക്കെ ആണ് ഞാന്‍ ഈ ആഴ്ചയില്‍ അടുത്തറിഞ്ഞ മലയാളം പാട്ടുകള്‍. രണ്ടുമൂന്നു ഇംഗ്ലീഷ് പാട്ടുകള്‍ കൂടി ഉണ്ട്. അതില്‍ മറക്കാന്‍ പറ്റാത്ത ഒന്നാണ് "21 Guns" എന്ന പാട്ട്. GreenDay എന്ന റോക്ക് ബാന്‍ഡ് പോയ വര്‍ഷം പുറത്തിറക്കിയ "21st Century Breakdown" എന്ന ആല്‍ബത്തിലെ ഒരു പാട്ടാണ് ഇത്. ഈ ആല്‍ബം ആണ് ഏറ്റവും മികച്ച റോക്ക് ആല്‍ബത്തിനുള്ള കഴിഞ്ഞ വര്‍ഷത്തെ ഗ്രാമ്മി അവാര്‍ഡ്‌ വാങ്ങിയത്. കേള്‍ക്കാന്‍ കൊല്ലം. നല്ല രസമുണ്ട്. പിന്നെ Lady GaGa (Telephone), Beyonce (Halo, All the single ladies) അങ്ങനെ കുറെ... അതൊക്കെ കേള്‍ക്കാന്‍ ഒരു രസം...

ഇനി ഞാന്‍ കണ്ട രണ്ടു പ്രധാന സിനിമകള്‍ - ഋതു, നീലത്താമര.

ഋതു - ഈ സിനിമ വര്‍ണിക്കാന്‍ ഒരു പോസ്റ്റ്‌ തന്നെ വേണം. എന്നാലും ഞാന്‍ കുറച്ചു കാര്യങ്ങള്‍ പറയാം.

ആദ്യമായി ഇത്തരമൊരു സിനിമ ചെയ്ത ശ്യാമപ്രസാദിന് അഭിനന്ദനങ്ങള്‍. പുതിയ കാലഘട്ടത്തിന്‍റെ പ്രയാണം അപ്പടി മനസിലാക്കി അതിന്‍റെ ആത്മാവ് ഉള്‍ക്കൊണ്ടുകൊണ്ട് ഇത്തരമൊരു ചിത്രം ചെയ്യാന്‍ അപാര കഴിവ് തന്നെ വേണം. അത്രയ്ക്ക് സുന്ദരമായാണ് ഋതു അദ്ദേഹം കൈകാര്യം ചെയ്തിട്ടുള്ളത്.

ഐ ടി മേഖലയിലെ യുവത്വത്തിന്‍റെ കഥയാണ് ഋതു എന്ന ചിത്രത്തിന്‍റെ പ്രമേയം. ഐ ടി യില്‍ വലിയൊരു കരിയര്‍ കെട്ടിപ്പടുക്കുവാന്‍ വെമ്പല്‍ കൊള്ളുന്ന യുവത്വം. പണം മാത്രം മുന്നില്‍ കണ്ട് രാപകല്‍ ഇല്ലാതെ നെട്ടോട്ടം ഓടുന്ന യുവത്വം. ഈ തിരക്കില്‍ അവരില്‍ ഭൂരിഭാഗവും തങ്ങള്‍ക്കു പിന്നില്‍ നഷ്ടപെടുന്ന മനോഹരമായ ജീവിതത്തെയും ബന്ധങ്ങളെയും ഒന്നും തന്നെ കാണുന്നില്ല. ഒടുവില്‍ ഒരുപാട് ദൂരങ്ങള്‍ കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ ഉണ്ടാകുന്ന ഭീതിജനകമായ നഷ്ടപ്പെടലുകളുടെ തിരിച്ചറിവ്... ഇങ്ങനെയൊക്കെ മുന്നേറുന്ന ഒരു അതി മനോഹരമായ ചിത്രം ആണ് ഋതു.

ഋതുക്കള്‍ മാറുന്നു. പക്ഷെ നമ്മളോ?  - ഈ ചോദ്യത്തിന്‍റെ ഉത്തരം കൂടിയാണ് ഈ ചിത്രം.

എന്‍റെ അഭിപ്രായത്തില്‍, ഐ ടി മേഖലയില്‍ ജോലി തിരഞ്ഞെടുക്കുന്ന ഓരോരുത്തരും ഈ ചിത്രം തീര്‍ച്ചയായും കാണുക തന്നെ വേണം. നമ്മുടെ മനസ്സില്‍ നമ്മള്‍ പോലും അറിയാതെ കാത്തു സൂക്ഷിക്കുന്ന സ്നേഹവും പ്രണയവും സൌഹൃദങ്ങളും ഒന്നും നഷ്ടപ്പെടാതിരിക്കട്ടെ. മാനുഷിക മൂല്യങ്ങളും ബന്ധങ്ങളും എന്നെന്നും നിലനില്‍ക്കട്ടെ...

പിന്നെ ഞാന്‍ കാത്തിരുന്നു കണ്ടത് - നീലത്താമര - കണ്ട് കഴിഞ്ഞപ്പോള്‍ വേണ്ടായിരുന്നു എന്ന് തോന്നി... പാവം ഞാന്‍... വെറുതെ സമയം കളഞ്ഞു... ഇനി പറഞ്ഞിട്ട് എന്താ???

പ്രതീക്ഷിച്ച അത്രയും വിടര്‍ന്ന താമര അല്ലായിരുന്നു കുഞ്ഞിമാളുവിന്റെ നീലത്താമര. സംഭവം പഴയ വീഞ്ഞ് തന്നെ. വ്യത്യാസം ഒന്നേയുള്ളൂ - ക്യാമറ പുതിയത്, ടെക്നോളജി പുതിയത്.

എം.ടി സാറിന്‍റെ തിരക്കഥ കണ്ടുകൊണ്ടിരിക്കാം. പക്ഷെ, സിനിമ കണ്ട് കഴിയുമ്പോള്‍ നമുക്ക് അതില്‍ നിന്നും എന്തെങ്കിലും കിട്ടിയ ഒരു ഫീലിംഗ് ഉണ്ടാകില്ല. വെറുതെ രണ്ടു മണിക്കൂര്‍ തള്ളി നീക്കിയ ഒരു മടുത്ത പ്രതീതി ആണ് ഉണ്ടായത്. രണ്ടാമത് ഒന്നുകൂടി കാണാന്‍ തോന്നാത്ത ഒരു സിനിമ. അതുകൊണ്ട് ഇനി കാണാന്‍ പ്ലാന്‍ ഇല്ല.

സിനിമയൊക്കെ കഴിഞ്ഞു, ഇനി മറ്റു ചില കാര്യങ്ങള്‍.

കോളേജിലെ ക്ലാസ്സ്‌ കഴിഞ്ഞു. കുട്ടികള്‍ക്ക് സ്റ്റഡി ലീവ് ആയതുകൊണ്ട് അധ്യാപകര്‍ക്ക് മറ്റു ചില ചുമതലകള്‍ ആണ്. എനിക്ക് കിട്ടിയത് ലൈബ്രറി ബുക്കുകള്‍ വെരിഫൈ ചെയ്യാനുള്ള ഡ്യൂട്ടി ആണ്. മൊത്തം വരുന്ന 18500 ബുക്കില്‍ എനിക്ക് കിട്ടിയത് സാഹിത്യം അടങ്ങുന്ന 3000 ബുക്കുകള്‍ എണ്ണുന്ന ചുമതല ആണ്. സാഹിത്യം ആയതുകൊണ്ട് ബോറടിക്കാതെ 4 ദിവസം കൊണ്ട് സംഗതി നടന്നു.

ആദ്യം ഇത്രേം ബുക്കുകള്‍ കണ്ട് കണ്ണ് തള്ളി. എങ്കിലും ഒരു അറ്റത്തു നിന്നും ഓരോന്നായി എടുത്തു തുടങ്ങിയപ്പോള്‍ രസമായി. ഇതുവരെ കേട്ടിട്ടില്ലാത്ത നിരവധി നിരവധി കാര്യങ്ങള്‍ അടങ്ങുന്ന അനവധി അനവധി ബുക്കുകള്‍... സാഹിത്യം, കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, പഠനങ്ങള്‍... അങ്ങനെ പോകുന്നു ഓരോരോ വിഷയങ്ങള്‍...

ബുക്കുകള്‍ എന്നുമ്പോള്‍ ഞാന്‍ പണ്ട് എവിടെയോ വായിച്ചത് ഓര്‍ത്തു - പണ്ട് ഏതോ രാജാവ് പറഞ്ഞത്രേ, അദ്ദേഹം രാജാവ് അല്ലായിരുന്നെങ്കില്‍ ഒരു വലിയ ലൈബ്രറിയിലെ കാവല്‍ക്കാരന്‍ ആകുമായിരുന്നു എന്ന്... (രാജാവിന്‍റെ പേര് മറന്നു)

ഓഹോ, രാജാവിനു ബുക്ക്‌ വായിക്കാന്‍ ഇത്ര ആര്‍ത്തി ആണോ?

ആര്‍ത്തി അല്ല, ചിലര്‍ അങ്ങനെ ആണ്, ഒരുപാട് ഒരുപാട് വായിക്കും. എന്ത് കിട്ടിയാലും വായിക്കും. എന്നാലും ഞാന്‍ ഓര്‍ത്തു, നമുക്ക് താല്പര്യം ഇല്ലാത്തത് നമ്മള്‍ എങ്ങനെ ആണ് വായിക്കുന്നത്? ചിലപ്പോ വെറുതെ രസത്തിനു വായിക്കുമായിരിക്കും അല്ലേ...

പിന്നെ പോയ വാരം ഒരു മനോഹരമായ ഹര്‍ത്താല്‍ കൂടി ആഘോഷിച്ചു. വിലക്കയറ്റത്തിന് എതിരെ നടത്തിയ ഹര്‍ത്താല്‍. അന്നേ ദിവസം പാര്‍ട്ടിക്കാര്‍ ട്രെയിന്‍ തടഞ്ഞും കടകമ്പോളങ്ങള്‍ അടപ്പിച്ചും ഹര്‍ത്താല്‍ ആഘോഷിച്ചു. ജനങ്ങള്‍ വീട്ടിലിരുന്നു ടിവിയില്‍ വിവിധ ജ്വല്ലറികള്‍ സ്പോണ്‍സര്‍ ചെയ്ത "ഹര്‍ത്താല്‍ ദിന പ്രത്യേക" പരിപാടികള്‍ ആസ്വദിച്ചു. (അതിനിടെ മറ്റൊരു കോമഡി - ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലില്‍ വാര്‍ത്ത വായിച്ച ആള്‍ ഹര്‍ത്താല്‍ റിപ്പോര്‍ട്ട്‌ പറഞ്ഞു തീര്‍ത്തത് ഇങ്ങനെ ആണ് - "അടുത്ത ഹര്‍ത്താല്‍ ദിനത്തിലും ഇതേ കാര്യങ്ങള്‍ തന്നെ പറയാമെന്ന പ്രതീക്ഷയോടെ മറ്റു വാര്‍ത്തകള്‍ തുടരുന്നു...")

എന്തായാലും ഹര്‍ത്താല്‍ വന്‍ വിജയം ആയിരുന്നു. ഇപ്പൊ നിത്യോപയോഗ സാധനങ്ങള്‍ എല്ലാം കടയില്‍ ചെന്നാല്‍ പൈസ കൊടുക്കാതെ കിട്ടും.

എന്തായാലും ഇനി അടുത്ത ഹര്‍ത്താല്‍ ദിനം ആഘോഷിക്കാന്‍ ജനങ്ങളും ചാനലുകാരും തയ്യാറെടുക്കുകയാണ്. സ്ഥിരമായി ഹര്‍ത്താല്‍ നടത്തി ജനജീവിതം ദുസ്സഹമാക്കുന്നതില്‍ പ്രതിഷേധിച്ചുകൊണ്ട് ഉടന്‍ തന്നെ ഒരു ഹര്‍ത്താല്‍ നടത്താന്‍ സാധ്യത ഉണ്ടെന്നു കേള്‍ക്കുന്നു.

ഇതൊക്കെ ആണ് പോയ ഒരാഴ്ചത്തെ പ്രധാന വിശേഷങ്ങള്‍. ഇനി വീണ്ടും കാണാം.

അതുവരേക്കും ബൈ...!

Sunday, March 28, 2010

എന്‍റെ കവിത

ഇന്ന് മറ്റൊരു മനോഹരമായ ഞായറാഴ്ച. വീട്ടില്‍ ഇരുന്നു ഗൂഗിളില്‍ കയറി സെര്‍ച്ച്‌ ചെയ്തും മറ്റുള്ളോരുടെ ഓര്‍ക്കുട്ട് പ്രൊഫൈല്‍ നോക്കിയും സമയം നീങ്ങുമ്പോള്‍ ഒരു പഴയ ചിന്ത മനസ്സില്‍ വന്നു - എന്‍റെ "കവിത" - അത് ബ്ലോഗില്‍ എഴുതിയാലോ എന്ന്. എന്നാല്‍ എഴുതാം എന്ന് തീരുമാനിച്ചു.

എന്‍റെ കവിത എന്ന് കേള്‍ക്കുമ്പോള്‍ ഞാന്‍ ഒരു കവി ആണെന്ന് തെറ്റിദ്ധരിക്കരുത്. ഞാന്‍ ഇതുവരെ പ്രസിദ്ധപ്പെടുത്താത്ത ഈ "അമൂല്യരത്നം" ഇന്ന് പുറംലോകം കാണുകയാണ്. എന്‍റെ സാഹിത്യ സൃഷ്ട്ടി (ഹാ ഹാ..... അയ്യോ... തമാശ....) ഇന്ന് ഇവിടെ റിലീസ് ചെയ്യുകയാണ്.

ഇനി ഈ കവിത എഴുതാനുണ്ടായ സാഹചര്യം പറയാം.

കോളേജില്‍ ഞാന്‍ ബി.ടെക് ആദ്യവര്‍ഷം പഠിക്കുമ്പോഴാണ് ഈ കവിത എഴുതുന്നത്‌. കൃത്യമായി പറഞ്ഞാല്‍ 2005 നവംബര്‍ മാസത്തില്‍. അന്ന് ഞാന്‍ ഈ പേപ്പര്‍ മടക്കി ചുരുട്ടി ബുക്കിനകത്ത്‌ ഒളിപ്പിച്ചതാണ്. പിന്നെ ഇടയ്ക്കിടെ എടുത്തു നോക്കി വായിച്ചു ചിരിക്കാറുണ്ട്. ഇനി അത് എല്ലാരും വായിച്ചു ചിരിക്കട്ടെ.

അന്ന് എന്നെ കെമിസ്ട്രി പഠിപ്പിക്കുന്ന ടീച്ചര്‍ ആണ് കവിത. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ല അധ്യാപകരില്‍ ഒരാള്‍. ഞാന്‍ പലപ്പോഴും മാതൃക ആക്കാന്‍ ആഗ്രഹിച്ചിട്ടുള്ള ഒരു നല്ല അധ്യാപിക.

ഒരുദിവസം കവിത ടീച്ചര്‍ എല്ലാരോടും ഫീഡ്ബാക്ക് എഴുതാന്‍ പറഞ്ഞു. ക്ലാസ്സിനെ കുറിച്ചും, പഠിപ്പിക്കുന്ന രീതിയെ കുറിച്ചും ഒക്കെ അഭിപ്രായം എഴുതി കൊടുക്കണം. ഒരു പേപ്പറില്‍ എഴുതി മടക്കി കൊടുക്കണം, നമ്മുടെ പേരൊന്നും വയ്ക്കണ്ട എന്നും പറഞ്ഞു.

"പേര് വയ്ക്കണ്ട" എന്ന് കേട്ടപ്പോള്‍ എന്‍റെ ഉള്ളിലെ ചെകുത്താന്‍ എഴുനേറ്റു... ആളറിയാതെ നിന്ന് ഓരോ ചട്ടമ്പിത്തരങ്ങള്‍  ഒപ്പിക്കാന്‍ എനിക്ക് വല്ലാത്ത താല്പര്യമാണ്... ഇത്തവണ എന്ത് കാണിച്ചുകൂട്ടണം എന്ന് ഞാന്‍ ആലോചിച്ചു. അപ്പോള്‍ കിട്ടിയതാണ് "കവിതക്ക് ഒരു കവിത" എന്ന ആശയം.

പിന്നെ വൈകിയില്ല, രണ്ടു പേപ്പര്‍ എടുത്തു. ഒന്നില്‍ ഇംഗ്ലീഷില്‍ ടീച്ചറിനെ കുറിച്ച് ഫീഡ്ബാക്ക് എഴുതി. മറ്റേതില്‍ നല്ലൊരു പടവും വരച്ചു, കൂടെ മലയാളത്തില്‍ ഒരു കവിതയും എഴുതി. "എന്‍റെ കവിത" എന്നായിരുന്നു ടൈറ്റില്‍. വരികള്‍ കൃത്യമായി ഓര്‍ക്കുന്നില്ല. ഏകദേശം - "പ്രിയ കവിതേ, നീയെന്‍റെ ജീവന്‍റെ കവിത" - എന്നൊക്കെ ആയിരുന്നു വരികള്‍. എന്നിട്ട് രണ്ടു പേപ്പറും ഒരുമിച്ചു വരാതെ രണ്ടു തവണ ആയി കൊടുത്തു. അതെല്ലാം വാങ്ങി കവിത ടീച്ചര്‍ പോയി.

പിറ്റേന്ന് കവിത ടീച്ചര്‍ വന്നിട്ട് ഫീട്ബാക്കിന്‍റെ കാര്യം പറഞ്ഞു. എന്നിട്ട് എന്നെ നോക്കി പറഞ്ഞു - "വിഷ്ണു, കവിത കൊള്ളാം കേട്ടോ" എന്ന്. ഞാന്‍ ഒന്ന് കിടുങ്ങി. "എന്‍റെ ദൈവമേ....!!!!" എന്നൊരു നിലവിളി... ഞാന്‍ ആണ് കവിത എഴുതിയതെന്നു എങ്ങനെ മനസിലായി? ആരോ എന്നെ ഒറ്റിക്കൊടുത്തു.... ഹോ... കഴുതകള്‍... ക്ലാസ്സ്‌ നിറയെ കഴുതകള്‍...

പിന്നെ എല്ലാരും എന്നോട് ചോദിച്ചു ഞാന്‍ കവിതയൊക്കെ എഴുതാറുണ്ടോ എന്ന്. കോളേജില്‍ വന്നതല്ലേ ഉള്ളു, എല്ലാര്‍ക്കും എല്ലാരെയും അറിയില്ലല്ലോ... ഞാന്‍ ഒന്ന് "മിനുങ്ങി". എന്നാല്‍ പിന്നെ കവിത എഴുതിയാലോ എന്നൊരു അതിമോഹം മനസ്സില്‍ കടന്നുകൂടി. അങ്ങനെ, എം.ടി.വാസുദേവന്‍ നായര്‍ സാര്‍ പറഞ്ഞതുപോലെ, എന്‍റെ മനസ്സില്‍ ഒരു കവിത അലയടിക്കാന്‍ തുടങ്ങി. ഒരു കവിതയുടെ തന്തു മനസ്സില്‍ കിടന്നു പിടഞ്ഞില്ല എങ്കിലും, കവിത എഴുതണമെന്നുള്ള അതിമോഹം എന്നെ ഒരു കവിതയില്‍ കൊണ്ടെത്തിച്ചു. അങ്ങനെയാണ് ഈ കവിത എഴുതുന്നത്‌.

ആദ്യത്തെ നാലുവരികള്‍ ആണ് ആദ്യം എഴുതിയത്. പിന്നെ കുറെനാള്‍ കഴിഞ്ഞാണ് ബാക്കി എഴുതുന്നത്‌. എഴുതുമ്പോള്‍ രണ്ടുപേര്‍ക്ക് അര്‍ത്ഥം അറിയാമായിരുന്നു - എനിക്കും ദൈവത്തിനും. ഇപ്പൊ ഒരാള്‍ക്ക്‌ മാത്രമേ അര്‍ത്ഥം അറിയൂ - ദൈവത്തിനു മാത്രം.

ഇതിനും ഞാന്‍ മറ്റൊരു ടൈറ്റില്‍ ആലോചിച്ചു മെനക്കെട്ടില്ല. ഞാന്‍ പേര് കൊടുത്തു - "എന്‍റെ കവിത" - അതിന്‍റെ കൂടെ ഒരു അടിക്കുറിപ്പും - "അര്‍ത്ഥം മറന്നുപോയി" . ആ കവിത ഇന്ന് ഇവിടെ റിലീസ് ചെയ്യട്ടെ.

"എന്‍റെ കവിത"


ചിന്താരത്നമായി വിരിയുന്ന കവിതേ,
നീയെന്നില്‍ നിറയ്ക്കുന്നിതായിരം പൂക്കള്‍.
ആയിരം പൂക്കളായി വിരിയുന്ന സ്വപ്നമോ,
ആരിലും കുടികൊള്ളും ആത്മ സാമ്രാജ്യമോ...

മനസിന്‍റെ പാതയിലൊരുമിച്ചു വന്നു നാം,
മനസിന്‍റെ മനസിലെ മനസുകള്‍ കൈമാറി,
നീണ്ടുപോകുന്നൊരീ യാത്രയില്‍ വീണ്ടും
കണ്ടുമുട്ടുമെന്നോര്‍ത്തു പിരിഞ്ഞു നാം.

ഇന്നലെയെന്‍റെയീ ജന്മമുറങ്ങുമ്പോഴും,
ഇന്നെന്‍റെ സ്വന്തമീ വര്‍ണ്ണമുറങ്ങുമ്പോഴും,
നാളെയീ ജീവന്‍റെ താളമുറങ്ങുമ്പോഴും,
എന്നെന്നുമെന്‍സ്വന്തം നീ മാത്രം നീ മാത്രം.



പ്രിയ വായനക്കാരെ, ഇതൊക്കെ വായിച്ചിട്ട് എനിക്കിട്ടു രണ്ടു തരണമെന്ന് തോന്നുന്നെങ്കില്‍, അതൊക്കെ ഫീഡ്ബാക്ക് ആയി എഴുതണം. പക്ഷെ ഞാന്‍ ചെയ്തമാതിരി അനോണിമസ് ആയി കവിത എഴിതിയേച്ചു പോകരുത് കേട്ടോ...


വീണ്ടും കാണുന്നതുവരെ ബൈ...!

Thursday, February 05, 2009

മകന്‍റെ അച്ഛന്‍...!

കഴിഞ്ഞ ഞായറാഴ്ച ഞാനും അച്ചുവും അഞ്ജുവും കൂടി തിരുവനന്തപുരം രമ്യയില്‍ സിനിമ കാണാന്‍ പോയി. വെറും സിനിമ അല്ല, ഒരു അടിപൊളി സിനിമ. "മകന്‍റെ അച്ഛന്‍"... സത്യം പറയാല്ലോ, നാളുകള്‍ക്കു ശേഷം വീണ്ടുമൊരു അടിപൊളി കുടുംബചിത്രം കാണുകയാണ്.

നമ്മുടെയെല്ലാം പ്രിയപ്പെട്ട ആ വലിയ പ്രതിഭ - ശ്രീനിവാസന്‍ - ഈ ചിത്രത്തില്‍ തിളങ്ങുകയാണ്. വിനീത് അച്ഛനോടൊപ്പം തന്നെ തിളങ്ങുന്ന ഒരു താരം ആയി ഉയരുകയാണ്... ഇതിനോടകം തന്നെ വിനീത് ആലാപനത്തിലും, ഗാനരചനയിലും, അതുപോലെ തന്നെ അഭിനയത്തിലും കഴിവ് തെളിയിച്ചതാണ്. ഈ ചിത്രത്തിലും വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സുഹാസിനി വളരെ നന്നായി ആ അമ്മ റോള്‍ ചെയ്തിട്ടുണ്ട്.

ഒരു നല്ല തീം തന്നെ സംവിധായകന്‍ തിരഞ്ഞെടുത്തു. സ്വന്തം മക്കളെ എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ "തല്ലിപ്പഴുപ്പിക്കുന്ന" ഒരു അച്ഛന്‍. അച്ഛനെ ഒരു ശത്രുവിനെ പോലെ കാണുന്ന മകന്‍. ഇവര്‍ക്ക് രണ്ടുപേര്‍ക്കുമിടയില്‍ ജീവിക്കുന്ന ഒരു അമ്മ. ഇതെല്ലാം വളരെ നന്നായി ചെയ്തിരിക്കുന്നു. കുടുംബസമേതം കണ്ട് ആസ്വദിക്കാന്‍ ഒരു നല്ല ചിത്രം.

എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു രംഗം പറയാം. വിനീതിനെ അവന്‍റെ കൂടെ പഠിക്കുന്ന ഒരു പെണ്‍കുട്ടി അവരുടെ ക്ലാസ്സ് തീരുന്ന ദിവസം പ്രണയാഭ്യര്‍ത്ഥന നടത്തുന്ന രംഗം. അതിന് വിനീത് പറയുന്ന മറുപടി വളരെ നന്നായിരിക്കുന്നു. അത് സത്യം പറഞാല്‍ പുതു തലമുറയുടെ ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടാണ് ചൂണ്ടിക്കാട്ടുന്നത്. പണ്ടുള്ളവര്‍ പറയുന്നപോലെ അല്ല, പുതു തലമുറ വളരെ "സെലക്ടീവ്" ആണ്. ജീവിതത്തെക്കുറിച്ച് ഉറച്ച കാഴ്ചപ്പാട് ഉള്ളവരാണ് അവര്‍. അവരുടെ ജീവിതം അവര്‍ തന്നെ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ മിക്കവാറും വീട്ടുകാര്‍ അതിന് തടയിടുമ്പോള്‍ വീട്ടില്‍ അടിയാകുന്നു, അവര്‍ ഒന്നുകില്‍ സ്വന്തം ജീവിതം തേടി പോകുന്നു, അല്ലെങ്കില്‍ ജീവിതം വീട്ടുകാര്‍ക്ക് മുന്നില്‍ ഹോമിച്ചു വിധിക്ക് മുന്നില്‍ കീഴടങ്ങുന്നു.

മൊത്തത്തില്‍ ഒരു നല്ല ചിത്രം തന്നെയാണ്. കുടുംബസമേതം കാണേണ്ട ഒരു ചിത്രം. അവര്‍ പറയുന്നപോലെ തന്നെ, "ഇനിയും ജനിക്കാനിരിക്കുന്ന അച്ഛന്മാര്‍ക്കു" വേണ്ടിയാണ് ഈ ചിത്രം...

Saturday, January 24, 2009

എന്‍റെ പ്രിയപ്പെട്ട പാട്ടുകള്‍...

എല്ലാര്‍ക്കും കാണും കുറെ ഇഷ്ടപ്പെട്ട പാട്ടുകള്‍, അല്ലേ? പാട്ടുകള്‍ ഇഷ്ടപ്പെടാന്‍ കാരണങ്ങള്‍ പലതാണ്. അതിന്‍റെ സംഗീതം, വരികള്‍, അങ്ങനെ ഒരുപാട്...

എനിക്കും ഉണ്ട് കുറെ ഇഷ്ടപ്പെട്ട പാട്ടുകള്‍. അതെല്ലാം ഇവിടെ എഴുതുകയാണ്...

1. കാണുമ്പോള്‍ പറയാമോ...
(ഇഷ്ടം |2001| - കെ.എസ്.ചിത്ര, യേശുദാസ്, കൈതപ്രം, മോഹന്‍ സിതാര | സിബി മലയില്‍)
- പ്രിയപ്പെട്ടവര്‍ പാടുമ്പോള്‍ ആ പാട്ട് നമുക്കും പ്രിയപ്പെട്ടതാകുന്നു.

2. സുഖമാണീ നിലാവ്...
(നമ്മള്‍ |2002| - ജ്യോത്സ്ന, വിധു പ്രതാപ്,(വരികള്‍ ആരെന്നു അറിയില്ല), മോഹന്‍ സിതാര | കമല്‍)
- എന്തൊരു അടിപൊളി പാട്ടാണ്...!! മനസ്സില്‍ അല്പമെങ്കിലും പ്രണയം സൂക്ഷിക്കുന്ന എല്ലാരും ഈ പാട്ട് ഇഷ്ടപ്പെടും. ഉറപ്പ്...! പിന്നെ, സംഗീതം ഇഷ്ടപ്പെടുന്ന ആരും ഈ പാട്ട് കേട്ടിരുന്നുപോകും... എന്‍റെ അറിവില്‍ തന്നെ ഈ പാട്ട് ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. വര്‍ണിക്കാന്‍ കഴിയാത്ത അത്ഭുതം ആണ് ഈ പാട്ട്.

3. ഏതോ ജലശംഖില്‍...
(മൈ മദേഴ്സ് ലാപ്ടോപ് |2008| - സോണിയ, റഫീഖ് അഹമ്മദ്, ശ്രീവല്‍സന്‍. ജെ. മേനോന്‍ | രൂപേഷ് പോള്‍)
- ഞാന്‍ എന്നെന്നും ഇഷ്ടപ്പെടുന്ന ഒരു പാട്ട്. വരികളില്‍ നിറയെ ജീവന്‍റെ തുടിപ്പുകള്‍ എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞ ഒരു പാട്ട്. സോണിയ അത് വളരെ മനോഹരമായി പാടിയിരിക്കുന്നു. റഫീഖ് ആദ്യമായി സിനിമയില്‍ വന്നതാണ് എന്ന് കേട്ടു. നന്നായി എഴുതിയിരിക്കുന്നു. സംഗീതം വളരെ മനോഹരം. ഒരുപാട് ഇഷ്ടമാണ് ഈ പാട്ട്.

4. പൂങ്കുയിലേ, പൂങ്കുയിലേ...
(ആല്‍ബം: കോഫി @ എം.ജി.റോഡ് |2008| - ദിവ്യ.എസ്.മേനോന്‍ [ബ്ലോഗ്], വിനീത് ശ്രീനിവാസന്‍, ഷാന്‍ റഹ്‌മാന്‍ | വിനീത് ശ്രീനിവാസന്‍)
- എന്‍റെ ഏറ്റവും വലിയ സുഹൃത്തിന് ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുന്ന പാട്ട്. ഈ പാട്ടിന്‍റെ വരികള്‍ക്ക് എന്‍റെ ജീവിതവുമായി വളരെ സാമ്യമുണ്ട്‌. അല്ല, എന്‍റെ ജീവിതം തന്നെയാണ് ആ വരികളില്‍ പ്രതിഫലിക്കുന്നത്. നമ്മുടെ ജീവിതത്തിലേക്ക് ചിലര്‍ കടന്നുവരുമ്പോള്‍ നമ്മുടെ ജീവിതം വല്ലാതെ മാറും. അത് തന്നെയാണ് ഈ പാട്ടില്‍ വിനീത് കാണിച്ചു തരുന്നത്. മനോഹരമായ വരികള്‍. ഗായിക ദിവ്യ വളരെ മനോഹരമായി പാടിയിരിക്കുന്നു. തികച്ചും പ്രണയം തുളുമ്പുന്ന ശബ്ദം (സുജാതയെ പോലെ). കേട്ടപ്പോള്‍ ഒരുപാട് ഇഷ്ടം തോന്നി ഈ പാട്ടിനോട്. സ്വന്തം ജീവിതം പ്രതിഫലിക്കുന്ന എന്തും ആരും ഇഷ്ടപ്പെടും അല്ലേ?

5. വാനമ്പാടി ആരെ തേടുന്നു നീ...
(ആല്‍ബം: നിലാവിന്‍റെ കയ്യൊപ്പ് |2003| - സുജാത, എം.ജി.ശ്രീകുമാര്‍, എസ്.രമേശന്‍ നായര്‍, മനു രമേശന്‍)
- ഈ പാട്ട്‌ എനിക്ക് ഒരുപാട് ഇഷ്ടമാണ്. തികച്ചും മനോഹരമായ വരികള്‍. സ്നേഹത്തിന്‍റെ പ്രതിഫലനം. പ്രണയത്തിന്‍റെ ആവിഷ്കാരം. അച്ഛന്‍റെ വരികള്‍ക്ക് മകന്‍ മനു അതിമനോഹരമായി സംഗീതം നല്‍കിയിരിക്കുന്നു. ഞാന്‍ എന്‍റെ ഏകാന്ത നിമിഷങ്ങളില്‍ കണ്ണുമടച്ചിരുന്നു ഈ പാട്ട്‌ കേള്‍ക്കും. എന്‍റെ മനസ് അപ്പോള്‍ അതിമനോഹര പ്രണയത്തിന്‍റെ ഏതോ ഒരു ലോകത്തില്‍ എത്തും. എന്തു രസമാണ് അത്..! സുജാതയുടെ സ്വതസിദ്ധമായ ആ പ്രണയം തുളുമ്പുന്ന, നാണം നിറഞ്ഞ പെണ്‍കുട്ടിയുടെ ശബ്ദം ഈ ഗാനത്തിന് മാറ്റുരയ്ക്കുന്നു. എം.ജിയും നന്നായി പാടി. മൊത്തത്തില്‍ ഈ ഗാനം ഒരു ഉല്‍സവം പോലെ തന്നെയാണ് എന്ന് പറയാതെ വയ്യ. ഈ ആല്‍ബത്തിലെ എല്ലാ പാട്ടുകളും മനോഹരമാണ്... നിങ്ങള്‍ ഈ ആല്‍ബം മുഴുവന്‍ കേള്‍ക്കണം എന്നാണു എന്‍റെ അഭിപ്രായം...

6. ചിത്രമണിക്കാട്ടില്‍ ...
(സിംഫണി |2004| - കൈതപ്രം, ദീപക് ദേവ് | ഐ.വി.ശശി)
- ദീപക് ചേട്ടന്‍റെ സംഗീതം ഒരു പ്രത്യേകതയുള്ളതാണ്. വളരെ ടെക്നിക്കല്‍ ആയിട്ടാണ് അദ്ദേഹം സംഗീതം ചെയ്യുന്നത്. എനിക്ക് ദീപക് ദേവിന്‍റെ എല്ലാ പാട്ടുകളും ഇഷ്ടമാണ്. "ചിത്രമണിക്കാട്ടില്‍..." വളരെ ഇഷ്ടപ്പെട്ട ഒന്നാണ്. അതിന്‍റെ മനോഹരവും അര്‍ത്ഥമുള്ളതുമായ വരികള്‍, സംഗീതം, അങ്ങനെ എല്ലാം. (കാണാന്‍ കൊള്ളില്ല). ഞാന്‍ എന്‍റെ ആദ്യ മൊബൈല്‍ വാങ്ങിയത് 2008 ഫെബ്രുവരി ആണ്. അന്ന് ഞാന്‍ ആദ്യമായി കമ്പ്യൂട്ടറില്‍ കണക്ട് ചെയ്ത ഫോണില്‍ ഈ പാട്ടും സ്റ്റോര്‍ ചെയ്തു. അത് പിന്നെ റിങ്ങ് ടോണ്‍ ആയിട്ട് കേട്ടപ്പോള്‍ പാട്ടിന്‍റെ തുടക്കത്തിലെ മ്യൂസിക് നന്നായി ഇഷ്ടപ്പെട്ടു. (അടുത്ത ആഴ്ച കഴിയുമ്പോള്‍ ഫോണിന്‍റെ ഒന്നാമത്തെ ജന്മദിനം ആണ്). ഇന്നും, ഇപ്പോഴും എന്‍റെ റിങ്ങ് ടോണ്‍ ഈ പാട്ട് തന്നെയാണ്.

ഇനിയും കുറച്ചു പാട്ടുകള്‍ കൂടിയുണ്ട്. ഈ പറഞ്ഞ പാട്ടുകള്‍ കഴിഞ്ഞു വരുന്നവ. ആ പാട്ടുകളുടെ എല്ലാ വിവരങ്ങളും അറിയില്ല. എന്നാലും ഇവിടെ എഴുതാം...

ചെന്താര്‍ മിഴി... (പെരുമഴക്കാലം |2007| - കമല്‍),
നീയെന്‍ സുന്ദരി... (സത്യം |2004| - വിനയന്‍),
തൊട്ടുരുമ്മിയിരിക്കാന്‍ കൊതിയായി... (രസികന്‍ |2004| - ലാല്‍ ജോസ്)
തങ്കത്തിങ്കള്‍ താരൊളിയെ... (ലങ്ക | 2006 | - സാജന്‍)

ഇനിയും വരും... ഇനിയും ഗാനങ്ങള്‍ വരും, കാതിലും മനസിലും തേന്‍മഴ പെയ്യിക്കാന്‍...

Monday, September 01, 2008

ലാപ്ടോപ് സിനിമയിലെ പാട്ടു കേട്ടോ...?

എന്‍റെ ജന്‍മം എവിടേയ്ക്കോ... അറിയില്ല.... എന്നാലും എനിക്ക് ചിന്തിച്ചുകൂടാ എന്നൊന്നുമില്ലല്ലോ... ഞാന്‍ ആലോചിക്കുകയാണ്... എന്തുമാത്രം ദൂരം നാമെല്ലാം സഞ്ചരിച്ചു... എന്തെല്ലാം നേടി... ഒരായിരം ബന്ധങ്ങള്‍... അതിലേറെ എന്നെ മാറ്റിയത് ഞാന്‍ നേടിയ അനുഭവങ്ങള്‍ ആണ്...

ഇപ്പോള്‍ ഞാന്‍ പാട്ടു കേട്ടുകൊണ്ടിരിക്കുകയാണ്... "ലാപ്ടോപ്" എന്ന പുതിയ ചിത്രത്തിലെ പാട്ടുകള്‍... ഒരുപാടു നാളുകള്‍ക്കു ശേഷം ആണ് ഇത്രയധികം എന്‍റെ ഹൃദയത്തെ സ്പര്‍ശിച്ച പാട്ടുകള്‍ ഞാന്‍ കേള്‍ക്കുന്നത്... "ഏതോ ജലശംഖില്‍" എന്ന ഗാനം ഞാന്‍ ഒരുപാടു തവണ കേട്ടു. ഇപ്പോഴും കേള്‍ക്കുന്നു. ഒരുപാട് ഇഷ്ടമായി എനിക്ക് ആ ഗാനം... തികച്ചും ആര്‍ദ്രമായ പ്രണയത്തിന്‍റെ ആവിഷ്കാരം ആണ് ആ കവിത. സത്യത്തില്‍ ലാപ്ടോപ്പിലെ എല്ലാ ഗാനങ്ങളും ഒരു പ്രത്യേക മനസ്ഥിതിയില്‍ ഉള്ള കവിതകള്‍ ആണ്. "ഏതോ ജലശംഖില്‍" വളരെ വളരെ മനോഹരമായ ഒരു കവിത ആണ്. നിങ്ങള്‍ തീര്‍ച്ചയായും കേള്‍ക്കണം എന്ന് തന്നെയാണ് എന്‍റെ അഭിപ്രായം...

എന്നാലും ആ കവിതയുടെ ഭംഗി കാരണം അതിന്‍റെ വരികള്‍ ഇവിടെ എഴുതാന്‍ ഞാന്‍ നിര്‍ബന്ധിതനാവുകയാണ്... എന്‍റെ പ്രണയാവിഷ്കാര വികാരഗതികള്‍ എന്നും എനിക്ക് അതീതമായിരുന്നു... ഇന്നും... എന്നെ അത് മറ്റൊരു ലോകത്തെത്തിക്കുകയാണ്...

ഏതോ ജലശംഖില്‍, കടലായ് നീ നിറയുന്നു...
മരുഭൂവില്‍ മഴനീര്‍ത്തും നനവായ് നീ പടരുന്നു...
പറയാനായ് കഴിയാതെ, പകരാനായ് മുതിരാതെ,
തിരതൂവും നെടുവീര്‍പ്പില്‍, കടലാഴും ശ്രുതിയായി...
വെറുതേ.... വെറുതേ...

പാതിരാക്കാറ്റില്‍ ഏകയായ്, പോയ്മറഞ്ഞുവോ സൗരഭം...
ഏറെ നേര്‍ത്തോരീ തെന്നലില്‍, ഉള്‍ക്കനല്‍പൂക്കള്‍ നീറിയോ...
എകാന്തമാം അടരുകളില്‍, നീര്‍ച്ചാലുപോല്‍ ഒഴുകിവരൂ...
ആത്മാവിലെ ഗിരിനിരയില്‍, നിന്നുള്ളിലെ വെയില്‍ വിതറൂ...
ആഴങ്ങളിലൂടെ, നീളും വേരായ് പടരുമോ...

ഏതോ ജലശംഖില്‍, കടലായ് നീ നിറയുന്നു...
മരുഭൂവില്‍ മഴനീര്‍ത്തും നനവായ്...

ശ്യാമരാവിന്‍റെ കൈകളായ്, പേലവങ്ങളീ ചില്ലകള്‍...
ദൂരതാരക ജ്യോതിയാല്‍, കണ്ണുനീര്‍ക്കണം മായ്ക്കുവാന്‍...
കാതോര്‍ക്കുവാന്‍ പ്രിയമൊഴി, ശ്വാസങ്ങളാല്‍ പൊതിയു നീ,
ആരക്തമായി സന്ധ്യകള്‍, സ്നേഹാതുരം മറയുകയായ്,
കാണാമുറിവില്‍ ഹിമമായി നീ വീഴുമോ...

ഏതോ ജലശംഖില്‍, കടലായ് നീ നിറയുന്നു...
മരുഭൂവില്‍ മഴനീര്‍ത്തും നനവായ് നീ പടരുന്നു...
പറയാനായ് കഴിയാതെ, പകരാനായ് മുതിരാതെ,
തിരതൂവും നെടുവീര്‍പ്പില്‍, കടലാഴും ശ്രുതിയായി...
വെറുതെ.... വെറുതെ... വെറുതെ... വെറുതെ

ഈ കവിത കേള്‍ക്കുമ്പോള്‍ ഞാന്‍ പരിസരം മറക്കുകയാണ്... ഏതോ അനന്തമായ ഒരു വികാരത്തില്‍ ഞാന്‍ ലയിക്കുന്നു... എന്താണത്..? പ്രണയമാണോ..? നഷ്ടങ്ങളുടെ ഓര്‍മകളാണോ...? എന്‍റെ മനസ്സില്‍ പ്രണയത്തിന്‍റെ ഒരു തുള്ളി നീരെങ്കിലും അവശേഷിക്കുന്നുണ്ടാകും... അതുകൊണ്ടാണല്ലോ ഈ കവിത എന്നെ വികാരങ്ങളുടെ ഉയരങ്ങളില്‍ എത്തിക്കുന്നത്...

ഈ കവിതകളുടെ സംഗീതം തികച്ചും എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത തന്നെയാണ്. വരികള്‍ക്ക് ഇണങ്ങുന്ന, വളരെ സുന്ദരമായ സംഗീതം. എങ്ങനെ നോക്കിയാലും, ഈ കവിത ഈ ദിവസങ്ങളില്‍ എന്‍റെ വികാരങ്ങളെ നിയന്ത്രിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്. ഞാന്‍ അതില്‍ ലയിക്കുകയാണ്... ആസ്വദിക്കുകയാണ്... ഞാന്‍ എവിടെയാണ്...?

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...