Wednesday, June 27, 2012

ഒരു ബള്‍ബിന്‍റെ ആത്മകഥ - അഥവാ നമ്മുടെയൊക്കെ ജീവിതം.

ഇതൊരു ബള്‍ബിന്‍റെ ആത്മകഥയാണ്. അവനെ തല്‍ക്കാലം നമുക്ക്‌ കുഞ്ഞുമോന്‍ എന്ന് വിളിക്കാം.

വളരെ പ്രശസ്തമായ ഒരു ബള്‍ബ്‌ കമ്പനിയുടെ ഫാക്ടറിയില്‍ നിന്നും പളപളാ മിന്നുന്ന പളുങ്ക് ശരീരവും ലോകത്തിനു വെളിച്ചമേകാന്‍ വെമ്പുന്ന മനസുമായി കുഞ്ഞുമോന്‍ പുറത്തിറങ്ങി. മനുഷ്യന്‍ ഭയക്കുന്ന ഇരുട്ടിനെ കീറിമുറിച്ചു പ്രകാശം പരത്തുവാന്‍ അവനു ധൃതിയായിരുന്നു. പരുപരുപ്പുള്ള പേപ്പര്‍ കുപ്പായമണിഞ്ഞ് നമ്മുടെ കുഞ്ഞുമോന്‍ അവന്‍റെ ലക്ഷ്യസ്ഥാനത്തേക്ക് പ്രതീക്ഷയോടെ യാത്രയായി. യാത്രയുടെ അവസാനം കുഞ്ഞുമോന്‍ ഒരു ഇലക്ട്രിക്‌ കടയുടെ അലമാരിയില്‍ എത്തിപ്പെട്ടു. തന്നെ ദത്തെടുക്കാന്‍ വരുന്ന ആളെയും കാത്തു കുഞ്ഞുമോന്‍ നാളുകള്‍ ചിലവഴിച്ചു. കൂടെയുള്ള ബള്‍ബുകള്‍ ഒക്കെയും കുഞ്ഞുമോനോട് യാത്രപറഞ്ഞു പിരിയുമ്പോള്‍ തന്‍റെ നമ്പര്‍ ഉടനെ വരും എന്നോര്‍ത്ത് കുഞ്ഞുമോന്‍ പ്രതീക്ഷയോടെ കാത്തിരുന്നു.

ഒരുനാള്‍ സ്ഥലത്തെ പ്രമാണി ഒരു ബള്‍ബ്‌ വാങ്ങാനെത്തി. ആ പ്രദേശത്തെ ഏറ്റവും വലുതും ഭംഗിയേറിയതുമായ അദ്ദേഹത്തിന്‍റെ മണിമാളികയുടെ ഭാഗമാകാന്‍ ആ ഇലക്ട്രിക്‌ കടയിലെ ഓരോരോ സാധനങ്ങളും കൊതിച്ചിരുന്നു. ഇത്തവണ അദ്ദേഹത്തിനു വേണ്ടത് ഒരു ബള്‍ബ്‌ ആണ്. കടയിലെ ബള്‍ബുകള്‍ ഓരോന്നായി അദ്ദേഹത്തിന്‍റെ കൂടെ പോകാന്‍ ആഗ്രഹിച്ചു പ്രാര്‍ഥിച്ചു. കുഞ്ഞുമോന്‍റെ മുജ്ജന്മത്തിലെ പുണ്യങ്ങള്‍ കാരണമാകാം, ഇത്തവണ ആരെയും കൊതിപ്പിക്കുന്ന ആ നറുക്ക് വീണത്‌ കുഞ്ഞുമോനാണ്. അങ്ങനെ കുഞ്ഞുമോന്‍ ആ പ്രമാണിയുടെ വീട്ടിലേക്ക് യാത്രയായി.

കുഞ്ഞുമോന് പ്രമാണി സ്ഥാനം നല്‍കിയത് തന്‍റെ സ്വീകരണമുറിയിലാണ്. ആ നാട്ടിലെ ആരും കൊതിക്കുന്ന ആ സ്വീകരണമുറി. കരിവീട്ടിയില്‍ കടഞ്ഞെടുത്ത ദിവാന്‍ കോട്ടും സോഫകളും. ഇളം പിങ്ക് നിറമുള്ള ചുവരുകളില്‍ ശ്രദ്ധയോടെ തൂക്കിയ രവിവര്‍മ ചിത്രങ്ങള്‍. ജനാലകളില്‍ ഇളംകാറ്റില്‍ ഓളംവെട്ടുന്ന, പട്ടിന്റെ മിനുസമുള്ള കര്‍ട്ടന്‍. മുറിയുടെ ഒരു മൂലയില്‍ അതിഥികളെയാകെ കോരിത്തരിപ്പിക്കുന്ന വിധം ഒരു സുന്ദരിയുടെ ദാരുശില്പം. മിനുസമുള്ള വെളുത്ത മാര്‍ബിള്‍ ആ മുറിയുടെ മാറ്റ് കൂട്ടിയിരുന്നു. ഇതെല്ലാം കണ്ടപ്പോള്‍ കുഞ്ഞുമോന് സന്തോഷം സഹിക്കാന്‍ കഴിഞ്ഞില്ല. ഇന്ന്, ഈ നിമിഷം മുതല്‍ ഈ മുറിയെ പ്രകാശപൂരിതമാക്കുന്നത് താനാണല്ലോ എന്നോര്‍ത്തപ്പോള്‍ കുഞ്ഞുമോന് അഭിമാനവും, തെല്ല് അഹംഭാവവും തോന്നി.

അങ്ങനെ ആ സ്വീകരണമുറിയെ പ്രകാശം ചാര്‍ത്തി കുഞ്ഞുമോന്‍ സന്തോഷത്തോടെ നാളുകള്‍ പിന്നിട്ടു. മറ്റു ബള്‍ബുകള്‍ക്ക് ഒന്നും കിട്ടാത്ത അപൂര്‍വസൗഭാഗ്യം സ്വന്തമായതില്‍ ആദ്യമാദ്യം അഭിമാനം കൊണ്ട കുഞ്ഞുമോന്‍ പതിയെ പതിയെ അഹങ്കാരത്തിലേക്ക് വഴുതിവീഴാന്‍ തുടങ്ങി.

കാലം പിന്നെയും കടന്നുപോയി.

അങ്ങനെയിരിക്കെ ഒരു ദിവസം വൈകുന്നേരം മാനം കറുക്കാന്‍ തുടങ്ങി. കാര്‍മേഘങ്ങള്‍ ആ നാടിനെ രാത്രിക്ക് മുന്‍പേ ഇരുട്ടണിയിച്ചു. നല്ലതോതില്‍ വീശിയടിച്ച കാറ്റ് ആ സ്ഥലത്തെയാകെ പിടിച്ചുലയ്ച്ചു.. പതിയെ കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഇടിവെട്ടാന്‍ തുടങ്ങി. രാത്രിയെ പകലാക്കുന്നവിധം മിന്നലടിച്ചു. പതിവുപോലെ തന്നെ, മാനം കറുത്തപ്പോള്‍ കറണ്ടും ചാഞ്ചാടാന്‍ തുടങ്ങി. ഇതിനെയെല്ലാം തൃണവല്‍ഗണിച്ച് നെഞ്ചും വിരിച്ചു മിന്നലിനെ നേരിടാന്‍ തന്നെ കുഞ്ഞുമോന്‍ തീരുമാനിച്ചു.

പക്ഷെ പ്രകൃതിയുണ്ടോ കാണുന്നു കുഞ്ഞുമോന്റെ വീര്യം ??!!!

അടുത്ത മിന്നലില്‍ കുഞ്ഞുമോന്‍റെ ഫിലമെന്‍റ് പൊട്ടി. അതുവരെ പ്രകാശം പരത്തിനിന്ന കുഞ്ഞുമോന്‍ കണ്ണടച്ചു. അത് കുഞ്ഞുമോന്‍റെ ജീവിതത്തിലെ ആദ്യത്തെ ഞെട്ടലായിരുന്നു. ഒന്ന് പൊട്ടിക്കരയാന്‍ തോന്നിയെങ്കിലും തന്‍റെ കരച്ചില്‍ കേള്‍ക്കാനോ തന്നെ ആശ്വസിപ്പിക്കാനോ ആരും ഇല്ലെന്നുള്ള സത്യം മനസിലാക്കിയപ്പോള്‍ കുഞ്ഞുമോന്‍ സങ്കടമെല്ലാം ഉള്ളിലൊതുക്കി. ഇനി താന്‍ എത്തിപ്പൊടാന്‍ പോകുന്ന ചവറുകൂനയെ ഓര്‍ത്ത്‌ കുഞ്ഞുമോന്‍റെ മനസ് വിങ്ങാന്‍ തുടങ്ങി.

എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.

ഫ്യൂസായ കുഞ്ഞുമോനെ കയ്യിലെടുത്തു നോക്കിയ പ്രമാണി കുഞ്ഞുമോനെ മേല്‍പ്പോട്ടാക്കി രണ്ടുമൂന്നുതവണ കറക്കുകയും കുലുക്കുകയും ചെയ്തു. അപ്പോഴേക്കും പൊട്ടിയ ഫിലമെന്‍റ് എങ്ങനെയോ കുടുങ്ങി ഒന്നുചേര്‍ന്നു. കുഞ്ഞുമോനെ തിരികെ ഹോള്‍ഡറില്‍ ഇട്ടിട്ട് സ്വിച്ച് ഇട്ടതും, അതാ കുഞ്ഞുമോന്‍ വീണ്ടും പ്രകാശിക്കുന്നു! തനിക്ക്‌ ഈ കിട്ടിയത് രണ്ടാം ജന്മം! കുഞ്ഞുമോന്‍ സകല ബള്‍ബ്‌ ദൈവങ്ങളോടും നന്ദി പറഞ്ഞു. വീണ്ടും, പഴയപോലെ കുഞ്ഞുമോന്‍ ആ സ്വീകരണമുറിയെ പ്രകാശിപ്പിച്ചു.
പിന്നെയും കാലം കുറെ കടന്നുപോയി.

കുഞ്ഞുമോന്‍ പലതിനും സാക്ഷിയായി. പിരിവുകാരെ കാണുമ്പോള്‍ തന്‍റെ ഉടമസ്ഥന്‍ ഒളിക്കുന്നതും, അവിടത്തെ പെണ്‍കുട്ടിയെ പലരും പെണ്ണുകാണാന്‍ വന്നതും, ഉടമയുടെ മകന്‍ രഹസ്യമായി കാമുകിക്ക് മെസ്സേജ് അയക്കുന്നതും, ഉടമയുടെ ഭാര്യയും അമ്മയും കൂടി കണ്ണീര്‍ സീരിയലുകള്‍ കണ്ടു കണ്ണീര്‍ വാര്‍ക്കുന്നതും, അങ്ങനെ പലതും കുഞ്ഞുമോന്‍ നല്‍കിയ വെളിച്ചത്തില്‍ ആയിരുന്നു. എണ്ണപ്പെട്ട നാളുകള്‍ മാത്രമേ തനിക്ക്‌ ആയുസ്സുള്ളൂ എന്നറിയാമെങ്കിലും കുഞ്ഞുമോന്‍ പിന്നെയും അഹങ്കാരിയായി മാറി.
പക്ഷെ, ആയുസിനും ഉണ്ടല്ലോ അതിരും വരമ്പും എല്ലാം.

അങ്ങനെ ഒരുനാള്‍ കുഞ്ഞുമോന്‍ കണ്ണുകള്‍ എന്നെന്നേക്കുമായി അടച്ചു. പ്രകാശമില്ലാത്ത കുഞ്ഞുമോനെ ഇനി ആര്‍ക്കുവേണം! കുഞ്ഞുമോനെ പ്രമാണി വീടിനു പിന്നിലെ കുപ്പയിലേക്ക് വലിച്ചെറിഞ്ഞു. ആ കുപ്പത്തൊട്ടി നേരെ എത്തിയത് കോര്‍പ്പറേഷന്‍ വക ചവറു സംസ്കരണ കേന്ദ്രത്തില്‍. ചവറുകള്‍ പൊടിച്ചു ചെറു തരികള്‍ ആക്കി ഉരുക്കിയെടുത്തു വീണ്ടും ഉപകരണങ്ങള്‍ നിര്‍മിക്കുകയാണ് അവിടെ. ചവറു കൂനയില്‍ തന്‍റെ മരണവും കാത്ത് കുഞ്ഞുമോന്‍ കിടന്നു.

രമ്യഹര്‍മ്യത്തിലെ സ്വീകരണമുറിയില്‍ നിന്നും അഴുകിയമര്‍ന്ന ചവറുകൂനയിലേക്ക്.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ താന്‍ ചെറിയ ചെറിയ തരികളായി ഉരുകിത്തീരും എന്ന് കുഞ്ഞുമോന് അറിയാം. ഇത് തന്‍റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കാന്‍ കുഞ്ഞുമോന് കിട്ടുന്ന അവസാന അവസരം. അവന്‍ ഓര്‍ത്തു - താന്‍ പകലന്തിയോളം പ്രകാശം പരത്തിയപ്പോള്‍ ആളുകള്‍ സന്തോഷിച്ചു. അതില്‍ താന്‍ അഹങ്കരിച്ചു. ഫിലമെന്‍റ് ഒന്ന് പൊട്ടിയപ്പോള്‍പോലും സഹായിക്കാന്‍ ആളുണ്ടായി. എന്നാല്‍ ഇനി ഉപയോഗമില്ല എന്ന് മനസിലായപ്പോള്‍ കുപ്പത്തൊട്ടിയില്‍ വലിച്ചെറിഞ്ഞു‍. ആര്‍ക്കും വേണ്ടാതെ ഒരു പാഴ്ജന്മമായി മാറി! ഇനി മരണത്തിനു മാത്രമേ തന്നെ രക്ഷിക്കാന്‍ കഴിയുള്ളൂ. അങ്ങനെ, ജീവിതത്തിന്‍റെ അന്ത്യനിമിഷങ്ങള്‍ അവന്‍ എണ്ണിയെണ്ണി കഴിച്ചുകൂട്ടി.

ഇനിയാണ് സംഗതി മാറുന്നത്!

ആ പരിസരത്തു കളിച്ചു നില്‍ക്കുകയായിരുന്നു കുറെ നാടോടി കുട്ടികള്‍. അതില്‍ ഒരുവന്‍ വന്നു ചവറുകൂനയില്‍ കുറേനേരം നോക്കിനിന്നു. എന്നിട്ടോ, ഒരു നീണ്ട കമ്പെടുത്തു നമ്മുടെ കുഞ്ഞുമോനെ തോണ്ടി ചവറുകൂനയ്ക്ക് പുറത്തേക്കിട്ടു. അപ്രതീക്ഷിതമായി മറ്റൊരാള്‍ കയ്യടക്കിയപ്പോള്‍ കുഞ്ഞുമോന്‍ ഒന്ന് ഞെട്ടി. അതും വൃത്തിയില്ലാത്ത ഒരു ചെറുക്കന്‍. അടുത്ത ഏതു നിമിഷവും ഈ ചെറുക്കന്‍ തന്നെ വലിച്ചെറിഞ്ഞു പൊട്ടിക്കാം എന്ന ഭീതിയില്‍ കുഞ്ഞുമോന്‍ കരഞ്ഞു.

ആ ബാലന്‍ കുഞ്ഞുമോനെ കൊണ്ടുപോയത് അവന്‍റെ കുടിലിലേക്ക് ആണ്. അവന്‍ ഒരു ആണിയെടുത്തു കുഞ്ഞുമോന്റെ പുറകില്‍ ഒരു ദ്വാരമിട്ടു. മരണത്തെ കാത്തിരുന്ന കുഞ്ഞുമോന് ഈ വേദന നിസാരമായിരുന്നു. അവന്‍ കുഞ്ഞുമോന്റെ അകത്തേക്ക് മണ്ണെണ്ണ ഒഴിച്ചു. പിന്നെ ആ ദ്വാരത്തിലൂടെ ഒരു തിരിയും കടത്തിവെച്ചു. എന്നിട്ട് കുഞ്ഞുമോനെ ആ കുടിലിന്‍റെ മുന്നിലുള്ള കല്‍തൂണില്‍ വെച്ചു. അന്ന് രാത്രിയായപ്പോള്‍ ആ ബാലന്‍ വന്നു കുഞ്ഞുമോന്‍റെ തിരി കൊളുത്തി. കുഞ്ഞുമോന്‍ ഇപ്പോള്‍ ഒരു മണ്ണെണ്ണ വിളക്കായി പ്രകാശിക്കാന്‍ തുടങ്ങി. ആ കുടിലും കുടിലില്‍ ഉള്ളവരുടെ സന്തോഷവും ദുഖവും എല്ലാം കുഞ്ഞുമോന്‍ നേരിട്ട് കണ്ടു. മഴയും വെയിലും കൊള്ളാതെ ആ നാടോടികള്‍ കുഞ്ഞുമോനെ സംരക്ഷിച്ചു. കുപ്പയ്ക്കുള്ളില്‍ നിന്നും തന്നെ കണ്ടെത്തി വീണ്ടുമൊരു ജന്മം നല്‍കിയ ആ "വൃത്തിയില്ലാത്ത" ചെറുക്കനോട് കുഞ്ഞുമോന്‍ അറിയാതെ നന്ദി പറഞ്ഞു.

അങ്ങനെ, ആ "മൂന്നാം ജന്മത്തില്‍" കുഞ്ഞുമോന്‍ വീണ്ടും പ്രകാശം പരത്താന്‍ തുടങ്ങി.
ഇത്തവണ തന്നെ തിരിച്ചറിയുന്ന, സംരക്ഷിക്കുന്ന ചിലരുടെ കൂടെ!

 

Thursday, June 21, 2012

വടക്കുനോക്കിയന്ത്രം റീമേക്ക് - ക്യാമറ, സംവിധാനം: അമല്‍ നീരദ്.

(മുന്‍കുറിപ്പ്: ഇതൊരു റീമേക്ക് തിരക്കഥ ആണ്. "ബിഗ്‌-ബി", "സാഗര്‍ ഏലിയാസ് ജാക്കി", "അന്‍വര്‍", "ബാച്ചിലര്‍ പാര്‍ടി" മുതലായ ചിത്രങ്ങളുടെ അതെ ശൈലിയില്‍ തന്നെ ഈ തിരക്കഥ മനസ്സില്‍ കണ്ടു സ്ലോ..ഓ..ഓ..മോഷനില് വാ..വാ..വാ...വാവാ..വാ..യിക്കുക! എന്നാലെ സംവിധാ..ധാധാധാധാ....യാകാന്‍ ഉദ്ദേശിച്ച ആ ഒരു "ഫീ..ഫീ..ഈ..ഈ..ഈഈഈ...ല്" കിട്ടുള്ളൂ.)

--- സീന്‍ ഒന്ന് ---

സമയം ഉച്ചനേരം.
വീടിനു പുറകുവശം.
സീനില്‍ : തളത്തില്‍ ദിനേശന്‍, ശോഭ.

(ശോഭ തുണി അലക്കുന്നു. ക്യാമറ നേരെ കട്ട്‌ ചെയ്തു ശോഭയുടെ മുന്നില്‍. ശോഭ ഒരു ഷര്‍ട്ട് എടുത്തു കുടയുന്നു. ഷര്‍ട്ട് മുകളിലേക്ക് സ്ലോ...ഓ..ഓ..ഓ..മോഷനില്‍ പോകുന്നു... ഷര്‍ട്ട് മുകളിലെത്താന്‍ രണ്ടു മിനിറ്റ്. പെട്ടെന്ന് ഷര്‍ട്ട് സ്പീഡില്‍ ഉലഞ്ഞു.. ടപ്പ്..! വീണ്ടും സ്ലോമോഷനില്‍ താഴേക്ക്... വെള്ളത്തിന്‍റെ തുള്ളികള്‍ ചിതര്‍ .. ര്‍ ര്‍ ര്‍ ര്‍ ര്‍ .. റി തെറിക്കുന്നതു കാണാം. ഓരോ തുള്ളിയും ഫ്രെയിമില്‍ നിന്ന് എണ്ണിഎടുക്കാം. ഒരു മൂന്നു മിനിറ്റ് കൂടി വെള്ളത്തുള്ളികള്‍ സ്ലോ..ഓ..ഓ..ഓ..മോഷനില്‍ ഇഴഞ്ഞശേഷം ഒരു മിന്നല്‍ പോലെ ഒറ്റ. നിമി. കൊ. അപ്ര.)

(പുറകിലെ വാഴത്തോട്ടത്തില്‍ ശോഭയുടെ ഭര്‍ത്താവ് തളത്തില്‍ ദിനേശന്‍ ... പ്രസ്സില്‍ നിന്നും ഓ..ഓ..ഓ..ഓ...ഓ..ഓ..ഓ..ഓടി വരുകയാണ്. ക്യാമറ വാഴകള്‍ക്കിടയിലൂടെ ദിനേശന് സമാന്തരമായി ട്രോളിയില്‍ ഇഴയുന്നു... ദിനേശന്റെ കാലുകള്‍ തറയില്‍ നിന്നും പൊങ്ങിയാല്‍ പിന്നെ ദിനേശന്‍ സ്ലോ..ഓ..ഓ..ഓ..മോഷനില്‍ ആണ്... വീണ്ടും കാലുകള്‍ തറയില്‍ എത്താന്‍ മിനിമം അഞ്ചു മിനിറ്റ് എങ്കിലും വേണം. അതിനിടെ ക്യാമറ ദിനേശന്റെ മുഖത്ത് നിന്നും ഊര്‍ന്നുവീഴുന്ന രണ്ടു വിയര്‍പ്പ്തുള്ളികള്‍ അള്‍ട്രാ സൂം ചെയ്തു കാണിക്കുന്നു. ദിനേശന്‍ തറയില്‍ കാല്‍ വെക്കുമ്പോള്‍ എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ്‌ ചെയ്യുന്നതുപോലെ പൊടി പാറുന്നത് സ്ലോമോഷനില്‍ കാണിക്കുന്നു...)

-- (ഇതുവരെ കാണിക്കാന്‍ പതിനഞ്ചു മിനിറ്റ്)

ശോഭയെ അടുത്തേക്ക്‌ വിളിച്ചിട്ട് തളത്തില്‍ ദിനേശന്‍: "ശോ..ശോ..ശോഭേ, എനിക്ക്..ക്ക്..ക്ക്.. ഒരുപാട് തമാ..ആ..ആ..ആ..ആ..ആ..ശകള്‍ പറയാനറിയാം. ഇപ്പൊ പ്രസ്സി..സ്സിസ്സിസ്സി..സ്സിസ്സി..സ്സിസ്സി..സ്സില് വെച്ചു തോന്നിയ ഒരെണ്ണ..ണ്ണ..ണ്ണണ്ണണ്ണം പറയാം!"

"ഹോട്ട..ട്ട..ട്ട..ട്ട..ലാണെന്ന് കരുതി ബാ..ബാര്‍ബര്‍ ഷോപ്പി..പ്പി...പ്പിപ്പിപ്പിപ്പി...ല് കയറിയ വൃ..വൃ..വൃ..വൃദ്ധന്‍ - എന്തൊക്കെയുണ്ട്..ണ്ട്..ണ്ട്....ണ്ട്ണ്ട്ണ്ട്ണ്ട്???"
"അപ്പൊ..പ്പോ..പ്പോ..പ്പോള്‍ ബാര്‍ബര്‍ - കട്ടി..ട്ടി..ട്ടി..ട്ടിട്ടിട്ടിട്ടിട്ടിട്ടിംഗും ഷേവിങ്ങും..."
"അപ്പൊ..പ്പോ..പ്പോ...പ്പോ..പ്പോള്‍ വൃ..വൃ..വൃദ്ധന്‍ - എന്നാല്‍ രണ്ടു..ണ്ടുണ്ടുണ്ടുണ്ടുണ്ടുണ്ടു...ണ്ടും ഓരോ പ്ലേറ്റ് പോര..ട്ടെട്ടെട്ടെട്ടെട്ടെട്ടെട്ടെ!!!!"

"ഹാ.ഹാ...ഹാ...ഹാഹാഹാഹാ...ഹാ... ഹാ...!!"

(ശോഭയുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഇല്ല)

ദിനേശന്‍ (സ്ലോ..ഓ..ഓ..ഓ..മോഷന്‍ ചമ്മലോടെ) : "ആഹ്.. ശോഭ...ഭ..ഭ..ഭക്ക് തമാശ ശരിക്ക് അങ്ങ..ങ്ങങ്ങങ്ങങ്ങങ്ങട് മനസി..സി..സില്ലാ അല്ലെ?"

(ബാക്ക്ഗ്രൌണ്ടില്‍ പാട്ട് കേള്‍ക്കുന്നു: "കറുത്ത..ത്ത..ത്ത...ത്തത്തത്തത്ത പെണ്ണെ... കരിങ്കുഴലീ..ലീ..ലീ..ലീ..ലീ.. നിനക്കൊരുത്തന്‍ കിഴ..ഴഴഴഴ..ക്കുദിച്ചു..")

ശോഭ (സ്ലോ..ഓ..ഓ..ഓ..മോഷന്‍ ചിരിയോടെ) : "ദിനേശേ..ട്ടാട്ടാ... പ്രകാ..ശ..ശശശ..ന്‍ നന്നായി പാ..ആ..ആ..ആടും.. എന്തൊരു രസ..സ..സസസസ..മാണെന്നോ കേള്‍ക്കാന്‍!"

ദിനേശന്‍ (സ്ലോ..ഓ..ഓ..ഓ..മോഷന്‍ ദേഷ്യത്തോടെ) : "ഓ ഞങ്ങള് കുടുംബത്തോടെ..ടെ..ടെടെടെടെ പാട്ടുകാരാ..രാരാരാണ്... എന്‍റെ അച്ഛ..ച്ഛച്ഛച്ഛച്ഛച്ഛച്ഛച്ഛന്‍ പാടും, ഞാനും പാടും, കുറ..റ..റ..ച്ചൊക്കെ അവനും പാടും"

ശോഭ (വീണ്ടും സ്ലോ..ഓ..ഓ..ഓ..മോഷന്‍ ചിരിയോടെ) : "അതിനു..നു..നു..നു ദിനേശേട്ടന്‍ ബാത്രൂ..ത്രൂത്രൂത്രൂത്രൂത്രൂത്രൂത്രൂത്രൂമില് പോലും പാടു..ടുടുടു..ടുന്നത് ഞാന്‍ കേട്ടിട്ടില്ലല്ലോ?"

(ചമ്മി നില്‍ക്കുന്ന ദിനേശന്റെ മുഖത്തേക്ക് ബഹിരാകാശത്ത് നിന്നും ക്യാമറ സൂം ചെയ്യുന്നു.)

 

--- സീന്‍ രണ്ട് ---

വീടിനു മുന്‍വശം.
സീനില്‍: തളത്തില്‍ ദിനേശന്‍, പ്രകാശന്‍.

(തറയില്‍ എന്തോ കത്തുന്നു. തീ ആളി ആളിപ്പറക്കുന്നു... ക്യാമറ മുകളില്‍ നിന്നും തീയിലേക്ക് ഇറങ്ങിവരുന്നു. തീ ജ്വാലകള്‍ സ്ലോ..ഓ.ഓ..ഓ..മോ..ഷനില്‍ ഉയര്‍ന്നു കത്തുന്നു. തീയുടെ ഉള്ളില്‍ നിന്നും ക്യാമറ പുറത്തേക്ക് കടക്കുമ്പോള്‍ പ്രകാശന്റെ മുഖം കാണാം. ക്യാമറ നേരെ സൂം-ഔട്ട്‌ ചെയ്തു സ്ലോ-മോഷനില്‍ പുറകിലേക്ക് നീങ്ങുമ്പോള്‍ കാണുന്നത് വീടിന്‍റെ മുന്നിലിരുന്നു സ്ലോമോഷനില്‍ പറങ്കിയണ്ടി ചുടുന്ന പ്രകാശനെ ആണ്.)

(പമ്മി പമ്മി ഡബിള്‍ സ്ലോമോഷനില്‍ സീനിലേക്ക് കടന്നുവരുകയാണ് ദിനേശന്‍. മൂന്നു വ്യത്യസ്ത ക്യാമറകള്‍ ഒരേസമയം മൂന്നു വശങ്ങളില്‍ നിന്നായി ദിനേശനെ ഷൂട്ട്‌ ചെയ്യുന്നു. സ്ക്രീനില്‍ മൂന്നു ക്യാമറയില്‍ നിന്നുമുള്ള രംഗങ്ങള്‍ ഒറ്റ ഫ്രെയിമില്‍ മൂന്നു ചതുരങ്ങള്‍ക്കുള്ളില്‍ വരണം.)

ദിനേശന്‍ (അള്‍ട്രാ സ്ലോമോഷനില്‍): "നിര്‍ ര്‍ ര്‍ ര്‍ ത്തെ ടാടാടാടാടാടാടാടാ"

(പ്രസ്തുത "നിര്‍ത്തെടാ" വിളി അഞ്ചു തവണ അഞ്ച് ആങ്കിളില്‍ നിന്നും സ്ലോമോഷനില്‍ റിപ്പീറ്റ്‌ ചെയ്തു കാണിക്കുന്നു)

ദിനേശന്‍ (സ്ലോമോഷനില്‍ ദേഷ്യത്തോടെ): "നീയാരാടാ യേ.....ശുദാസോ? ആരാ.....ടാ നിന്‍റെ കരിങ്കുഴലി??? കേറി പോടാ അലവലാതീ"

(പ്രകാശന്‍ ഓടുന്നു... ക്യാമറ പുറകെ ഓടുന്നു... പ്രകാശന്റെ ഓരോ ചുവടും ക്യാമറ ഒപ്പുന്നു. ഓരോ ചുവടിലും പാറുന്ന പൊടി പ്രേക്ഷകരുടെ കണ്ണിലേക്ക്‌ വീഴുന്നു)


--- ശുഭം ---

ഈ പറഞ്ഞ രണ്ടു സീനുകള്‍ അര-മുക്കാല്‍ മണിക്കൂറില്‍ ഒതുക്കിയാല്‍ പിന്നെ അഞ്ചു മിനിറ്റ് നീളമുള്ള രണ്ടു പാട്ടുകളും ഇരുപതു മിനിറ്റ് നീളമുള്ള ആക്ഷനും ചേര്‍ത്ത് ഒരു മണിക്കൂര്‍ ആക്കാം. ഇതില്‍ ആക്ഷന് സ്കോപ്പ് ഇല്ലെന്ന് തോന്നേണ്ട. ദിനേശനും പ്രകാശനും തമ്മില്‍ ഒരു ചെറിയ കശപിശ ഉണ്ടാക്കിയാല്‍ ഒരു ആക്ഷന് സ്കോപ്പ് ആയി. പതിനഞ്ചു മിനിറ്റ് ആക്ഷന്‍ കഴിഞ്ഞ് അവര്‍ വീണ്ടും ഒന്നായിക്കോട്ടേ.

ഹാവൂ, ഇപ്പൊ ഒരു മണിക്കൂര്‍ സീന്‍ ആയി. ഇനി ബാക്കി ഒന്നര മണിക്കൂര്‍ കാണിക്കാനുള്ളത് കൂടി എഴുതണം.

Thursday, June 14, 2012

പെട്രോള്‍ വിലവര്‍ദ്ധനവ് - ഞാന്‍ ഒരു പരിഹാരം പറയട്ടെ?

പെട്രോളിനൊക്കെ ഇപ്പൊ എന്താ വില! ഇത് എഴുതുമ്പോള്‍ ലിറ്ററിന് എഴുപത്തിയഞ്ചോളം രൂപയാണ് വില. ഇത് ഞാന്‍ എഴുതിക്കഴിഞ്ഞു പോസ്റ്റ്‌ ചെയ്യുമ്പോഴേക്കും എണ്‍പതു രൂപാ കടന്നേക്കാം. നിങ്ങള് ഇത് വായിച്ചു കഴിയുമ്പോള്‍ നൂറു രൂപ ആയേക്കാം. ന്നാലും ഈ തീവില അസഹനീയമാണ് എന്ന് പറയാതെ വയ്യ.

അങ്ങനെ പെട്രോള്‍ വില ഇത്രേം കൂടിപ്പോയല്ലോ ന്ന് ആലോചിച്ചിരുന്നപ്പോ മനസ്സില്‍ പെട്ടെന്നൊരു ലഡ്ഡു പൊട്ടി - ഒരു പുതിയ ആശയം. പൊതു ജനങ്ങള്‍ക്കും, വേണമെങ്കില്‍ സര്‍ക്കാരിനും ഉപയോഗപ്പെടുന്ന ഒരു പുതിയ ആശയം. ഇതാണ് ആശയം:

കേരളത്തില്‍ വില്‍ക്കുന്ന മദ്യത്തിന് ലിറ്ററിന് 20 രൂപാ വീതം വില കൂട്ടുക.
അപ്പൊ അധികം കിട്ടുന്ന തുക എടുത്തു പെട്രോളിന് സബ്സിഡി ആയി പൊതുജനങ്ങള്‍ക്ക് നല്‍കുക.

ആദ്യം മദ്യത്തിന്  ഇരുപതു രൂപാ മാത്രം കൂട്ടാം. ക്രമേണ ക്രമേണ പെട്രോള്‍ വില കൂട്ടുമ്പോള്‍ ആനുപാതികമായി മദ്യത്തിനും വില കൂട്ടാം.

എന്‍റെ ഒരു സാമാന്യ അറിവ് വെച്ച് നോക്കുമ്പോള്‍, കേരളത്തില്‍ എത്ര വാഹനങ്ങള്‍ ഉണ്ടോ, അതില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെന്നുള്ളത് തീര്‍ച്ചയാണ്. അതില്‍ മദ്യപിക്കുന്നവര്‍ നിരവധി അനവധി. ചുരുക്കി പറഞ്ഞാല്‍, ഒരു ദിവസം കേരളത്തില്‍ ചിലവാകുന്ന മൊത്തം പെട്രോളിന്‍റെ അനേകം ഇരട്ടിയാണ് ഒരു ദിവസത്തില്‍ കേരളം കുടിച്ചു തീര്‍ക്കുന്ന മദ്യത്തിന്‍റെ അളവ്. അവധി ദിവസം ആണെങ്കില്‍ പ്രസ്തുത അനുപാതം പിന്നെയും ഒരുപാട് വലുതാകും.

ഇനി, അവര് കുടിക്കുന്ന മദ്യം എന്തെങ്കിലും പ്രയോജനം ഉണ്ടായിട്ടാണോ? അല്ല.

അതായത്, പച്ച മലയാളത്തില്‍ പറഞ്ഞാല്‍, മദ്യത്തിന് വില കൂട്ടിയാല്‍, കുടിയന്മാര്‍ പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ലാതെ "കുടിച്ചു തീര്‍ക്കുന്ന" പണം മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നവിധം ചിലവാക്കാം. ഒരു ദിവസത്തെ മദ്യവില്‍പ്പനയില്‍ നിന്നും കിട്ടുന്ന അധികം പണം ഒന്നിലധികം ദിവസത്തേക്ക് പെട്രോളിന് സബ്സിഡി ആയി വിതരണം ചെയ്യാന്‍ കഴിയുമെന്നുള്ളത് തീര്‍ച്ചയാണ്. അപ്പോള്‍ ഇത് എന്തുകൊണ്ട് പരീക്ഷിച്ചുകൂടാ?

ഇത് എന്‍റെ ഒരു എളിയ നിര്‍ദേശമാണ്. പെട്രോളിന് വില കുറയുമെന്ന് യാതൊരു വ്യാമോഹവും എനിക്കില്ല.

(ഇത് വായിക്കുന്ന മദ്യപന്മാരെ, എന്നോട് സദയം ക്ഷമിക്കുക.)

Saturday, June 09, 2012

ഒരു "മുടി"ഞ്ഞ പ്രണയം

സ്കൂള്‍ പഠന കാലത്തിനിടെ ഒരിക്കലെങ്കിലും "പ്രണയിക്കാത്ത" ആരുമുണ്ടാകില്ല. കൂടെ പഠിച്ച പെണ്‍കുട്ടിയോടോ, പയ്യനോടോ, അപ്പുറത്തെ ക്ലാസിലെ ജൂനിയറിനെയോ, എന്തിനേറെ പറയുന്നു, പഠിപ്പിക്കുന്ന ടീച്ചറിനോട് പോലും പ്രണയം തോന്നുന്ന കാലമാണ് ഹൈസ്കൂള്‍ കാലം. ആ പ്രായത്തില്‍ ഇത്തരം പ്രണയങ്ങള്‍ "വലിയ സംഭവം" ആണെന്ന് തോന്നിയേക്കാം. മിക്കവാറും സ്കൂള്‍ ജീവിതം അവസാനിക്കുമ്പോള്‍ ഇമ്മാതിരി പ്രണയങ്ങളും അവിടെവെച്ചു തന്നെ അവസാനിക്കാറാണ് പതിവ്. പിന്നീട് ജീവിതത്തില്‍ ഇതൊക്കെ ഓര്‍ക്കുമ്പോള്‍ തലയറഞ്ഞു ചിരിക്കാം എന്നതാണ് ഏറ്റവും വലിയ തമാശ.

ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ നടന്ന ഒരു "മുടി"ഞ്ഞ പ്രേമത്തിന്‍റെ കഥ പറയാം.

ഞങ്ങളുടെ ജൂനിയര്‍ ആയി പുതിയൊരു പെണ്‍കുട്ടി സ്കൂളില്‍ ചേര്‍ന്നു. വെളുത്തു സുന്ദരിയായ ഒരു പെണ്‍കുട്ടി. ആദ്യത്തെ നോട്ടത്തില്‍ തന്നെ ആ കുട്ടിയെ എല്ലാര്‍ക്കും വളരെയധികം "ഇഷ്ട്ടായി". അതെ, എനിക്കും "ഇഷ്ട്ടായി". അങ്ങനെ ആ കുട്ടിയോടുള്ള ഒരു "എന്തരോ ഒരു ഇത്" മനസ്സില്‍ അങ്ങനെ സൂക്ഷിച്ചിരിക്കുന്ന കാലം. ഒരിക്കല്‍ സുഗുണന്‍ മാഷിന്‍റെ മലയാളം ക്ലാസ്സ്‌.

സുഗുണന്‍ മാഷിന്‍റെ മലയാളം ക്ലാസ്സ്‌ ഒരു വല്ലാത്ത അനുഭൂതിയാണ്. പഠിക്കാനുള്ള പദ്യങ്ങളുടെയും കഥകളുടെയും ഓരോരോ വരികളുടേയും ആഴങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ പുതിയ പുതിയ അര്‍ത്ഥതലങ്ങള്‍ ഞങ്ങള്‍ക്ക് പറഞ്ഞുതരും. ഓ.എന്‍.വി കുറുപ്പിന്‍റെ ശിഷ്യനായിരുന്നു സുഗുണന്‍ മാഷ്‌. അതുകൊണ്ട്തന്നെ "ഭൂമിക്കൊരു ചരമഗീതം" പോലുള്ള പദ്യങ്ങള്‍ കവിയില്‍ നിന്നും നേരിട്ട് പഠിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതെല്ലാം ക്ലാസ്സില്‍ അതിമനോഹരമായി സുഗുണന്‍ മാഷ്‌ അവതരിപ്പിക്കും. നല്ല സൂപ്പര്‍ "ചൂരല്‍ക്കഷായം" ധാരാളം കിട്ടുമായിരുന്നെങ്കില്‍പ്പോലും മാഷിന്‍റെ ക്ലാസ്സിലിരിക്കാന്‍ ഓരോ വിദ്യാര്‍ത്ഥിക്കും ഇഷ്ടമായിരുന്നു.

അന്ന് സുഗുണന്‍ മാഷ്‌ ഏതോ പാഠഭാഗം പഠിപ്പിക്കുമ്പോള്‍ ഇങ്ങനെ ഒരു ഡയലോഗ് - "സീതാദേവിയുടെ മുടിയിഴകളോട്പോലും രാമന് പ്രണയം ആയിരുന്നു".

എന്ത്....???!!!

"മുടിയിഴകളെ പോലും പ്രണയിക്കുകയോ?" - ആ ഐഡിയ കൊള്ളാല്ലോ!

അങ്ങനെ എനിക്ക് ആ സുന്ദരിയുടെ "മുടിയിഴകളോട്" പ്രണയമായി. പതിയെ മനസിനുള്ളില്‍ ഒരു കല്യാണക്കുറി അച്ചുനിരത്താന്‍ തുടങ്ങി... മനസിനെ കല്യാണക്കുറി പ്രിന്‍റ് ചെയ്യാന്‍ വിട്ടിട്ട് അവളുടെ "മുടിയിഴകള്‍" എങ്ങനെ ഒപ്പിക്കാം എന്ന ചിന്തയിലായി ഞാന്‍. ആനവാല്‍ പറിക്കുന്നത്പോലെ പതുക്കെ പുറകെ ചെന്ന് രണ്ടു മുടി പിഴുതാലോ? വേണ്ട, അടികിട്ടും. രഹസ്യമായി പുറകെ ചെന്ന് കത്രിക കൊണ്ട് മുറിച്ചെടുത്ത് ഓടിയാലോ? വേണ്ട, അഥവാ മുടി മൊത്തത്തില്‍ മുറിഞ്ഞുപോയാല്‍ പിന്നെ എന്‍റെ പെട്ടിയില്‍ ആണിയടിച്ചാല്‍ മതി.

അപ്പോഴാണ്‌ ഒരു ദൈവദൂതനെ പോലെ, ഒരു ഹംസത്തെ പോലെ അവള്‍ വന്നത് - എന്‍റെ കൂടെ നഴ്സറി മുതല്‍ ഈ ക്ലാസ്സ്‌ വരെ കൂടെ പഠിക്കുന്ന, എന്‍റെ അയല്‍ക്കാരിയും കളിക്കൂട്ടുകാരിയും ആയ ആ "ദേവദൂതിക". പതിയെ അവളുടെയടുത്തു ചെന്ന് എന്‍റെ ആവശ്യം അറിയിച്ചു:

"ഡീ, എനിക്ക് ലവളുടെ രണ്ടു മുടി വേണം. ഒപ്പിച്ചു തരോ?"

"യെന്തര്..? മുടിയാ? നിനക്ക് എന്തെടെയ്‌ വട്ടാണാ...?" (തനി 'തിരോന്തരം' ശൈലിയില്‍)

"പോടീ... വട്ടൊന്നുമല്ല. പ്രണയം... അഗാധമായ പ്രണയം"

"പ്രണയമോ? പറ്റി! അതിന് നിനക്ക് അവളുടെ മുടി എന്തരിന്? വല്ല കൂടോത്രോം ചെയ്യാന്‍ തന്നേഡേയ്?"

"ഏയ്‌ അല്ലാന്നെ... സുഗുണന്‍ സാറ് പറഞ്ഞപോലെ എനിക്ക് അവളുടെ മുടിയിഴകളോട് അഗാധമായ പ്രണയം ആണെന്ന് തോന്നുന്നു... എനിക്ക് രണ്ടു മുടി വേണം സൂക്ഷിച്ചുവെക്കാന്‍"

"ഓ പിന്നേ! എനിക്ക് വേറെ പണിയില്ലാത്തപോലെ!"

"വെറുതെ വേണ്ട, സിപ്പപ്പ്‌ വാങ്ങിത്തരാം"

"ങാ എന്നാല്‍ നോക്കാം!"

അങ്ങനെ രണ്ടു സിപ്‌-അപ് വാങ്ങിക്കൊടുക്കാം എന്ന ധാരണയില്‍ ആ "ദേവദൂതിക" തന്‍റെ പ്ലാന്‍ തുടങ്ങി. ഇന്റര്‍വെല്‍ സമയം ആയപ്പോഴേക്കും അവള്‍ നേരെ "സുന്ദരിയുടെ" ക്ലാസിനു മുന്നിലെത്തി. "സുന്ദരിയെ" കൈകാണിച്ചു പുറത്തേക്ക് വിളിച്ചു. പിന്നേ പതിയെ കുശലാന്വേഷണങ്ങള്‍ തുടങ്ങി. ഇതെല്ലാം അല്പം ദൂരെനിന്നും ഞാന്‍ നിരീക്ഷിക്കുന്നുണ്ട്‌. "കിട്ടുമോ? കിട്ടൂല്ലേ? അതോ അവള്‍ ഇനി സംഗതി മൊത്തം കുളമാക്കുമോ?" തുടങ്ങിയ ചിന്തകള്‍ എന്‍റെ മനസ്സില്‍ അലയടിക്കാന്‍ തുടങ്ങി.

പതിയെ "ദേവദൂതിക" ആ "സുന്ദരിയുടെ" മുടിയിലൊക്കെ പിടിച്ചു തലോടാന്‍ തുടങ്ങി. ഇന്നത്തെ കാലം ആയിരുന്നെങ്കില്‍ ഏതാണ്ട് ഇതുപോലെ ആയിരിക്കും ഡയലോഗ് എന്ന് ഞാന്‍ ഊഹിക്കുന്നു - "ആഹാ, മുടി കൊള്ളാമല്ലോ.. നീ ധാത്രി ആണോ ഉപയോഗിക്കുന്നത്? ഞാന്‍ രണ്ടു സാമ്പിള്‍ എടുത്തോട്ടെ???". അങ്ങനെ മുടിയിഴകളെ തലോടലും സംഭാഷണവും നീണ്ടു. പെട്ടെന്ന് ക്ലാസ്സ്‌ തുടങ്ങുന്ന ബെല്‍ മുഴങ്ങി. "സുന്ദരി" ക്ലാസ്സിലേക്ക് കയറിയതും "ദേവദൂതിക" അവളുടെ മുടിയില്‍ കടന്നുപിടിച്ച് "ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ" എന്നമട്ടില്‍ രണ്ടുമൂന്നു മുടിയിഴകള്‍ ഇങ്ങു പറിച്ചെടുത്തു! എനിക്ക് "സുന്ദരിയുടെ" മുടിയിഴകള്‍ തന്നിട്ട് ഏതോ ഒരു ഭീകരദൌത്യം പൂര്‍ത്തിയാക്കിയ ഒരു ഭീകരന്റെ സന്തോഷത്തില്‍ സിപ്‌-അപ്പും പ്രതീക്ഷിച്ചു "ദേവദൂതിക" പോയി.

ഞാന്‍ ആ മുടിയിഴകള്‍ മലയാളം പുസ്തകത്തില്‍ മയില്‍പ്പീലി സൂക്ഷിക്കുന്നതുപോലെ സൂക്ഷിച്ചുവെച്ചു.

ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഈ "മുടി"ഞ്ഞ പ്രണയം മണ്ടത്തരം ആണെന്ന് മനസിലായി. അപ്പോഴേക്കും ചെറിയൊരു ചമ്മലോടെ ആ മുടിയിഴകള്‍ എങ്ങോട്ടോ ഞാന്‍ കളഞ്ഞു. പിന്നീടൊക്കെ ആ "സുന്ദരിയെ" കാണുമ്പോള്‍ ഒരുതരം ചമ്മല്‍ ആയിരുന്നു. "ദേവദൂതിക"യ്ക്ക് എന്നെ കളിയാക്കി ചിരിക്കാനുള്ള ഒരു വകയുമായി!

ഇന്ന്, പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം നില്‍ക്കുമ്പോള്‍, ആ പഴയ സ്കൂള്‍ പഠനകാലം ഒരുപാട് ചിരികള്‍ സമ്മാനിക്കുന്നു. അര്‍ത്ഥമറിയാതെ പ്രണയിക്കുന്നതും, അതിന്‍റെ പേരില്‍ തല്ലുകൂടുന്നതും, ഒരു നെല്ലിക്കയ്ക്ക് വേണ്ടി നെട്ടോട്ടം ഓടുന്നതുമൊക്കെ ഓര്‍ക്കാന്‍ രസമുള്ള ഓര്‍മ്മകള്‍ !

Saturday, June 02, 2012

കൌതുകലോകം (പൊതുവിജ്ഞാനം)

ഇനി അല്പം കൌതുകം പങ്കുവെയ്ക്കാം. പലയിടങ്ങളിലായി ഞാന്‍ വായിച്ചതും, എഴുതിവെച്ചതുമായ ചില കൌതുക വാര്‍ത്തകളും വസ്തുതകളും ശേഖരിച്ചു ഒറ്റ പോസ്റ്റില്‍ ഇവിടെ ഷെയര്‍ ചെയ്യുന്നു. ഇവയെല്ലാം കിട്ടിയ സ്രോതസ്സ് അതിന്‍റെ കൂടെ തന്നെ കൊടുത്തിട്ടുണ്ട്. വായിക്കുക, അത്ഭുതപ്പെടുക! മാത്രമല്ല, നിങ്ങളുടെ പക്കല്‍ ഇതുപോലുള്ള കൌതുകങ്ങള്‍ ഉണ്ടെങ്കില്‍ അവ ലിങ്ക് സഹിതം ഷെയര്‍ ചെയ്യുക.

 

വനിതകളുടെ കണ്ടുപിടുത്തങ്ങള്‍


നമ്മളെല്ലാം കുട്ടിക്കാലം മുതല്‍ക്കേ പഠിച്ചിട്ടുള്ള ശാസ്ത്രം മുഴുവനും പുരുഷജനങ്ങളുടെ കണ്ടുപിടുത്തങ്ങള്‍ ആയിരുന്നു. എഡിസണ്‍, ഐന്‍സ്റീന്‍, ന്യൂട്ടന്‍, അങ്ങനെ നിരവധി അനവധി. ചുരുക്കം ചില സ്ത്രീജനങ്ങളുടെ കണ്ടുപിടുത്തങ്ങള്‍ മാത്രമാണ് പഠിച്ചിട്ടുള്ളത്. അതിലൊന്നാണ് മാഡം ക്യൂറി കണ്ടുപിടിച്ച "റേഡിയം" - പക്ഷെ അതുതന്നെ, ഭര്‍ത്താവായ പിയറി ക്യൂറിയുടെ ഒപ്പമാണ് കണ്ടുപിടിച്ചതും.

അതുകൊണ്ട്തന്നെ, "പെണ്ണുങ്ങളെക്കൊണ്ട് എന്തെങ്കിലും പുതിയത് കണ്ടുപിടിക്കാന്‍ കഴിയില്ല" എന്നൊരു ധാരണയും നമുക്കുണ്ടാകാം. ന്നാല് അത് അങ്ങനെയല്ല കേട്ടോ... നമുക്ക് ചുറ്റും കാണുന്ന അനേകം വസ്തുക്കള്‍ സ്ത്രീകളുടെ കണ്ടുപിടുത്തങ്ങളായി ഉണ്ട്. അതില്‍ കുറെ സാധനങ്ങള്‍ ഞാന്‍ ലിസ്റ്റ് ചെയ്യാം. അത് നോക്കിയിട്ട് "ഓ, ഇതും ഒരു സ്ത്രീ കണ്ടുപിടിച്ചതോ?" എന്ന് അത്ഭുതം കുറുക :-)

  • വട്ടത്തിലുള്ള അറക്കവാള്‍

  • വൈദ്യുത ഹീറ്റര്‍

  • ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റ്

  • ഡയപ്പര്‍

  • എന്‍ജിനുകളുടെ പുകക്കുഴല്‍

  • കോബോള്‍ പ്രോഗ്രാമ്മിംഗ് ഭാഷ

  • ഡിഷ്‌ വാഷര്‍

  • വാഹനങ്ങളുടെ വൈപ്പര്‍

  • വൈറ്റ്നര് എന്ന് അറിയപ്പെടുന്ന "തിരുത്ത് പേന"

  • ചോക്ലേറ്റ് ചിപ്സ് ഇട്ട കുക്കീസ്‌

  • കുത്തിവെപ്പിനുള്ള സിറിഞ്ച് (അയ്യോ!)

  • പേപ്പര്‍ ക്യാരി ബാഗ്‌

  • ലേസര്‍ പ്രിന്‍റര്‍‍. (ഇത് ഞാന്‍ ശെരിക്കും അത്ഭുതപ്പെട്ടു!)


ഇത് മാത്രമല്ല, ഇനിയും ലിസ്റ്റ് നീളും. മുകളില്‍ പറഞ്ഞ കണ്ടുപിടുത്തങ്ങളുടെ പിന്നിലുള്ള പൂര്‍ണരൂപത്തിലുള്ള കഥകള്‍ താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ പോയി വായിക്കാം.
(അവലംബം: How Stuff Works, FactMonster)


നീല നിറമുള്ള ഫേസ്ബുക്ക്


ഫേസ്ബുക്ക് ലോഗോ

ഫേസ്ബുക്ക് തുറന്നുനോക്കിയാല്‍ കാണാം, അടിമുടി നീലനിറമാണ്. ലോഗോയില്‍ തുടങ്ങി, ഒരു ചെറു ബട്ടണ്‍ പോലും നീലമയം ആണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? കേട്ടാല്‍ ഒരുപക്ഷെ നിങ്ങള്‍ ഞെട്ടിയെക്കാം.

ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക്‌ സക്കര്‍ബര്‍ഗിന്  "വര്‍ണാന്ധത" എന്ന രോഗം ഉണ്ട്. അതായത് ചില നിറങ്ങള്‍ കാണാന്‍ കഴിയാത്ത ഒരുതരം രോഗാവസ്ഥ. സക്കര്‍ബര്‍ഗിന് ചുവപ്പും പച്ചയും കാണാന്‍ കഴിയില്ല. നീലനിറം ആണ് കൂടുതല്‍ നന്നായി കാണുന്നത്. അതുകൊണ്ടുതന്നെ ആദ്യമേ നീലനിറം തിരഞ്ഞെടുത്തു എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്.
(അവലംബം: CNN News Report, September 20, 2010)

 

പൊതുവായ ചില തെറ്റിദ്ധാരണകള്‍


യേശു ജനിച്ചത്‌ ഡിസംബര്‍ 25 നു ആണെന്ന് ബൈബിളില്‍ പറയുന്നില്ല. പകരം സെപ്റ്റംബര്‍ മാസത്തോടു അടുത്ത എന്നോ ഒരു ദിവസമാണ്. പോപ്‌ ജൂലിയസ് ഒന്നാമന്‍ ആണത്രേ ഡിസംബര്‍ 25 അങ്ങനെ ആഘോഷിക്കാന്‍ പ്രഖ്യാപിച്ചത്.

അതുപോലെ തന്നെ ഉണ്ണിയേശുവിനെ കാണാന്‍ വന്നത് കൃത്യം "മൂന്നു രാജാക്കന്മാര്‍" ആണെന്നും പറയുന്നില്ല. പക്ഷെ അവര്‍ കൊണ്ടുവന്ന സമ്മാനങ്ങള്‍ മൂന്നെണ്ണം ആയിരുന്നു. അതില്‍നിന്നും ആയിരിക്കണം "മൂന്നു" രാജാക്കന്മാര്‍ എന്ന തെറ്റിദ്ധാരണ ഉണ്ടായത്.

"വിലക്കപ്പെട്ട കനി" എന്നത് ഒരു ആപ്പിള്‍ ആണെന്ന് പരക്കെ ഒരു തെറ്റിധാരണ ഉണ്ട്; എന്നാല്‍ അങ്ങനെ ബൈബിളില്‍ പ്രതിപാദിക്കുന്നില്ല. പ്രസ്തുത തെറ്റിദ്ധാരണ ഉണ്ടായത് പഴയ ചിത്രകാരന്മാര്‍ രചിച്ച ചിത്രങ്ങളില്‍ നിന്നുമാണ്.

ഇതുപോലുള്ള കുറെയധികം കൌതുകമുളവാക്കുന്ന, പൊതുവായ തെറ്റിധാരണകള്‍ വിക്കിപ്പീഡിയയില്‍ വായിക്കാം - http://en.wikipedia.org/wiki/List_of_common_misconceptions

 

ബാത്ത്റൂം സിങ്ങിംഗ് - അഥവാ കുളിമുറിയിലെ "ഗാനമേള"


അത്ഭുതപ്പെടണ്ട, നിങ്ങള്‍ മാത്രമല്ല, ഈ ലോകത്ത് മിക്ക ആളുകളും കുളിമുറിയില്‍ ഗാനാലാപനം നടത്തുന്നവരാണ്. കുളിമുറിയില്‍ പാടുന്നത് നാമെല്ലാം വളരെയധികം ഇഷ്ടപെടുന്നു എന്നത് ഒരു വലിയ "നഗ്ന"സത്യം തന്നെ.

ഇനി, എന്താണ് ഇതിനു പിന്നിലെ രഹസ്യം? കുളിമുറിയുടെ വലിപ്പക്കുറവ്, ചുവരുകളില്‍ പതിച്ചിട്ടുള്ള ടൈല്‍സ് - ഇത് രണ്ടുംകൂടി ചേരുമ്പോള്‍ നമ്മുടെ ശബ്ദം വളരെ മനോഹരമായി പ്രതിഫലിക്കുകയും ആസ്വാദ്യകരമായി അനുഭവപ്പെടുകയും ചെയ്യും. അതുപോലെതന്നെ മറ്റാരും കേള്‍ക്കാനില്ല എന്നുള്ള ധൈര്യവും. അതുകൊണ്ടാണ് നാമെല്ലാം കുളിമുറിയെ ഒരു "റെക്കോര്‍ഡിംഗ് സ്റ്റുഡിയോ" ആക്കി മാറ്റുന്നത്.

(അവലംബം: http://community.musiciansfriend.com/docs/DOC-1177?src=3SOSWXXA)

 

ചിലതരം പേടികള്‍


പേടി എന്ന വികാരം എല്ലാപെര്‍ക്കുമുണ്ട്. പക്ഷെ ചില പ്രത്യേകതരം "പേടികള്‍" അപൂര്‍വം ആളുകള്‍ക്ക് ഉണ്ടാകാറുണ്ട്. നമുക്കെല്ലാം സുപരിചിതമായ ഒന്നാണ് "ഹൈഡ്രോഫോബിയ" - അതായത് വെള്ളത്തോടുള്ള ഭയം. എന്നാല്‍ തികച്ചും അപ്രതീക്ഷിതവും അത്ഭുതകരവുമായ ചില "ഫോബിയകള്‍" ഇതാ:

  • "Anatidaephobia" - എവിടെയോ ഒരു താറാവ് നമ്മെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്നു എന്ന ഭയം.

  • "Hippopotomonstrosesquipedaliophobia" - നീണ്ട വാക്കുകളോടുള്ള ഭയം. ഇതിന്‍റെ പേര് കേട്ടാല്‍ തന്നെ ആരും ഭയന്നുപോകും.


മറ്റു ഭയങ്ങള്‍ വിക്കിപീഡിയയില്‍ വായിക്കാം - http://en.wikipedia.org/wiki/List_of_phobias

 

"മഞ്ഞപ്പത്രം", "നീലച്ചിത്രം" - ചില നിറമുള്ള വാക്കുകള്‍


മുന്‍പൊക്കെ "മഞ്ഞപ്പത്രം" എന്ന വാക്ക് കേള്‍ക്കുമ്പോള്‍ മഞ്ഞനിറമുള്ള, അല്ലെങ്കില്‍ മങ്ങിയ പേപ്പറില്‍ അച്ചടിക്കുന്ന പത്രം എന്നാണ് ഞാന്‍ കരുതിയിരുന്നത്. പിന്നെ അത് "യെല്ലോ പേജസ്" എന്നറിയപ്പെടുന്ന ടെലിഫോണ്‍ ഡയറക്ടറി ആണോ എന്നും സംശയിച്ചു. പക്ഷെ "മഞ്ഞപ്പത്രം" എന്നാല്‍ ഇത് രണ്ടുമല്ല - വ്യക്തികളെയും സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകളും വായനക്കാരെ "ഇക്കിളിപ്പെടുത്തുന്ന" വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന പത്രങ്ങളെയാണ്‌ "മഞ്ഞപ്പത്രം" എന്ന് വിളിച്ചു പോരുന്നത്. വര്‍ഷം 1882 മുതല്‍ക്കേ തന്നെ ഈ പ്രയോഗം നിലവിലുണ്ട്.

1882 ല്‍ ന്യൂയോര്‍ക്കില്‍ രണ്ടു പത്രങ്ങള്‍ തമ്മില്‍ സര്‍ക്കുലേഷന് വേണ്ടിയുള്ള മത്സരങ്ങള്‍ ആരംഭിച്ച കാലഘട്ടം. ഒരു പത്രത്തില്‍ ജോലി ചെയ്തിരുന്ന മിടുക്കന്മാരെ മറ്റേ പത്രം വമ്പന്‍ കാശുകൊടുത്തു ചാടിക്കുന്നത് പതിവായി. അതില്‍ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ആയിരുന്ന പുലിസ്ടരിന്‍റെ പത്രമായ "ദി വേള്‍ഡ്" സ്ഥിരമായി "ദി യെല്ലോ കിഡ്" എന്ന പേരിലുള്ള ഒരു കാര്‍ടൂണ്‍ പ്രസിദ്ധീകരിച്ചു പോന്നു. ആ കാര്‍ടൂണ്‍ വരച്ചിരുന്ന കാര്‍ടൂണിസ്ടിനെ എതിരാളി പത്രം തട്ടിയെടുത്തു. ഇതില്‍ കലിപൂണ്ട പുലിസ്ടര്‍ അതിവേഗം മറ്റൊരു കാര്‍ടൂണിസ്ടിനെ കണ്ടെത്തുകയും പ്രസ്തുത "യെല്ലോ കിഡ്" തുടരുകയും ചെയ്തു. ക്രമേണ തരം താഴ്ന്ന മത്സരങ്ങളിലേക്ക് പത്രപ്രവര്‍ത്തനം നീങ്ങിയപ്പോള്‍ ആളുകള്‍ അതിനെ കളിയാക്കിക്കൊണ്ട്‌ "യെല്ലോ ജേര്‍ണലിസം" അഥവാ "മഞ്ഞ പത്രപ്രവര്‍ത്തനം" എന്ന് വിളിച്ചുതുടങ്ങി. പിന്നീട് പത്രപ്രവര്‍ത്തന രംഗത്തെ സകല തരംതാഴലുകളും "മഞ്ഞ" ആയി.

(അവലംബം: "മാറുന്ന ലോകം മാറുന്ന മാധ്യമലോകം" - രാജേന്ദ്രന്‍ എന്‍ .പി, മാതൃഭൂമി പബ്ലിഷേഴ്സ്  (ISBN : 978-81-8264-711-4)
കൂടുതല്‍ വിശദമായി : മാതൃഭുമി ബുക്സ്‌ വെബ്സൈറ്റിലെ ലേഖനം)

ഇതുപോലെ തന്നെ "നിറമുള്ള" മറ്റൊരു വാക്കാണ്‌ "നീലച്ചിത്രം" - പ്രസ്തുത വാക്ക് കേള്‍ക്കാത്തവര്‍ വിരളം. ഇന്ത്യയില്‍ മാത്രമാണ് ഈ വാക്ക് ഉപയോഗിക്കുന്നതും. സാധനം എന്താണെന്ന് പറയേണ്ടതില്ലല്ലോ, അത് തന്നെ! പ്രസ്തുത വാക്കില്‍ എവിടുന്നാണ് "നീല" കടന്നുവന്നത് എന്നറിയുമോ? ആദ്യകാലങ്ങളിലെ ചിത്രങ്ങളില്‍ രാത്രിയും ഇരുട്ടുമൊക്കെ ചിത്രീകരിക്കുന്നത് പട്ടാപ്പകല്‍ തന്നെയായിരുന്നു. രാത്രിയുടെ "ഇരുട്ട്" തോന്നിക്കാന്‍ ക്യാമറയില്‍ നീല നിറമുള്ള ഫില്‍റ്റര്‍ ഇട്ടാണ് ചിത്രീകരിക്കുക. മേല്‍പ്പറഞ്ഞതരം ചിത്രങ്ങളിലും അഭിനേതാക്കളെ മനസിലാകാതിരിക്കുന്നതിനായി നീല നിറമുള്ള ഫില്‍റ്റര്‍ ഉപയോഗിച്ചിരുന്നു. തുടര്‍ന്ന് അങ്ങനെയുള്ള ചിത്രങ്ങള്‍ക്ക് "നീലചിത്രം" എന്ന പേര് വീഴുകയായിരുന്നു.
(അവലംബം: വിക്കിപീഡിയ ലേഖനം)

 

ജന്തുലോകത്തെ ചില കൌതുകങ്ങള്‍


കടുവകളുടെ പുറത്തു കാണുന്ന വരകള്‍ അതിന്‍റെ രോമങ്ങളില്‍ മാത്രമല്ല, അതിന്‍റെ തൊലിപ്പുറത്തും ഉള്ളതാണ്. അതായത്, ഒരു കടുവയുടെ രോമം മുഴുവനും ഷേവ് ചെയ്തു കളഞ്ഞാലും അതിന്‍റെ വരകള്‍ അതേപടി അതിന്‍റെ പുറത്ത്‌ ഉണ്ടാകും എന്നര്‍ത്ഥം. (അവലംബം: വിക്കിപീഡിയ ലേഖനം)

സീബ്രയുടെ പുറത്തുള്ളത് കറുത്ത വരകളോ അതോ വെളുത്ത വരകളോ? ഇത് പണ്ടുമുതലേ കേള്‍ക്കുന്ന ഒരു ചോദ്യമാണ്. സീബ്രയുടെ വയറിന്റെ അടിഭാഗം വെളുത്ത നിറം ആയതുകൊണ്ട് "വെളുത്ത ശരീരത്തില്‍ കറുത്ത വരകള്‍" എന്നാണ് പൊതുവേ വിശ്വസിച്ചിരുന്നത്. എന്നാല്‍, പഠനങ്ങള്‍ തെളിയിക്കുന്നത് സീബ്രയുടെ യഥാര്‍ത്ഥ നിറം കറുപ്പും, അതിനു മുകളിലായി വെളുത്ത വരകളും എന്നാണ്. (അവലംബം: വിക്കിപീഡിയ ലേഖനം)

നമ്മള്‍ രുചിയോടെ കഴിക്കുന്ന ചോക്ലേറ്റ് പട്ടികള്‍ക്ക് വിഷമാണ് എന്നത് മറ്റൊരു കൌതുകം, അതിനേക്കാളുപരി അറിഞ്ഞിരിക്കേണ്ട ഒരു കാര്യവും. "തിയോബ്രോമിൻ വിഷബാധ" എന്നാണു ഇത് അറിയപ്പെടുക. ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള "തിയോബ്രോമിന്‍" എന്ന രാസവസ്തുവാണ് ഈ വിഷബാധക്ക് കാരണം. മനുഷ്യനെ ഈ വിഷം ബാധിക്കാറില്ല. പക്ഷെ നായ, പൂച്ച, കുതിര, എലി മുതലായ ജീവികള്‍ക്ക് "തിയോബ്രോമിൻ" വളരെയധികം ഹാനികരമാണ്. അതുകൊണ്ടുതന്നെ, ഇനി ചോക്ലേറ്റ് വാങ്ങുമ്പോള്‍ സ്നേഹത്തോടെ സ്വന്തം വളര്‍ത്തുനായക്ക്‌ കൊടുക്കാതിരിക്കുക.

(അവലംബം: വിക്കിപീഡിയ - "തിയോബ്രോമിൻ വിഷബാധ" - ലേഖനം)

 

തല്‍ക്കാലം ഇത്രയും കൌതുകങ്ങള്‍ ആയിക്കോട്ടെ, ഇനിയും കിട്ടുന്ന ഓരോന്നായി പങ്കുവെക്കാം.

നിങ്ങളുടെ ശേഖരത്തിലും കാണുമല്ലോ ഇതുപോലുള്ള കൌതുകങ്ങള്‍? അവ ഷെയര്‍ ചെയ്യുക. ഒപ്പംതന്നെ അവ എവിടുന്നു കിട്ടി എന്നുള്ള ലിങ്ക് കൂടി ചേര്‍ക്കാന്‍ ഓര്‍ക്കുമല്ലോ :-)

 

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...