Saturday, May 14, 2011

ഒരു കഥ - "ഈ യാത്ര തുടരും..."

(കഴിഞ്ഞ ഓഗസ്റ്റില്‍ 20 രൂപ കൊടുത്തു ഒരു മഷിപ്പേന വാങ്ങിയപ്പോള്‍ വെറുതെ ഒരു ആവേശത്തിന് ഡയറിയില്‍ കുറിച്ച ഒരു കഥയാണ് ഇത്. മഷിപ്പേന ഉപയോഗിച്ച് എഴുതിയാല്‍ ഞാന്‍ ഒരു വലിയ എഴുത്തുകാരന്‍ ആയാലോ? അതിന്റെ ഒരു പരീക്ഷണം ആയിരുന്നു ഇത്...!!!!)ഈ യാത്ര തുടരും...
(കഥ)

അയാളൊരു വലിയ കടക്കാരന്‍ ആയിരുന്നു. സ്വന്തമായി പലചരക്ക് കട നടത്തി കടക്കാരന്‍ ആയതല്ല, പണം കടം വാങ്ങി കടക്കാരന്‍ ആയതാണ്. മകളുടെ വിവാഹം നടത്തി അയച്ചു. ഇപ്പൊ വീട്ടില്‍ ഏകാന്തവാസം. എന്നും വീട്ടുമുറ്റത്ത് കടം വീട്ടാനുള്ളവരുടെ ബഹളം ആണ്. എന്നും ഓരോരോ ഒഴികഴിവുകള്‍ പറഞ്ഞു തടിതപ്പും.

അന്നൊരു ദിവസം കഷ്ടകാലത്തിനു അയാള്‍ ലോട്ടറി എടുത്തു, അതിനു തന്നെ ഒന്നാം സമ്മാനം അടിക്കുകയും ചെയ്തു. പറഞ്ഞിട്ടെന്താ, പകുതി പണം പല പല നികുതികള്‍ ആയി തീര്‍ന്നു. ബാക്കി പകുതി കടം തന്ന ആളുകള്‍ പിടിച്ചുപറിച്ചുകൊണ്ട് പോയി. എല്ലാം കഴിഞ്ഞപ്പോള്‍ വീണ്ടും പഴയപോലെ കയ്യില്‍ പൂജ്യം മാത്രം ബാക്കി.

ഒരു കടക്കാരന്‍ ആയിരുന്നപ്പോള്‍ ഉണ്ടായിരുന്നു ആ ഒരു "ത്രില്‍ " നഷ്ടപെട്ട സത്യം അയാള്‍ മനസിലാക്കി. ഇപ്പോള്‍ തന്നെ ആരും തന്നെ "മൈന്‍ഡ്" ചെയ്യുന്നില്ല. അല്ലെങ്കില്‍ രാവിലെ എല്ലാരും വീട്ടുപടിക്കല്‍ വന്നു വരവ് വച്ചിട്ട് മാത്രമേ പോകുള്ളൂ.

ഒരു കടക്കാരന്റെ "ത്രില്‍ " പോയതോടെ അയാള്‍ ഇഹലോകവാസം വെടിയാന്‍ തീരുമാനിച്ചു. കടല്‍പ്പാലത്തില്‍ പോയി കടലില്‍ ചാടാന്‍ ആയിരുന്നു പ്ളാന്‍ . അങ്ങനെ അന്ന് തന്നെ അയാള്‍ കടല്‍പ്പാലത്തില്‍ കയറി ചാടാനോരുങ്ങുമ്പോള്‍..... അതാ തറയില്‍ എന്തോ ഒന്ന് തിളങ്ങുന്നു. കയ്യിലെടുത്തു നോക്കിയപ്പോള്‍ ഒരു സ്വര്‍ണ ലോക്കറ്റ്. അയാള്‍ക്ക സന്തോഷം സഹിക്കാന്‍ കഴിഞ്ഞില്ല. അതുമെടുത്തു ഒരു തട്ടാന്റെയടുത്തെക്ക് അയാള്‍ ഓടി.

പക്ഷെ, വിധി അയാള്‍ക്കിട്ടു വീണ്ടും നന്നായി "പണിഞ്ഞു". അത് സ്വര്‍ണം ആയിരുന്നില്ല. വെറും മുക്കുപണ്ടം. കാല്‍ കാശിനു കൊള്ളാത്ത മുക്കുപണ്ടം. നിരാശനായ അയാള്‍ വീണ്ടും ആത്മഹത്യ തന്നെ ശരണം എന്ന് തീരുമാനിച്ചു.

അടുത്ത ദിവസം റെയില്‍വേ പാളം ആണ് അയാള്‍ തിരഞ്ഞെടുത്തത്.

രാത്രി ആയപ്പോള്‍ നിലാവിന്റെ വെളിച്ചത്തില്‍ അയാള്‍ പാളത്തിലെത്തി. പാലത്തില്‍ കിടക്കാന്‍ കുനിഞ്ഞപ്പോള്‍ ആണ് പാറക്കഷ്ണങ്ങളുടെ ഇടയില്‍ എന്തോ ഒന്ന് തിളങ്ങുന്നത് അയാള്‍ കണ്ടത്. അതാ വീണ്ടുമൊരു സ്വര്‍ണ ലോക്കറ്റ്...!!!! പക്ഷെ ഇത്തവണ പറ്റിപ്പ് പരിപാടി നടപ്പില്ല എന്ന് അയാള്‍ ഉറപ്പിച്ചു. അയാള്‍ ആ സ്വര്‍ണ ലോക്കറ്റ് നോക്കുകപോലും ചെയ്തില്ല. പാളത്തില്‍ പറ്റിച്ചേര്‍ന്നു കിടക്കുമ്പോള്‍ ദൂരെ നിന്നും ട്രെയിന്‍ വരുന്ന ശബ്ദം.

ട്രെയിന്‍ ഒരു വമ്പന്‍ ഇരമ്പലോടെ കടന്നുപോയി. അയാളുടെ തലയില്‍ ആകെ ഒരു മരവിപ്പ്. കണ്ണില്‍ ഇരുട്ട് കയറുന്നു... പിന്നെയാണ് അയാള്‍ അറിയുന്നത്, ട്രെയിന്‍ കടന്നുപോയത് അപ്പുറത്തെ പാളത്തില്‍ കൂടി ആയിരുന്നു എന്ന്.

ഇത്തവണയും വിധി അയാള്‍ക്കിട്ടു പണിഞ്ഞു. ചതി... പറ്റിപ്പ്....

അകലെ നിന്നും ആരൊക്കെയോ വരുന്നത് അയാള്‍ കണ്ടു. പതുക്കെ എഴുനേറ്റു നേരത്തെ കണ്ട "തിളങ്ങുന്ന വസ്തു" കൈക്കലാക്കി അയാള്‍ അവിടെ നിന്നും സ്ഥലം വിട്ടു. വീട്ടിലെത്തി ഉറക്കവും തുടങ്ങി.

പിറ്റേന്ന് അയാള്‍ ആ ലോക്കറ്റ് എടുത്തുകൊണ്ട് തട്ടാന്റെ അടുത്തേക്ക് പോയി. ഇത്തവണ അത് സ്വര്‍ണം തന്നെ ആയിരുന്നു. സ്വര്‍ണം ആണെന്ന് കേട്ടതും അയാള്‍ ഞെട്ടി. ആ സ്വര്‍ണം കണ്ടിട്ടും എടുക്കാതിരുന്നത്..... ട്രെയിന്‍ പാളം മാറി പോയത്.... തിരിച്ചു പോരുമ്പോള്‍ ആ സ്വര്‍ണം എടുക്കാന്‍ തോന്നിയത്.... എല്ലാം ഒരു മായാജാലം പോലെ!

അയാള്‍ അന്ന് തന്നെ ആ ലോക്കറ്റ് എടുത്തു പട്ടണത്തിലെ സ്വര്‍ണ കടയില്‍ പോയി കൊടുത്തു. തിരികെ ധാരാളം പണം നിറച്ച സഞ്ചിയുമായി അയാള്‍ നാട്ടില്‍ തിരിച്ചെത്തി.

ഇപ്പോള്‍ ഈ പണം പിടിച്ചു വാങ്ങാന്‍ ആരുമില്ല. നികുതികള്‍ ഇല്ല, കടക്കാര്‍ ഇല്ല. എല്ലാം തന്റെ മാത്രം സ്വന്തം.

ഇത്രയുമായപ്പോള്‍ അയാള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടി എഴുനേറ്റു. തന്റെ മകള്‍ക്ക് അഞ്ചു വയസല്ലേ ആയുള്ളൂ എന്ന് അയാള്‍ ഓര്‍ത്തു. മകള്‍ക്ക് വേണ്ടി ഇപ്പോഴേ വല്ലതും സമ്പാദിച്ചില്ലെങ്കില്‍ തന്റെ ഭാവി സ്വപ്നത്തില്‍ കണ്ടതുപോലെ ഭീകരം ആകും എന്ന ചിന്ത അയാളില്‍ നിറഞ്ഞു. ഭാവിയെക്കുറിച്ചുള്ള ഭാരിച്ച ചിന്തകളും പേറി അയാള്‍ അന്നത്തെ ദിനചര്യകള്‍ ആരംഭിച്ചു. മകള്‍ക്ക് വേണ്ടി സമ്പാദിക്കാന്‍ വീണ്ടും ഒരു ദിവസം... ഈ യാത്ര തുടരും...!


Saturday, January 01, 2011

2011 - പുതു വര്‍ഷത്തിലേക്ക് സ്വാഗതം....

പ്രിയ വായനക്കാരെ, ഇതാ മറ്റൊരു വര്‍ഷം കൂടി നമ്മുടെ മുന്നില്‍ പിറന്നു വീഴുകയാണ് - 2011 - ഏവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു....!

ഇന്നത്തെ ദിവസത്തിനും ഉണ്ട് പ്രത്യേകത - ഇന്ന് 1-1-11 ആണ്.

ഇത് പുതു വര്‍ഷത്തിലെ ആദ്യ പോസ്റ്റ്‌. പുതുവര്‍ഷത്തില്‍ പുത്തന്‍ നന്മകള്‍ പ്രതീക്ഷിച്ചുകൊണ്ട്, പുത്തന്‍ നന്മകള്‍ ആശംസിച്ചുകൊണ്ട്, സ്നേഹത്തോടെ, .... വിഷ്ണു.

Monday, December 13, 2010

ഒരു സ്വപ്നം - അസൂയ നിറഞ്ഞ സ്വപ്നം.

ഇന്നലെ - ഡിസംബര്‍ 12 നു പതിനൊന്നു മണിക്കൂര്‍ നീണ്ട പോണ്ടി-തിരുവനന്തപുരം കാര്‍ യാത്ര കഴിഞ്ഞു തളര്‍ന്നു അവശനായി പനിയും പിടിച്ചു രാത്രി പന്ത്രണ്ടു മണിക്ക് കോളേജിലെ ഹോസ്റ്റലില്‍ തിരികെ എത്തുന്നു. ഉറക്കം തലയ്ക്കു പിടിച്ചു കട്ടിലിലേക്ക് മറിഞ്ഞു വീണു.

 അവിടെയാണ് സംഭവങ്ങളുടെ തുടക്കം.

ഉറങ്ങി കുറെ നേരം കഴിഞ്ഞപ്പോള്‍ .. ഞാനും കോളേജില്‍ എന്‍റെ കൂടെ പഠിച്ച കൂട്ടുകാരും ഒരു വിവാഹത്തില്‍ നില്‍ക്കുകയാണ്. ആരുടെയാണ് വിവാഹം എന്നാണോ? മിഥുന്‍ മോഹന്‍ എം.ജി - നമ്മുടെ പ്രിയപ്പെട്ട ക്ളാസ് മേറ്റ്‌, സുഹൃത്ത്. അവന്‍റെ വിവാഹം അടിച്ചു പൊളിക്കാന്‍ വന്നതാണ് നമ്മളെല്ലാം. വധു ഒരുങ്ങുന്നുണ്ട്. ഞങ്ങള്‍ വധുവിനെ കണ്ടിട്ടില്ല. അവന്‍ നമ്മളോടൊക്കെ കാര്യം പറഞ്ഞു നിന്നിട്ട് മണ്ഡപത്തിലേക്ക് കയറി.

പതുക്കെ വധു വന്നു. വധു അവന്‍റെ അടുത്തിരുന്നു.

അപ്പോഴാണ്‌ നമ്മളെല്ലാം ഒരു കാര്യം ശ്രദ്ധിച്ചത് - വധു ആരാണെന്നോ? - ദീപിക പദുകോണ്‍ ..!!!

പണ്ടാരം!!! ദീപിക പദുകോണ്‍ ആണോ അവന്‍റെ വധു? ഇതൊക്കെ എപ്പോ സംഭവിച്ചു? എങ്ങനെ സംഭവിച്ചു? കാണുന്നതൊക്കെ സത്യമാണോ ഈശ്വരാ? അതൊരു സ്വപ്നമല്ല എന്ന് ഞങ്ങള്‍ മനസിലാക്കി. അതെ, അത് ദീപിക പദുകോണ്‍ തന്നെ. കൂടുതല്‍ സുന്ദരിയായി, മിഥുന്റെ കൂടെ കതിര്‍മണ്ഡപത്തില്‍ ഇരിക്കുന്ന ദീപികയെ കണ്ടതും നമ്മുടെ ഉള്ളിലെ അസൂയ ഉണര്‍ന്നു... അവനോടു അടക്കാനാവാത്ത അസൂയ.

കല്യാണം കഴിഞ്ഞു ഫോട്ടോ സെഷന്‍ തുടങ്ങി. ദീപിക പദുകോണ്‍ അവന്‍റെ മടിയില്‍ തല വെച്ചു ചാരി കിടക്കുന്നതും, മിഥുന്‍ അവളുടെ തോളത്തു കയ്യിട്ടു നില്‍ക്കുന്നതും, അവന്‍ അവളുടെ കാതില്‍ സ്വകാര്യം പറയുന്നതും... ഓഹ്...!!!! എല്ലാം കൂടി കണ്ടപ്പോള്‍ നമുക്കങ്ങോട്ടു അസൂയ മൂത്ത് തുടങ്ങി... അസഹനീയമാം വിധം അസൂയ മൂത്ത് നമ്മള്‍ പുറത്തേക്കിറങ്ങി...

പിന്നെ സ്വയം ആശ്വസിപ്പിക്കാന്‍ എല്ലാരോടും പോയി "കണ്ടോ കണ്ടോ..? അവന്‍ നമ്മുടെ പയ്യനാണ്... നമ്മുടെ കൂടെ ഇരുന്നു പഠിച്ചതാണ്..." എന്നൊക്കെ പറയാന്‍ തുടങ്ങി.

അപ്പോഴേക്കും ദീപികയും മിഥുനും കൂടി ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു... അവര്‍ അടുത്തെത്തിയതും ക്ളൈമാക്സില്‍ കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയത് പോലെ ശൂന്യം...

ഒന്നും മനസിലായില്ല.

പിന്നെ മനസിലായി, ഞാന്‍ അതിരാവിലെ ഒരു സ്വപ്നം കാണുന്നതായിരുന്നു!

അതിരാവിലെ കാണുന്ന സ്വപ്നം ഫലിക്കുമെങ്കില്‍ മിക്കവാറും ദീപിക പദുകോണ്‍ മിഥുന്റെ തലയില്‍ തന്നെ!!!

ഡാ എം.ജീ, നിനക്ക് നൂറായിരം വിവാഹ ആശംസകള്‍ ...!!!

Tuesday, December 07, 2010

ഡിസംബര്‍ ... നീ സുന്ദരിയാണ് ...

ഡിസംബര്‍ ... പുലര്‍കാല മഞ്ഞിന്‍റെ കുളിരുള്ള തണുത്ത ഡിസംബര്‍ ... ജീവിതത്തില്‍ കുറെയേറെ പ്രതീക്ഷകള്‍ നല്‍കിയ ഒരു വര്‍ഷത്തിന്റെ അവസാനം ... ഇനിയും കൂടുതല്‍ പ്രതീക്ഷകള്‍ സമ്മാനിച്ചുകൊണ്ട് മറ്റൊരു വര്‍ഷത്തിലേക്കുള്ള കാല്‍ വെയ്പ്പിനുള്ള ഡിസംബര്‍ ... നീ സുന്ദരിയാണ്. മൂടല്‍ മഞ്ഞും കൊഴിഞ്ഞു വീണ ഇലക്കൂട്ടങ്ങളും മഞ്ഞിലൂടെ ഉദയ സൂര്യനെ നോക്കി നില്‍ക്കുന്ന കുഞ്ഞുപൂവും ഇണക്കുരുവികളുടെ ഗാനവും നിനക്ക് മാത്രം സ്വന്തം. നീ സുന്ദരിയാണ് ഡിസംബര്‍ ....

(എങ്ങനെ ഉണ്ട് ...? അതാണ്‌ സാഹിത്യം...!)

ഈ വര്‍ഷം ജീവിതത്തില്‍ എന്തൊക്കെ ഉണ്ടായി? അതൊക്കെ കണ്ടുപിടിക്കണം. അതിനുള്ള സമയം കൂടിയാണ് ഓരോ ഡിസംബര്‍ മാസവും.

അടുത്ത വര്‍ഷത്തേക്ക് പുതിയ പുതിയ പ്രതിജ്ഞകള്‍ എടുക്കാനുള്ള സമയം ആണ് ഡിസംബര്‍ (ആ പ്രതിജ്ഞകള്‍ തെറ്റിക്കാനുള്ള മാസം ആണ് "ജനുവരി")

ഈ കഴിയാന്‍ പോകുന്ന വര്‍ഷത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ... 
വിദ്യാര്‍ത്ഥിയില്‍ നിന്നും ഒരു അദ്ധ്യാപകന്‍ ആകുന്നു, ഒരു കൂട്ടം നല്ല വിദ്യാര്‍ഥികളെ കിട്ടുന്നു,
കൂട്ടുകാരൊക്കെ പല പല സ്ഥലങ്ങളില്‍ ജോലിക്ക് കയറുന്നു, അവരുടെ കൂടെ കറങ്ങുന്നു,
കോളേജില്‍ മാഗസിന്‍ എഡിറ്റര്‍ ആകുന്നു, ന്യൂസ്‌ ലെറ്റര്‍ എഡിറ്റര്‍ ആകുന്നു, നാഷണല്‍ സെമിനാറിന്റെ പ്രിന്റ്‌ ഡിസൈനര്‍ ആകുന്നു,
കോളേജില്‍ രണ്ടു തവണ ഐ.എസ്.ടി.ഇ. ട്രെയിനിംഗ് പങ്കെടുക്കുന്നു,
കുട്ടികളുടെ കൂടെ ടൂര്‍ പോകുന്നു, അതൊക്കെ ആസ്വദിക്കുന്നു,
ഒരു ക്യാമറ സ്വന്തമാക്കുന്നു, മൊബൈല്‍ വാങ്ങുന്നു,
കുറെ സിനിമകള്‍ കാണുന്നു, കുറെ പുതിയ അനുഭവ പാഠങ്ങള്‍ നേടുന്നു,
ആദ്യമായി ഗോള്‍ഫ് ബോള്‍ വാങ്ങുന്നു, അതിനെ ഹൃദയത്തോട് ചേര്‍ത്ത് സൂക്ഷിക്കുന്നു,
1000 ട്വീറ്റ് തികയ്ക്കുന്നു, ഫേസ് ബുക്കില്‍ അക്കൗണ്ട്‌ തുടങ്ങുന്നു,
പോണ്ടിച്ചേരിയില്‍ പോയി ഫുഡ്‌ പോയിസണ്‍ അടിച്ചു പണ്ടാരമടങ്ങി കിടക്കുന്നു,
കൂട്ടുകാരുടെ കൂടെ പിറന്നാള്‍ ആഘോഷിക്കുന്നു,
പിന്നെ ഇതാ ബ്ളോഗ് എഴുതുന്നു...

നഷ്ടങ്ങളുടെ കണക്ക് എടുത്താല്‍ ...? ഏറ്റവും പ്രത്യക്ഷമായ നഷ്ടം എന്‍റെ വാച്ച് ആണ്. ബംഗ്ളൂരില്‍ നിന്നും 70 രൂപ കൊടുത്ത് ഒരു വാച്ച് വാങ്ങി. അത് വാങ്ങിയപ്പോള്‍ നേരത്തെ ഉണ്ടായിരുന്ന വാച്ച് ഓട്ടം നിര്‍ത്തി (അസൂയ) .. പിന്നെ പുതിയ വാച്ച് ആയിരുന്നു കൂടെ. 70 രൂപയുടെ വാച്ച് 70 ദിവസം തികയും മുന്‍പേ തന്നെ അതിന്‍റെ തനിനിറം കാണിച്ചു - അതിന്‍റെ കണ്ണാടി പൊട്ടി. എന്നാലും സാരമില്ല, പോകുന്നത് വരെ പോകുമല്ലോ എന്ന് കരുതി കെട്ടി. പിന്നെ ഒരു ദിവസം ഞാന്‍ ചിപ്സ് തിന്നു കഴിഞ്ഞു നോക്കുമ്പോള്‍ സെക്കന്റ്‌ സൂചി ഇളകി എന്‍റെ പാന്റില്‍ കോര്‍ത്തിരികുന്നു. അങ്ങനെ അത് പോയി. ഇനി രണ്ടു സൂചി മാത്രം. രണ്ടു ദിവസം കൂടി കഴിഞ്ഞപ്പോള്‍ സ്ട്രാപ്പിലെ പിന്‍ ഊരി എവിടെയോ പോയി. വീട്ടിലെത്തുമ്പോള്‍ പിന്‍ ഇല്ലാത്ത സ്ട്രാപ്. അടുത്ത ദിവസം സ്ട്രപ്പിന്റെ അറ്റത്തുള്ള റിംഗ് പോയി.
ആ പാവം ഇപ്പൊ വെറുതെ ഇരിക്കുകയാണ്. ആകെ രണ്ടു സൂചിയും, കെട്ടാന്‍ പറ്റാത്ത സ്ട്രാപ്പും മാത്രം ബാക്കി. എന്നാലും അത് കൃത്യമായി കറങ്ങുന്നുണ്ട് ... ആ കാര്യത്തില്‍ നോ വിട്ടുവീഴ്ച.

അടുത്ത വര്‍ഷത്തേക്ക് ഞാന്‍ പ്രതീക്ഷിക്കുന്ന ഒരു കാര്യം ഉണ്ട് - അടുത്ത വര്‍ഷം എങ്കിലും "കിലുക്കം" സിനിമ കാണണം. ജീവിതത്തില്‍ ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. കേള്‍ക്കുന്നവര്‍ കളിയാക്കും. ടി.വിയില്‍ വരുമ്പോള്‍ ഒന്നുകില്‍ മറക്കും, അല്ലെങ്കില്‍ കറണ്ട് പോകും, അതുമല്ലെങ്ങില്‍ ഞാന്‍ ഉറങ്ങിപ്പോകും. ഡി.വി.ഡി വാങ്ങാന്‍ എവിടെ പോയാലും ഒരേ മറുപടി - "അയ്യോ ഒരു പത്തു മിനുട്ട് മുന്‍പാണ് ലാസ്റ്റ് ഡി.വി.ഡി പോയത്" എന്ന്. ഇനി ഞാന്‍ ഒന്ന് തീരുമാനിച്ചു - ഞാന്‍ സ്വന്തമായി വാങ്ങുന്ന ഡി.വി.ഡി ഇട്ടു മാത്രമേ ഞാന്‍ കിലുക്കം കാണുള്ളൂ. കട്ടായം.

കൂടുതല്‍ പ്രതീക്ഷകളും പ്രതിജ്ഞകളും പിന്നാലെ....

അതുവരേക്കും ബൈ...!

Thursday, November 04, 2010

ഹൈദരാബാദ് ടൂര്‍ - ചെറിയൊരു യാത്രാ വിവരണം...

ഒരുപാട് നാളുകളായി എന്തെങ്കിലുമൊക്കെ എഴുതിയിട്ട്. ഒന്നും എഴുതാന്‍ സമയം കിട്ടാറില്ല എന്ന് പറയുന്നതിലും ഭേദം "മടി" ആണ് എന്ന് പറയുന്നതാകും... ചില സമയത്ത് തിരക്കുകളില്‍ പെട്ട് പോകാറുണ്ട്, അപ്പോഴൊക്കെ കിട്ടുന്ന സമയമൊക്കെ മറ്റു പല പരിപാടികളും ആയിരിക്കും. ബ്ളോഗ് എഴുതാന്‍ അല്പം ക്ഷമ വേണമല്ലോ.... !

ഹൈദരാബാദ് ടൂര്‍ കഴിഞ്ഞു വന്ന് യാത്രാ വിവരണം ഒക്കെ എഴുതണമെന്നു വിചാരിച്ചു. പക്ഷെ അതിന്‍റെ  വലിപ്പം ഓര്‍ക്കുമ്പോള്‍ എഴുതാന്‍ ഒരു മടി. അതാണ്‌ പിന്നെയും പിന്നെയും വൈകിയത് തന്നെ. എന്നാലും ചെറിയൊരു വിവരണം എഴുതണമല്ലോ...

എന്തായാലും അന്ന് ഞാന്‍ കൊണ്ടുപോയ ഡയറി യില്‍ ഒന്നും എഴുതാന്‍ കൂടി കഴിഞ്ഞില്ല. 30 പിള്ളാരെ, അതും പല പല തരം കുട്ടികളെ, ഒറ്റക്ക് നയിച്ച്‌ കൊണ്ട് പോകണം. ഷോപ്പിംഗ്‌ കണ്ടാല്‍ ചാടിവീഴുന്നവര്‍, ബസിനു പുറത്തു പോലും ഇറങ്ങാത്തവര്‍, അങ്ങനെ പലവിധം. പക്ഷെ, സത്യം പറയാല്ലോ, പിള്ളാരൊക്കെ നല്ല കുട്ടികള്‍ ആയിരുന്നു. അവരുടെതായ ഒരു "എന്ജോയ്മെന്റ്റ്" ഉണ്ടായിരുന്നു. ആരും കുഴപ്പക്കാര്‍ അല്ല, എനിക്ക് ആരും തലവേദന ഉണ്ടാക്കിയതുമില്ല. എല്ലാം വളരെ "smooth" ആയിരുന്നു.

ആദ്യത്തെ യാത്ര - ഹൈദരാബാദ് വരെയുള്ള ട്രെയിന്‍ യാത്ര - അനുഭവങ്ങളുടെ യാത്ര. കേരളം വിട്ടു പുറത്തു എത്തുമ്പോള്‍ പിന്നെ വഴിയേ പോകുന്ന പശുവും കാളയും പോലും ട്രെയിന്‍ യാത്രക്കാരാകും. ഭിക്ഷക്കാര്‍, ഭരണ ഘടനയില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുള്ള ഹിജടകള്‍ അങ്ങനെ പലതും. (പ്രത്യേക പരിഗണന ഉള്ളതുകൊണ്ട് തന്നെ അവരെ ആരും ഉപദ്രവിക്കില്ല എന്ന് അവര്‍ക്കറിയാം. അത് മുതലെടുത്ത്‌ കാണിക്കുന്ന ശല്യം സഹിക്കാവുന്നതിലും അപ്പുറമാണ്.)

ഹൈദരാബാദില്‍ ഏറ്റവും പ്രധാനമായി കാണേണ്ട ചിലതാണ് - ബിര്‍ള ടെമ്പിള്‍ , ഗോല്‍കൊണ്ട ഫോര്‍ട്ട്‌ , ചാര്‍മിനാര്‍ , റാമോജി ഫിലിം സിറ്റി എന്നിവ.

ഗോല്‍കൊണ്ട ഫോര്‍ട്ട്‌ ആണ് ഏറ്റവും വലിയ ആകര്‍ഷണം എന്ന് തോന്നിയത്. (ചാര്‍മിനാര്‍ ഒക്കെ സിഗരറ്റ് കവറില്‍ എങ്കിലും കണ്ടിട്ടുണ്ടായിരുന്നു...)

ഗോല്‍കൊണ്ട എന്നത് പുരാതന കാലത്ത് ഹൈദരാബാദ് രാജാവ് പണികഴിപ്പിച്ച ഒരു കോട്ട ആണ്. ഒരു കോട്ട അല്ല, ഒരു വലിയ മല നിറയെ കോട്ടകളും കൊട്ടാരങ്ങളും. കാലപ്പഴക്കം കൊണ്ട് പലതും നാശമായി. എന്നാലും ശാസ്ത്രവും ശില്പകലയും ഒരുമിച്ചു സമന്വയിപ്പിച്ച ഒരു നിര്‍മാണ ശൈലി ആണ് ഗോല്‍കൊണ്ട. ഒരു മണ്ഡപത്തിന് താഴെ നിന്ന് കൈകൊട്ടിയാല്‍ അത് ഏഴു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രതിഫലിക്കുന്ന പ്രതിഭാസം, താഴത്തെ നിലയില്‍ നില്‍ക്കുന്ന തോഴിമാര്‍ സംസാരിക്കുന്നത് മുകളിലത്തെ നിലയിലെ രാജാവിന്റെ മണിയറയില്‍ കേള്‍ക്കുന്ന മെക്കാനിസം, അങ്ങനെ പലതും പലതും. ഒരു പഴഞ്ചന്‍ കോട്ട കാണാന്‍ ആരും വരുന്നില്ല എന്ന് പറഞ്ഞു കുട്ടികള്‍ പിന്‍വാങ്ങാന്‍ നോക്കി. പക്ഷെ നിര്‍ബന്ധിച്ചു  പിടിച്ചു കയറ്റി. തുടക്കം മുതല്‍ അവസാനം വരെ നടന്നു കാണുമ്പോള്‍ കുട്ടികള്‍ ഒന്നേ പറയുന്നുള്ളൂ - "Wooowww!!!, Wooooowwww!!!!! Great....!!! Wonderful...!!!!", അവര്‍ തന്നെ പറഞ്ഞു, ഇത് മിസ്സ്‌ ആയിരുന്നെങ്ങില്‍ ജീവിതത്തില്‍ വലിയൊരു കാഴ്ച തന്നെ മിസ്സ്‌ ആയിരുന്നേനെ എന്ന്.

പിന്നെ ബിര്‍ള ടെമ്പിള്‍ കണ്ടു - അത് പൂര്‍ണമായും മാര്‍ബിള്‍ കൊണ്ട് നിര്‍മിച്ച ഒരു വലിയ അമ്പലം ആണ്. പുരാതനമായ ഒന്നും തന്നെ അല്ല, എന്നാലും, അതിന്‍റെ മനോഹരമായ ശില്പ ഭംഗി ആണ് നമ്മളെ ആകര്‍ഷിക്കുന്നത്. അതിന്‍റെ മുകളില്‍ നിന്നാല്‍ ഹൈദരാബാദ് മുഴുവനും കാണാം.

ഞാന്‍ ഇതിനു മുന്‍പ് കണ്ട ഒരു കാര്യം മാത്രമേ നിങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മിസ്സ്‌ ആകാതെ കാണണം എന്ന് പറഞ്ഞിട്ടുള്ളൂ - താജ് മഹല്‍ . ഇനി ആ ലിസ്റ്റില്‍ ഒരെണ്ണം കൂടി - "റാമോജി ഫിലിം സിറ്റി"

"ഭൂമിയില്‍ ഒരു സ്വര്‍ഗം ഉണ്ടെങ്കില്‍ അത് റാമോജി ഫിലിം സിറ്റി ആണെന്ന്" ആരോ പറഞ്ഞതുപോലെ ഓര്‍ക്കുന്നു. സത്യമാണ്. സ്വര്‍ഗ്ഗ തുല്യമാണ് അവിടത്തെ കാഴ്ചകള്‍ . നമ്മുടെ ഭാരതത്തില്‍ ഇത്രയും ഭംഗി ഉള്ള ഒരു സ്ഥലം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. കണ്ടു കണ്ണ് തള്ളി എന്നേ പറയാന്‍ കഴിയൂ.

പല മലയാളം സിനിമകളിലും കണ്ട സ്ഥലം ആണ്. (ഉദയനാണ് താരം ഓര്‍ക്കുന്നില്ലേ..?)

സിനിമ നിര്‍മാണത്തിന് വേണ്ടി റാമോജി റാവു 1996 ഇല്‍ തുടങ്ങിയ ഫിലിം സിറ്റി ഇന്ന് 2000 ഏക്കര്‍ സ്ഥലത്ത് വിശാലമായി പറന്നു കിടക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്റ്റുഡിയോ ആണ് റാമോജി ഫിലിം സിറ്റി. അതിനകത്ത് പലതരം വീടുകള്‍ , കാട്, മലകള്‍ , പൂന്തോട്ടങ്ങള്‍ , പാര്‍ക്ക്, ഹോട്ടല്‍ , എന്നുവേണ്ട, നമുക്ക് എന്തൊക്കെ വേണമോ, അതിന്‍റെ എല്ലാം സെറ്റ് ഇട്ടിട്ടുണ്ട്. 400 രൂപ ടിക്കറ്റ്‌ എടുത്താല്‍ അവരുടെ തന്നെ ബസില്‍ നമ്മളെ കൊണ്ടുപോകും. പിന്നെ അവിടെ എവിടെയെങ്കിലും ഇറക്കി വിടും. നമുക്ക് ഇഷ്ടമുള്ളിടത്ത് പോകാം, കാണാം, എന്തും ചെയ്യാം. കേറിയാല്‍ പിന്നെ ഇറങ്ങാന്‍ തോന്നില്ല... അതാണ്‌ കുഴപ്പം..!

പിന്നെ തിരികെ ബാംഗ്ലൂര്‍ എത്തി, അവിടെ പ്രത്യേകിച്ച് കാണാന്‍ തന്നെ ഒന്നും ഇല്ല. "ഷോപ്പിംഗ്‌" തന്നെ ആണ് പരിപാടി.

പിന്നെ തിരികെ കേരളത്തിലേക്കുള്ള യാത്ര ആയിരുന്നു... ടൂര്‍ എല്ലാരും ആസ്വദിച്ചു എന്നത് തന്നെ വലിയൊരു സന്തോഷം ആയിരുന്നു...

ഇത്രയൊക്കെ എഴുതാന്‍ കഴിഞ്ഞല്ലോ... ആശ്വാസമായി...!

Wednesday, August 25, 2010

ഓണം - ഉത്സവ മേളം... സന്തോഷം...

അങ്ങനെ മറ്റൊരു ഓണം കൂടി. സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും സമൃദ്ധിയുടെയും ഓണക്കാലം. കുട്ടിക്കാലത്തെ പൂക്കളം, പൂവ് തേടിയുള്ള നെട്ടോട്ടം, കാടും പറമ്പും വയലും കയറിയിറങ്ങി പൂവ് ശേഖരിക്കല്‍... അങ്ങനെ ഓര്‍മ്മകള്‍ ഒരുപാട് കൊണ്ട് തരുകയാണ്‌ ഓരോ ഓണവും. ഒപ്പം തന്നെ ഒരുപാട് പുതിയ പുതിയ അനുഭവങ്ങളും - ഒരുപാട് നാളുകള്‍ കഴിഞ്ഞു വീണ്ടും ഓര്‍ക്കാന്‍ വേണ്ടിയുള്ള ഓര്‍മ്മകള്‍. അങ്ങനെ അങ്ങനെ... പറയാന്‍ ഒരുപാട്...

തല്‍ക്കാലം ഓണത്തെ കുറിച്ച് കൂടുതല്‍ കത്തി വെച്ചു കൂട്ടുന്നില്ല.

(ഒരു യാത്രക്കുള്ള തയ്യാറെടുപ്പാണ്. ഹൈദരാബാദ്, ബാംഗ്ലൂര്‍. കൂടുതല്‍ വിവരങ്ങളും  യാത്ര കുറിപ്പുകളും ചിത്രങ്ങളും തിരികെ വന്നിട്ട് പറയാം. നിരക്ഷരന്‍ ചേട്ടന്‍റെ ചുവടു പിടിച്ചു കുറെ "യാത്രാ വിവരണങ്ങള്‍"  ഇടണമെന്ന് ആഗ്രഹമുണ്ട്. അതിനുള്ള ശ്രമം ഉണ്ടായിരിക്കുന്നതാണ്...! )

എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍ നേരുന്നു....!

Monday, July 26, 2010

ആ കോഴിക്കുഞ്ഞ് ഇപ്പൊ എവിടെയാണോ....

ഞാന്‍ ഇപ്പൊ പറയാന്‍ പോകുന്നത് എന്‍റെ കുട്ടിക്കാലത്ത് നടന്ന അനേകം അനേകം സംഭവങ്ങളില്‍ ഒന്നാണ്. കഴിഞ്ഞ ദിവസം എന്‍റെ ഒരു സുഹൃത്തിനോട് എന്‍റെ കുട്ടിക്കാലത്തെ സാഹസ കഥകള്‍ പറഞ്ഞ കൂട്ടത്തില്‍ ആണ് ഞാന്‍ ഈ കഥയും പറഞ്ഞത്. മിക്കവരോടും കുട്ടിക്കാല ഓര്‍മ്മകള്‍ പങ്കുവെയ്ക്കുമ്പോള്‍ ഞാന്‍ ഈ കഥകളൊക്കെ പറയാറുണ്ട്‌. ഇത്തരം വികൃതികള്‍ എന്നെന്നും ഓര്‍ത്തു ചിരിക്കാന്‍ ഒരു രസം തന്നെയാണ്.

ഇനി കഥ പറയാം. ഇത് കഥ അല്ല, ശരിക്കും നടന്ന സംഭവം ആണ്.

എന്‍റെ ഓര്‍മ ശരിയാണെങ്കില്‍ അന്നെനിക്ക് നാല് വയസു കാണും. എന്‍റെ വീട്ടില്‍ അന്ന് കുറെ വളര്‍ത്തു മൃഗങ്ങള്‍ ഉണ്ട്. കുറെ മുയലുകള്‍, അതിന്‍റെ കുഞ്ഞുങ്ങള്‍, കോഴികള്‍, ഒരുപാട് കോഴിക്കുഞ്ഞുങ്ങള്‍, ഒരു പശു, അതിന്‍റെ കുട്ടി, പിന്നെ ഒരു പട്ടി, പട്ടിക്കൊരു കുട്ടി... അങ്ങനെ അങ്ങനെ നിരനിരയായി... അതിനിടയില്‍ മറ്റൊരു കുട്ടിയായി ഞാനും. അതിനെയൊക്കെ ഉപദ്രവിക്കുക എന്നതാണ് എന്‍റെ കുട്ടിക്കാലത്തെ പ്രധാന വിനോദം. ഒരു പട്ടിക്കുട്ടി ഉണ്ടായിരുന്നു. അതിനെ കാണുമ്പോഴൊക്കെ അതിന്‍റെ വാലില്‍ തൂക്കിയെടുത്ത് കറക്കി എറിയുന്നത് എന്‍റെ ശീലമായിരുന്നെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. "ദുഷ്ടന്‍"...!

ഇനി നമ്മുടെ കഥയിലേക്ക്...

ഒരു ദിവസം വൈകുന്നേരത്ത് ഞാനും അടുത്ത വീട്ടിലെ ചേട്ടനും കൂടി വീട്ടില്‍ കുട്ടിക്കാലത്തെ ഓരോ കളികള്‍ കളിക്കുകയാണ്. (ഫോര്‍ എക്സാമ്പിള്‍, "കഞ്ഞിയും കറിയും", "കള്ളനും പോലീസും"). എന്‍റെ വീട്ടുകാരെല്ലാം പുറത്തെവിടെയോ പോയ സമയം. ഞങ്ങള്‍ രണ്ടുപേരും കളിച്ചു തിമിര്‍ക്കുകയാണ്... വീട്ടുകാരില്ലെങ്കില്‍ പിന്നെ അതില്‍പ്പരം എന്ത് വേണം...?

എന്‍റെ വീട്ടില്‍ കുറെയധികം കോഴിക്കുഞ്ഞുങ്ങള്‍ അന്നുണ്ടായിരുന്നല്ലോ... അന്ന് ഞങ്ങള്‍ നോക്കുമ്പോഴുണ്ട്‌, അതാ ഒരു കോഴിക്കുഞ്ഞ് തളര്‍ന്നു വീണു കിടക്കുന്നു... അതിനു അനങ്ങാന്‍ കൂടി വയ്യ. ഞങ്ങള്‍ക്ക് കണ്ടപ്പോള്‍ സഹതാപം തോന്നി, അടുത്തു ചെന്ന് അതിനെ കയ്യില്‍ എടുത്തു. ഞങ്ങള്‍ അതിനെ കിണറിനടുത്തു കൊണ്ട് വന്ന്, കുറച്ചു വെള്ളം കൊടുത്തു നോക്കി. ഇല്ല... അത് കുടിക്കുന്നില്ല. തളര്‍ന്നു കിടക്കുകയാണ്...

അപ്പോഴാണ്‌ തലയില്‍ ഒരു ബുദ്ധി പാഞ്ഞത്... ഇത്തരം സാഹചര്യങ്ങളില്‍ കോഴിക്കുഞ്ഞിന് "ജീവന്‍ കൊടുക്കാന്‍" ഒരു പരിപാടി ഉള്ളതായി മുന്‍പൊക്കെ കേട്ടിരുന്നു. അത് മറ്റൊന്നുമല്ല, കോഴിക്കുഞ്ഞിനെ നിലത്തു കിടത്തി ഒരു വലിയ ചരുവം കൊണ്ട് മൂടുക, എന്നിട്ട് അതിന്‍റെ മുകളില്‍ തട്ടി ശബ്ദം ഉണ്ടാക്കണം. അപ്പോള്‍ കോഴിക്കുഞ്ഞ് "ജീവന്‍ വെച്ചു" എഴുനേല്‍ക്കും എന്നൊരു ഐഡിയ.

എന്നാല്‍ പിന്നെ അതൊന്നു പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു.

ഓടിപ്പോയി പശുവിനു പിണ്ണാക്ക് കലക്കുന്ന ചരുവം എടുത്തുകൊണ്ടുവന്നു. ആ കോഴിക്കുഞ്ഞിനെ നിലത്തു കിടത്തി. എന്നിട്ട് പിണ്ണാക്ക് ചരുവം കൊണ്ട് മൂടി. പിന്നെ ഞങ്ങള്‍ രണ്ടുപേരും നല്ല രണ്ടു മുട്ടന്‍ വടിയെടുത്ത് അതിന്‍റെ മുകളില്‍ അടി തുടങ്ങി. താളത്തില്‍ ആണ് കൊട്ടുന്നത്... "ടപ്പ്... ടപ്പേ... ടപ്പ്... ടപ്പേ..."  ഏതാണ്ട് ഇതുപോലിരിക്കും കേള്‍ക്കാന്‍. ഞങ്ങള്‍ കോഴിക്കുഞ്ഞിന് "പുനര്‍ജ്ജന്മം" കിട്ടുന്നത് കാണാന്‍ ഇടയ്ക്കിടെ ചരുവം പൊക്കി നോക്കുന്നുണ്ടായിരുന്നു. കാര്യമായ പുരോഗതി ഒന്നും കാണാത്തതുകൊണ്ട് വീണ്ടും അടി തുടര്‍ന്നു.

അല്പം കഴിഞ്ഞപ്പോള്‍ വീട്ടുകാര്‍ ദൂരെ നിന്ന് വരുന്നു. അവര്‍ നോക്കുമ്പോള്‍ ഞങ്ങള്‍ രണ്ടും കൂടി ഒരു ചരുവത്തില്‍ ചെണ്ട കൊട്ടിക്കളിക്കുന്നു. ഞങ്ങളുടെ താളബോധവും സംഗീതത്തോടുള്ള താല്‍പ്പര്യവും കൊണ്ടാണ് ഞങ്ങള്‍ ചെണ്ട കൊട്ടുന്നതെന്ന് അവര്‍ വിചാരിച്ചോ എന്നറിയില്ല. അവര്‍ അടുത്തേക്ക് വന്നപ്പോള്‍ കണ്ട കാഴ്ച - പശുവിനു പിണ്ണാക്ക് കലക്കുന്ന ചരുവം ചുക്കി ചുളിഞ്ഞു അങ്ങേയറ്റം എത്തി. ആ ചരുവം പൊക്കി നോക്കിയപ്പോള്‍ കണ്ട കാഴ്ച അതിലും കഷ്ടം - ഒരു കോഴിക്കുഞ്ഞ് അതിന്‍റെ സകല പാപങ്ങള്‍ക്കും എന്തിനു, മുജ്ജന്മ പാപങ്ങള്‍ക്കും കൂടിയുള്ള ശിക്ഷ അനുഭവിച്ചു കരാളമായി മൃതിയടഞ്ഞു കിടക്കുന്നു.

അവിടെ നടന്ന ആ സീനിന്‍റെ കാരണം അവര്‍ ചോദിച്ചപ്പോള്‍ ഞങ്ങള്‍ നടന്ന കാര്യം പറഞ്ഞു. അതിനു മറുപടി ആയത് മറ്റൊരു വലിയ സീന്‍ ആണ്. പിന്നെ നടന്നതൊന്നും എനിക്ക് ഓര്‍മ കിട്ടുന്നില്ല. എന്താണോ....

 ആ കോഴിക്കുഞ്ഞ് ഇപ്പൊ മറ്റൊരു ജന്മമായി എവിടെയെങ്കിലും കാണും... എന്നെ എങ്ങാനും അവന്‍ അല്ലെങ്കില്‍ അവള്‍ കണ്ടുപിടിക്കുമോ? മുജ്ജന്മ വൈരാഗ്യം തീര്‍ക്കാന്‍ വരുമോ? അയ്യോ...

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...