Monday, July 26, 2010

ആ കോഴിക്കുഞ്ഞ് ഇപ്പൊ എവിടെയാണോ....

ഞാന്‍ ഇപ്പൊ പറയാന്‍ പോകുന്നത് എന്‍റെ കുട്ടിക്കാലത്ത് നടന്ന അനേകം അനേകം സംഭവങ്ങളില്‍ ഒന്നാണ്. കഴിഞ്ഞ ദിവസം എന്‍റെ ഒരു സുഹൃത്തിനോട് എന്‍റെ കുട്ടിക്കാലത്തെ സാഹസ കഥകള്‍ പറഞ്ഞ കൂട്ടത്തില്‍ ആണ് ഞാന്‍ ഈ കഥയും പറഞ്ഞത്. മിക്കവരോടും കുട്ടിക്കാല ഓര്‍മ്മകള്‍ പങ്കുവെയ്ക്കുമ്പോള്‍ ഞാന്‍ ഈ കഥകളൊക്കെ പറയാറുണ്ട്‌. ഇത്തരം വികൃതികള്‍ എന്നെന്നും ഓര്‍ത്തു ചിരിക്കാന്‍ ഒരു രസം തന്നെയാണ്.

ഇനി കഥ പറയാം. ഇത് കഥ അല്ല, ശരിക്കും നടന്ന സംഭവം ആണ്.

എന്‍റെ ഓര്‍മ ശരിയാണെങ്കില്‍ അന്നെനിക്ക് നാല് വയസു കാണും. എന്‍റെ വീട്ടില്‍ അന്ന് കുറെ വളര്‍ത്തു മൃഗങ്ങള്‍ ഉണ്ട്. കുറെ മുയലുകള്‍, അതിന്‍റെ കുഞ്ഞുങ്ങള്‍, കോഴികള്‍, ഒരുപാട് കോഴിക്കുഞ്ഞുങ്ങള്‍, ഒരു പശു, അതിന്‍റെ കുട്ടി, പിന്നെ ഒരു പട്ടി, പട്ടിക്കൊരു കുട്ടി... അങ്ങനെ അങ്ങനെ നിരനിരയായി... അതിനിടയില്‍ മറ്റൊരു കുട്ടിയായി ഞാനും. അതിനെയൊക്കെ ഉപദ്രവിക്കുക എന്നതാണ് എന്‍റെ കുട്ടിക്കാലത്തെ പ്രധാന വിനോദം. ഒരു പട്ടിക്കുട്ടി ഉണ്ടായിരുന്നു. അതിനെ കാണുമ്പോഴൊക്കെ അതിന്‍റെ വാലില്‍ തൂക്കിയെടുത്ത് കറക്കി എറിയുന്നത് എന്‍റെ ശീലമായിരുന്നെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. "ദുഷ്ടന്‍"...!

ഇനി നമ്മുടെ കഥയിലേക്ക്...

ഒരു ദിവസം വൈകുന്നേരത്ത് ഞാനും അടുത്ത വീട്ടിലെ ചേട്ടനും കൂടി വീട്ടില്‍ കുട്ടിക്കാലത്തെ ഓരോ കളികള്‍ കളിക്കുകയാണ്. (ഫോര്‍ എക്സാമ്പിള്‍, "കഞ്ഞിയും കറിയും", "കള്ളനും പോലീസും"). എന്‍റെ വീട്ടുകാരെല്ലാം പുറത്തെവിടെയോ പോയ സമയം. ഞങ്ങള്‍ രണ്ടുപേരും കളിച്ചു തിമിര്‍ക്കുകയാണ്... വീട്ടുകാരില്ലെങ്കില്‍ പിന്നെ അതില്‍പ്പരം എന്ത് വേണം...?

എന്‍റെ വീട്ടില്‍ കുറെയധികം കോഴിക്കുഞ്ഞുങ്ങള്‍ അന്നുണ്ടായിരുന്നല്ലോ... അന്ന് ഞങ്ങള്‍ നോക്കുമ്പോഴുണ്ട്‌, അതാ ഒരു കോഴിക്കുഞ്ഞ് തളര്‍ന്നു വീണു കിടക്കുന്നു... അതിനു അനങ്ങാന്‍ കൂടി വയ്യ. ഞങ്ങള്‍ക്ക് കണ്ടപ്പോള്‍ സഹതാപം തോന്നി, അടുത്തു ചെന്ന് അതിനെ കയ്യില്‍ എടുത്തു. ഞങ്ങള്‍ അതിനെ കിണറിനടുത്തു കൊണ്ട് വന്ന്, കുറച്ചു വെള്ളം കൊടുത്തു നോക്കി. ഇല്ല... അത് കുടിക്കുന്നില്ല. തളര്‍ന്നു കിടക്കുകയാണ്...

അപ്പോഴാണ്‌ തലയില്‍ ഒരു ബുദ്ധി പാഞ്ഞത്... ഇത്തരം സാഹചര്യങ്ങളില്‍ കോഴിക്കുഞ്ഞിന് "ജീവന്‍ കൊടുക്കാന്‍" ഒരു പരിപാടി ഉള്ളതായി മുന്‍പൊക്കെ കേട്ടിരുന്നു. അത് മറ്റൊന്നുമല്ല, കോഴിക്കുഞ്ഞിനെ നിലത്തു കിടത്തി ഒരു വലിയ ചരുവം കൊണ്ട് മൂടുക, എന്നിട്ട് അതിന്‍റെ മുകളില്‍ തട്ടി ശബ്ദം ഉണ്ടാക്കണം. അപ്പോള്‍ കോഴിക്കുഞ്ഞ് "ജീവന്‍ വെച്ചു" എഴുനേല്‍ക്കും എന്നൊരു ഐഡിയ.

എന്നാല്‍ പിന്നെ അതൊന്നു പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു.

ഓടിപ്പോയി പശുവിനു പിണ്ണാക്ക് കലക്കുന്ന ചരുവം എടുത്തുകൊണ്ടുവന്നു. ആ കോഴിക്കുഞ്ഞിനെ നിലത്തു കിടത്തി. എന്നിട്ട് പിണ്ണാക്ക് ചരുവം കൊണ്ട് മൂടി. പിന്നെ ഞങ്ങള്‍ രണ്ടുപേരും നല്ല രണ്ടു മുട്ടന്‍ വടിയെടുത്ത് അതിന്‍റെ മുകളില്‍ അടി തുടങ്ങി. താളത്തില്‍ ആണ് കൊട്ടുന്നത്... "ടപ്പ്... ടപ്പേ... ടപ്പ്... ടപ്പേ..."  ഏതാണ്ട് ഇതുപോലിരിക്കും കേള്‍ക്കാന്‍. ഞങ്ങള്‍ കോഴിക്കുഞ്ഞിന് "പുനര്‍ജ്ജന്മം" കിട്ടുന്നത് കാണാന്‍ ഇടയ്ക്കിടെ ചരുവം പൊക്കി നോക്കുന്നുണ്ടായിരുന്നു. കാര്യമായ പുരോഗതി ഒന്നും കാണാത്തതുകൊണ്ട് വീണ്ടും അടി തുടര്‍ന്നു.

അല്പം കഴിഞ്ഞപ്പോള്‍ വീട്ടുകാര്‍ ദൂരെ നിന്ന് വരുന്നു. അവര്‍ നോക്കുമ്പോള്‍ ഞങ്ങള്‍ രണ്ടും കൂടി ഒരു ചരുവത്തില്‍ ചെണ്ട കൊട്ടിക്കളിക്കുന്നു. ഞങ്ങളുടെ താളബോധവും സംഗീതത്തോടുള്ള താല്‍പ്പര്യവും കൊണ്ടാണ് ഞങ്ങള്‍ ചെണ്ട കൊട്ടുന്നതെന്ന് അവര്‍ വിചാരിച്ചോ എന്നറിയില്ല. അവര്‍ അടുത്തേക്ക് വന്നപ്പോള്‍ കണ്ട കാഴ്ച - പശുവിനു പിണ്ണാക്ക് കലക്കുന്ന ചരുവം ചുക്കി ചുളിഞ്ഞു അങ്ങേയറ്റം എത്തി. ആ ചരുവം പൊക്കി നോക്കിയപ്പോള്‍ കണ്ട കാഴ്ച അതിലും കഷ്ടം - ഒരു കോഴിക്കുഞ്ഞ് അതിന്‍റെ സകല പാപങ്ങള്‍ക്കും എന്തിനു, മുജ്ജന്മ പാപങ്ങള്‍ക്കും കൂടിയുള്ള ശിക്ഷ അനുഭവിച്ചു കരാളമായി മൃതിയടഞ്ഞു കിടക്കുന്നു.

അവിടെ നടന്ന ആ സീനിന്‍റെ കാരണം അവര്‍ ചോദിച്ചപ്പോള്‍ ഞങ്ങള്‍ നടന്ന കാര്യം പറഞ്ഞു. അതിനു മറുപടി ആയത് മറ്റൊരു വലിയ സീന്‍ ആണ്. പിന്നെ നടന്നതൊന്നും എനിക്ക് ഓര്‍മ കിട്ടുന്നില്ല. എന്താണോ....

 ആ കോഴിക്കുഞ്ഞ് ഇപ്പൊ മറ്റൊരു ജന്മമായി എവിടെയെങ്കിലും കാണും... എന്നെ എങ്ങാനും അവന്‍ അല്ലെങ്കില്‍ അവള്‍ കണ്ടുപിടിക്കുമോ? മുജ്ജന്മ വൈരാഗ്യം തീര്‍ക്കാന്‍ വരുമോ? അയ്യോ...

Friday, July 23, 2010

കാലങ്ങള്‍ നീണ്ട ആഗ്രഹം സഫലമായപ്പോള്‍...

കഴിഞ്ഞ വെള്ളിയാഴ്ച, എന്‍റെ ഒരു ആഗ്രഹം സഫലമാവുകയായിരുന്നു. ഒന്നര വര്‍ഷമായി മനസ്സില്‍ കൊണ്ട് നടന്നിരുന്ന ഒരു "വലിയ" ആഗ്രഹം. ഹേയ്, ഇത് പ്രണയം പോലെ ഒന്നും അല്ല കേട്ടോ...

2008 ലാണ് ഈ ആഗ്രഹം മനസ്സില്‍ കടന്നുകൂടിയത്. കൃത്യമായി പറഞ്ഞാല്‍ 2008 ഡിസംബര്‍. അന്ന് എന്‍റെ ഒരു സുഹൃത്തിന് ന്യൂ ഇയര്‍ ഗിഫ്റ്റ് വാങ്ങാന്‍ ആണ് കവടിയാര്‍ ഉള്ള "സ്റ്റൈല്‍ പ്ലസ്‌" എന്ന വമ്പന്‍ ഷോപ്പിംഗ്‌ സെന്‍ററില്‍ പോയത്. ആദ്യമായി കയറിയതുകൊണ്ട് അവിടെ കണ്ടതെല്ലാം അത്ഭുതത്തോടെ നോക്കി നടക്കുകയായിരുന്നു. അവിടെയും ഇവിടെയും മുകളിലും താഴെയും എല്ലാം ഒരു എക്സിബിഷന്‍ പോലെ നോക്കി നടന്നു. എന്നിട്ട് ഗിഫ്റ്റ് വാങ്ങി. പിന്നെയും കറങ്ങി നടന്നപ്പോള്‍ ആണ് ആ സാധനം എന്‍റെ കണ്ണില്‍ പെട്ടത്. അതിന്‍റെ അടുത്ത് ഞാന്‍ പോയി, കയ്യിലെടുത്തു നോക്കി, അന്ന് ആ സാധനം എന്‍റെ മനസ്സില്‍ കയറിക്കൂടിയതാണ്... പിന്നെ പോയില്ല.

അതിനോട് എന്തോ ഒരു ഇഷ്ടം... ഒരു അഭിനിവേശം... ഒരു ആവേശം... അടക്കാനാകാത്ത ആഗ്രഹം... കാരണം ഇന്നും അറിയില്ല, ഇപ്പോഴും അറിയില്ല. ഒരുപക്ഷെ അതിനെ കാണുമ്പോള്‍ ഉള്ള "ഓമനത്തം" ആയിരിക്കാം. അല്ലെങ്കില്‍ കൊച്ചു കുഞ്ഞുങ്ങളെ  കൈക്കുമ്പിളില്‍ എടുക്കുമ്പോള്‍ ഉള്ള ഒരു സ്നേഹം ഇല്ലേ, അതുപോലെ എന്തോ ഒന്ന്. മറ്റൊരു സാധനം കണ്ടിട്ടും തോന്നാത്ത ഇഷ്ടം ആണ് തോന്നിയത്.

ഞാന്‍ അതിന്‍റെ വില നോക്കി. 45 രൂപ ആണ് വില. ഈ സാധനം അവിടെ മാത്രമേ ഉള്ളു എന്ന് എന്‍റെ കൂടെ വന്ന അശ്വിന്‍ പറഞ്ഞു. അന്ന് വാങ്ങാന്‍ തോന്നി. പക്ഷെ, അന്നൊക്കെ വീടിനു പുറത്തിറങ്ങുമ്പോള്‍ ആകെ പത്തു രൂപ നോട്ടുമായി ആണ് സിറ്റിയില്‍ കറങ്ങാന്‍ പോകുന്നത്. പിശുക്കന്മാര്‍ ആയിരുന്നു നമ്മളെല്ലാരും. അതുകൊണ്ടുതന്നെ അന്ന് വാങ്ങാന്‍ പറ്റിയില്ല. പിന്നെ എന്‍റെ മനസ്സില്‍ കയറിയ ആ അത്ഭുതവസ്തു പിന്നെയൊരിക്കല്‍ സ്വന്തമാക്കണം എന്ന ആഗ്രഹത്തോടെ അവിടുന്ന് പടിയിറങ്ങി. പിന്നെ കാലം പോകുന്നു... നീണ്ട (അത്രക്കും നീണ്ടതല്ലെങ്കിലും) ഒന്നര വര്‍ഷം...

ഇനി പറഞ്ഞു പറ്റിക്കുന്നില്ല.

സസ്പെന്‍സ് പൊളിക്കുകയാണ്. പേര് പറയുമ്പോള്‍ കളിയാക്കരുത് പ്ലീസ്... ഓരോരുത്തര്‍ക്കും ഓരോരോ ഇഷ്ടങ്ങള്‍ അല്ലേ, ചിലര്‍ക്ക് മയില്‍‌പ്പീലി, ചിലര്‍ക്ക് പിച്ചാത്തി, ചിലര്‍ക്ക് സ്റ്റാമ്പ്‌... അതുപോലെ എനിക്ക് ഇതിനോട് ഇഷ്ടം തോന്നി... അതാ...

എന്താണെന്നോ അത്? ഗോള്‍ഫ് കളിക്കുന്ന ബോള്‍.

കേട്ടിട്ട് ആര്‍ക്കേലും എനിക്ക് അടി തരാന്‍ തോന്നിയാലും അത്ഭുതമില്ല. കാരണം, ഇത്തിരിപ്പോന്ന ആ വെള്ള പന്തില്‍ കൌതുകം തോന്നാന്‍ എന്താണുള്ളത്? ഒന്നുമില്ല എന്ന്... അല്ലേ...



എന്‍റെ മനസ്സില്‍ ഗോള്‍ഫ് ബോള്‍ എന്തുകൊണ്ടോ ഒരു അത്ഭുതവും കൌതുകവും തന്നെയാണ്. ചെറിയ വെളുത്ത, നിറയെ കുഞ്ഞ് കുഞ്ഞ് കുഴികള്‍ ഉള്ള പന്ത്. അതില്‍ തട്ടുമ്പോള്‍ ഉള്ള ശബ്ദം വളരെ മനോഹരമാണ്. അതിന്‍റെ തിളക്കം, ഓമനത്തം, എല്ലാം കൊണ്ടും "മൊത്തത്തില്‍ ഒരു അത്ഭുതം."

ഇനി ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍, അതായത് കഴിഞ്ഞ ആഴ്ച.

വീണ്ടും ഞാന്‍ സ്റ്റൈല്‍ പ്ലസില്‍ പോവുകയാണ്. ഒരാളുടെ കല്യാണം കൂടാന്‍ പോയിട്ട് വരുന്ന വഴിക്ക് ഞാന്‍ "exclusive" ആയിട്ട് സ്റ്റൈല്‍ പ്ലസില്‍ കയറുന്നു. ഇന്ന് ഗോള്‍ഫ് ബോള്‍ വാങ്ങാന്‍ ഉറപ്പിച്ചു തന്നെയുള്ള പോക്കാണ്. അതും രാത്രി 9 ആയപ്പോള്‍. കട അടയ്ക്കാന്‍ തുടങ്ങുകയാണ്. ഞാന്‍ മാത്രം ചെന്ന് കയറുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു ബില്ലിംഗ് ക്ലോസ് ചെയ്തെന്ന്.

"എനിക്ക് ഗോള്‍ഫ് ബോള്‍ വേണം" - ഞാന്‍ പറഞ്ഞു.

ഉടനെ തന്നെ അവര്‍ "വരൂ സര്‍... ബില്ലിംഗ് താഴെ ഉണ്ട്... സാറിനു ഏത് ആണ് വേണ്ടത്...?" എന്നൊക്കെ ചോദിച്ചു വളരെ ബഹുമാനത്തോടെ എന്നെ വിളിച്ചു.

"സര്‍" എന്ന വിളി കേട്ടപ്പോള്‍ എനിക്കൊരു സംശയം, ഞാന്‍ പഠിപ്പിക്കുന്ന ആള്‍ ആണെന്ന് അവര്‍ക്കെങ്ങനെ മനസിലായി? ചിലപ്പോ അവര്‍ക്ക് ആളുകളെ കണ്ടാല്‍ മനസിലാകുമായിരിക്കും എന്ന് ഞാന്‍ "ഊഹിച്ചു".

ഞാന്‍ അവരുടെ കൂടെ പോയി. ഇത്തവണ ഗോള്‍ഫ് ബോള്‍ മൂന്നെണ്ണം ഉള്ള പാക്കറ്റ് ആയിട്ടാണ് കണ്ടത്. ഒരു പാക്കറ്റ് 150 രൂപ. അതായത് ഒരു ബോള്‍ 50 രൂപ. ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ അഞ്ചു രൂപ കൂടിയതാണോ?

പിന്നെ ഞാന്‍ ഒരു പാക്കറ്റ് ഗോള്‍ഫ് ബോള്‍ വാങ്ങി. ആരും ഇല്ലാത്ത ആ രാത്രിയിലെ അവസാന കസ്റ്റമര്‍ ഞാന്‍ ആയിരുന്നോ?

വളരെ ബഹുമാനത്തോടെ അവിടത്തെ പയ്യന്‍ എന്നെ കൊണ്ടുപോയി ബില്‍ ഒക്കെ ഇട്ടു, പൈസ വാങ്ങി ബാക്കി തിരികെ തന്നു. പിന്നെ എന്നെ പുറത്തു പോകുന്ന വാതിലിലേക്ക് നയിക്കുകയാണ്.

അപ്പോള്‍ അവന്‍ എന്നോടൊരു ചോദ്യം - "സര്‍... ഗോള്‍ഫ് ലിങ്ക്സില്‍ പോകാറുണ്ടോ?"

ഞാന്‍ അത്ഭുതത്തോടെ പറഞ്ഞു - "അയ്യോ, ഞാന്‍ ഗോള്‍ഫ് കളിക്കാറില്ല, ഇത് കൌതുകം തോന്നിയപ്പോള്‍ ഷോകേസില്‍ വയ്ക്കാന്‍ വാങ്ങിയതാണ്..."

പെട്ടെന്ന് ആ പയ്യന്‍റെ മുഖത്തൊരു ഭാവമാറ്റം; എന്തോ അബദ്ധം പറ്റിയ മാതിരി ഒരു ജാള്യത. അപ്പോഴാണ്‌ "സര്‍" വിളിയുടെ പിന്നിലെ കാരണം മനസിലായത്. ഞാന്‍ സ്ഥിരമായി ഗോള്‍ഫ് ലിങ്ക്സില്‍ പോകുന്ന ഏതോ ഒരു കൂടിയ വമ്പന്‍ "പുലി" ആണെന്ന് ഇഷ്ടന്‍ കരുതിയെന്ന് തോന്നുന്നു... അതാകണം ആ ബഹുമാനം.

എന്തായാലും ഞാന്‍ അവന്‍റെ ജാള്യത കണ്ടതായി ഭാവിച്ചില്ല. ഒരു "ബൈ" പറഞ്ഞു ഞാന്‍ പുറത്തിറങ്ങി. പിന്നെ തിരികെ.


വീട്ടില്‍ എത്തിയിട്ട് ഒരെണ്ണം ഞാന്‍ ഷോകേസില്‍ വെച്ചു. മൂന്നു നാല് സ്ഥലത്തൊക്കെ മാറ്റി മാറ്റി വെച്ചു, തിരിച്ചും മറിച്ചും വെച്ചു. ഒരെണ്ണം എപ്പോഴും എന്‍റെ കൂടെ ബാഗില്‍ ഉണ്ടാകും.

ഇപ്പോള്‍ ഞാന്‍ ഈ പോസ്റ്റ്‌ എഴുതുമ്പോള്‍ എന്‍റെ അടുത്ത് ഇരിക്കുകയാണ് ഗോള്‍ഫ് ബോള്‍. അതിനെ തൊട്ടു തലോടി രസം തന്നെ.

ഇപ്പൊ ഗോള്‍ഫ് കളിയെ കുറിച്ചൊക്കെ റിസര്‍ച്ച് നടത്തുകയാണ് പതിവ് പരിപാടി. ഒരു സിനിമ കണ്ടു - "The Best Game Ever Played" (2004) - ഗോള്‍ഫ് കളി ആണ് അതിന്‍റെ മുഖ്യവിഷയം. കൂടുതല്‍ ഒന്നും മനസിലായില്ലെങ്കിലും കണ്ടുകൊണ്ടിരുന്നു. കൊള്ളാം. പിന്നെ ഗോള്‍ഫ് ബോള്‍ കമ്പനികള്‍, അവയുടെ നിര്‍മാണം, ഗോള്‍ഫ് ക്ലബ്‌... അങ്ങനെ പലവഴിക്കും റിസര്‍ച്ച് ആണ്. എങ്ങനെയെങ്കിലും ഗോള്‍ഫ് കളിക്കണം എന്നൊരു ആഗ്രഹവും...! ആഗ്രഹങ്ങള്‍ക്ക് കുറവില്ലല്ലോ!

ഗോള്‍ഫ് ബോള്‍ സ്വന്തമാക്കിയ ഈ കഥ പറഞ്ഞു തീരുമ്പോള്‍ ഇനി അടുത്ത് പറയാന്‍ മനസ്സില്‍ വരുന്നത് പാലേരിമാണിക്യം സിനിമയുടെ കഥയാണ്. സിനിമയുടെ കഥ അല്ല, സിനിമയെ കുറിച്ചുള്ള കഥ. അത് അടുത്ത തവണത്തെ ബ്ലോഗ്‌ പോസ്റ്റില്‍.

അതുവരേക്കും ബൈ!

Monday, June 28, 2010

എന്‍റെ സുഹൃത്തിന്‍റെ കവിത....!

വീണ്ടും ഒരു കവിത വരുന്നു, ഇത് എന്‍റെ കവിത അല്ല, എന്‍റെ ഒരു പ്രിയ സുഹൃത്തിന്‍റെ കവിത.

പതിവുപോലെ, വാക്കുകള്‍ തപ്പിയെടുത്തു കൂട്ടിച്ചേര്‍ത്തു നാല് വരികളില്‍ നിരത്തുന്ന എന്‍റെ ട്രിക്ക് അല്ല ഇത്. ഇത് എന്‍റെ ഒരു പ്രിയ സുഹൃത്തിന്‍റെ സ്വന്തം കവിത ആണ്. ഞാന്‍ ബ്ലോഗില്‍ "കവിതകള്‍" എഴുതിയത് കണ്ടപ്പോള്‍ പാവം തോന്നിയ ഒരു സുഹൃത്ത് ആണ് എനിക്ക് ഈ കവിത മെയില്‍ ആയി അയച്ചു തന്നത്. ആ കവിത എല്ലാരും കാണണമെന്ന് എനിക്ക് തോന്നി. ബ്ലോഗില്‍ ഇടട്ടെ എന്ന് ചോദിച്ചപ്പോള്‍ പേര് വെളിപ്പെടുത്താതെ മാത്രമേ ഇടാവൂ എന്ന് പറഞ്ഞു. (അതുകൊണ്ട് അദ്ദേഹത്തെ തല്‍ക്കാലം "തങ്കു" എന്ന് വിളിക്കാം.)

കവിത അല്പം വിഷാദം ചാലിച്ചെഴുതിയതാണ്. ഒറ്റപ്പെട്ട മനസ് തങ്കുവിനു സമ്മാനിച്ചതാകണം ഈ വരികള്‍. അത് ഞാന്‍ ഇവിടെ എഴുതട്ടെ.

-------------------------------------------------------------------------------------------

"എന്തിന്നെനറിയാതെ വഴുതി വീഴുമൊരാ-
വിഷാദത്തിന്‍ ചുഴിയില്‍ എന്‍ 
മനസ് തേങ്ങി, ഒരു കൂട്ടിനായ്,
വ്യര്‍ത്ഥമെന്നറിഞ്ഞിട്ടും..."

-------------------------------------------------------------------------------------------
എഴുതിയത്: ഞാനല്ല, എന്‍റെ സുഹൃത്ത് "തങ്കു"

-------------------------------------------------------------------------------------------

എന്തായാലും തങ്കു റോക്ക്സ്...!

ഈ കവിതയെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എഴുതണം കേട്ടോ. തങ്കു അത് അനോണിമസ് ആയി വായിക്കും. തങ്കുവിനു കൂടുതല്‍ കൂടുതല്‍ എഴുതുവാന്‍ അതൊരു പ്രചോദനം ആകും.

Monday, June 21, 2010

മൊബൈല്‍ വിളിക്കുമ്പോള്‍ സൂക്ഷിക്കുക.

എല്ലാരും വായിക്കട്ടെ എന്ന് കരുതിയാണ് ഇങ്ങനെ ഒരു തലക്കെട്ട്‌ കൊടുത്തത്. അതെ, എല്ലാരും തീര്‍ച്ചയായും വായിക്കണം.

സംഭവം എന്‍റെ വീടിനടുത്ത് നടന്നതാണ്. ഒരാഴ്ച ആയതേ ഉള്ളു. എന്‍റെ സീനിയര്‍ ഒരു ചേട്ടന്‍ ഉണ്ട്. പേര് പറയുന്നില്ല...

പുള്ളിക്കാരന്‍ മൊബൈലില്‍ സംസാരിച്ചു നടന്നു നടന്ന്‍ ഒരു കിണറ്റില്‍ വീണു...!

മൊബൈലില്‍ ആരോടോ സംസാരിച്ചു രസം പിടിച്ചു നടന്നതാവണം, ചുറ്റുപാടൊക്കെ മറന്നുപോയി.. അങ്ങനെ ആണ് കൈവരി ഇല്ലാത്ത കിണറ്റിലേക്ക് പോയത്. ആരും ഉപയോഗിക്കാത്ത കിണര്‍ കാണുമ്പോള്‍ നമ്മളൊക്കെ കണ്ട കല്ലും കുപ്പിച്ചില്ലും ഒക്കെ പെറുക്കി അതിലിടുമല്ലോ... അങ്ങനെ കുപ്പിച്ചില്ല് നിറഞ്ഞ ഒന്നായിരുന്നു ഈ കിണറും. ഭാഗ്യത്തിന് (ഓഹ്!!!) വളരെ കുറച്ചു പരിക്ക് മാത്രമേ ഉണ്ടായുള്ളൂ.

പിന്നെ, കയ്യില്‍ മൊബൈലും പിടിച്ചുകൊണ്ടാണല്ലോ താഴെ പോയത്. ആ മൊബൈലില്‍ തന്നെ മറ്റുള്ളവരോട് വിളിച്ചു പറയാന്‍ കഴിഞ്ഞതുകൊണ്ട്‌ പുള്ളിക്കാരന്‍ കിണറ്റില്‍ ആണെന്ന് എല്ലാരും അറിഞ്ഞു. വോഡഫോണിനു കിണറിലും കുഴിയിലും പോലും റേഞ്ച് ഉള്ളതുകൊണ്ട് ഭാഗ്യവാന്‍ രക്ഷപ്പെട്ടു. ഉടനെ തന്നെ ആളുകള്‍ വന്നു ഇഷ്ടനെ പുറത്തേക്കു കയറ്റി ആശുപത്രിയില്‍ കൊണ്ടുപോയി.

(ഗുണപാഠം - കഴിവതും വോഡഫോണ്‍ കണക്ഷന്‍ ഉപയോഗിക്കുക.)

ഈ സംഭവത്തില്‍ നിന്നും മനസിലാക്കേണ്ട ഒരു പാഠം ഉണ്ട് - മൊബൈല്‍ വിളിക്കുമ്പോള്‍ മതിമറന്നു സംസാരിക്കുന്ന സ്വഭാവം നമുക്കെല്ലാം ഉണ്ടല്ലോ, പക്ഷെ അങ്ങനെ ഉള്ള സാഹചര്യത്തില്‍ എവിടേലും സ്വസ്ഥമായി ഇരുന്നോ, നിന്നോ സംസാരിക്കുന്നതാകും നമ്മുടെ ആരോഗ്യത്തിനു നല്ലത്. "വാക്ക് ആന്‍ഡ്‌ ടോക്ക്" എന്ന് പറയുന്നത് അനുസരിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് നടക്കാം - പക്ഷെ, ഒരു അര കിലോമീറ്റര്‍ ചുറ്റളവില്‍ കിണറോ കുളമോ തോടോ ഓടയോ ഒന്നും ഇല്ലെന്നു ഉറപ്പ് വരുത്തണം. അതുമല്ല, വഴിയേ പോകുന്ന വല്ല ലോറിക്കാരനും സ്നേഹം തോന്നി നമ്മളെ വന്ന് ഉമ്മ വെച്ചിട്ട് പോകില്ലെന്നും ഉറപ്പുവരുത്തണം. എന്നിട്ട് "വാക്ക് ആന്‍ഡ്‌ ടോക്ക്..." ചെയ്‌താല്‍ ഒരു കുഴപ്പവുമില്ല.

ഇനി മറ്റു ചില കാര്യങ്ങള്‍...

എന്‍റെ ഒരു വിദ്യാര്‍ഥിയും സര്‍വോപരി ലിനക്സ്‌ മാനിയാക്കും ആയ അനീഷ്‌ ഒരു ബ്ലോഗ്‌ തുടങ്ങി. www.aneeshnl.co.cc ആണ് അദ്ദേഹത്തിന്‍റെ ബ്ലോഗ്‌ അഡ്രെസ്സ്. അനീഷിനു ആശംസകള്‍ നേരുന്നു. ബൂലോഗത്തിലേക്ക് സ്വാഗതം.


ഞാന്‍ ശബ്ദ താരാവലി നോക്കി വാക്കുകള്‍ എണ്ണിയെടുത്ത് ഉണ്ടാക്കുന്ന തട്ടുപൊളിപ്പന്‍ കവിതകള്‍ കണ്ടപ്പോള്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത എന്‍റെ ഒരു സുഹൃത്ത്  ഒരു കവിത എഴുതി അയച്ചു തന്നു. അത് വായിച്ചപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി. അമ്പമ്പോ...  അതൊരു കിടിലം കവിത ആണെന്ന് എനിക്ക് തോന്നി... അതെ, കിടിലം ആണ്. അപ്പോഴാണ്‌ ഞാന്‍ മനസിലാക്കിയത്, ഞാന്‍ ഗമയില്‍ എഴുതുന്നത് "കവിത പോലത്തെ എന്തരോ" ആണെന്ന്. ഈ സുഹൃത്തിന്‍റെ കവിത ഈ പോസ്റ്റില്‍ ഇടുന്നില്ല. അത് പ്രത്യേകം ഒരു തലക്കെട്ടുള്ള പോസ്റ്റില്‍ തന്നെ ഇടുന്നതാണ്. കാത്തിരിക്കുക. ഉടനെ തന്നെ അത് എത്തും.


കാത്തിരിപ്പിലേക്ക് ... ബൈ.

Thursday, June 03, 2010

വീണ്ടുമൊരു കവിത.

ഞാന്‍ ഒരു കവി അല്ല.

കവിത എഴുതുന്നത്‌ എനിക്കൊരു ശീലവും അല്ല. ഇത് വല്ലപ്പോഴും ഉണ്ടാകുന്ന ഒരു "രോഗം" മാത്രമാണ്. അപ്പോഴൊക്കെ എന്തെങ്കിലും 4 വരികള്‍ എഴുതും. അതില്‍ കൂടുതല്‍ ഉണ്ടാകാറില്ല. പിന്നെ പാരസെറ്റമോള്‍ കഴിക്കുമ്പോള്‍ തലവേദന അപ്രത്യക്ഷമാകുന്ന പോലെ കവിതയുടെ "സെന്‍സ്" നഷ്ടപ്പെടും.

പക്ഷെ, ഇങ്ങനെ നാല് വരികള്‍ വീതം വല്ലപ്പോഴും എഴുതുന്നത്‌ മിക്കവാറും ജനാല വഴി താഴത്തെ പറമ്പിലേക്കാണ് പോകാറുള്ളത്.

ഇന്ന് എഴുതിയ കവിത ജനാല വഴി പോകുന്നില്ല. കമ്പ്യൂട്ടര്‍ "വിന്‍ഡോസ്‌" ലൂടെ ബ്ലോഗിലേക്ക് പോകുകയാണ്. ബ്ലോഗില്‍ വീഴുന്നതും പറമ്പില്‍ വീഴുന്നതും രണ്ടാണ്. പറമ്പിലെ കവിത ആരും കാണാതെ മഴയത്ത് ഒലിച്ചുപോകും. ബ്ലോഗിലെ കവിത ലോകാവസാനം വരെ വായനക്കാരുടെ വിരലെത്തും ദൂരെ തന്നെ ഉണ്ടാകും.

ഇന്ന് ഉച്ചക്ക് അല്‍പനേരം വെറുതെ ഇരുന്നപ്പോള്‍ ആണ് ഇങ്ങനെ ഒരു കവിത തോന്നിയത്. പ്രത്യേകിച്ച് കാരണം ഒന്നും ഇല്ല.. (പിന്നെ എനിക്ക് തോന്നുന്നു, കുറെ നല്ല മലയാളം വാക്കുകള്‍ അറിയാവുന്ന ആര്‍ക്കും കവിതയെഴുതാം.)

----------------------------------

പൂവിലും തേനിലും കാതര നിലാവിലും,
സന്ധ്യക്കും പുലരിക്കും രാവിന്‍റെ നിനവിനും,
മഞ്ഞിന്‍റെ കുളിരിലും മാരിവില്‍ ചിറകിലും,
ജന്മങ്ങളിനിയും പൂവിട്ടു കൊഴിഞ്ഞാലും,
എന്നുള്ളില്‍ സ്വപ്‌നങ്ങള്‍ തന്നീടും നിന്‍മുഖം.

----------------------------------

ഇതാണ് കവിത. വളരെ മനോഹരമായിരിക്കുന്നു അല്ലേ....? നന്ദി... ആയിരം നന്ദി....!!!

വീണ്ടും ഉടനെ തിരിച്ചു വരും... അടുത്ത തവണ ഇതുപോലെ കവിതയുമായി വരാതിരിക്കാന്‍ ശ്രദ്ധിക്കാം, പ്രോമിസ്....!

വീണ്ടും കാണാം. ബൈ.

Thursday, May 27, 2010

ഒരു മാസത്തെ കഥകള്‍. ( മെയ്‌ 2010 )

ഹായ്, ഇത് ഒരു മാസത്തെ നീണ്ട ഇടവേള ആയിപ്പോയി. തിരക്കുകള്‍ കാരണം പലപ്പോഴും എഴുത്തില്‍ മടി തോന്നും. കുത്തിയിരുന്നു ടൈപ്പ് ചെയ്യാനൊരു മടി. മടി പിടിച്ചാല്‍ പിന്നെ ഒന്നുമേ നടക്കില്ല എന്നത് തിയറി ആണല്ലോ. പിന്നെയും ഉണ്ടല്ലോ, മടിയന്‍റെ മനസ് ചെകുത്താന്‍റെ പണിപ്പുര ആണെന്നൊക്കെ... പഴഞ്ചൊല്ലിനു ഒരു പഞ്ഞവുമില്ല.

ടേപ്പ് പാടുകയാണ്. (Now playing: ശരബിന്ദു മലര്‍ദീപ നാളം നീര്‍ത്തി‌...)

ഈ മാസത്തില്‍ അവസാനം എഴുതിയത് 3 നു ആണ്. അതിനു ശേഷം ഇപ്പോഴാണ് മടി മാറിയ ഒരു അവസരം വന്നത്. ഇന്ന് മടി പിടിക്കാന്‍ പറ്റില്ല. കാരണം നാളെ എന്‍റെ കുട്ടികളുടെ പരീക്ഷ ആണ്. (കുട്ടികള്‍ എന്നുവെച്ചാല്‍, ഞാന്‍ പഠിപ്പിക്കുന്ന കുട്ടികള്‍ ആണ് കേട്ടോ...) നാളെ എല്ലാപേര്‍ക്കും പരീക്ഷ എളുപ്പം ആകട്ടെ എന്ന് പ്രതീക്ഷിക്കുന്നു.

ഇനി ഈ കഴിഞ്ഞ ഒരു മാസത്തെ കുറെ കഥകള്‍ പറയാം.

ഏറ്റവും "നോട്ടബിള്‍" ആയത് എന്‍റെ തൊട്ടുമുന്നില്‍ ഇരുന്നു പാട്ട് പാടുന്ന ടേപ്പ് ആണ്. ഒരു പഴയ മോഡല്‍ ആണ് സംഭവം. Panasonic RX-CW65 മോഡല്‍. ഒരു പത്തു പതിനഞ്ചു വര്‍ഷം മുന്‍പേ ഉള്ളത്. പണ്ടത്തെ ടേപ്പ് അറിയില്ലേ? നടുവില്‍ ഒരു കാസറ്റ് പ്ലെയര്‍. രണ്ടു വശത്തും വലിയ രണ്ടു സ്പീക്കര്‍. അത് തന്നെ. ഒരാളുടെ കയ്യില്‍ നിന്നും പുരാവസ്തു പോലെ അച്ഛന്‍ വാങ്ങിയത്. അത് കുറേകാലം അച്ഛന്‍ കൈവശപ്പെടുത്തി വെച്ചിരിക്കുകയായിരുന്നു. ഈ മാസം ഞാന്‍ അത് സ്വന്തമാക്കി. ഇപ്പൊ ലാപ്ടോപിലെ ഓഡിയോ നേരെ അതില്‍ കൊടുത്തു അതിന്‍റെ സ്പീക്കര്‍ ലാണ് കേള്‍ക്കുന്നത്.

ഓഡിയോ, പാട്ടുകള്‍, സംഗീതം ഒക്കെ കേള്‍ക്കുമ്പോള്‍ "sound perfection" വേണമെന്നത് എന്‍റെ ഒരു ആഗ്രഹമാണ്‌. കേള്‍ക്കുന്ന സ്പീക്കര്‍ ഫുള്‍ റേഞ്ച് ആയിരിക്കണം. ഒരു Woofer & Tweeter വേണം. മിനിമം 7 ബാന്‍ഡ് ഇക്വലൈസര്‍ വേണം. റൂമിന്‍റെ harmonics അനുസരിച്ച് ശബ്ദം നിയന്ത്രിക്കാന്‍ കഴിയണം. Output power നിയന്ത്രിക്കാന്‍ പറ്റണം. കേള്‍ക്കുന്ന ആമ്പ്ലിഫയറില്‍ +3dB വരെ ഉള്ള Logarithmic scale വേണം. മിനിമം 50W സൗണ്ട് പവര്‍ വേണം. (ഇതെല്ലാം എനിക്ക് അറിയാം എന്ന് കാണിക്കാന്‍ വേണ്ടി പറഞ്ഞതല്ല കേട്ടോ. ഇത്തരം കുറച്ചു കാര്യങ്ങളെ എനിക്ക് അറിയുള്ളു. ഇതൊക്കെ വെച്ച് കേള്‍ക്കുമ്പോള്‍ നല്ലതെന്ന് തോന്നുന്ന അവസ്ഥയില്‍ ആണ് ഞാന്‍ പാട്ട് കേള്‍ക്കുന്നത്. ഇനി, ഇങ്ങനെ ഉള്ള "ജാഡകള്‍" ഒന്നും ഇല്ലെങ്കില്‍ ശബ്ദം കേള്‍ക്കാന്‍ പറ്റുന്ന ഒരു സാദാ സ്പീക്കര്‍ ആയാലും മതി. അത്രേയുള്ളൂ...!!!)

ഇന്നത്തെ കിടിലം കിടിലം ഹോം തിയേറ്റര്‍ പോലും ഈ ടേപ്പിന്‍റെ അടുത്തൊന്നും വരില്ല. (എന്ന് ഒരു വെയിറ്റിനു ചുമ്മാ പറയാം!). കുറെനാള്‍ ഞാന്‍ അച്ഛന്‍റെ പുറകെ നടന്നു ചോദിച്ചു. ഒരു വിധത്തില്‍ വഴങ്ങുന്നില്ല. ഞാന്‍ അത് എടുത്തുകൊണ്ടു പോകും എന്നൊക്കെ പറഞ്ഞു. വീഴുന്നില്ല. നോ വഴി. അപ്പൊ പിന്നെ ഒരു 2.1 സ്പീക്കര്‍ വാങ്ങിയാലോ എന്ന് ആലോചിച്ചു തുടങ്ങി. Creative SBS A300 എന്നൊരു മോഡല്‍ ഞാന്‍ പലയിടത്തും കണ്ടു. കേട്ടപ്പോള്‍ കിടിലം. പലരോടും അഭിപ്രായം ചോദിച്ചപ്പോള്‍ നല്ല അഭിപ്രായം. [കല്യാണത്തിന് മുന്‍പ് പെണ്ണിനെ കുറിച്ച് നമ്മള്‍ പലരോടും അന്വേഷിക്കാറില്ലേ?? അതുപോലെ... ;-) ... ] വിലയും കുഴപ്പമില്ല. 1000 ആകും. വാങ്ങാമെന്ന തീരുമാനത്തിന്‍റെ അവസാന ഘട്ടം എത്തി. "നാളെ വാങ്ങാം" എന്ന നിലയില്‍ എത്തിയപ്പോള്‍ ആ അത്ഭുതം സംഭവിച്ചു - "ഈ ടേപ്പ് നീ എടുത്തു നിന്‍റെ റൂമില്‍ കൊണ്ടുവെയ്ക്കൂ" എന്ന് അച്ഛന്‍ പറഞ്ഞു. ഞാന്‍ അത്ഭുതപ്പെടാന്‍ ഒന്നും നിന്നില്ല. ചിലപ്പോള്‍ അച്ഛന്‍റെ മനസ് മാറിയാലോ? ഒറ്റയടിക്ക് ആ ടേപ്പ് ഞാന്‍ എന്‍റെ റൂമില്‍ എത്തിച്ചു. പിന്നെ എല്ലാം സെറ്റ് ചെയ്തു പാട്ട് തുടങ്ങി.



ടേപ്പ് അങ്ങനെ പാടുകയാണ്..... (Now playing: വണ്ണാത്തി പുഴയുടെ തീരത്ത്‌... [കളിയാട്ടം])

പിന്നീടാണ് കാര്യത്തിന്‍റെ കിടപ്പ് മനസിലായത്. അച്ഛന്‍ ഒരു document സ്കാന്‍ ചെയ്യാന്‍ വേണ്ടി സ്കാനര്‍ എടുത്തപ്പോള്‍ വയ്ക്കാന്‍ സ്ഥലമില്ല. അങ്ങനെ ടേപ്പിനെ കുടിയൊഴിപ്പിച്ചു അവിടെ ആണ് സ്കാനര്‍ വച്ചത്. ആ കുടിയൊഴിപ്പിച്ച ടേപ്പ് ആണ് ഇപ്പൊ എന്‍റെ റൂമില്‍. പാവം പാവം വിദ്വാന്‍. ഇപ്പൊ ഒറ്റക്കിരുന്നു കിടു കിടിലമായി സംഗീത മഴ പൊഴിക്കുന്നു. പഴയ ആളായതുകൊണ്ട് ഉള്ള പ്രശ്നമൊന്നും ഇല്ല. സൗണ്ട് അടിപൊളി. 65 Watts ധാരാളം. (സൗണ്ട് പവര്‍ എന്താണെന്ന് മനസിലാക്കാന്‍ എന്നെ സഹായിച്ച ലേഖനം - http://en.wikipedia.org/wiki/Sound_power - നിങ്ങളും വായിച്ചോളൂ)

ടേപ്പ്  പാടുന്നുണ്ട്... (Now playing: മിഴിയറിയാതെ വന്നു ... [നിറം])

അതിനിടെ അടുത്ത കുറെ കഥകള്‍....

കോളേജില്‍ നിന്നും നമ്മുടെ പ്രിയപ്പെട്ട ശ്രീദിഷ് സാര്‍ (നല്ല പേര്. ടൈപ്പ് ചെയ്തു മലയാളം ആക്കാന്‍ പ്രയാസം ആയതുകൊണ്ട് ഇനി "അദ്ദേഹം" എന്ന് സംബോധന... ;-D ....)  ഗേറ്റ് ടെസ്റ്റ്‌ വിജയകരമായി 99.3 percentile വാങ്ങി പാസ്‌ ആയി, അദ്ദേഹം ഉന്നത പഠനത്തിനായി IIT യിലേക്ക് നാളെ യാത്ര തിരിക്കുകയാണ്. അവിടെ ഒരു ടെസ്റ്റ്‌ കൂടി ഉണ്ട്. അത് എഴുതാനുള്ള യാത്ര ആണ്. അദ്ദേഹത്തെ കുറിച്ച് എഴുതാന്‍ ഒരു വലിയ പോസ്റ്റ്‌ തന്നെ ഇടണം. അതുകൊണ്ട് അത് ഇനി ഒരിക്കല്‍ ആകട്ടെ. ശെരിക്കും ഒരു "സംഭവം" ആണ് അദ്ദേഹം. ഇപ്പോള്‍ അദ്ദേഹത്തിനു ആശംസകള്‍....!

ടേപ്പ്  പാടുന്നുണ്ട്... (Now playing: മാന്തളിരിന്‍ പന്തലുണ്ടല്ലോ ... [സ്നേഹപൂര്‍വ്വം അന്ന])

നാളെ കുട്ടികളുടെ പരീക്ഷ ആണ്. എല്ലാരും പഠിക്കുന്നുണ്ടാകും. പഠിക്കണം. അവരൊക്കെ പഠിച്ചു നല്ല വലിയ നിലയില്‍ എത്തണം. എല്ലാര്‍ക്കും നല്ലത് വരണം.

ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്... ഒരുപാട് കാലം കഴിയുമ്പോള്‍, ഞാന്‍ പഠിപ്പിച്ച കുട്ടികളൊക്കെ വലിയ വലിയ ആളുകള്‍ ആയി ഉയര്‍ന്ന നിലയിലൊക്കെ ഇരിക്കുമ്പോള്‍ എന്നെ കാണുമ്പോള്‍ ഓര്‍ക്കുമോ? അന്ന് കുടുംബവും മക്കളുമൊക്കെ ആയി ജീവിതത്തിന്റെയും ജോലിയുടെയും തിരക്കുകളില്‍ കഴിയുന്ന അവരൊക്കെ എന്നെ കാണുമ്പോള്‍ "ഹായ് വിഷ്ണു സാര്‍..." എന്ന് വിളിച്ചുകൊണ്ടു ഓടി വരുമോ? വരുമായിരിക്കും. വരണം. അതാണ്‌ എന്‍റെ ആഗ്രഹം. കൊഴിഞ്ഞുപോയ കോളേജ് ജീവിതത്തിലെ മറക്കാത്ത ഓര്‍മ്മകള്‍ കൊണ്ടുനടക്കുന്ന കുറെയേറെ നല്ല മനസുകളെ അന്ന് ഞാന്‍ പ്രതീക്ഷിക്കും.

..... (Now playing: കാറ്റാടി തണലും ... [ക്ലാസ്സ്‌മേറ്റ്സ്]) ........

ഇനിയും കാലം മുന്നിലുണ്ട്... നാളെ എന്ത് എന്ന് അറിയാന്‍ കഴിയാത്ത ഒരു ലോകം മുന്നിലുണ്ട്.... നല്ലത് മാത്രം പ്രതീക്ഷിച്ചുകൊണ്ട്...

സ്നേഹത്തോടെ ഇന്ന് വിട...

Monday, May 03, 2010

ഒരാഴ്ചത്തെ സംഭവ ബഹുലമായ ജീവിതം...

ബ്ലോഗില്‍ അവസാനത്തെ പോസ്റ്റ്‌ എഴുതിയിട്ട് കുറച്ചു നാളായി... അതായത് 10 ദിവസങ്ങള്‍... ഈ പത്തു ദിവസങ്ങളില്‍ എന്തൊക്കെ ഉണ്ടായി എന്ന് എഴുതാം എന്നാണ് വിചാരിക്കുന്നത്... അല്ലാതെ ചുമ്മാ മനുഷ്യനെ ബോറടിപ്പിക്കുന്ന എന്തെങ്കിലുമൊക്കെ എഴുതിയിട്ട് കാര്യമില്ല... (എഴുതി എഴുതി എനിക്കും ബോറടിക്കില്ലേ... അല്ല പിന്നെ...!)

കഴിഞ്ഞ ഒരാഴ്ച നടന്ന സംഭവങ്ങളില്‍ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന കുറച്ചൊക്കെ പറയാം. അതില്‍ സിനിമ, പാട്ടുകള്‍, സംഭവങ്ങള്‍ എന്നൊക്കെ ഗ്രൂപ്പ്‌ ആക്കി പറയുന്നതാവും ഉചിതം...

ആദ്യമായി പാട്ടുകള്‍ പറയാം...

കഴിഞ്ഞ ഒരാഴ്ചയില്‍ കുറെ കുറെ പുതിയ പാട്ടുകള്‍ പരിചയപ്പെട്ടു. എന്നാലും വളരെ ആകര്‍ഷിച്ച ചില പാട്ടുകള്‍ പറയണമല്ലോ...

1 - പ്രാണനാഥന്‍ എനിക്ക് നല്‍കിയ... (remix) ചിത്രം:കടാക്ഷം (2010)

"പ്രാണനാഥന്‍ എനിക്ക് നല്‍കിയ..." ഈ പാട്ടിനെ കുറിച്ച് മലയാളികളോട് പറയേണ്ട ആവശ്യം ഇല്ല. ഈ പാട്ട് കേട്ടിട്ടില്ലാത്ത ഒരാള്‍ പോലും ഉണ്ടാകില്ല. ഇരയിമ്മന്‍ തമ്പി എഴുതിയ വരികള്‍, ദേവരാജന്‍ മാസ്റ്റര്‍ ഈണം പകര്‍ന്നു 1973 ല്‍ പുറത്തിറങ്ങിയ "ഏണിപ്പടികള്‍" എന്ന ചിത്രത്തിലേതാണ്‌. അന്ന് അത് പാടുന്നത് മാധുരി ആണ്. വളരെ അര്‍ത്ഥം നിറഞ്ഞ വരികള്‍ ആയതുകൊണ്ട് തന്നെ ഈ ഗാനം അന്ന് ആകാശവാണിയില്‍ നിരോധിച്ചതും ആണ്.
ഇന്ന്, 37 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍, ആ പാട്ട് വീണ്ടും പുനര്‍ജനിക്കുകയാണ്. 2010 ല്‍ ഇറങ്ങുന്ന "കടാക്ഷം" എന്ന സുരേഷ് ഗോപി ചിത്രത്തില്‍ ആണ് ഈ പാട്ട് വീണ്ടും എത്തുന്നത്‌. സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ ആണ് പഴയ ഈ ക്ലാസ്സിക്‌ എടുത്തു പുതുക്കി മലയാളികള്‍ക്ക് മുന്നില്‍ എത്തിക്കുന്നത്. സംഗീതം മാറിയില്ല എങ്കിലും പുതിയ തലമുറയില്‍ എത്തിക്കുമ്പോള്‍ ചെയ്യേണ്ടതായ ചില മിനുക്ക്‌ പണികള്‍ ചെയ്തിട്ടുണ്ട്. ചിത്ര ആണ് പാടുന്നത്.
കഴിഞ്ഞ ആഴ്ച ഈ പാട്ട് കേള്‍ക്കാന്‍ ഇടയായി. ആദ്യത്തെ തവണ കേട്ടപ്പോള്‍ തന്നെ ഞാന്‍ ആ പാട്ടില്‍ ലയിച്ചുപോയി. അതി ഗംഭീരം!!!! പിന്നെ പിന്നെ ഒരുപാട് തവണ തുടര്‍ച്ചയായി കേട്ടു. ചിത്ര ഈ പാട്ട് ഒരുപാട് മനോഹരമായാണ് പാടിയത്. ചിത്രക്ക് ആയിരം ആയിരം ആശംസകള്‍...! നിങ്ങളും ഈ പാട്ട് കേള്‍ക്കണം... കേട്ടോ.

2 - നിലാമഴ... (ആല്‍ബം:ഹാര്‍ട്ട്‌ ബീറ്റ്സ് :: ബാലഭാസ്കര്‍)

പാട്ട് പുതിയതല്ല. പക്ഷെ ഞാന്‍ കേള്‍ക്കുന്നത് ആദ്യമായാണ്‌. ഇതും ചിത്ര പാടിയത് തന്നെയാണ്. എന്‍റെ ഒരു സുഹൃത്ത് ആണ് ഈ പാട്ടിനെ കുറിച്ച് എന്നോട് പറഞ്ഞത്. ടീവിയില്‍ കണ്ടപ്പോള്‍ ഇഷ്ടപ്പെട്ടു എന്നും, ഞാന്‍ അത് കേള്‍ക്കണമെന്നും പറഞ്ഞു. പിന്നെ എവിടെയൊക്കെയോ തപ്പി പിടിച്ചു കണ്ടുപിടിച്ചു. കേട്ടപ്പോള്‍ കൊള്ളാം. നല്ല രസമുള്ള ഒരു പാട്ടാണ്. വരികളും കൊള്ളാം.

3 - പൂനിലാ മഴ നനയും... (ബോണസ് ട്രാക്ക്: ചോട്ടാമുംബൈ) 2007 

ഈ പാട്ടും പുതിയതല്ല. പക്ഷെ ഇത് മുന്‍പൊന്നും കൂടുതല്‍ ശ്രദ്ധിച്ചിട്ടില്ല. ഈയിടെ ആണ് ഈ പാട്ട് കണ്ടപ്പോള്‍ ഏതാണെന്ന് അറിയാനായി നോക്കിയത്. ചോട്ടാ മുബൈ എന്ന ചിത്രത്തിന്‍റെ ഓഡിയോ സി.ഡി.യില്‍ ആണ് ഈ പാട്ട് വന്നത്. സിനിമയില്‍ കണ്ടിട്ടില്ല. വയലാര്‍ ശരത് എഴുതിയ അതി മനോഹരമായ വരികള്‍ക്ക് രാഹുല്‍ രാജ് ആണ് അതിനൊപ്പം മനോഹരമായ ഈണം നല്‍കിയിട്ടുള്ളത്. ഞാന്‍ ഇത് ഇവിടെ എഴുതുന്നതും ഈ പാട്ട് കേട്ടുകൊണ്ടാണ്. പാട്ട് പാടിയത് സംഗീത്, സംഗീത എന്നിവര്‍ ചേര്‍ന്നാണ്. രണ്ടു പേരും വളരെ വളരെ നന്നായി പാടിയിരിക്കുന്നു. ഈ പാട്ട് കേള്‍ക്കുമ്പോള്‍ അറിയാതെ ഏതോ ഒരു അദൃശ്യ പ്രണയത്തിലേക്ക് മനസ് അറിയാതെ ഇറങ്ങി പോവുകയാണ്.. എന്‍റെ മനസ് ഏതോ ഒരു ലോകത്തേക്ക് പാറുകയാണ്... മനസ് നിറയെ അനുഭൂതിയുടെ തേന്‍ നിറയ്ക്കുന്ന ഒരു അപൂര്‍വ സുന്ദര ഗാനം... (ഇനിയും കുറെ പറയണം, പക്ഷെ വാക്കുകള്‍ കിട്ടുന്നില്ല..) നിങ്ങളും ഈ പാട്ട് കേള്‍ക്കണം. തീര്‍ച്ചയായും കേള്‍ക്കണം.

ഇതൊക്കെ ആണ് ഞാന്‍ ഈ ആഴ്ചയില്‍ അടുത്തറിഞ്ഞ മലയാളം പാട്ടുകള്‍. രണ്ടുമൂന്നു ഇംഗ്ലീഷ് പാട്ടുകള്‍ കൂടി ഉണ്ട്. അതില്‍ മറക്കാന്‍ പറ്റാത്ത ഒന്നാണ് "21 Guns" എന്ന പാട്ട്. GreenDay എന്ന റോക്ക് ബാന്‍ഡ് പോയ വര്‍ഷം പുറത്തിറക്കിയ "21st Century Breakdown" എന്ന ആല്‍ബത്തിലെ ഒരു പാട്ടാണ് ഇത്. ഈ ആല്‍ബം ആണ് ഏറ്റവും മികച്ച റോക്ക് ആല്‍ബത്തിനുള്ള കഴിഞ്ഞ വര്‍ഷത്തെ ഗ്രാമ്മി അവാര്‍ഡ്‌ വാങ്ങിയത്. കേള്‍ക്കാന്‍ കൊല്ലം. നല്ല രസമുണ്ട്. പിന്നെ Lady GaGa (Telephone), Beyonce (Halo, All the single ladies) അങ്ങനെ കുറെ... അതൊക്കെ കേള്‍ക്കാന്‍ ഒരു രസം...

ഇനി ഞാന്‍ കണ്ട രണ്ടു പ്രധാന സിനിമകള്‍ - ഋതു, നീലത്താമര.

ഋതു - ഈ സിനിമ വര്‍ണിക്കാന്‍ ഒരു പോസ്റ്റ്‌ തന്നെ വേണം. എന്നാലും ഞാന്‍ കുറച്ചു കാര്യങ്ങള്‍ പറയാം.

ആദ്യമായി ഇത്തരമൊരു സിനിമ ചെയ്ത ശ്യാമപ്രസാദിന് അഭിനന്ദനങ്ങള്‍. പുതിയ കാലഘട്ടത്തിന്‍റെ പ്രയാണം അപ്പടി മനസിലാക്കി അതിന്‍റെ ആത്മാവ് ഉള്‍ക്കൊണ്ടുകൊണ്ട് ഇത്തരമൊരു ചിത്രം ചെയ്യാന്‍ അപാര കഴിവ് തന്നെ വേണം. അത്രയ്ക്ക് സുന്ദരമായാണ് ഋതു അദ്ദേഹം കൈകാര്യം ചെയ്തിട്ടുള്ളത്.

ഐ ടി മേഖലയിലെ യുവത്വത്തിന്‍റെ കഥയാണ് ഋതു എന്ന ചിത്രത്തിന്‍റെ പ്രമേയം. ഐ ടി യില്‍ വലിയൊരു കരിയര്‍ കെട്ടിപ്പടുക്കുവാന്‍ വെമ്പല്‍ കൊള്ളുന്ന യുവത്വം. പണം മാത്രം മുന്നില്‍ കണ്ട് രാപകല്‍ ഇല്ലാതെ നെട്ടോട്ടം ഓടുന്ന യുവത്വം. ഈ തിരക്കില്‍ അവരില്‍ ഭൂരിഭാഗവും തങ്ങള്‍ക്കു പിന്നില്‍ നഷ്ടപെടുന്ന മനോഹരമായ ജീവിതത്തെയും ബന്ധങ്ങളെയും ഒന്നും തന്നെ കാണുന്നില്ല. ഒടുവില്‍ ഒരുപാട് ദൂരങ്ങള്‍ കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ ഉണ്ടാകുന്ന ഭീതിജനകമായ നഷ്ടപ്പെടലുകളുടെ തിരിച്ചറിവ്... ഇങ്ങനെയൊക്കെ മുന്നേറുന്ന ഒരു അതി മനോഹരമായ ചിത്രം ആണ് ഋതു.

ഋതുക്കള്‍ മാറുന്നു. പക്ഷെ നമ്മളോ?  - ഈ ചോദ്യത്തിന്‍റെ ഉത്തരം കൂടിയാണ് ഈ ചിത്രം.

എന്‍റെ അഭിപ്രായത്തില്‍, ഐ ടി മേഖലയില്‍ ജോലി തിരഞ്ഞെടുക്കുന്ന ഓരോരുത്തരും ഈ ചിത്രം തീര്‍ച്ചയായും കാണുക തന്നെ വേണം. നമ്മുടെ മനസ്സില്‍ നമ്മള്‍ പോലും അറിയാതെ കാത്തു സൂക്ഷിക്കുന്ന സ്നേഹവും പ്രണയവും സൌഹൃദങ്ങളും ഒന്നും നഷ്ടപ്പെടാതിരിക്കട്ടെ. മാനുഷിക മൂല്യങ്ങളും ബന്ധങ്ങളും എന്നെന്നും നിലനില്‍ക്കട്ടെ...

പിന്നെ ഞാന്‍ കാത്തിരുന്നു കണ്ടത് - നീലത്താമര - കണ്ട് കഴിഞ്ഞപ്പോള്‍ വേണ്ടായിരുന്നു എന്ന് തോന്നി... പാവം ഞാന്‍... വെറുതെ സമയം കളഞ്ഞു... ഇനി പറഞ്ഞിട്ട് എന്താ???

പ്രതീക്ഷിച്ച അത്രയും വിടര്‍ന്ന താമര അല്ലായിരുന്നു കുഞ്ഞിമാളുവിന്റെ നീലത്താമര. സംഭവം പഴയ വീഞ്ഞ് തന്നെ. വ്യത്യാസം ഒന്നേയുള്ളൂ - ക്യാമറ പുതിയത്, ടെക്നോളജി പുതിയത്.

എം.ടി സാറിന്‍റെ തിരക്കഥ കണ്ടുകൊണ്ടിരിക്കാം. പക്ഷെ, സിനിമ കണ്ട് കഴിയുമ്പോള്‍ നമുക്ക് അതില്‍ നിന്നും എന്തെങ്കിലും കിട്ടിയ ഒരു ഫീലിംഗ് ഉണ്ടാകില്ല. വെറുതെ രണ്ടു മണിക്കൂര്‍ തള്ളി നീക്കിയ ഒരു മടുത്ത പ്രതീതി ആണ് ഉണ്ടായത്. രണ്ടാമത് ഒന്നുകൂടി കാണാന്‍ തോന്നാത്ത ഒരു സിനിമ. അതുകൊണ്ട് ഇനി കാണാന്‍ പ്ലാന്‍ ഇല്ല.

സിനിമയൊക്കെ കഴിഞ്ഞു, ഇനി മറ്റു ചില കാര്യങ്ങള്‍.

കോളേജിലെ ക്ലാസ്സ്‌ കഴിഞ്ഞു. കുട്ടികള്‍ക്ക് സ്റ്റഡി ലീവ് ആയതുകൊണ്ട് അധ്യാപകര്‍ക്ക് മറ്റു ചില ചുമതലകള്‍ ആണ്. എനിക്ക് കിട്ടിയത് ലൈബ്രറി ബുക്കുകള്‍ വെരിഫൈ ചെയ്യാനുള്ള ഡ്യൂട്ടി ആണ്. മൊത്തം വരുന്ന 18500 ബുക്കില്‍ എനിക്ക് കിട്ടിയത് സാഹിത്യം അടങ്ങുന്ന 3000 ബുക്കുകള്‍ എണ്ണുന്ന ചുമതല ആണ്. സാഹിത്യം ആയതുകൊണ്ട് ബോറടിക്കാതെ 4 ദിവസം കൊണ്ട് സംഗതി നടന്നു.

ആദ്യം ഇത്രേം ബുക്കുകള്‍ കണ്ട് കണ്ണ് തള്ളി. എങ്കിലും ഒരു അറ്റത്തു നിന്നും ഓരോന്നായി എടുത്തു തുടങ്ങിയപ്പോള്‍ രസമായി. ഇതുവരെ കേട്ടിട്ടില്ലാത്ത നിരവധി നിരവധി കാര്യങ്ങള്‍ അടങ്ങുന്ന അനവധി അനവധി ബുക്കുകള്‍... സാഹിത്യം, കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, പഠനങ്ങള്‍... അങ്ങനെ പോകുന്നു ഓരോരോ വിഷയങ്ങള്‍...

ബുക്കുകള്‍ എന്നുമ്പോള്‍ ഞാന്‍ പണ്ട് എവിടെയോ വായിച്ചത് ഓര്‍ത്തു - പണ്ട് ഏതോ രാജാവ് പറഞ്ഞത്രേ, അദ്ദേഹം രാജാവ് അല്ലായിരുന്നെങ്കില്‍ ഒരു വലിയ ലൈബ്രറിയിലെ കാവല്‍ക്കാരന്‍ ആകുമായിരുന്നു എന്ന്... (രാജാവിന്‍റെ പേര് മറന്നു)

ഓഹോ, രാജാവിനു ബുക്ക്‌ വായിക്കാന്‍ ഇത്ര ആര്‍ത്തി ആണോ?

ആര്‍ത്തി അല്ല, ചിലര്‍ അങ്ങനെ ആണ്, ഒരുപാട് ഒരുപാട് വായിക്കും. എന്ത് കിട്ടിയാലും വായിക്കും. എന്നാലും ഞാന്‍ ഓര്‍ത്തു, നമുക്ക് താല്പര്യം ഇല്ലാത്തത് നമ്മള്‍ എങ്ങനെ ആണ് വായിക്കുന്നത്? ചിലപ്പോ വെറുതെ രസത്തിനു വായിക്കുമായിരിക്കും അല്ലേ...

പിന്നെ പോയ വാരം ഒരു മനോഹരമായ ഹര്‍ത്താല്‍ കൂടി ആഘോഷിച്ചു. വിലക്കയറ്റത്തിന് എതിരെ നടത്തിയ ഹര്‍ത്താല്‍. അന്നേ ദിവസം പാര്‍ട്ടിക്കാര്‍ ട്രെയിന്‍ തടഞ്ഞും കടകമ്പോളങ്ങള്‍ അടപ്പിച്ചും ഹര്‍ത്താല്‍ ആഘോഷിച്ചു. ജനങ്ങള്‍ വീട്ടിലിരുന്നു ടിവിയില്‍ വിവിധ ജ്വല്ലറികള്‍ സ്പോണ്‍സര്‍ ചെയ്ത "ഹര്‍ത്താല്‍ ദിന പ്രത്യേക" പരിപാടികള്‍ ആസ്വദിച്ചു. (അതിനിടെ മറ്റൊരു കോമഡി - ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലില്‍ വാര്‍ത്ത വായിച്ച ആള്‍ ഹര്‍ത്താല്‍ റിപ്പോര്‍ട്ട്‌ പറഞ്ഞു തീര്‍ത്തത് ഇങ്ങനെ ആണ് - "അടുത്ത ഹര്‍ത്താല്‍ ദിനത്തിലും ഇതേ കാര്യങ്ങള്‍ തന്നെ പറയാമെന്ന പ്രതീക്ഷയോടെ മറ്റു വാര്‍ത്തകള്‍ തുടരുന്നു...")

എന്തായാലും ഹര്‍ത്താല്‍ വന്‍ വിജയം ആയിരുന്നു. ഇപ്പൊ നിത്യോപയോഗ സാധനങ്ങള്‍ എല്ലാം കടയില്‍ ചെന്നാല്‍ പൈസ കൊടുക്കാതെ കിട്ടും.

എന്തായാലും ഇനി അടുത്ത ഹര്‍ത്താല്‍ ദിനം ആഘോഷിക്കാന്‍ ജനങ്ങളും ചാനലുകാരും തയ്യാറെടുക്കുകയാണ്. സ്ഥിരമായി ഹര്‍ത്താല്‍ നടത്തി ജനജീവിതം ദുസ്സഹമാക്കുന്നതില്‍ പ്രതിഷേധിച്ചുകൊണ്ട് ഉടന്‍ തന്നെ ഒരു ഹര്‍ത്താല്‍ നടത്താന്‍ സാധ്യത ഉണ്ടെന്നു കേള്‍ക്കുന്നു.

ഇതൊക്കെ ആണ് പോയ ഒരാഴ്ചത്തെ പ്രധാന വിശേഷങ്ങള്‍. ഇനി വീണ്ടും കാണാം.

അതുവരേക്കും ബൈ...!

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...