Thursday, August 30, 2012

റണ്‍ ബേബി റണ്‍ - ഒരു നല്ല എന്റര്‍ടെയിനര്‍ ചിത്രം



ജോഷി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ഓണച്ചിത്രം - റണ്‍ ബേബി റണ്‍ - ഇന്ന് ഈ മനോഹരമായ തിരുവോണ ദിവസം തീയേറ്ററില്‍ എത്തി. "സീനിയേഴ്സ്" എന്ന മുഴുനീള തമാശ ചിത്രത്തിന്‍റെ കഥ എഴുതിയ സച്ചി-സേതു ടീമിലെ സച്ചിയുടെതാണ് കഥ.

ജോഷി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഉണ്ടായ ചിത്രം ആയതിനാല്‍ പതിവ് "ഹീറോയിസം", "ഒറ്റയടിക്ക് മുപ്പതു പേരെ വീഴ്ത്തല്‍" മുതലായ നമ്പരുകള്‍ ഉണ്ടാകുമെന്ന് ഓര്‍ത്താണ് ആദ്യമേ പോകണ്ടാന്നു കരുതിയത്‌ . ആരെങ്കിലുമൊക്കെ പോയി കണ്ടിട്ട് വന്നു റിവ്യൂ പറഞ്ഞിട്ട് പോയാല്‍ മതിയല്ലോ. മാത്രവുമല്ല, ഇപ്പൊ വന്ന "താപ്പാന"യും "മരുമകനും" ഒക്കെ അത്ര പോരാ എന്നും കേട്ടിരുന്നു.

Tuesday, August 28, 2012

ഓണാശംസകള്‍ - ഒപ്പം മലയാളത്തിലെ ആദ്യകാല ഓണപ്പാട്ടുകളും

അങ്ങനെ വീണ്ടും ഒരു ഓണം കൂടി വന്നെത്തി. പതിവുപോലെ, വസന്തത്തിന്റെയും പൂക്കളുടെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഒക്കെ ഉത്സവം തന്നെയാണ് ഓണം. ജാതിമത ഭേദങ്ങള്‍ ഒന്നുമില്ലാതെ നാമെല്ലാം കോളേജിലും ഓഫീസിലും വീടുകളിലും നാട്ടിലും പറമ്പിലും (പറമ്പിലോ? ആ അത് തന്നെ!) ഒക്കെ ഓണം ആഘോഷിക്കുന്നു. ഓണക്കാലത്തെ സന്തോഷം ഒന്ന് വേറെ തന്നെ.

സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ കണ്ടെത്തിയത് - ഓരോ ഓണത്തിനും നമ്മള്‍ ഓരോ ക്ലാസില്‍ ആയിരിക്കും. ഈ ഓണത്തിന് അഞ്ചാം ക്ലാസില്‍ ആണെങ്കില്‍ അടുത്ത ഓണം ആഘോഷിക്കുന്നത് ആറാം ക്ലാസില്‍ .. അങ്ങനെ ഇതുവരെ എത്തി. ഓരോ ഓണവും ഓരോ വര്‍ഷങ്ങള്‍ പിന്നിലാക്കിയാണ് എത്തുന്നതെന്ന് പലപ്പോഴും തോന്നാറില്ല. അല്ലെ.

പ്രിയപ്പെട്ട വായനക്കാര്‍ക്ക് ഈ പൊന്നോണത്തിന് എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ :-)

Saturday, August 18, 2012

മൂന്ന് നുറുങ്ങ് ചിന്തകള്‍

1. ഇക്കഴിഞ്ഞ മെയ്‌ 24 ലെ പെട്രോള്‍ വിലവര്‍ധനയും തുടര്‍ന്നുണ്ടായ ഹര്‍ത്താലിലും ഉണ്ടായ ഒരു ചിന്ത:

ഒരു കുതിരയെ വാങ്ങുന്നതിനെക്കുറിച്ച് വളരെ സീരിയസ് ആയി ചിന്തിക്കുന്നുണ്ട് ഞാന്‍. എന്‍റെ പറമ്പില് ആവശ്യത്തിലേറെ പുല്ലും വെള്ളവും കിട്ടും. അത് കൊടുത്താല്‍ മതി. അതിന്‍റെ ചാണകം വളമായിട്ടും ഉപയോഗിക്കാം.

റോഡില്‍ ഇറങ്ങാന്‍ ലൈസന്‍സ് വേണ്ട, ആര്‍. സീ. ബുക്കും വേണ്ട. നല്ല സ്പീഡും ഉണ്ട്. അഥവാ ഹര്‍ത്താല്‍ ദിവസം ആയാല്‍ പോലും യാത്ര നടക്കും. ഹര്‍ത്താലിന് വാഹനങ്ങള്‍ക്കല്ലേ നിരോധനം, കുതിരകള്‍ക്ക് നിരോധനം ഇല്ലല്ലോ... ജോലിക്ക് പോകുമ്പോള്‍ അവിടെയെങ്ങാനും മേയാന്‍ വിട്ടിരുന്നാല്‍ വൈകുന്നേരം തിരിച്ചു വരുമ്പോള്‍ തനിയെ "ഇന്ധനം" നിറച്ചു നില്‍ക്കും... ചിലവോ, ഒന്നുമില്ല. 30 വര്‍ഷത്തേക്ക് പിന്നെ വേറെ വണ്ടി ഒന്നും വാങ്ങണ്ട... മെയിന്റനന്‍സ് വളരെ കുറവ് മാത്രം.

Friday, August 10, 2012

(ചെറുകഥ) - "മുഖം വ്യക്തമല്ല"

"അളിയാ ദേ നോക്കെടാ, സൂപ്പര്‍ ആയിട്ടുണ്ട്‌ അല്ലേ?"

ജോബി തന്റെ കയ്യിലെ മൊബൈലില്‍ ഒരു വീഡിയോ ക്ലിപ്പ് പ്ലേ ചെയ്തു രാജേഷിനെ കാണിച്ചുകൊണ്ട് പറഞ്ഞു. രാവിലെ ഓഫീസില്‍ വന്ന ശേഷം ചായ കുടിക്കാന്‍ വേണ്ടി പുറത്തിറങ്ങിയതാണ് രണ്ടുപേരും.

കൌതുകത്തോടെ രാജേഷ് മൊബൈല്‍ വാങ്ങി നോക്കി.

"ഓ കൊള്ളാം, പക്ഷെ മുഖം വ്യക്തമല്ല... ഒന്ന് കളഞ്ഞിട്ടു പോടേയ്, വല്ല എച്ച്.ഡി. യും ഉണ്ടെങ്കില്‍ കാണിക്ക്..." - രാജേഷ് പുച്ഛത്തോടെ പറഞ്ഞു.

അപ്പോഴേക്കും അവരുടെ സീനിയര്‍ ആയ സുനില്‍ അവരുടെ നേരെ നടന്നുവന്നു. വന്നപാടെ സുനില്‍ ചോദിച്ചു - "ആരുടെ മുഖമാടാ വ്യക്തമല്ലാത്തത്???"

Sunday, July 29, 2012

(കുഞ്ഞുകഥ) - മഴയെ സ്നേഹിച്ച പെണ്‍കുട്ടി

മഴയെ സ്നേഹിച്ച പെണ്‍കുട്ടി.

ഓരോ തവണ മഴ പൊഴിയുമ്പോഴും അവള്‍ മതിമറന്നു സന്തോഷിച്ചു. ഓരോ തുള്ളി മഴയും അവളുടെ മനസ്സില്‍ ആയിരം മുത്തുകള്‍ വാരി വിതറി. മഴയില്‍ നനഞ്ഞു നില്‍ക്കാന്‍ അവളുടെ മനസ് എപ്പോഴും തുടിച്ചു. മഴ വരുന്നതും കാത്തു അവള്‍ പലപ്പോഴും മാനത്തു നോക്കിയിരുന്നു; സമയം പോകുന്നതറിയാതെ. അതെ, അവള്‍ മഴയെ അത്രയേറെ പ്രണയിക്കുകയായിരുന്നു.

മഴയെ സ്നേഹിച്ച പെണ്‍കുട്ടി, അവളെ ഒരു രാജകുമാരന്‍ പ്രണയിച്ചു.

പക്ഷെ അവള്‍ക്കു അപ്പോഴും ഇഷ്ടം മഴയോടായിരുന്നു. മഴയെ തനിക്കു സ്വന്തമാക്കണമെന്നു അവള്‍ കൂട്ടുകാരോടും ബന്ധുജനങ്ങളോടും പറഞ്ഞു. പക്ഷെ, "മഴയെ വരിക്കുകയോ? അതെങ്ങനെ?" എന്നുപറഞ്ഞു അവരെല്ലാം അവളെ കളിയാക്കി. മഴയെ അല്ലാതെ മറ്റാരെയും പ്രണയിക്കാന്‍ അവള്‍ക്കു കഴിയുമായിരുന്നില്ല.

Sunday, July 22, 2012

(ചെറുകഥ) - ദൈവത്തിന്‍റെ പൂച്ച!

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്...
അതായത് ... 2010 ലെ ഒരു മാര്‍ച്ച്‌ മാസം.

പതിവുപോലെ ജോലി കഴിഞ്ഞു ഓഫീസില്‍ നിന്നും വീട്ടിലേക്കുള്ള യാത്രയാണ് രംഗം. വൈകുന്നേരങ്ങളില്‍ എല്ലാപേരും ഓഫീസ്‌ വിട്ടു വരുന്ന സമയം ആയതിനാല്‍ ട്രാഫിക്‌ ജാം ഉറപ്പാണ്. മിക്കവാറും ജാമില്‍ പെട്ടാല്‍ പിന്നെ ചുറ്റുമുള്ള വാഹനങ്ങളുടെ നമ്പര്‍ കൂട്ടിയെടുക്കല്‍, വാഹനങ്ങളില്‍ ചെയ്തിട്ടുള്ള അലങ്കാരപ്പണികള്‍ ആസ്വദിക്കല്‍, ചുറ്റുമുള്ള കടകളുടെ മുന്നിലെ കണ്ണാടിപ്പെട്ടിയിലെ ലഡ്ഡു, ജിലേബി മുതലായവ നോക്കി വെള്ളമിറക്കല്‍, ബൈക്കില്‍ പെട്രോള്‍ ഉണ്ടോ എന്ന് കുലുക്കി നോക്കുക മുതലായവയാണ് ഒരു ടൈം പാസ്‌ ഉള്ളത്.

അന്നും പതിവുപോലെ ഒരു "ജാം" ദിവസം. മുന്നില്‍ നില്‍ക്കുന്ന പോലീസുകാരന്‍ വളരെ കഷ്ടപ്പെട്ട് വാഹനങ്ങള്‍ ഓരോന്നായി ജാമില്‍ നിന്നും ഊരിയൂരി വിടുകയാണ്. എതിരെ വരുന്ന വണ്ടികള്‍ പോകുന്നുണ്ട്. ഞാന്‍ അങ്ങനെ പതിയെ നീങ്ങുമ്പോള്‍, അതാ എന്റെ വലതു ഭാഗത്തുള്ള ട്രാക്കില്‍ ഒരു കാഴ്ച.

ഒരു പെണ്‍കുട്ടി ഹോണ്ടാ ആക്ടീവയില്‍ ആടിയാടി വരുന്നു... ഇപ്പൊ വീഴും... വീഴില്ല... എന്നപോലെയാണ് വരവ്. കൌതുകത്തോടെ ആ പെണ്കുട്ടിയെ നോക്കി നിന്നു. (അല്ലേലും നോക്കി നില്‍ക്കാന്‍ ഇതുപോലെ എന്തെങ്കിലും കിട്ടിയാല്‍ മതിയല്ലോ!) അപ്പോഴേക്കും ഹാന്‍ഡില്‍ വെട്ടിച്ചു വെട്ടിച്ചു ബാലന്‍സ് തെറ്റി നിന്ന ആ പെണ്‍കുട്ടിയുടെ അരികിലൂടെ വേറൊരുത്തന്‍ ബൈക്കില്‍ ഊളിയിട്ടു വന്നു "ശര്ര്‍ ..." എന്നപോലെ ഒറ്റ പാച്ചില്‍ ! അത് കണ്ടതും അവളുടെ ബാലന്‍സ് തെറ്റി റോഡിലേക്ക് മറിഞ്ഞു വീണു. കൂടെ ആക്ടീവയും.

ഞാന്‍ കിട്ടിയ അവസരം പാഴാക്കാതെ എന്‍റെ ബൈക്ക്‌ സ്റാന്‍ഡില്‍ ഇട്ടു വെച്ചിട്ട് ഡിവൈഡര്‍ ചാടിക്കടന്നു ആ പെണ്‍കുട്ടിയെ തറയില്‍ നിന്നും കൈപിടിച്ച് എഴുനേല്‍പ്പിച്ചു. വേറൊരാള്‍ വന്ന് അവളുടെ സ്കൂട്ടര്‍ എടുത്തു നേരെ വെച്ചു.

അവളെ എഴുനേല്‍പ്പിച്ച പാടെ എന്‍റെ മുഖത്ത് നോക്കി ആക്രോശിച്ചു - "എന്താടോ തന്‍റെ  മുഖത്ത് കണ്ണില്ലേ? എവിടെ നോക്കിയാ ഈ ചീറിക്കോണ്ട് പോകുന്നത്?"

എനിക്ക് ഒന്നും മനസിലായില്ല. ഞാന്‍ ഇതിനെ രക്ഷിക്കാന്‍ പോയതാണോ പ്രശ്നം? അതോ ദേഹത്ത് പിടിച്ചത് ആണോ കുഴപ്പം? അയ്യേ, അതിനു ഞാന്‍ വേറെ ഒന്നും വിചാരിച്ചിട്ട് അല്ലല്ലോ പിടിച്ചത്... രക്ഷിക്കാന്‍ അല്ലെ!!!

അവള്‍ പിന്നേം പറയുന്നു - "എടോ, ഒരു ബൈക്ക്‌ കിട്ടിയാല്‍ പിന്നെ എല്ലാം ആയി എന്ന് വിചാരിക്കരുത്... മറ്റുള്ളവര്‍ക്കും കൂടി റോഡില്‍ യാത്ര ചെയ്യാനുള്ളതാ..."

അപ്പോഴേക്കും റോഡിന്റെ മറുഭാഗത്ത് ഒരു ബഹളം. ഞാന്‍ റോഡിനു നടുവില്‍ പാര്‍ക്ക്‌ ചെയ്ത എന്‍റെ ബൈക്ക്‌ ആണ് ഇപ്പോള്‍ ജാം ഉണ്ടാക്കുന്നത്‌ ! അതിനു പിന്നാലെ കിടക്കുന്ന കുറെ കാറുകള്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കുന്നു. അതാ എന്‍റെ ബൈക്ക്‌ ലക്ഷ്യമാക്കി പോലീസ് വരുന്നു. ദൈവമേ!

ഇനി പോലീസ്‌ വന്ന് പരിശോധന വല്ലതും നടത്തി എനിക്ക് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നു കണ്ടുപിടിച്ചാല്‍ പിന്നെ പിഴ, പഴി, ധനനഷ്ടം, മാനഹാനി, ആകെ പണിയാകും. അതുകൊണ്ട് ആ പെണ്‍കുട്ടിയുടെ താങ്ക്സ് കേള്‍ക്കാന്‍ പോലും നില്‍ക്കാതെ ഞാന്‍ പെട്ടെന്ന് തന്നെ ഓടിവന്നു ബൈക്കില്‍ ചാടിക്കയറി. അപ്പോഴേക്കും നേരത്തെ ഹോണ്‍ മുഴക്കിയവന്മാര്‍ എന്നെ തുറിച്ചു നോക്കുന്നു.

"ഒരു പെണ്‍കുട്ടി മറിഞ്ഞു വീണത്‌ കണ്ടിട്ട് നിനക്കൊന്നും വിഷമം ഇല്ലെടാ തെണ്ടികളെ..." എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു യാത്ര തുടര്‍ന്നു. ഇടയ്ക്കു ആ പെണ്‍കുട്ടിയെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ അവള്‍ എന്നെ നോക്കുന്നത് കണ്ടു.

കുറേക്കഴിഞ്ഞാണ് അവളുടെ ആക്രോശം എന്തിനായിരുന്നു എന്നെനിക്ക് മനസിലായത്. ഞാനാണ് ആ ബൈക്കില്‍ ചീറിപ്പാഞ്ഞു ചെന്ന് അവള്‍ടെ ബാലന്‍സ് തെറ്റിച്ചു തള്ളിയിട്ടത് എന്ന് അവള്‍ വിചാരിച്ചുകാണും! പക്ഷെ ഇനി എങ്ങനാ ഒന്ന് പറഞ്ഞു മനസിലാക്കുക..! ആ പോട്ട്...! റോഡ്‌ ആകുമ്പോ ഇതുപോലെ പലതും കേള്‍ക്കേണ്ടിവരും... പോട്ട് പോട്ട്..!

***       ****       ****

കുറച്ചു കാലങ്ങള്‍ക്കു ശേഷം.
കൃത്യമായി പറഞ്ഞാല്‍ 2010 ജൂണ്‍ മാസം.

അന്നൊരു ഞായറാഴ്ച ആയിരുന്നു. മിക്കവാറും ഞായറാഴ്ചകളില്‍ കൂട്ടുകാരുടെ കൂടെ കറങ്ങി നടക്കാറുണ്ട്. ജോലിക്കിടയില്‍ കിട്ടുന്ന അവധി ദിനങ്ങള്‍ ആസ്വദിക്കുക എന്നതാണ് നമ്മുടെ നയം. അങ്ങനെ അന്നും ഒരു സിനിമ ഒക്കെ കണ്ടു കൂട്ടുകാരുടെ വീട്ടിലൊക്കെ പോയി ചെറിയ ക്രിക്കറ്റ്‌ ഒക്കെ കളിച്ചു. (എനിക്ക് പണ്ടേ ക്രിക്കറ്റ്‌ കളിയോട് താല്പര്യം ഇല്ലാത്തതുകൊണ്ട് എനിക്കായിരിക്കും എന്‍റെ ടീമിലെ ആദ്യ ബാറ്റിംഗ്. ആദ്യ ബോളില്‍ തന്നെ ഞാന്‍ ഔട്ട്‌ ആയാല്‍ പിന്നെ ബാക്കിയുള്ളവര്‍ക്ക് നല്ലപോലെ പ്ലാന്‍ ചെയ്തു കളിക്കാമല്ലോ!)

ഏകദേശം ഇരുട്ടിത്തുടങ്ങിയപ്പോള്‍ ഞാന്‍ വീട്ടിലേക്കു യാത്രയായി. കണ്ണാടി പോലത്തെ കേശവദാസപുരം - വെഞ്ഞാറമൂട് എം.സി റോഡില്‍ ചീറിപ്പാഞ്ഞു ബൈക്ക്‌ ഓടിക്കാന്‍ തോന്നുമെങ്കിലും നിങ്ങള്‍ കരുതിയതുപോലെ ഞാന്‍ ചീറിപ്പാഞ്ഞില്ല. കാരണം കെ. എസ്. ആര്‍ .ടി. സി യോടുള്ള ഭയഭക്തി ബഹുമാനവും, മരുഭൂമിയിലെ മരുപ്പച്ച പോലെ അപ്രതീക്ഷിതമായി അവിടവിടെ കാണപ്പെടുന്ന ഗട്ടറും തന്നെയാണ്. അതുകൊണ്ട് അധികം വേഗത്തിലല്ലാതെ ഒരു നാല്‍പ്പത് - അമ്പതു പിടിച്ചു ബൈക്ക്‌ ഓടിക്കുകയാണ്.

പക്ഷെ, എത്രയൊക്കെ സൂക്ഷിച്ചാലും, ലവനുണ്ടല്ലോ ലവന്‍ - "വിധി" എന്ന് എല്ലാരും പറയുന്ന അവന്‍ - അത് പൂച്ചയായും വരും!

ഒരു വളവില്‍ ചരിഞ്ഞു വളഞ്ഞു വരുകയാണ്. വളവില്‍ ചരിയുമ്പോള്‍ ഒക്കെ പണ്ട് സ്കൂളില്‍ ലളിത ടീച്ചര്‍ പഠിപ്പിച്ച "സെന്ററിഫ്യൂഗല്‍ ഫോഴ്സ്" ഓര്‍മവരും. അങ്ങനെ ഓര്‍ത്ത്‌ വളഞ്ഞതും എവിടെന്നോ ഒരു പൂച്ച മുന്നിലേക്ക്‌ ചാടി വീണു. റോഡിനു ഇരുവശവും ശ്രദ്ധയോടെ നോക്കി റോഡ്‌ മുറിച്ചുകടക്കുന്ന പട്ടികളെ പലപ്പോഴും കണ്ടിട്ടുണ്ട്. അതിന്റെ അത്രപോലും ബുദ്ധിയില്ലാത്ത ഈ പൂച്ച എന്‍റെ ബാലന്‍സ് തെറ്റിച്ചു എന്നെയും എന്‍റെ ബൈക്കിനെയും റോഡില്‍ തള്ളിയിട്ടു!

കുറെ ആളുകള്‍ ഓടിവന്നു എന്നെ പൊക്കിയെടുത്തു. കയ്യിലൊക്കെ നല്ലതുപോലെ പെയിന്റ് പോയി. കുനിഞ്ഞു നോക്കിയപ്പോള്‍ ജീന്‍സ്‌ കീറിയ കാല്‍മുട്ടില്‍ നിന്നും ചോര ധാര ധാരയായി...! അതുവരെ "ഏയ്‌ എനിക്ക് ഒന്നുമില്ല..." എന്ന് പറഞ്ഞു നിന്ന എന്‍റെ സകല ധൈര്യവും ചോര്‍ന്നുപോയി. കാല്‍മുട്ടിന് നല്ല വേദനയും. പൊട്ടലോ മറ്റോ ഉണ്ടോന്ന് കൂടി നിന്നവര് സംശയം പ്രകടിപ്പിച്ചപ്പോള്‍ ഇനി ജീവിച്ചിട്ടു കാര്യമില്ലേ എന്നൊക്കെ തോന്നി!

അങ്ങനെ ഒരു കാറില്‍ ഞാന്‍ ആശുപത്രിയില്‍ എത്തി.

ഡോക്ടര്‍ വന്ന് നോക്കി. എക്സ്-റേ, സ്കാനിംഗ്‌, റേഡിയോ ടെസ്റ്റ്‌, യൂറിന്‍ ടെസ്റ്റ്‌, ബ്ലഡ്‌ ടെസ്റ്റ്‌, എലിസ ടെസ്റ്റ്‌ മുതലായ എന്തൊക്കെയോ ടെസ്റ്റുകള്‍ നടത്തി. ഈ സമയത്ത് ഞാന്‍ വീട്ടിലും കൂട്ടുകാരോടും സംഗതി വിളിച്ചു പറഞ്ഞിട്ട് അവിടത്തെ കട്ടിലില്‍ കിടന്നു.

അപ്പോഴേക്കും ഒരു നേഴ്സ് വന്ന് എന്‍റെ മുറിവ് കെട്ടാന്‍ തുടങ്ങി. അല്ലെങ്കിലും ഈ നേഴ്സ് സുന്ദരിമാരുള്ള ഹോസ്പിറ്റലില്‍ ഒരിക്കലെങ്കിലും പോയിക്കിടക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്! ഞാന്‍ ആ നേഴ്സിന്റെ മുഖത്തെക്ക് നോക്കി. ആ നേഴ്സ് എന്‍റെ മുഖത്തേക്കും നോക്കി.

എവിടെയോ കണ്ടു മറന്ന ഒരു മുഖം പോലെ എനിക്ക് തോന്നി. എവിടെയാ, ഓര്‍ക്കുന്നില്ല. ആ, ചിലപ്പോള്‍ വെറുതെ തോന്നുന്നതാകും.

പക്ഷെ... അതെ, സംഗതി നിങ്ങള്‍ ഊഹിച്ചതുപോലെ തന്നെ! കഥയുടെ ഒന്നാം ഭാഗത്ത് ഞാന്‍ റോഡില്‍ "തള്ളിയിട്ട" അവള്‍ ഇല്ലേ? അത് തന്നെ കക്ഷി!!!

അവള്‍ക്ക് എന്നെ കണ്ടപ്പോള്‍ മനസിലായി. "അന്ന് കഴക്കൂട്ടം ജങ്ങ്ഷനില്‍ വെച്ച്... ട്രാഫിക്‌ ജാമില്‍ ... ഹോണ്ട ആക്ടീവ... മറിഞ്ഞു വീണപ്പോ... പിടിച്ചു എഴുനേല്‍പ്പിച്ച ആളല്ലേ???" - അവള്‍ ചോദിച്ചു.

അപ്പോഴാണ്‌ സംഗതി എനിക്കും ക്ലിക്കിയത് !!! അന്ന് എന്നെ ചീറിക്കടിച്ച അവള്‍ അല്ലെ ഇത്? ഇന്ന് എന്നെ കുത്തിവെച്ചു ദേഷ്യം തീര്‍ക്കുമോ???

"എന്നോട് ക്ഷമിക്കണം, അന്ന് നിങ്ങളാണ് തള്ളിയിട്ടത് എന്നുകരുതിയാണ് അങ്ങനെ ദേഷ്യപ്പെട്ടത്... നിങ്ങളല്ല എന്ന് പിന്നെയാണ് മനസിലായത്... പെട്ടെന്നുള്ള ദേഷ്യത്തില്‍ അറിയാതെ എന്തൊക്കെയോ പറഞ്ഞതാണ്... സോറി" - അവള്‍ പറഞ്ഞു.

ഹമ്പടാ, എന്നെ തെറ്റിദ്ധരിക്കാന്‍ ഞാന്‍ പറഞ്ഞോ? എന്നിട്ടിപ്പോ സോറി ആണത്രേ സോറി! അടുത്ത കുറച്ചു കാലത്തേക്ക് അവളാണല്ലോ കുത്തിവെപ്പും മരുന്നും തരേണ്ടത്... അത് മാത്രമല്ല ഇനിയും പല ആവശ്യങ്ങള്‍ക്കായി ഈ ആശുപത്രിയില്‍ വരേണ്ടിവരും... അതൊക്കെ ഓര്‍ത്ത്‌ ഞാന്‍ പിന്നെ അധികം മിണ്ടാന്‍ പോയില്ല. അല്ല പിന്നെ!

***       ****       ****

പിന്നെയും കാലം കടന്നുപോയി.

രണ്ടു ആഴ്ചകള്‍ക്ക് മുന്‍പ്.
കൃത്യമായി പറഞ്ഞാല്‍ 2012 ജൂലൈ.

നേരത്തെ പറഞ്ഞതുപോലെ, അതേ ആശുപത്രിയില്‍ വീണ്ടും എത്തി.
ഇത്തവണ എന്‍റെ ഭാര്യയേയും കൊണ്ട് ഞാന്‍ വന്നതാണ്. വീട്ടുകാര്‍ കൂടെയുണ്ട്.

ഭാര്യയെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചു. സിനിമയിലൊക്കെ കാണുന്നതുപോലെ ഞാന്‍ ലേബര്‍ റൂമിനു പുറത്തു ടെന്‍ഷന്‍ അടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുകയാണ്. പുകവലി ശീലം അല്ലാത്തതുകൊണ്ട് സിനിമയിലെ സീന്‍ പോലെ ചുണ്ടിലും വിരലിലുമായി മാറി മാറി പുകയുന്ന സിഗരറ്റ് ഇല്ല കേട്ടോ.

സമയം കടന്നു പോകുംതോറും ടെന്‍ഷന്‍ കൂടി വരുകയാണ്... ഒപ്പം മനസ് വിടാതെ പ്രാര്‍ഥിച്ചു വീട്ടുകാരും കൂടെയുണ്ട്... മാത്രമല്ല, കടിഞ്ഞൂല്‍ പ്രസവം ആണ്.

കുറച്ചു കഴിഞ്ഞപ്പോള്‍ ലേബര്‍ റൂമിന്റെ വാതില്‍ മെല്ലെ തുറന്നു ഒരു നേഴ്സ് പുറത്തേക്ക് നോക്കി. ഞങ്ങളെല്ലാരും ആകാംക്ഷയോടെ അവരുടെ മുഖത്തേക്ക് നോക്കി. പെട്ടെന്ന് അവര്‍ എന്നോടായി പറഞ്ഞു - "ഭാര്യ നിങ്ങളെ വിളിക്കുന്നു"

ഞാന്‍ ആകെ ടെന്‍ഷന്‍ ആയി. "എന്തെങ്കിലും കുഴപ്പം?" എന്ന് ചോദിച്ചുകൊണ്ട് ഞാന്‍ അകത്തേക്ക് കടന്നു. കൂടെ വീടുകാര്‍ വാതിലിലേക്ക് വന്നതും "ഒരാള്‍ മാത്രം മതി" എന്ന് പരുക്കന്‍ ശബ്ദത്തില്‍ പറഞ്ഞുകൊണ്ട് അവര്‍ വാതില്‍ അടച്ചു. എനിക്ക് കയ്യില്‍ ഇടാന്‍ ഒരു ജോഡി ഗ്ലൌസ് തന്നു. ഒപ്പം ഒരു പച്ച തൊപ്പിയും. ഞാന്‍ രണ്ടും ധരിച്ചു ഉള്ളിലേക്ക് കടന്നു.

അവള്‍ ബെഡില്‍ കിടക്കുകയാണ്... ഞാന്‍ പതിയെ അവളുടെ അടുത്തെത്തി. അവളുടെ കൈകളില്‍ പിടിച്ചതും അവള്‍ കണ്ണുകള്‍ തുറന്നു.

"ഏട്ടാ..." - അവള്‍ വിളിച്ചു. അവളുടെ കണ്ണുകളില്‍ തിളക്കം.

"പറയെടാ..." - ഞാന്‍ പറഞ്ഞു.

"ഏട്ടാ, ഏട്ടന്‍ ആഗ്രഹിച്ചതുപോലെ, നമുക്കൊരു സുന്ദരി വാവയെ കിട്ടി..." - സന്തോഷത്തോടെ അവള്‍ അത് പറഞ്ഞപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞു.

ഞാന്‍ അവളുടെ കൈകള്‍ മുറുകെ പിടിച്ചു. അവളുടെ നെറ്റിയില്‍ ഞാന്‍ അമര്‍ത്തി ചുംബിച്ചു. സന്തോഷം കൊണ്ട് അവളുടെ കണ്ണുകള്‍ നിറയുന്നത് എനിക്ക് കാണാമായിരുന്നു. ഒരു ജന്മത്തിന്റെ കാത്തിരുപ്പ്... ഞങ്ങളുടെ മകള്‍ !

തൊട്ടിലില്‍ കിടത്തിയിരിക്കുന്ന എന്‍റെ ചോരയെ, ഞങ്ങളുടെ കുഞ്ഞിനെ, ഞാന്‍ നോക്കി. കൌതുകത്തോടെ ഞാന്‍ വിളിച്ചു - "മോളെ..."

കുഞ്ഞിനെ ഇപ്പോള്‍ എടുക്കാന്‍ പറ്റില്ലെന്ന് നേഴ്സ് പറഞ്ഞു. അത് മാത്രമല്ല, ഞാന്‍ കൂടുതല്‍ സമയം അവിടെ നില്‍ക്കുന്നത് ഇന്‍ഫെക്ഷന് കാരണമാകും എന്ന് പറഞ്ഞു. പുറത്തു കാത്തു നിന്നാല്‍ മതിയെന്ന് അവര്‍ പറഞ്ഞു.

ഞാന്‍ അവളെ നോക്കി ചിരിച്ചു. പുറത്തു നില്‍ക്കാം എന്ന് പറഞ്ഞ് തിരിഞ്ഞതും അവള്‍ എന്‍റെ കയ്യില്‍ പിടിച്ചു. എന്തോ പറയാനെന്നപോലെ.

"ഏട്ടാ, നമ്മുടെ മോള്‍ ... അവള്‍ക്കും നമുക്കൊരു ഹോണ്ട ആക്ടീവ വാങ്ങണ്ടേ?"

ഞാന്‍ ചിരിച്ചു. "അതേ... വേണം... വാങ്ങാം..." - ഞാന്‍ പറഞ്ഞുകൊണ്ട് ലേബര്‍ റൂമിനു പുറത്തേക്കിറങ്ങി.

പുറത്തിറങ്ങിയ എന്നെ എല്ലാപേരും കൂടി വളഞ്ഞു. എല്ലാപേര്‍ക്കും വിശേഷം അറിയാന്‍ തിടുക്കമായി. പക്ഷെ എന്‍റെ മനസ് വേറെ എവിടെയോ ആയിരുന്നു.

ഞാന്‍ ആലോചിച്ചു - അതേ, അത് ദൈവത്തിന്‍റെ പൂച്ചയായിരുന്നു!

 

Tuesday, July 10, 2012

(മിനിക്കഥ) "മോനെ, മനസ്സില്‍ ലഡ്ഡു പൊട്ടി!"

ശംഖുമുഖം ബീച്ചിലെ സാമാന്യം തിരക്കേറിയ ഒരു സായാഹ്നം.

കയ്യില്‍ ഒരു പൊതി കപ്പലണ്ടിയുമായി നമ്മുടെ കഥാനായകന്‍ മണലിലൂടെ നടക്കുകയാണ്. പേര് മനു. കുറേകാലം ബാംഗ്ലൂര്‍ ആയിരുന്നു. ഇപ്പൊ തിരുവനന്തപുരത്ത് ഒരു സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുന്നു.

മുന്‍പ് ഇതുപോലെ വായിനോക്കി കപ്പലണ്ടി തിന്നു നടക്കുമ്പോള്‍ കപ്പലണ്ടിയാണെന്ന് കരുതി ഒരു കല്ലെടുത്ത് കടിച്ച് പണി കിട്ടിയതുകൊണ്ട് ഇപ്പോള്‍ പൊതിയില്‍ നിന്നും എടുക്കുന്നത് കപ്പലണ്ടി തന്നെയാണ് എന്ന് ഉറപ്പുവരുത്തിയേ വായിലേക്കിടുള്ളൂ.

ശംഖുമുഖം തീരത്ത്‌ ശില്പി കാനായി കുഞ്ഞിരാമന്‍ കൊത്തിവെച്ച ജലകന്യകയെ നോക്കി അവന്‍ കുറേനേരം എന്തോ ആലോചിച്ചു നിന്നു. ഈ ലോകത്തില്‍ അവന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മനോഹരമായ ശില്‍പം! സായാഹ്നത്തിന്റെ ചുവപ്പില്‍ ജലകന്യകയ്ക്ക് അഴക്‌ കൂടിയോ എന്നൊരു സംശയം. അതിന്‍റെ തലയില്‍ ഇരിക്കുന്ന കാക്കയെ അവന്‍ അസൂയയോടെ നോക്കി. അടുത്ത തവണ ഇങ്ങോട്ട് വരുമ്പോള്‍ ഒരു തോക്കും കൊണ്ട് വരണം - ഒരൊറ്റ കാക്കയെ പോലും അവളെ തൊടാന്‍ അനുവദിക്കരുത്! അല്ല പിന്നെ!

പിന്നെ പതിയെ കടലില്‍ ബിയര്‍ പോലെ പതയുന്ന തിരകളെ ലക്ഷ്യമാക്കി അവന്‍ നടന്നു.

തീരത്തെ നനഞ്ഞ മണലില്‍ ചവിട്ടി നടക്കുമ്പോള്‍ പതിയുന്ന കാല്‍പ്പാടുകള്‍ നോക്കി അവന്‍ അങ്ങനെ പോകുമ്പോള്‍ ... പെട്ടെന്നാണ് അവന്‍റെ കണ്ണുകള്‍ ഒരു മുഖത്ത് ഉടക്കിയത് - "അത്... അത്... അശ്വതി അല്ലെ?! അതെ! അശ്വതി!!" - വേറാരുമല്ല, അവന്‍റെ പഴയ പ്രണയിനി!

കോളേജില്‍ രണ്ടുകൊല്ലം ജൂനിയര്‍ ആയിരുന്നു അവള്‍ . കുറേക്കാലം കോളേജില്‍ "ലൈനടിച്ചു" നടന്നതാണ്. ഒരിക്കല്‍ കോളേജിലെ സ്റെപ്പിനു താഴെനിന്നും ടീച്ചര്‍മാര്‍ രണ്ടിനേം കയ്യോടെ പൊക്കി. സംഗതി വീട്ടിലെത്തിച്ചു ആകെ നാറ്റിച്ചു കുളമാക്കി. അന്ന് മനസില്ലാ മനസോടെ പിരിഞ്ഞതാണ് രണ്ടുപേരും. അവന്‍ കോളേജ് വിട്ടു ബാംഗ്ലൂര്‍ പോയതിനുശേഷം അവളെ കണ്ടിട്ടില്ല. അവള്‍ ഇതാ വീണ്ടും!

ഒരുപക്ഷെ ദൈവം തന്നെ തിരുവനന്തപുരത്ത് തിരികെ എത്തിച്ചത് അവളെ ജീവിതത്തിലേക്ക് വിളിക്കാന്‍ വേണ്ടി ആയിരിക്കാം അല്ലെ???

"മോനെ... മനസ്സില്‍ ലഡ്ഡു പൊട്ടി!"

അവന്‍ അല്പം സ്പീഡില്‍ നടന്ന് അവളുടെ അടുത്തെത്തി, വിളിച്ചു - "അശ്വതീ... അച്ചൂ...!"

വിളികേട്ടതും അശ്വതി തിരിഞ്ഞുനോക്കി. അവനെ കണ്ടതും അവളുടെ മുഖം വിടര്‍ന്നു. "മന്വേട്ടാ... നിങ്ങളോ? എന്താ ഇവിടെ?" - അവള്‍ ചോദിച്ചു.

"ഒന്നുമില്ല അച്ചൂ... വെറുതെ കറങ്ങാന്‍ ... ആട്ടെ, എന്തുണ്ട് വിശേഷം? നിന്‍റെ കല്യാണം??"

"കല്യാണമൊന്നും ആയില്ല ഏട്ടാ..."

മോനെ... മനസ്സില്‍ മറ്റൊരു ലഡ്ഡു പൊട്ടി!!!

"വീടുകാര്‍ കല്യാണമൊന്നും ആലോചിക്കുന്നില്ലെ അച്ചൂ?"

"ഇല്ലാ.. അവര്‍ കല്യാണം ഒന്നും ആലോചിക്കുന്നില്ല..."

മോനെ...!!! വീണ്ടും വീണ്ടും ലഡ്ഡു പൊട്ടുന്നൂ...!!!

"അപ്പൊ... കല്യാണം കഴിക്കണ്ടേ???"

(അവള്‍ നാണത്തോടെ) - "ഹും... വേണം!"

ഇത്തവണ തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട്‌ ലഡ്ഡു കൊണ്ടാണോ നടത്തുന്നത് എന്ന് അവന്‍ സംശയിച്ചു. അത്രക്കും ലഡ്ഡു അവന്‍റെ മനസ്സില്‍ പൊട്ടുന്നുണ്ടായിരുന്നു.

നാണം കൊണ്ട് ചുവന്ന അവളുടെ കവിളുകള്‍ക്ക് മുന്നില്‍ ചുവന്ന സൂര്യന്‍ ഒന്നുമല്ല എന്ന് മനുവിന് തോന്നി. അവളുടെ കരിയെഴുതിയ കണ്ണുകളില്‍ തിളങ്ങുന്നത് എന്താണ്?!

"അച്ചൂ...! അച്ചൂ....!" - അല്പം ദൂരെയായി ഒരു വിളി കേട്ടു. അശ്വതി അങ്ങോട്ടേക്ക് നോക്കി.

അതാ ഒരാള്‍ കയ്യില്‍ രണ്ടു ഐസ്ക്രീമുമായി വരുന്നു. അവര്‍ക്കുനേരെയാണ് അയാള്‍ വരുന്നത്.

അടുത്തെത്തിയതും അയാള്‍ ഒരു ഐസ്ക്രീം അശ്വതിക്ക് നേരെ നീട്ടി. അശ്വതി അത് വാങ്ങി. ഇതെല്ലാം കണ്ടു വായും തുറന്നു നിന്ന മനുവിന്റെ നേരെ അയാളുടെ കണ്ണുകള്‍ നീണ്ടു.

"ആരാ അച്ചൂ ഇത്?" - കനത്ത ശബ്ദത്തില്‍ അയാളുടെ ചോദ്യം.

"ഓഹ്, അതോ, അത്.. കോളേജില്‍ സീനിയര്‍ ആയി പഠിച്ചിരുന്ന ചേട്ടനാണ്. പേര് മനു. പുള്ളിക്കാരന്റെ കല്യാണം ആയത്രേ! അത് പറഞ്ഞുകൊണ്ട് നില്‍ക്കുവാരുന്നു" - അവള്‍ പറഞ്ഞു.

അടുത്തതായി പൊട്ടാന്‍ വന്ന ലഡ്ഡു എട്ടുനിലയില്‍ ചീറ്റിപ്പോയി.

"വാവ്വ്...! കണ്ഗ്രാട്സ് മിസ്ടര്‍ മനു! വീ വിഷ് യൂ എ വെരി വെരി ഹാപ്പി മാരീഡ് ലൈഫ്! എന്ജോയ്യ് ...!" - അയാള്‍ മനുവിന്റെ കൈപിടിച്ച് കുലുക്കിക്കൊണ്ട് പറഞ്ഞു.

ആ കുലുക്കത്തില്‍ ഭൂമി മൊത്തത്തില്‍ കുലുങ്ങുന്നതായി മനുവിന് തോന്നി. "വീ" വിഷ് യൂ... അവിടെയാണ് മനുവിന്‍റെ ശ്രദ്ധ ഉടക്കിയത്. അയാള്‍ "വീ" എന്ന് പറയണമെങ്കില്‍ ... അയാള്‍ അച്ചുവിന്‍റെ...?

"മനു ചേട്ടാ, ഇത് ആനന്ദ്‌ മേനോന്‍, ബാംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ്. അടുത്ത മാസം ഞങ്ങളുടെ എന്‍ഗേജ്മെന്‍റ് ആണ്. ചേട്ടന്‍ വരുമല്ലോ?" - അശ്വതി പറഞ്ഞു.

"ഓ... ആ... എ... ആ.... വരാം വരാം..." - ഒരു കൃത്രിമ ചിരി മുഖത്ത് വരുത്താന്‍ പ്രയാസപ്പെട്ടുകൊണ്ട് മനു പറഞ്ഞൊപ്പിച്ചു.

"ക്കേ, സീ യു ഗൈന്‍ മിസ്റ്റര്‍ മനൂ!...! ബൈ..!" - അതും പറഞ്ഞു അയാള്‍ അവളുടെ പുറകിലൂടെ കൈ ചുറ്റി അവളുടെ അരക്കെട്ടില്‍ മുറുകെ പിടിച്ചതു കണ്ടപ്പോള്‍ മനുവിന്‍റെ വയറ്റിനകത്ത് എന്തോ ഒരു മുറുക്കം അനുഭവപ്പെട്ടു.

അവര്‍ ഒരുമിച്ചു തോളോട് തോള്‍ ചേര്‍ന്ന് ദൂരേക്ക്‌ നടന്നകലുമ്പോള്‍ മനുവിന്‍റെ മനസിലാണോ അതോ ശംഖുമുഖം കടലിലാണോ കൂടുതല്‍ തിരയിളക്കം എന്ന് കണ്ഫ്യൂഷന്‍ .

അടുത്ത മാസം അവളുടെ എന്‍ഗേജ്മെന്‍റ്??? അപ്പൊ കല്യാണമൊന്നും ആലോചിക്കുന്നില്ല എന്ന് അവള്‍ പറഞ്ഞത്? മനു അവളുമായുള്ള സംഭാഷണം ഒന്ന് റീവൈന്‍ഡ് ചെയ്തുനോക്കി. അതെ. അതെയതെ. അവള്‍ ഇപ്പൊ കണ്ട ആജാനുബാഹുവായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമായി ഇഷ്ട്ടത്തിലായി വീട്ടുകാര്‍ സമ്മതിച്ച് നടത്തുന്ന വിവാഹം ആണെങ്കില്‍ പിന്നെന്തിനാ വീട്ടുകാര്‍ വേറെ വിവാഹം ആലോചിക്കുന്നത്...! കൂടുതല്‍ ഒന്നും ആലോചിക്കാതെ ചാടിക്കേറി ലഡ്ഡു പൊട്ടിച്ച താനല്ലേ മണ്ടന്‍ ?

"പുല്ല്... അപ്പൊ ഞാന്‍ മനസ്സില്‍ പൊട്ടിച്ച ലഡ്ഡു മുഴുവനും വേസ്റ്റ് ആയല്ലോ..." എന്ന് പിറുപിറുത്തുകൊണ്ട് മനു ആ മണലില്‍ ആഞ്ഞു ചവിട്ടി.

പൊട്ടാതെ ബാക്കിവന്ന ലഡ്ഡു എല്ലാംകൂടി ഭദ്രമായി മനസിന്‍റെ ഒരു മൂലയില്‍ ഒതുക്കി അവന്‍ നടന്നു... തന്‍റെ അടുത്ത ലഡ്ഡുവിന് തിരി കൊളുത്താനുള്ള ആളെ അവന്‍റെ കണ്ണുകള്‍ തിരഞ്ഞുകൊണ്ടേയിരുന്നു.

അങ്ങ് ദൂരെ, പകല് മുഴുവന്‍ എരിഞ്ഞുനിന്ന സൂര്യന്‍ പതിയെ കടലിലേക്ക്‌ താഴുന്നുണ്ടായിരുന്നു.

 

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...